Image

ഒരു വീണ്ടും ജനനം (കഥ: ജോണ്‍ ഇളമത)

Published on 09 February, 2014
ഒരു വീണ്ടും ജനനം (കഥ: ജോണ്‍ ഇളമത)
മൂന്നുപേര്‍, അവര്‍ സഹോദരരായിരുന്നു. മത്തായി, മര്‍ക്കോസ്‌, ലൂക്ക.

പാറപോലെഉറച്ച മാംസപേശികള്‍ അവര്‍ക്കുണ്ടായിരുന്നു. പാറമടയില്‍ തുരങ്കം ഉണ്ടാക്കി, തോട്ടവച്ച്‌ അവര്‍ വലിയ പാറകളെ ഉടച്ചു.വിയര്‍പ്പുതുള്ളികള്‍ അവരുടെ ക്ലാവുപിടിച്ച ഒട്ടുനിറമുള്ള മേനിയിലൂടെ
ഒഴുകിനടന്നു.മദ്ധ്യഹ്ന സൂര്യന്‍െറ കിരണങ്ങളേറ്റ്‌ അവ രജതഗോളങ്ങള്‍പോലെ തിളങ്ങി. അവര്‍, കഠിനമായി ജോലിചെയ്‌ത്‌ മറ്റുതൊഴിലാളികളേക്കാളേറെ സമ്പാദിച്ചു.

പണികഴിഞ്ഞാല്‍എന്നും അന്തിക്ക്‌ കവലയിലെ ടി.എസ്‌ നമ്പര്‍ 33 കള്ളുഷാപ്പില്‍ അവര്‍കൂടുക പതിവായിരുന്നു. വില്‍പ്പനക്കാരന്‍ നാരായണന്‍ അവര്‍ക്ക്‌ പ്രത്യേകം സ്‌ഥലം ഒരുക്കിയിരുന്നു. അവിടെ ഷാപ്പിലെ സ്‌ഥിരംബോറന്മാര്‍ക്ക്‌ പ്രവേശനം ഇല്ലയിരുന്നു. ചരല്‍ വിരിച്ച തറയില്‍ എല്ലോ, മുള്ളോ, കിടക്കാതെ നാരായണന്‍ പ്രത്യേക ശ്രദ്ധപതിപ്പിച്ചിരുന്നു.മറ്റു സെല്ലുകളിലേപ്പോലെ കാലിളകിയ ബഞ്ചുകളോ,മെഴുക്കുപുരണ്ടമേശയോ അവിടെ ഇല്ലായിരുന്നു. പകരംഉറച്ചബഞ്ചും,സോപ്പിട്ടുകഴുകിതുടച്ചമേശയും ആ സെല്ലിന്‍െറ പ്രത്യേകതയായിരുന്നു.

പനമ്പും, പാഴ്‌തടിയുംകൊണ്ടുനിര്‍മ്മിച്ച ആ സെല്ലില്‍ `സില്‍ക്കുസ്‌മിത' മുഴുത്തമാറുകാട്ടി കുനി ഞ്ഞുനില്‍ക്കുന്ന ഒരുവലിയ പോസ്‌റ്ററും തൂക്കിയിരുന്നു.

മറുവശത്ത്‌,വെള്ളയടിച്ച ഒരുവലിയ പലക ഉറപ്പിച്ചിരുന്നു. അതില്‍ ചുവന്ന മഷി യില്‍,കള്ളിന്‍െറ വിലവിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.

ഇളംകള്ള്‌.........കോപ്പ.........രൂപ. സ്‌പെഷ്യല്‍-ആനമയക്കി, അലമ്പുണ്ടാക്കി
ഉച്ചക്കള്ള്‌........കോപ്പ.........രൂപ.അടിയില്‍ ജീസസ്‌ ക്രൈസ്‌റ്റ്‌
അന്തിക്കള്ള്‌....കോപ്പ........രൂപ.(മൂന്നാംദിവസം മാത്രമേ ഉയര്‍ത്തെഴുനേല്‍ക്കൂ)

അവര്‍മൂന്നുപേരും കയറിയാല്‍, വില്‍പനക്കാരന്‍ നാരായണന്‌ പതിവ്‌ കാര്യങ്ങളറിയാം. വെള്ളം തൊടാത്ത അന്തിചെത്തിയ മൂന്നൂവലിയ കോപ്പ. കോപ്പക്കും പ്രതേൃകതയുണ്ട്‌. സാധാരണ കോപ്പയേക്കാള്‍ വലിയ കുടുവന്‍കോപ്പ. സുമാര്‍ ഒന്നര കുപ്പികള്ള്‌ അതില്‍ കൊള്ളും. അന്നും പതിവുപോലെ നാരായണന്‍,മൂവരുടെ മുമ്പിലും മൂന്നുകോപ്പ അന്തിനിരത്തി,ഭവ്യതയോടെനിന്ന്‌ സ്‌ഥിരനോട്ടം നോക്കി. അതിന്‍െറ അര്‍ത്ഥം അവര്‍ക്കറിയാം `അടുത്തപടി കറിവില്‍പ്പനക്കാരന്‍ സുകുമാരനെ വിളിക്കട്ടെയോ എന്ന്‌'.

അപ്പോള്‍കള്ളിലെ ചത്ത ഒരുചെറുവണ്ടിനെ തോണ്ടിതെറിപ്പിച്ച്‌ മത്തായി നാരായണന്‍െറ മുമ്പിലിട്ടു.എന്നിട്ട്‌ നര്‍മ്മബോധം വിടാതെപറഞ്ഞു.

`തേണ്ട്‌ നീയിതിനെ ഒന്നുപൊരിച്ചോണ്ടുവാ'

നാരായണന്‍ വണ്ടിനെ തോണ്ടി കയ്യിലെടുത്ത്‌ തിരിച്ചും മറിച്ചുംനോക്കി പ്രതിവചിച്ചു. `ഇതു മാട്ടത്തിലൊണ്ടാകുന്നതാ, ചെറുവണ്ടു കുടിച്ചുചത്ത കള്ളിനുവീര്യംകൂടും' കടുകുമണിയുടെ വലിപ്പമുള്ള വണ്ടത്താനെ, ചൂണ്ടുവിരലും,തള്ളവിരലുമുപയോഗിച്ച്‌ തട്ടി തെറിപ്പിച്ച്‌, നാരായണന്‍മറ്റൊരുനര്‍മ്മബോധംതിരിച്ചടിച്ചു. `മൂത്തകുഞ്ഞേ, എത്രഅരിച്ചാലും,ഈവകപോകത്തില്ല. അല്ല ഉള്ളിചെന്നാലും ഔഷധഗുണമാ' കണ്ണിനുകാഴ്‌ച കൂടും. ഇതല്ലാതെ ഇതിനകത്ത്‌ വല്ല കാണ്ടാമൃഗവും ചത്തു കെടക്കാമ്പറ്റ്വോ' മൂവരുംപെട്ടിച്ചിരിച്ചു,കൂട്ടത്തില്‍ നാരായണനും'

മത്തായിയേയും, മര്‍ക്കോസിനേയും, ലൂക്കായേയും, നാരായനുള്‍പ്പടെ ഷാപ്പു ജീവനക്കാര്‍ ബഹുമാനസൂചകമായി യഥാക്രമം, മൂത്തകുഞ്ഞ്‌, നടുവത്താന്‍, ഇളമീല്‍ എന്നിങ്ങനെയാണ്‌, സംബോധന `അപ്പോള്‍ ഇളമീലായ ലൂക്ക ഒന്നനങ്ങി- എന്തുപണ്ടാരമെങ്കിലുമാകട്ടെ, താനാ സുകുമാരനെ ഒന്നുവിളി' നാരായണന്‍നീട്ടിവിളിച്ചു `എടോ,സുകുമാരാ'

സുകുമാരന്‍വന്നു.കുറുകി തടിച്ച്‌, ഞണ്ടിന്‍െറ ആകൃതിയില്‍. സുകുമാരന്‍െറ കഷണ്ടി കണ്ണാടി പോലെ മിന്നി. രണ്ടും കൈകളും കുറുകെ മാറില്‍ചേര്‍ത്തുപിടിച്ച്‌, സുകുമാരന്‍ ആജ്‌ഞക്ക്‌ കാത്തുനിന്നു.അവന്‍െറ തുറിച്ച കണ്ണുകളില്‍ നിന്ന്‌ ഭവ്യത ഒഴുകി. അവന്‍ ചിരിക്കാന്‍ ശ്രമി ച്ചു,അത്‌ പൂച്ചക്കുഞ്ഞിന്‍െറ കരച്ചില്‍പൊലെ പുറത്തേക്കൊഴുകി.

നടുവത്താന്‍ ചോദിച്ചു.
തിന്നാന്‍എന്തോണ്ടടാ?
ഒറ്റശ്വാസത്തില്‍ സുകുമാരന്‍ ഉരുവിട്ടു
`ഞണ്ട്‌, കക്കാ, ചെമ്മീന്‍, നരിമീന്‍, നെയ്‌മീന്‍, വരാല്‌, വാള, കാളാഞ്ചി'
എടാ, നസ്രാണിക്ക്‌, തിന്നാങ്കൊള്ളുന്ന എറച്ചി വര്‍ഗ്ഗമൊന്നുമില്ലേ?.
ഒണ്ടേ `താറാവ്‌, നെയ്‌കോഴി, കാട, മുണ്ടി,
നടുവത്താന്‍ അതൊന്നു തിരുത്തി
എടാ ദേഹത്ത്‌ എറച്ചിഒള്ള വര്‍ഗ്ഗം.
ഒണ്ടേ `ആട്‌,പോത്ത്‌, കാള'
തിരുനല്‍വേലീന്ന്‌ ്‌നടത്തി അടിച്ചോണ്ടുവരുന്നക്ഷയരോഗം പിടിച്ച പാണ്ടിക്കാളയാണോടാ? മൂത്തകുഞ്ഞിന്‍െറ ചോദ്യം `അല്ല, നല്ല ഒന്നാംതരം, തടിപ്പിക്കാത്ത മൂരിക്കുട്ടന്‍െറ എറച്ചി'

തടിപ്പിക്കാത്ത കാളക്കുട്ടിയോ? മൂത്തകുഞ്ഞ്‌ പൊട്ടിച്ചിരിച്ചു. പ്രഹസനം ചൊരിഞ്ഞു `എടാ, അതുഞങ്ങടെ ബൈബിളി പറേന്നതാ'. `മുടിയാനായ പുത്രന്‍െറ കഥേല്‌.' ഷാപ്പില്‌ അത്തരം കിട്ടണോങ്കി നീ ഒരുജന്മംകൂടി ജനിക്കണം' അപ്പോള്‍ ഇളമീല്‍ സംസാരത്തിന്‌ തടഇട്ടു. `സുകുമാരാ, താനൊരുകാര്യംചെയ്യ്‌. ഒരുമൂരി, ഒരാട്‌, ഒരുതാറാവ്‌, താനിത്രേം ഇപ്പോകൊണ്ടുവാ' നടുവത്താന്‍ ചോദിച്ചു?
തൊടാന്‍ എന്തൊണ്ടെടോ?
കല്യാണി ഇട്ടഒന്നാംതരം കണ്ണിമാങ്ങാഅച്ചാറൊണ്ട്‌.'
എന്നാ,അതും കൊണ്ടുവാ, ഇച്ചിരെ.

അല്‍പ്പസമയത്തിനുള്ളില്‍, സുകുമാരന്‍ വന്നു. `ആവി പറക്കുന്നഒലത്തും, കറികളുമായി.കൂടെ പുളിയുംഎരിവുമുള്ള, തൊടാന്‍-കണ്ണിമാങ്ങാ അച്ചാറും,കപ്പപ്പുഴുക്കുമായി'സുകുമാരന്‍ മുഖവുര ഉണര്‍ത്തിച്ചു-`കുമരകം പാടത്തെ, നെല്ലുതിന്ന്‌ നെയ്‌മുറ്റിയ താറാവാ'
ആരാടാ, ഇതുകറിവെച്ചത്‌? ഇളമീല്‍ ചോദിച്ചു.
`കല്യാണി'
`ഞാനപ്പഴേഒര്‍ത്തു
അവടെ കറിയായിരിക്കുമെന്ന്‌'.
കല്യാണീടെ കറീടെ രുചി അതൊന്നു,വേറെയാ, മൂത്തകുഞ്ഞ്‌ പിന്താങ്ങി.മൂവരും കുശാലായി കുടിച്ചു.അന്തിക്കള്ളിന്‍െറ ലഹരി അവരുടെ മസ്‌തിഷ്‌ക്കത്തില്‍വീണവായിച്ചു.അവര്‍പാടി, ഉള്ളുതുറന്നുപാടി, പാറഉരയ്‌ക്കുന്ന സ്വരത്തില്‍ പകലദ്ധ്വാനത്തിന്‍െറവൃാകുലതകളെ അവര്‍ കാറ്റില്‍പറത്തി.

അന്നൊരിക്കല്‍,മത്തായി തനിയെ ഷാപ്പില്‍ എത്തി.നാരായണനും, സുകുമാരനും അന്തിച്ചുനിന്നു.അവര്‍ ചിന്തിച്ചു.
എന്തുപറ്റി നടുവത്താനും, ഇളമീലിനും
`വല്ലഅപകടോം പിണഞ്ഞോ'....പാറപൊട്ടീരിനിടെ.

അവര്‍ചിന്തിച്ചുനില്‍ക്കെ മത്തായി, ഉണര്‍വേ)ാടെ ഓഡര്‍ കൊടുത്തു
`മൂന്നുകോപ്പഅന്തി' നാരായണന്‍െറ, വെപ്രാളം മുഖത്തുനിന്നുവായിച്ചറിഞ്ഞ മത്തായി, ലാഘവമായിപറഞ്ഞു `മത്തായി മലബാറിലേക്ക്‌ കുടിറേി, ലൂക്കാ മൂന്നാറ്റി, അടിമാലിക്കും' പക്ഷേ, ഞങ്ങളു പിരിയുമ്പം, ഒരൊടമ്പടി ഒണ്ടാരുന്നു, ആരെവിടെപോയാലും, മറ്റു സഹോദരരുടെ, പങ്കൂടെ കുടിക്ക്വാന്ന്‌്‌'

മത്തായിയുടെ മുമ്പില്‍ പതിവ്‌ മൂന്നുകോപ്പ എത്തി, മൂന്നുകറീം `അയാള്‍സാവധാനംകുടിച്ചു.മൂന്നുകോപ്പേംതീര്‍ന്നപ്പോള്‍, ഇരുന്നബഞ്ചില്‍ തന്നെകിടന്നു,വെളുപ്പാന്‍കാലംവരെ.

പിന്നീട്‌ കുറേനാളേക്ക്‌ മത്തായിയെ കണ്ടതേയില്ല.രണ്ടാഴ്‌ച കടന്നുപോയി.എവിടെപോയി? നാരായണനും, സുകുമാരനും, ഗാഢമായി ചിന്തിച്ചു. `എവിടേക്കെങ്കിലും,മൂത്തകുഞ്ഞും കുടിയേറിയോ'

അങ്ങനെ ഇരിക്കെ ഒരു സന്ധ്യക്ക്‌, മത്തായി ഉന്മേഷവാനായി വന്നു. നാരായണനും,സുകുമാരനും, ജിജഞാസയായി `എവിടെ പോയിരുന്നു,മൂത്തകുഞ്ഞ്‌ ഇത്രനാളും?'നാരായണന്‍ അതുചോദിക്കാന്‍, നാക്കുപൊക്കവേ മത്തായി ഓഡറിട്ടു-രണ്ടുകോപ്പ നാരായണനും, സുകുമാരനുംഅന്തിച്ചുനിന്നു.കുടിയേറിപോയ വരിലാരെങ്കിലും, ഇഹലോകവാസം വെടിഞ്ഞോ?.

അവരങ്ങനെ ദു;ഖിച്ചിരിക്കവേ,മത്തായി സുസ്‌മേരവദനനായി മൊഴിഞ്ഞു`ഞാന്‍രക്ഷിക്കപ്പെട്ടു' വീണ്ടും ജനിച്ചു.ഞാന്‍കുടി നിര്‍ത്തി `അതുവരുത്തിവെക്കുന്നവിനകള്‍' ഈകഴിഞ്ഞ രണ്ടാഴചഞാനൊരുധ്യാനത്തിനുപോയി. ധ്യാനപ്രസംഗങ്ങള്‍ എന്‍െറമനമിളക്കി. ഞാന്‍ ശപഥംചെയ്‌തു, ഇനിമദ്യപാനം,മേലില്ല'

അപ്പോപിന്നെ ആര്‍ക്കാ,ഈരണ്ടുകോപ്പ നാായണന്‍ വിസ്‌മയപൂര്‍വ്വ ചാദിച്ചു.
മൂത്തകുഞ്ഞ്‌ സ്വരംതാഴ്‌ത്തി സഗൗരവം പറഞ്ഞു.
`എടാ മണ്ടാ,ഞാന്‍കുടിനിര്‍ത്തീന്നുകരുതി, എന്‍െറ സഹോദരന്മാര്‍ക്കു കൊടുത്തവാക്ക്‌
തെറ്റിക്കാനാകുമോ' മത്തായിക്ക്‌, വാക്കുമാറ്റി ശീലമില്ല.'

മൂത്തകള്ളില്‍ കുടിച്ചു മരിച്ചുകൊണ്ടിരിക്കുന്ന വണ്ടത്താന്‍മാരേപോലെ, നാരായണനും ,സുകുമാരനും,ചിരിച്ചുമരിച്ചു.
ഒരു വീണ്ടും ജനനം (കഥ: ജോണ്‍ ഇളമത)
ഒരു വീണ്ടും ജനനം (കഥ: ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക