ജന്മംകൊണ്ട് ഭാരതിയരും കര്‍മ്മംകൊണ്ട് മറ്റുരാജ്യങ്ങളില്‍ വസിക്കുന്നവരും സാധാരണ
പ്രവാസികളായി അറിയപ്പെടുന്നു. വിദ്യാഭ്യാസപരമായോ ഉദ്യോഗപരമായോ മറുനാടുകളില്‍
വസിച്ച് സ്വന്തം നാട്ടില്‍ മടങ്ങിവരാന്‍ പദ്ധതികള്‍ ഇട്ടവരെ മുമ്പൊക്കെ
പ്രവാസികളായി കരുതിയിരുന്നു. എന്നാല്‍ ഇന്ന് വിദേശരാജ്യങ്ങളില്‍ പൗരത്വം
ഉണ്ടെങ്കിലും ഭാരതത്തിലെ ഓ.സി.ഐ. കാര്‍ഡ് വഴി ചില അവകാശങ്ങള്‍ രാജ്യത്ത്
ലഭിക്കുന്നതുകൊണ്ട് ഒരുവനെ പ്രവാസിയായി കരുതാം. അവരില്‍ രണ്ടാം തലമുറക്കാരും
ഉള്‍പ്പെടും.
ആദ്യകാലംമുതല്‍ ഇരട്ടപൌരത്വം നേടുന്നതിനായി പ്രവാസിജനത
ഇന്ത്യാസര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടായിരുന്നു. എന്നാല്‍
രാജ്യത്തിനുള്ളില്‍ ഭീകരത കണക്കാക്കി അത്തരം ഒരു സാഹചര്യം ഒഴിവാക്കാനായി
ഇരട്ടപൌരത്വം നല്‌കാന്‍ സര്‍ക്കാര്‍ തയാറല്ലായിരുന്നു. അതിന് പകരമായി
പ്രവാസികള്‌ക്ക് ചില ആനുകൂല്യങ്ങളുമായി ഓ.സി.ഐ (Overseas Citizen of India )
കാര്‍ഡ് നല്‌കി. `പ്രവാസി ഭാരതീയപൗരനെന്ന' അര്‍ത്ഥമുള്ള പേര് കേള്‍ക്കുമ്പോള്‍
ഇത് ഇന്ത്യന്‍ പൌരത്വത്തിന് തുല്യമായി തോന്നാം. പ്രവാസികളുടെ കണ്ണില്‍ മണ്ണിടാന്‍
ആരോ ബുദ്ധിപൂര്‍വം നല്‌കിയ പേരാണ് ഒ.സി.ഐ (O.C.I) എന്നുള്ളത്. ഇന്ത്യയില്‍
ഐഡന്റിറ്റിയായി ഒസിഐ (O.C.I.) കാര്‍ഡ് കാണിച്ചാല്‍ ആരും സ്വീകരിക്കില്ല. ഒരു
സെല്‍ഫോണ്‍ കണക്ഷന്‍ കിട്ടുന്നതിനുപൊലും ഇതിന് നിയമസാധുതയില്ല. ഈ കാര്‍ഡ്
ആരംഭിച്ചപ്പോള്‍ കൃഷിഭൂമി മേടിക്കുന്നതിലും വോട്ടവകാശവും ഒഴിച്ച് എല്ലാ
ആനുകൂല്യവും ഉണ്ടെന്നാണ് സര്‍ക്കാര്‍ പ്രവാസികളെ ധരിപ്പിച്ചിരുന്നത്. ജീവിതകാലം
മുഴുവനായ വിസായായും വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ പുതിയ നിയമം അനുസരിച്ച്
പാസ്‌പോര്‍ട്ട് പുതുക്കുന്ന സമയമെല്ലാം ഒ.സി.ഐ (O.C.I) കാര്‍ഡും
പുതുക്കണമെന്നുള്ളതാണ്. ഇതിനെതിരായുള്ള പ്രവാസികളുടെ മുറവിളിക്ക് സര്‍ക്കാരോ
അതിനോടനുബന്ധിച്ചുള്ള കാര്യാലയങ്ങളോ ശ്രദ്ധിക്കുന്നുമില്ല. ഒ.സി.ഐ (O.C.I)
കാര്‍ഡുമുഖേന ഇന്ത്യാസര്‍ക്കാര്‍ ഇത് പണം ഉണ്ടാക്കുന്ന ഒരു മാര്‍ഗമായി
കണ്ടുകഴിഞ്ഞു. അതിനെതിരായ പ്രതികരണങ്ങള്‍ക്ക് മന്ത്രിമാരും രാഷ്ട്രീയക്കാരും
മോഹനവാഗ്‌ദാനങ്ങള്‍ നല്‌കി പ്രവാസികളില്‍നിന്നും സ്വീകരണവും സമ്മാനങ്ങളും സൗജന്യ
യാത്രാടിക്കറ്റും മേടിച്ച് മടങ്ങിപ്പോവും.
ഡല്‍ഹിയില്‍ ഒരു
പ്രവാസികാര്യാലയം ഉണ്ട്. അവരുടെ പ്രധാന ജോലി ഓരോ വിശേഷദിവസങ്ങളിലും പാര്‍ട്ടികളും
സംഗീതവും ഡാന്‍സും നടത്തുകയെന്നതാണ്. ക്യാബിനറ്റ്‌റാങ്കുള്ള ഒരു
പ്രവാസിമന്ത്രിയുടെ കീഴിലുള്ള ഈ വകുപ്പ് ഇന്ന് സര്‍ക്കാരിന്റെ വെറും ഒരു
വെള്ളാനയെന്ന് പറയാം. ഒരു പ്രവാസി എന്തെങ്കിലും ഒരു കാര്യം സാധിക്കാന്‍ അവിടെ
ചെന്നാല്‍ കാര്യാലയങ്ങള്‍ തമ്മില്‍ പരസ്‌പരം ഉരുണ്ടുകളിക്കും. ആഭ്യന്തരവകുപ്പില്‍
ചെന്നാല്‍ വിദേശവകുപ്പില്‍ പേപ്പറെന്ന് പറയും. അവിടെനിന്ന് പ്രവാസിവകുപ്പിലേക്കും
വിടും. അങ്ങനെ ചുറ്റികളിപ്പിക്കുന്ന ചുവപ്പുനാടകളുള്ള കാര്യാലയങ്ങളാണ്
നാടുമുഴുവന്‍ ഉള്ളത്. ജനിച്ച നാട്ടിലേക്ക് മടങ്ങിപ്പോയാല്‍ ഒരു പ്രവാസി
അനുഭവിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് കാര്യസാദ്ധ്യതയ്‌ക്ക് ഉദ്യോഗസ്ഥര്‍ക്ക്
കൊടുക്കേണ്ട കോഴയെന്നതായിരിക്കും. അതിനുള്ള പ്രായോഗിക കഴിവുകള്‍ പലര്‍ക്കും
ഉണ്ടെന്നിരിക്കില്ല. ഒരോ ഇന്ത്യാഡേ പരേഡിലും കോണ്‍സുലര്‍ ജനറിലിന്റെ വാഗ്‌ദാനങ്ങളും
കാണും. ഒരേ വാഗ്‌ദാനങ്ങള്‍ എന്നും തിളങ്ങുന്ന ഇന്ത്യയുടെ പതാകയുടെ കീഴില്‍
ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ഭാരതത്തില്‍ പ്രവാസിക്ക്
സ്ഥലവാസികളെക്കാള്‍ കൂടുതല്‍ പരിഗണനയും ബഹുമാനവും നല്‍കുന്നത് കാണാം. അവധിയ്‌ക്ക്
വരുന്ന കാലങ്ങളില്‍ കാറില്‍സഞ്ചാരവും ജീവിതരീതിയും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍
ഭക്ഷണം കഴിക്കലും നാട് മുഴുവന്‍ നടന്ന് സ്വര്‍ണ്ണം, വസ്‌ത്രം, ഷോപ്പിങ്ങും
പ്രവാസിയെ ജനിച്ചനാട്ടില്‍ വ്യത്യസ്ഥനാക്കുന്നു. ചിലര്‍ പണക്കാരായി പൊങ്ങച്ച
വര്‍ത്തമാനങ്ങളും മറുനാട്ടിലെ വീരകഥകളും തട്ടിവിടാറുണ്ട്. ബന്ധുക്കളും
സുഹൃത്തുക്കളുമായുള്ള ഒരു വലയം എപ്പോഴും ചുറ്റിനും കാണും. പോക്കറ്റ് നിറയെ
പണവുമായി നടക്കുമ്പോള്‍ അയാളുടെ മുമ്പുണ്ടായിരുന്ന സ്റ്റാറ്റസിന് തന്നെ ഒരു
മാറ്റമായി. നേരെമറിച്ച് ഒരു പ്രവാസി ഡോക്‌റ്ററോ, എഞ്ചിനീയറോ എന്തുതന്നെ ഉയര്‍ന്ന
തൊഴില്‍ ചെയ്യുന്നയാളായാലും അമേരിക്കയിലോ കാനഡായിലോ ബ്രിട്ടനിലോ താമസിച്ചാല്‍ ആരും
ഗൌനിക്കപോലുമില്ല. ആ അന്തസ് തിരികെ ലഭിക്കുന്നത് നാട്ടില്‍ക്കൂടി മോഡിയായി
വസ്‌ത്രങ്ങള്‍ ധരിച്ച് കാറില്‍ സഞ്ചരിക്കുമ്പോഴാണ്. വിദേശത്ത് ആരും
ശ്രദ്ധിക്കാതിരുന്ന പ്രവാസി അവിടെ ഒന്നാംക്ലാസ് ശ്രേണിയിലുള്ള വിശിഷ്ട വ്യക്തിയായി
കരുതപ്പെടും.
കാലത്തിന്റെ നീര്‍ച്ചുഴിയില്‍ സ്‌നേഹിച്ചിരുന്ന
ബന്ധുജനങ്ങളുടെയും പ്രവാസികളുടെയും ചിന്തകള്‍ അപ്പാടെ മാറിപ്പോയി. ഇന്ന് ഏറ്റവും
അസൂയപിടിച്ചവരായവര്‍ ഒരിക്കല്‍ നമ്മെ സ്‌നേഹിച്ചിരുന്ന ബന്ധുജനങ്ങളും
സുഹൃത്തുക്കളുമായിരിക്കും. സാമ്പത്തികമായ സുഖസൗകര്യങ്ങളും പണവും പ്രതാവും
നേടിയെങ്കിലും പ്രവാസിക്ക് നഷ്ടപ്പെട്ടത് ഏറെയാണ്. കുടിയേറ്റക്കാരനായ
പ്രവാസിയുടെ പ്രയത്‌നം മൂലം സ്വന്തം സഹോദരങ്ങളെയും കുടുംബത്തെയും
മെച്ചപ്പെടുത്തിയെങ്കിലും അവരുടെയിടയിലും പ്രവാസി ഏകനാണ്. അവരാരും അയാളുടെ
ദുഖത്തില്‍ പങ്കുചേരില്ല. പുതിയ ജീവിതം, പുതിയ സമൂഹം, പുതിയ കൂട്ടുകാരായി സാവധാനം
പഴയതിനെ മറക്കാനും തുടങ്ങും. പതിയെ പതിയെ സ്വന്തം ഇഷ്ടക്കാരുടെ മുമ്പിലും പ്രവാസി
അപ്രധാനമാകും
അംബരചുംബികളായ കെട്ടിടങ്ങളുടെയും വീഥികളുടെയും മദ്ധ്യേ
ചലിക്കുന്ന ഒരു ലോകത്തില്‍ ജീവിക്കുന്ന പ്രവാസി പില്‌ക്കാല ജീവിതത്തിലേക്ക് ഒന്ന്
എത്തിനോക്കുകയാണെങ്കില്‍ സ്വന്തം ജീവിതാനുഭവങ്ങള്‍ പലതും തമാശ നിറഞ്ഞതെന്ന്
തോന്നിപ്പോവും. മണ്ണെണ്ണവിളക്കിന്റെ പുകയില്‍ പരീക്ഷയ്‌ക്ക് പഠിച്ചകാലങ്ങളും
കാല്‌നടയായി ഒന്നും രണ്ടും മൈലുകള്‍ സ്‌കൂളില്‍ നടന്നുപോയതും സ്‌കൂളില്‌പ്പോകാന്‍
കഷ്ടിച്ച് രണ്ടോ മൂന്നോ വസ്‌ത്രങ്ങള്‍കൊണ്ട് തൃപ്‌തിപ്പെട്ടതും ജീവിക്കാന്‍വേണ്ടി
അന്നുള്ള മാതാപിതാക്കളുടെ നെട്ടോട്ടവും പായ്‌ച്ചിലുമെല്ലാം ഇന്നലത്തെപ്പോലെ
മനസ്സില്‍ തെളിഞ്ഞു വരും. വടക്കേഇന്‍ഡ്യയില്‍ അന്ന് ജോലിയെങ്കില്‍ ഉപ്പേരിയും കപ്പ
വറുത്തതും പഴഞ്ചന്‍വസ്‌ത്രങ്ങളും നിറച്ച തകരപ്പെട്ടികളുമായി തീവണ്ടിയില്‍ സീറ്റ്
പിടിക്കാന്‍ ഉന്തും തള്ളുമായി തത്രപ്പെട്ടതും ഈ പ്രവാസി തന്നെയായിരുന്നു.
അതിനുശേഷം സ്വാനുഭവ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വന്നിരിക്കുന്നു.
മാതാപിതാക്കളും സഹോദരികളും സഹോദരരുമടങ്ങിയ കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍
മുമ്പില്‍ക്കണ്ട നാം അന്ന് ഒരു പക്ഷെ സ്വന്തം വീട്ടില്‍നിന്ന് രക്ഷപ്പെടാന്‍
വിദേശത്ത് പോവുകയെന്ന തീരുമാനം എടുത്തത് ശരിയായിരിക്കാം. നമുക്ക് അക്കാലത്ത്
മറ്റൊരു വഴിയില്ലായിരിക്കാം. ജനിച്ച നാടിനെയും സുഹൃത്തുക്കളെയും ഓടിച്ചാടി നടന്ന
മലകളെയും കുന്നുകളെയും താഴ്വരകളെയും ഊടുവഴികളെയും അയല്‍വാസികളെയും തൊട്ടടുത്തുള്ള
മുറുക്കാന്‍ ചായക്കടക്കാരെയും സ്വന്തം രാജ്യത്തെയും ഉപേക്ഷിച്ച് അന്ന് വിട
പറയേണ്ടിവന്നു. ചിലര്‍ ജനിച്ചനാട്ടിലെ ആറ്റിന്‍തീരത്തുകൂടി മീന്‍ പിടിച്ചുനടക്കാനും
ഇന്ന് സ്വപ്‌നം കാണുന്നു. ഭൂരിപക്ഷം ജനങ്ങളും നമ്മുടെ നാടിനോട് എന്നേക്കുമായി
വിടപറയേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചുകാണുകയില്ല.
അന്ന് യാത്ര
പറഞ്ഞിറങ്ങിയപ്പോള്‍ പൂര്‍വികരാല്‍ നാം പടുത്തുയര്‍ത്തിയ നമ്മുടെ പാരമ്പര്യത്തെ,
സംസ്‌ക്കാരത്തെ മങ്ങലേല്‍പ്പിച്ചുകൊണ്ട് പിന്തലമുറകള്‍ക്കായി പുതിയ ഒരു
സംസ്‌ക്കാരത്തെ സ്വീകരിക്കേണ്ടി വരുമെന്നും ഓര്‍ത്തുകാണില്ല. നമ്മോടൊപ്പവും
നമുക്ക് ചുറ്റും ജീവിച്ചവരോടും മടങ്ങിവരുമെന്നുള്ള വാഗ്‌ദാനമായിട്ടാണ് ആദ്യമായി
ഓരോരുത്തരും വിദേശത്തേക്ക് യാത്രതിരിക്കുന്നത്. എന്നാല്‍ നമ്മില്‍ ചുരുക്കം
ചിലര്‍ മാത്രമേ ആ പ്രത്യാശ പൂര്‍ത്തിയാക്കിയിട്ടുള്ളൂ.
നാം തെരഞ്ഞെടുത്തതായ
രാജ്യത്ത് അവസരങ്ങള്‍ ഏറെയുണ്ടായിരുന്നുവെന്നതും സത്യമാണ്. ദൈനംദിന ജീവിതത്തിലെ
സൌകര്യങ്ങള്‍, പരിഷ്‌കൃതമായ ഒരു ലോകം, കൂടുതല്‍ കൂടുതല്‍ ആഡംബര വസ്‌തുക്കള്‍
മേടിക്കാനുള്ള കഴിവ്, വിലകൂടിയ കാറുകളും വീടുകളുമെല്ലാം പ്രവാസിജീവിതത്തിന്റെ
സവിശേഷതകളാണ്. എന്നാല്‍ വാസ്‌തവത്തില്‍ ഇന്ത്യയില്‍നിന്ന് മറ്റൊരുരാജ്യത്ത്
പുതിയതായി വരുന്ന ഒരാള്‍ക്ക് ഭാഷയും വിദ്യാഭ്യാസ യോഗ്യതയും എന്നും
പ്രശ്‌നമായിരുന്നു. മറ്റൊരുരാജ്യത്തെ സാമൂഹിക പെരുമാറ്റങ്ങളും ആചാരങ്ങളുമെല്ലാം
തികച്ചും പുതുമയായി അനുഭവപ്പെടും. നാം ഇന്ത്യയില്‍ ആയിരുന്നപ്പോഴും ഇംഗ്ലീഷ്
സംസാരിച്ചിരുന്നു. നമ്മുടെ വിദ്യാഭ്യാസകാലംതന്നെ കൂടുതലും ഇംഗ്ലീഷ് ഭാഷയില്‍
ആയിരുന്നു. ഇന്ന് അധിവസിക്കുന്ന പുതിയ രാജ്യത്തിലെ ജീവിത സൌകര്യങ്ങളുമായി
ഇടപഴുകുമ്പോള്‍ ഭാഷയുടെ പരിജ്ഞാനമല്ല പ്രധാനം. ആശയവിനിമയത്തിന്
അത്യാവശ്യമായുള്ളത് നമ്മുടെ സംസാരരീതിയുടെ മാറ്റമാണ്. പ്രത്യേകമായ
ഉച്ഛാരണത്തോടുകൂടിയ ഇന്ത്യന്‍ ഇംഗ്ലീഷ് അല്ലെങ്കില്‍ മംഗ്ലീഷ് ദൈനംദിനം
ജീവിതത്തില്‍ കണ്ടുമുട്ടുന്ന പ്രവാസിരാജ്യത്തുള്ള ജനങ്ങള്‍ക്ക് മനസിലാകുവാനും
പ്രയാസമാണ്. സംസാരിക്കുന്ന ഭാഷയില്‍ വ്യാകരണമോ സ്‌പെല്ലിംഗോ പ്രശ്‌നമല്ല.
സംസാരിക്കുന്ന രീതിയ്‌ക്കാണ് ജനങ്ങളുമായി ഇടപഴുകുവാന്‍ ആവശ്യമുള്ളത്. ഒരു
രാജ്യത്ത് വരുമ്പോള്‍ അവിടുത്തെ നാടോടിഭാഷയില്‍ പ്രാവണ്യം നേടണം. അമേരിക്കയുടെയും
ബ്രിട്ടന്റെയും ഇംഗ്ലീഷ്‌ഭാഷകള്‍ തമ്മില്‍ അന്തരം ഉണ്ട്. അതുപോലെ അമേരിക്കന്‍
ഭൂഖണ്ഡത്തിലെ തെക്കും വടക്കുമുള്ളവരുടെയും ഭാഷകളുടെ ഉച്ഛാരണ ശൈലിയിലും വിത്യാസം
കാണാം. കൂടാതെ ശരീര ആംഗ്യവും നമ്മുടെ ആശയങ്ങളെ മറ്റുള്ളവരെ മനസിലാക്കുവാന്‍
ആവശ്യമായി വരുന്നു. പുതിയതായി ഒരു സമൂഹത്ത് ജീവിക്കുമ്പോള്‍ അവിടെ
വിജയിക്കണമെങ്കില്‍ ശരിയായ ആശയവിനിമയവും ആവശ്യമാണ്. അന്നാട്ടിലെ ഭാഷകളുടെ
വൈദഗ്‌ദ്ധ്യം നേടാനും സമയമെടുക്കും.
പ്രവാസി രാജ്യത്ത് കാണുന്നതെല്ലാം
എന്നും പുതമയാണ്. വ്യത്യസ്‌തമായ ഒരു ലോകവും സംസ്‌ക്കാരവുമായി എന്നും ഒത്തുപോവണം.
ഭാഷ കൂടാതെ ഷോപ്പിംഗ്‌പ്രദേശങ്ങള്‍, റോഡുകള്‍, ഹൈവേകള്‍, ഭൂപ്രദേശങ്ങള്‍,
മനുഷ്യരുടെ പെരുമാറ്റചട്ടങ്ങള്‍, വിവിധ സംസ്‌ക്കാരബന്ധങ്ങള്‍ എല്ലാം വിഭിന്നമാണ്.
സര്‍വ്വതും ഒറ്റ രാത്രികൊണ്ട് മനസിലാക്കാന്‍ സാധിക്കുന്നതല്ല. അവസരങ്ങള്‍ ധാരാളം
ഉണ്ടെന്നുള്ള പ്രതീക്ഷയിലാണ് നാം വിമാനം കയറുന്നത്. എന്നാല്‍ അത് മുഴുവന്‍
സത്യമായിരിക്കണമെന്നില്ല. നമ്മള്‍ ഉദ്ദേശിക്കുന്ന തൊഴില്‍മേഖലകള്‍
കണ്ടെത്തണമെന്നില്ല. സ്വപ്‌നത്തില്‍ കാണുന്ന ജോലി ലഭിക്കാത്തപ്പോള്‍
നിരാശനാകും.
അമേരിക്കയിലെയും യൂറോപ്പിലെയും ഇന്ത്യാക്കാര്‍ പ്രൊഫഷനല്‍
മേഖലയിലെ വിവിധതുറകള്‍ പലതും കീഴടക്കി. അവരില്‍ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍,
ഭരണത്തിലുള്ളവര്‍, ഉന്നത തൊഴിലുകളിലെ വമ്പന്‍ ബോസുമാര്‍ അങ്ങനെ സമൂഹത്തില്‍
അനേകരുണ്ട്. അവര്‍ക്കെല്ലാം സുഖകരമായ ജീവിതവും, കൊട്ടാരംപോലുള്ള വീടുകളും ആധുനിക
ജീവിത സൌകര്യങ്ങളുമുണ്ടാകാം. എന്നാല്‍ ജീവിതത്തില്‍ വിജയികളായ ഇവരെ
അന്നാട്ടിലുള്ളവര്‍ ഗൗനിക്കാറില്ല. പ്രവാസികളെ ആ രാജ്യത്തുള്ളവര്‍ക്ക് പുച്ഛമായും
കാണുന്നു. സംസ്‌ക്കാരമുള്ള ഉയര്‍ന്ന തൊഴിലുള്ളവരെയും അന്നാട്ടുകാര്‍ അസൂയയോടെ
കാണുന്നു. തൊഴിലില്ലായ്‌മ കാരണം അവിടെയുള്ളവരുടെ അവസരങ്ങളെ നഷ്ടപ്പെടുത്തി
രാജ്യത്തെ തൊഴിലുകള്‍ ചൂഷണം ചെയ്‌തുവെന്നുള്ള ചിന്തകളാണ് പ്രവാസി താമസിക്കുന്ന
നാട്ടിലെ നാട്ടുകാര്‍ക്കുള്ളത്.
ജന്മനാട്ടില്‍ പ്രവാസിയെപ്പറ്റിയുള്ള
കാഴ്‌ച്ചപ്പാടിന് തികച്ചും വിപരീതമായിട്ടാണ് വിദേശത്ത് താമസിക്കുമ്പോള്‍
ലഭിക്കുന്നത്. അഭിമാനപൂര്‍വ്വം സ്വന്തം രാജ്യത്ത് തല ഉയര്‍ന്നുനടന്നവന്
വിദേശത്ത് വരുമ്പോള്‍ തലതാഴ്‌ത്തി നടക്കണം. പ്രവാസികള്‍ പ്രത്യേകിച്ച്
ഒന്നാംതലമുറകള്‍ സ്വന്തം അന്തസിനെ, മൂല്യങ്ങളെ, അവരുടെ സാമൂഹിക ഉല്‍കൃഷ്ടയെ,
വ്യക്തിത്വത്തെ ഈ നാട്ടില്‍ പണയം വെച്ചുവെന്നതാണ് സത്യം. മഹാഭൂരിപക്ഷമുള്ള
ജനതയില്‍നിന്നും അകന്ന് ന്യൂനപക്ഷ ജനതയുമായി ഒത്ത് ജീവിതം പടുത്തുയര്‍ത്തണം.
പുതിയ രാജ്യത്തിന്റെ നിയമങ്ങളും ആചാരങ്ങളും പഠിക്കണം. എല്ലാം ആരംഭംമുതല്‍ തുടങ്ങണം.
മാതൃഭാഷയുടെ പുരോഗമനംമൂലം കാലാന്തരത്തില്‍ സ്വന്തം ഭാഷയ്‌ക്കുതന്നെ വിത്യാസം വരും.
പുതിയ സാഹചര്യങ്ങളും ജീവിതവുമായി പൊരുത്തപ്പെടണം. വിദേശിയുടെ ജീവിതരീതിയെ പഠിച്ച്
അവരെ പിന്തുടരണം. അനേക വര്‍ഷങ്ങള്‍കൊണ്ട് ഒരു പ്രവാസിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍
അവന്‍ സ്വയം അറിയുന്നില്ല. അവന്‍ അറിയാതെ മറ്റൊരു മനുഷ്യനാകുന്നത് ഒരു പക്ഷെ
പതിറ്റാണ്ടുകള്‍ കൊണ്ടായിരിക്കാം.
തെരഞ്ഞെടുത്ത രാജ്യത്തുള്ള പ്രവാസിയുടെ
ജീവിതം ഇത്രമാത്രം മാനസികസമ്മര്‍ദം നല്‍കുന്നുവെങ്കില്‍ പിന്നെ എന്തുകൊണ്ട്
സ്വന്തം രാജ്യത്ത് മടങ്ങിവരുന്നില്ലായെന്ന് ചോദ്യം ഉയരാം. വിദേശത്ത്
താമസിക്കുമ്പോള്‍ സ്വന്തം ദേശത്തെക്കാള്‍ മറ്റ് പല നേട്ടങ്ങളുമുണ്ട്. ഉദാഹരണമായി
പരിഷ്‌കൃത രാജ്യത്തുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികളുടെ മേന്മ സ്വന്തം
രാജ്യത്ത് ലഭിക്കുകയില്ല. കുട്ടികളുടെ വിദ്യാഭ്യാസവും ജോലി അവസരങ്ങളും
മെച്ചപ്പെട്ടത് അമേരിക്കാ, യൂറോപ്പ് മുതലായ
രാജ്യങ്ങളിലായിരിക്കാം.
മറ്റൊരു രാജ്യത്തിന്റെ പൌരത്വം എടുത്തെങ്കിലും
മിക്കവരുടെയും മനസിനുള്ളില്‍ അവര്‍ ഭാരതിയരെന്നുള്ള ചിന്തകളുമുണ്ട്. പുതിയ
സംസ്‌ക്കാരവും പുതിയ ജീവിതവുമായി ഒത്തിണങ്ങിയ ഭൂരിഭാഗം പ്രവാസികളും അവരുടെ
ബന്ധുജനങ്ങളെയും കുടിയേറാന്‍ സഹായിച്ചിട്ടുണ്ടാകാം. ചുറ്റും ബന്ധുജനങ്ങള്‍ പ്രവാസി
രാജ്യത്തുള്ളപ്പോള്‍ സ്വന്തം രാജ്യത്തിലേക്ക് മടങ്ങിവന്നാലും ഒറ്റപ്പെട്ട
ജീവിതമായിരിക്കാം അനുഭവപ്പെടുന്നത്. എന്നിരുന്നാലും സ്വപ്‌നങ്ങള്‍ കാണുകയെന്നത്
മനുഷ്യസഹജമാണ്. എത്രമാത്രം നാം ഉന്നതങ്ങളില്‍ എത്തി വിജയിച്ചാലും നമ്മുടെതായ
പഴങ്കാല സംസ്‌ക്കാരത്തിന്റെ ഒര്‍മ്മകള്‍ നമ്മെ പുറകോട്ടുള്ള കാലത്തേക്ക്
വഹിച്ചുകൊണ്ട് പോകും. നല്ലൊരു ഭാവിക്കായി സ്വപ്‌നം കാണാത്തവര്‍
ആരുമുണ്ടാവുകുയില്ല. അതേസമയം സ്വന്തം നാട്ടിലെ കുട്ടിക്കാലത്തെപ്പറ്റിയുള്ള
ഓര്‍മ്മകള്‍ മനസ്സില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കും. ഇന്നലെകളുടെ ഭാരതത്തിലെ സാമൂഹികവും
സാംസ്‌ക്കാരികവുമായ പരിവര്‍ത്തനഘട്ടങ്ങളും മനസിലെന്നും ഉദിച്ചുവന്നുകൊണ്ടിരിക്കും.
കുറച്ചുപേര്‍ക്ക് മടങ്ങിപോവാന്‍ ആഗ്രഹം വന്നേക്കാം. കാരണം അവിടെ സുഹൃത്തുക്കളും
ബന്ധുക്കളും പ്രായമായ മാതാപിതാക്കളും ജീവിച്ചിരിപ്പുണ്ടാകാം.
'മടങ്ങണോ
പ്രവാസി ജീവിതം തുടരണോ' എന്നിങ്ങനെ ഉത്തരം കാണാതെ പ്രവാസിയുടെ മനസ് സദാ
ചഞ്ചലിച്ചുകൊണ്ടിരിക്കും. അമേരിക്കാപോലുള്ള രാജ്യത്ത് വളര്‍ന്ന പുതിയ തലമുറയിലെ
ചെറുപ്പക്കാരായവര്‍ അവര്‍ ജനിച്ചുവളര്‍ന്ന മണ്ണിന്റെ സംസ്‌ക്കാരത്തെ പൂര്‍ണ്ണമായും
തെരഞ്ഞെടുത്തുകഴിഞ്ഞു. അവരുടെ മാതാപിതാക്കളുടെ രാജ്യത്തോട് കൂറ്
കണ്ടെന്നിരിക്കില്ല. അതേസമയം കുടിയേറ്റക്കാരായി വന്നവര്‍ക്ക് നാടുമായി എന്നും ഒരു
ബന്ധം കാണും. സാമ്പത്തികവും കുടുംബ കാരണങ്ങളും കൊണ്ട് അവര്‍ തെരഞ്ഞെടുത്ത
പ്രവാസിജീവിതത്തില്‍ സ്ഥിരമായിപ്പോവും. മനസിലെ പോരാട്ടത്തില്‍ ജനിച്ചനാടിനെ
ത്യജിച്ച് അവസാനം പ്രവാസിമണ്ണിലും അന്ത്യം കുറിക്കും. ഭാഗികമായ ഇന്ത്യയിലെ
താമസമല്ലാതെ ഭൂരിഭാഗം പ്രവാസികളും സ്ഥിരമായി മടങ്ങിപ്പോവാറില്ല.പുഴകള്‍ പാടുന്ന
നാടും സ്‌നേഹം നല്‌കുന്ന വീടും നെഞ്ചിലടിക്കുന്ന മോഹങ്ങളും ഇന്ന്
പ്രവാസിയുടെ
ഗാനങ്ങളിലില്ല.