കോലഞ്ചേരി: കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ്
ആന്‍ഡ് സെന്റ് പോള്‍സ് പള്ളി 1934-ലെ മലങ്കര സഭാ ഭരണഘടന പ്രകാരം
ഭരിക്കപ്പെടെനമെന്നും, ഫാ ജേക്കബ് കുര്യന്‍ കോലെഞ്ചേരി സെന്റ് പീറ്റേഴ്‌സ്
& സെന്റ് പോള്‍സ് ഇടവകയുടെ വികാരിയായി നിയമിച്ച ഡോ. മാതൃസ് മാര്‍
സേവേറിയോസ് മെത്രാപ്പോലീത്തായുടെ നടപടി ശരിയായിട്ടുള്ളതെന്നുമുള്ള
കീഴ്‌കോടതി നിഗമനം എറണാകുളം അഡീഷനല്‍ ജില്ലാക്കോടതി വിധി ഹൈക്കോടതി
ശരിവച്ചു.
പള്ളി ഭരണത്തില്‍ 1913ലെ ഉടമ്പടി നിലനില്‍ക്കുമോ, 1934ലെ ഭരണഘടന
അനുസരിച്ചാണോ പള്ളി ഭരിക്കപ്പെടേണ്ടത് എന്നീ നിയമപ്രശ്‌നങ്ങളാണു കോടതി
പരിഗണിച്ചത്. 1934ലെ ഭരണഘടനയ്ക്കു സാധുതയുണ്ടെന്നു ഡിവിഷന്‍ ബെഞ്ച്
വിലയിരുത്തി. 1980 വരെ പള്ളി ഭരണം 1913ലെ ഉടമ്പടി പ്രകാരമാണു നടന്നതെന്ന
യാക്കോബായാ സഭാംഗങ്ങളുടെ വാദത്തിനു വിശ്വസനീയവും ശക്തവുമായ തെളിവില്ലാത്ത
സാഹചര്യത്തില്‍ കീഴ്‌ക്കോടതി അന്യായം തള്ളിയതു ന്യായമാണ്.
2,500 കുടുംബക്കാരും 10,000 ഇടവകക്കാരുമുള്ള പള്ളിയുടെ അംഗത്വ റജിസ്റ്റര്‍
തയാറാക്കണമെന്നും വോട്ടര്‍പട്ടിക തയാറാക്കി റിസീവറെ നിയമിച്ചു
പള്ളിക്കമ്മിറ്റിയുടെ തിരഞ്ഞെടുപ്പു നടത്തണമെന്നും വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ ഭരണത്തിനു സമിതിയെ തിരഞ്ഞെടുക്കണമെന്നും മറ്റും
ആവശ്യപ്പെട്ടായിരുന്നു യാക്കോബായാ സഭാംഗങ്ങളുടെ അന്യായം. എന്നാല്‍, മലങ്കര
അസോസിയേഷന്‍ യോഗം ചേര്‍ന്ന് 1934 ഡിസംബര്‍ 26നു സഭാ ഭരണഘടനയ്ക്കു രൂപം
നല്‍കിയതോടെ 1913ലെ ഉടമ്പടി ഇല്ലാതായെന്ന് കേസില്‍ കക്ഷികളായ
ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ വാദിച്ചു.
എറണാകുളം അഡീ. ജില്ലാക്കോടതിയുടെ 2011 ഓഗസ്റ്റ് 16ലെ ഉത്തരവിനെതിരെ
യാക്കോബായാ സഭയിലെ കെ.എസ്. വര്‍ഗീസ്, വി.എം. ജോര്‍ജ്, സി.കെ. തമ്പി
തുടങ്ങിയവര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണു ജസ്റ്റിസ് ടി.ആര്‍.
രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള എന്നിവരുള്‍പ്പെട്ട
ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പള്ളിയും സ്വത്തും ഭരിക്കപ്പെടേണ്ടത് 1913ലെ
ഉടമ്പടി പ്രകാരമാണെന്നും 1934ലെ ഭരണഘടന അംഗീകരിക്കാനാവില്ലെന്നും
വാദമുന്നയിച്ച അന്യായം തള്ളിയതിനെതിരെയാണ് അപ്പീല്‍ നല്‍കിയത്.
1959 മുതല്‍ 1974ന്റെ തുടക്കം വരെ ഈ പള്ളിയിലുള്‍പ്പെടെ ഇരുവിഭാഗങ്ങളും
തമ്മില്‍ യോജിപ്പിലാണു പോയതെന്നു വ്യക്തമാക്കുന്ന കോടതി വിധിയുണ്ട്. ഈ
കേസിലും 1959നു ശേഷം ഇരുസഭാംഗങ്ങള്‍ തമ്മില്‍ രമ്യതയില്‍ പോയതിനു തെളിവായി
സാക്ഷിമൊഴിയുണ്ട്. 1980 വരെ ഉടമ്പടി പ്രകാരമാണു പള്ളി ഭരിക്കപ്പെട്ടതെന്ന
അപ്പീല്‍ വാദികളുടെ നിലപാടുമായി ഇതിനു പൊരുത്തമില്ലെന്നു കോടതി
ചൂണ്ടിക്കാട്ടി.
സുപ്രീം കോടതിയുടെ 'പിഎംഎ മെട്രോപ്പൊലീറ്റന്‍ കേസിന്റെ വെളിച്ചത്തില്‍,
അന്യായം സമര്‍പ്പിച്ചവര്‍ക്കു നിവൃത്തി കിട്ടാന്‍ അര്‍ഹതയില്ല. കേസ്
നല്‍കിയവര്‍ 1934ലെ ഭരണഘടന അംഗീകരിക്കാത്ത സാഹചര്യത്തില്‍, ഉടമ്പടി പ്രകാരം
പള്ളി ഭരിക്കണമെന്ന ആവശ്യം അനുവദിച്ചു നല്‍കാനാവില്ല. കീഴ്‌ക്കോടതി
നിഗമനത്തില്‍ അപാകതയില്ലെന്നും അതു നിലനില്‍ക്കുന്നതാണെന്നും കോടതി
വ്യക്തമാക്കി. സ്വത്തുക്കളുടെ അവകാശം ആര്‍ക്കാണെന്ന തര്‍ക്കം ഈ കേസില്‍
വിഷയമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
കോടതിവിധി വന്നതോടെ ഇന്ന് ഇടവകവികാരിയുടെ തേൃത്വത്തില്‍ കോലെഞ്ചേരി പള്ളി
തുറന്ന് പ്രാര്‍ത്ഥന നടത്തി. ഛ.ഇ.ഥ.ങ പ്രവര്‍ത്തകര്‍ പള്ളി അകത്ത്
വൃത്തിയാക്കല്‍ തുടരുന്നു. ഓര്‍ത്തഡോക്‌സ് സഭ പള്ളിക്കകത്തു ശുദ്ധീകരണം
തുടങ്ങിയ വാര്‍ത്തയറിഞ്ഞ് യാക്കോബായ വിഭാഗം എത്തി സംഘര്‍ഷശ്രമം ആരംഭിച്ചു.
ഒരിക്കല്‍ പൂട്ടിയ പള്ളി തുറന്നപ്പോള്‍ വീണ്ടും പൂട്ടിക്കാന്‍ ഉള്ള ശ്രമം..
ബാവ കക്ഷി നേതാവ് തമ്പു തുകലനും ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാനും
പള്ളിയുടെ മുന്നില്‍ കുത്തിയിരിക്കുന്നു പള്ളിയില്‍ പ്രവേശിപ്പിക്കണം എന്ന
ആവശ്യവുമായി പള്ളിമുറ്റത്ത് യാക്കോബായ വിഭാഗം മുദ്രാവാക്യം മുഴക്കുന്നു.
കൂടുതല്‍ പോലീസ് ഉടന്‍ സംഭവ സ്ഥലത്ത് എത്തുമെന്നാണ് അറിയുന്നത്.