സമ്പല്‍സമൃദ്ധമായ ഒരു ഗതകാലപ്രൗഢിയുടെ സ്മരണയിലാണ് തിരുവോണാഘോഷത്തിന്റെ അടിത്തറ പണിതിട്ടുള്ളത്. കള്ളവും ചതിയും പൊളിവചനങ്ങളും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു സാമ്രാജ്യാധിപന്റെ സ്‌നേഹത്തിന്റെ ത്യാഗത്തിന്റെയും സത്യസന്ധമായ നീതി നിര്‍വഹണത്തിന്റെയും തിളക്കം അതിനുണ്ട്. 'മാവേലി നാടുവാണീടുംകാലം മാനുഷരെല്ലാരും ഒന്നുപോലെ' എന്നതാണ് ആ ഭരണകാലത്തിനറെ കാലാതിവര്‍ത്തിയായ പ്രശസ്തി.
തെക്കെക്കര വടക്കെക്കര കണ്ണാന്തളില്‍
മുറ്റത്തൊരു തുമ്പവിരിഞ്ഞു
തുമ്പകൊണ്ടമ്പേറി തോണി തുഴഞ്ഞു
ഉണ്ണിക്ക് കൊട്ടാനും പാടാനും
തുടിയും തുടിക്കോലും വെള്ളാട്ടുമക്കളും
കൂടെപ്പിറന്നു
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ....
ഓണത്തെക്കുറിച്ച് പ്രചുരപ്രചാരം നേടിയ ഐതിഹ്യമാണ് മഹാബലിയുടെ കഥ. ദേവന്മാരെപോലും അസൂയപ്പെടുത്തിക്കൊണ്ടായിരുന്നു ബലിചക്രവര്‍ത്തി പ്രജാപരിപാലനം നടത്തിയിരുന്നത്. അവ്വിധം കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ തങ്ങള്‍ക്ക് രാജ്യം നഷ്ടപ്പെടുമെന്ന് ആശങ്കപൂണ്ട ദേവന്മാര്‍ മഹാബലിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ മാര്‍ഗങ്ങള്‍ തേടുന്നു. അവരുടെ പ്രാര്‍ത്ഥനപ്രകാരം മഹാവിഷ്ണു വാമനരൂപത്തില്‍ (ത്രിവിക്രമന്‍) ബലിയെ സമീപിക്കുകയും ദാനശീലം എന്ന അദ്ദേഹത്തിന്റെ ഗുണാതിരേകത്തെ ചൂഷണം ചെയ്തുകൊണ്ട് രാജ്യം കൈവശപ്പെടുത്തുകയും ചെയ്യുന്നു. മൂന്നടിമണ്ണ് ചോദിച്ച വാമനന്‍, ബലി അത് സന്തോഷപൂര്‍വം നല്‍കാന്‍ തയ്യാറായപ്പോള്‍, തന്റെ രണ്ടു ചുവടുവെപ്പുകൊണ്ട് ഭൂവനത്രയും തന്നെ അളന്നെടുത്തുവെന്നും മൂന്നാമത്തെ അടിവയ്ക്കുവാന്‍, ഈശ്വരമഹത്വം മനസ്സിലാക്കിയ ബലി, തന്റെ ശിരസ്സു കാണിച്ചുകൊടുത്തുവെന്നുമാണ് കഥ. ബലിയുടെ സത്യസന്ധതയിലും ത്യാഗമനോഭാവത്തിലും അതിലുപരി നിര്‍വ്യാജഭക്തിയിലും സംപ്രീതനായ വാമനരൂപിയായ മഹാവിഷ്ണു അദ്ദേഹത്തെ സ്വര്‍ഗത്തേക്കാള്‍ സുന്ദരമായ സുതലമെന്ന ഉല്‍ക്കൃഷ്ടമണ്ഡലവും പിന്നീട് എട്ടാമത്തെ മന്വന്തരത്തില്‍ ഇന്ദ്രപദവിയും നല്‍കി അനുഗ്രഹിക്കുന്നു.
ഭൂമി ചോദിച്ചുകൊണ്ട് വാനമരൂപത്തില്‍ വന്നിരിക്കുന്നത് സാക്ഷാല്‍ മഹാവിഷ്ണുവാണെന്ന സത്യം ധരിപ്പിച്ച് ദാനകര്‍മത്തില്‍ നിന്ന് പിന്‍തിരിയാന്‍ ശുക്രാചാര്യര്‍ നിര്‍ബന്ധിച്ചെങ്കിലും സത്യവ്രതനായ മഹാബലി അതിനു തയ്യാറാവുന്നില്ല. അഭ്യര്‍ത്ഥനയുമായി വന്നിട്ടുള്ളത് ഭഗവാനാണെങ്കില്‍ സര്‍വസ്വവും സമര്‍പ്പിക്കുന്നതിന് തനിക്ക് സന്തോഷമേ ഉള്ളൂ എന്നതായിരുന്നു ബലിചക്രവര്‍ത്തിയുടെ മനോഭാവം. വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ വന്നു കാണാനുള്ള അനുവാദം നല്‍കണമെന്ന് മഹാബലി അഭ്യര്‍ത്ഥിച്ചപ്പോള്‍ ആ ആഗ്രഹം സഫലമാകുമെന്ന് വാമനരൂപിയായി മഹാവിഷ്ണു അനുഗ്രഹിക്കുകയും ചെയ്തു. മഹാബലിയെ വാമനന്‍ അനുഗ്രഹിച്ച ആ ദിനം തിരുവോണനാള്‍ ആയിരുന്നുവെന്നും ഓണാഘോഷത്തിന്റെ പ്രാധാന്യത്തിനും നിദാനം ആ സംഭവമാണെന്നും വിശ്വസിക്കപ്പെടുന്നു. ബലിയുടെ വരവിനെ സ്വീകരിക്കുന്നതിനാണ് ഗൃഹാങ്കണങ്ങളില്‍ പൂക്കളം ഒരുക്കുന്നതത്രേ.
''ചിങ്ങമാസത്തിലെ ഓണത്തിന്‍നാള്‍
മാവേലിതാനും വരുമിവിടെ
പണ്ടേതിനേക്കള്‍ വിചിത്രമായി
വേണ്ടുന്നതെല്ലാമൊരുക്കിടേണം.''
എന്ന് ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ധര്‍മപുത്രര്‍, പ്രജകള്‍ക്ക് ആജ്ഞ നല്‍കിയിരുന്നതായി 'മാവേലിപ്പാട്ടി'ല്‍ കാണാം.
ഓണമേ വെല്‍വൂതാക
മാബലി മലയാളം
കാണുവാനെഴുന്നള്ളി
വന്നിടും സുദിനമേ
സദ്ദിനസമ്രാട്ടെന്ന നിലയ്ക്കു
ചേരും വണ്ണ-
മുത്തമാതിഥിയാകുമങ്ങയെ
കൈക്കൊള്‍വാനായ്
പത്തുനാളിനുമുന്നേ
'ചമയല്‍' നടത്തുന്നു
എന്ന് ഓണത്തെക്കുറിച്ചുള്ള കവിതയില്‍ മഹാകവി വള്ളത്തോളും പാടുന്നുണ്ട്.
വാമനോത്സവമാണ് ഓണാഘോഷം എന്നാണ് മറ്റൊരു കഥ. ചിങ്ങത്തിലെ ശുക്ലദ്വാദശിയില്‍ തിരുവോണം പ്രഥമപാദത്തിലാണത്രെ 'വാമനാവതാരം'. മഹാവിഷ്ണുവിന്റെ ആ പുണ്യാവതാരത്തെ കൊണ്ടാടുകയാണ് ഓണം ആഘോഷിച്ചുകൊണ്ട് നിര്‍വഹിക്കുന്നതെന്ന വിശ്വാസം പ്രബലമാണ്.
വാമനദേവനെ പ്രതിഷ്ഠിച്ചിരിക്കുന്ന തൃക്കാക്കര ക്ഷേത്രോത്സവത്തില്‍ നിന്നാണ് ഓണാഘോഷം രൂപം കൊണ്ടതെന്നാണ് മറ്റൊരു നിരീക്ഷണം. തൃക്കാക്കര ക്ഷേത്രത്തില്‍ കര്‍ക്കടകത്തിലെ തിരുവോണനാള്‍ മുതല്‍ ഇരുപത്തെട്ടു ദിവസത്തെ ആഘോഷം ഉണ്ടായിരുന്നുവെന്നും അതില്‍ ചിങ്ങമാസത്തിലെ അത്തംതൊട്ടുള്ള പത്തുദിവസം ഏറ്റവും പ്‌റധാനമായിരുന്നുവെന്നും കാണുന്നു. അതില്‍ പങ്കെടുക്കുന്നതിനുവേണ്ടി കേരളത്തിലെ നാട്ടുരാജാക്കന്മാര്‍ പുറപ്പെട്ടിരുന്നതിന്റെ പ്രതീകാത്മകമായ ചടങ്ങാണ് കൊച്ചിരാജാവിന്റെ 'അത്തച്ചമയ'മെന്ന് ഹിസ്റ്ററി ഓഫ് കേരള എന്ന പുസ്തകത്തില്‍ കെ.പി.പത്മനാഭമേനോന്‍ സൂചിപ്പിക്കുന്നുണ്ട്. തൃക്കാക്കരയുടെ പഴയപേര്‍ 'കാല്‍ക്കരൈ' എന്നായിരുന്നുവത്രേ. അതിലെ 'കാല്‍' സൂചിപ്പിക്കുന്നത് വാമനമൂര്‍ത്തിയുടെ പാദത്തെയാണെന്നും അങ്ങനെ 'കാല്‍ക്കരൈ' ക്രമേണ 'തൃക്കാക്കര' എന്നായി രൂപാന്തരപ്പെട്ടുവെന്നും അഭിപ്രായമുണ്ട്.
(തുടരും)
നാളെ
മഹാബലി അസ്സീറിയയിലെ രാജാവോ?