Image

വൈശാഖപൌര്‍ണമി ഭാഗം 12 (കഥ)

Published on 08 May, 2014
വൈശാഖപൌര്‍ണമി ഭാഗം 12 (കഥ)

വിശാഖത്തിന്റെ സെല്‍ഫോണ്‍ ശബ്ദിച്ചു. വന്ദന, വിത്തല്‍ജിയുടെ മകള്‍. ദീദീ, ഞാന്‍ ബാബയ്ക്കു കൊടുക്കാം, വന്ദന പറഞ്ഞു. വിശാഖത്തിന്റെ രോഗവിവരമാണ് വിത്തല്‍ജി ആദ്യമന്വേഷിച്ചത്. രോഗം മാറിയോ, ആരോഗ്യം വീണ്ടെടുത്തോ, എന്നത്തേയ്ക്ക് ആശുപത്രി വിടാനാകും എന്നിങ്ങനെയുള്ള കുശലപ്രശ്‌നങ്ങള്‍ക്കു ശേഷം വിത്തല്‍ജി കാര്യത്തിലേയ്ക്കു കടന്നു. വിശാഖം പറഞ്ഞ കാര്യത്തെപ്പറ്റി വന്ദനയുമായും അവളുടെ ഭര്‍ത്താവുമായും ആലോചിച്ചു. വിശാഖം തുടങ്ങാനുദ്ദേശിയ്ക്കുന്ന സംരംഭം മഹത്തരം തന്നെ, സംശയമില്ല. നിര്‍ഭാഗ്യവതികളായ വനിതകളുടെ ഉദ്ധാരണത്തിനുവേണ്ടി എന്തു തന്നെ ചെയ്താലും അതധികമാവില്ല. അതില്‍ സഹകരിയ്ക്കാന്‍ ഒരവസരം കിട്ടുന്നതില്‍ സന്തോഷമേയുള്ളു.കാമാഠിപുരയിലെ കെട്ടിടം വിറ്റ വകയില്‍ ചില ചെലവുകളും ബാദ്ധ്യതകളും തീര്‍ത്തശേഷം ഞങ്ങളുടെ പക്കല്‍ രണ്ടുകോടി രൂപ നീക്കിയിരിപ്പുണ്ട്. അതിന്റെ പകുതി എന്റെ മകള്‍ വന്ദനയ്ക്കും അവളുടെ കുഞ്ഞുങ്ങള്‍ക്കുമായി നീക്കി വയ്ക്കുന്നു. നിര്‍ഭാഗ്യവതികളായ വനിതകളെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്ന നിന്നെ ഞാന്‍ എന്റെ മകളായി കരുതി, ശേഷിയ്ക്കുന്ന ഒരു കോടി രൂപ നിനക്കു തരുന്നു. ഒരു കോടി രൂപയ്ക്കുള്ള ചെക്ക് ഇന്നു വൈകീട്ട് വന്ദന അവിടെ, ആശുപത്രിയില്‍ വന്ന് നിനക്കു തരും. നിന്റെ മഹത്തായ സംരംഭത്തിന് ഞങ്ങളുടെ സംഭാവന. അതു സ്വീകരിയ്ക്കുക.

വിശാഖത്തിന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. 'വിത്തല്‍ജീ...' കണ്ഠമിടറിയതുകൊണ്ട് അവള്‍ക്ക് തുടര്‍ന്നൊന്നും പറയാന്‍ സാധിച്ചില്ല. അവള്‍ ഫോണ്‍ സദാനന്ദിന്റെ കൈയിലേയ്ക്കു കൊടുത്തു. സദാനന്ദ് വിത്തല്‍ജിയോടു പറഞ്ഞു, വിശാഖം കരയുന്നു. അവള്‍ക്കു സംസാരിയ്ക്കാന്‍ പറ്റുന്നില്ല. ക്ഷമിയ്ക്കുക. അല്പം കഴിയുമ്പോള്‍അവള്‍ അങ്ങയെ വിളിയ്ക്കും.

വിത്തല്‍ജി പറഞ്ഞതെല്ലാം വിശാഖം സദാനന്ദിനെ പറഞ്ഞു കേള്‍പ്പിച്ചു. 'വിശാഖം, നീയെന്നോടു ചേര്‍ന്നിരിയ്ക്ക്. നിന്നോടു കുറച്ചു സംസാരിയ്ക്കാനുണ്ട്. നീയെന്നെ മുട്ടിയിരിയ്ക്കുമ്പോള്‍ നിന്നോടെന്തും പറയാനുള്ള ധൈര്യം എനിയ്ക്കുണ്ടാകും.' കണ്ണുനീരിന്നിടയിലൂടെ വിശാഖം സദാനന്ദിനെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരിയുടെ പ്രകാശത്തില്‍ സദാനന്ദ് ഒരു നിമിഷം മതിമറന്നിരുന്നു പോയി. എന്നാല്‍ താന്‍ പറയാന്‍ പോകുന്നത് ഒരുപക്ഷേ അവളുടെ പുഞ്ചിരി മായ്ച്ചു കളഞ്ഞെന്നു വരാം. സദാനന്ദ് വിശാഖത്തെ മാറോടു ചേര്‍ത്തമര്‍ത്തി. 'അപ്പൊ ഞാന്‍ പറയട്ടേ?'

സദാനന്ദിന്റെ കഴുത്തിലൊരു ചുംബനമായിരുന്നു, വിശാഖത്തിന്റെ പ്രതികരണം. സദാനന്ദ് ചിരിച്ചു പോയി. 'വിശാഖം, നാല്‍പ്പത്തഞ്ചു കോടിയുടെ സ്വത്താണ് രണ്ടുവര്‍ഷം മുന്‍പ് ഞാന്‍ നിനക്കു വച്ചു നീട്ടിയത്. ഓര്‍ക്കുന്നുണ്ടോ, നീ കീറിക്കളഞ്ഞ വില്പത്രം?'

കഴുത്തില്‍ ഒരു ചുംബനം കൂടി സദാനന്ദിനു കിട്ടി. 'ഇന്നലെ രാത്രി ഞാനൊരു കണക്കെടുപ്പു കൂടി നടത്തി. രണ്ടു വര്‍ഷം മുന്‍പ് നാല്‍പത്തഞ്ചു കോടി മതിപ്പു വിലയുണ്ടായിരുന്നത് ഇപ്പോള്‍, കാമാഠിപുര വാങ്ങിക്കഴിഞ്ഞ ശേഷവും, അന്‍പതു കോടി കവിഞ്ഞിരിയ്ക്കുന്നു. ഈ അന്‍പതു കോടി രൂപ എന്റേയും നിന്റേയും ആയുഷ്‌കാലത്ത് ചെലവു ചെയ്തു തീര്‍ക്കാനാവില്ല. ഈ അന്‍പതു കോടി രൂപയെ കെട്ടിപ്പിടിച്ചിരിയ്ക്കുന്നതില്‍ നിന്ന് എനിയ്ക്ക് പ്രത്യേകിച്ചൊരു സുഖവും കിട്ടുന്നില്ല. നിന്നെ കെട്ടിപ്പിടിച്ചിരിയ്ക്കുമ്പോഴാണ് എനിയ്ക്കു സുഖമുണ്ടാകുന്നത്.' വിശാഖം സദാനന്ദിന്റെ കഴുത്തില്‍ വീണ്ടും ചുംബിച്ചു.

'നീ ചിരിച്ചു കാണുകയാണ് എന്റെ ജീവിതലക്ഷ്യം. നിന്റെ മുഖത്തിനി കണ്ണുനീരു കാണരുത്.' സദാനന്ദ് വിശാഖത്തിന്റെ കണ്ണുനീര്‍ തുടച്ചു മാറ്റി. 'നിന്റെ ചിരി കാണാന്‍ ഞാന്‍ എത്ര കോടി രൂപ വേണമെങ്കിലും തരാം.' സദാനന്ദ് അവളുടെ താടിയില്‍ പിടിച്ചുയര്‍ത്തി. 'നിന്റെ ഓരോ ചിരിയ്ക്കും ഒരു കോടി രൂപ വീതം തരാം.'

വിശാഖം കണ്ണുനീരിന്നിടയിലൂടെ സദാനന്ദിനെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു, 'ഒരു കോടി രൂപ!'

'എന്തിന് ഒരു കോടിയില്‍ നിര്‍ത്തണം? നീ അന്‍പതു കോടി മുഴുവനുമെടുത്തോ!' സദാനന്ദ് അവളുടെ ശിരസ്സു വലിച്ചടുപ്പിച്ച് കണ്ണുകളില്‍ ആവേശപൂര്‍വം ചുംബിച്ചു.

'മതി. ഇനി സദു പറയാന്‍ വന്നതു പറയ്.'

'ങാ, ഞാന്‍ പറയാന്‍ വന്നത് ഇതാണ്, അന്‍പതുകോടി രൂപ ഞാന്‍ നിനക്കുവേണ്ടി വലിച്ചെറിയാന്‍ തയ്യാറാണ്. അങ്ങനെയിരിയ്‌ക്കെ, നീയെന്തിന് ആ പാവം വിത്തല്‍ജിയെ ബേജാറാക്കണം?'

'വിത്തല്‍ജിയെ ഇപ്പൊത്തന്നെ വിളിയ്ക്കാം.' വിശാഖം വിത്തല്‍ജിയുടെ നമ്പര്‍ ഡയല്‍ ചെയ്തു. വന്ദനയാണെടുത്തത്. വന്ദന ഫോണ്‍ വിത്തല്‍ജിയ്ക്കു കൈമാറി. വിശാഖം സ്‌നേഹത്തോടെ പറയാന്‍ തുടങ്ങി. 'വിത്തല്‍ജീ, അങ്ങ് ഒരു കോടി രൂപ എന്റെ സംരംഭത്തിന്നായി സംഭാവന ചെയ്യാമെന്നു പറഞ്ഞത് മഹാമനസ്‌കതയാണ്. പക്ഷേ ഞാനാ തുക വാങ്ങുന്നതു പാപമാകും. ഞാന്‍ അങ്ങയോടു കയര്‍ത്തു സംസാരിച്ചതു തന്നെ മഹാപാപമായിരുന്നു.സദു എനിയ്ക്കുവേണ്ടി കണക്കില്ലാതെ പണം ചെലവഴിയ്ക്കുന്നതു കണ്ടിട്ടുണ്ടായ സങ്കടത്തില്‍ പറഞ്ഞു പോയതാണ്. അങ്ങെന്നോടു പൊറുക്കണം. അങ്ങയുടെ കൈയില്‍ നിന്ന് ഞാനൊരിയ്ക്കലും പണം വാങ്ങുന്നതല്ല. വന്ദന വന്നുകൊള്ളട്ടെ. പക്ഷേ ദയവായി ചെക്കു കൊടുത്തയയ്ക്കരുത്. ചെക്കു ഞങ്ങള്‍ കൈകൊണ്ടു സ്പര്‍ശിയ്ക്ക പോലും ചെയ്യില്ല.' വിശാഖം വികാരഭരിതയായി തുടര്‍ന്നു. 'അങ്ങെനിയ്ക്കു മാപ്പു തരണം, ഞങ്ങളെ അനുഗ്രഹിയ്ക്കണം.'

സദാനന്ദിന്റെ മാറത്തു ചാരിയിരുന്നുകൊണ്ടാണ് വിശാഖം ഇത്രയും പറഞ്ഞത്. സംഭാഷണം തീര്‍ന്ന് ഫോണ്‍ ടീപോയി മേല്‍ വച്ച ശേഷം അവള്‍ വീണ്ടും സദാനന്ദിന്റെ മാറത്തമര്‍ന്നു. സദാനന്ദ് അവളെ കെട്ടിവരിഞ്ഞു. 'നീ ധൃതരാഷ്ട്രാലിംഗനം എന്നു കേട്ടിട്ടുണ്ടോ?'

'ഭീമസേനന്റെ പ്രതിമയെ ധൃതരാഷ്ട്രര്‍ ഞെരിച്ചുകളഞ്ഞത്. അല്ലേ?'

'അതെ, അതു തന്നെ. എനിയ്ക്കു നിന്നെ അതേപോലെ കെട്ടിപ്പിടിച്ചു ഞെരിയ്ക്കാന്‍ തോന്നണ് ണ്ട്.സ്‌നേഹം കൊണ്ട്. ഞെരിയ്ക്കട്ടേ?'

'സദു എന്നെ ഞെരിച്ചാല്‍ നമ്മുടെ പദ്ധതികളൊക്കെ നടക്കാതെ പോകും. മതി. എഴുന്നേല്‍ക്ക്. പല കാര്യങ്ങളും ചെയ്യാനുണ്ട്.' വിശാഖം സ്‌നേഹത്തോടെ സദാനന്ദിനെ മെല്ലെ തള്ളിമാറ്റി.

ശരീരത്തില്‍ നിന്ന് ഇവള്‍ വേര്‍പെട്ടു പോകുന്നത് അസഹനീയമായിത്തീര്‍ന്നിരിയ്ക്കുന്നു. സദാനന്ദ് പ്രകടമായ വൈമനസ്യത്തോടെ എഴുന്നേറ്റു. 'ശരി. ദാ, ഇതങ്ങു വാങ്ങിക്കോളൂ.' സദാനന്ദ് ടീപോയിമേല്‍ നിന്ന് കാമാഠിപുരയുടെ താക്കോലെടുത്ത് വിശാഖത്തിനു നേരേ നീട്ടി. അവള്‍ ഭവ്യതയോടെ കവര്‍ വാങ്ങി. 'കാമാഠിപുര ഇനി നിന്റേതാണ്.' സദാനന്ദ് പറഞ്ഞതു കേട്ട് വിശാഖം കണ്ണുകളില്‍ നിന്ന് കണ്ണുനീരുതിരാതെ നിയന്ത്രിച്ചത് പണിപ്പെട്ടാണ്.

'ബക്കഡേജി ഒരെഞ്ചിനീയറേയും ടീമിനേയും കാമാഠിപുരയില്‍ രാവിലേ തന്നെ എത്തിച്ചിട്ടുണ്ട്. അവിടെ താമസിയ്ക്കുന്ന പെണ്‍കുട്ടികള്‍ വാതില്‍ തുറന്നുകൊടുത്തു. പണികള്‍ തുടങ്ങിക്കഴിഞ്ഞിരിയ്ക്കുന്നു. പെണ്‍കുട്ടികളും പണികളില്‍ സഹായിയ്ക്കുന്നുണ്ടെന്നു ബക്കഡേജി പറഞ്ഞു.'

'ആ പെണ്‍കുട്ടികളൊക്കെ നല്ലവരാണു സദൂ. സദാനന്ദ് എന്ന ദേവദൂതന്‍ വന്നത് എന്നെപ്പോലെ അവര്‍ക്കും രക്ഷയായി.പിന്നെ, സദൂ, നമ്മുടെ ലിസ്റ്റനുസരിച്ചുള്ള മെഷീനുകള്‍ ഓരോന്നായി ഞാനിന്ന് ഓര്‍ഡര്‍ ചെയ്യാന്‍ പോകുകയാണ്.ഓണ്‍ലൈന്‍ പേയ്‌മെന്റു നടത്തും. മിയ്ക്കവരുമായി ഫോണില്‍ സംസാരിച്ചു കഴിഞ്ഞിട്ടുള്ളതാണ്.ചിലരൊക്കെ ഇന്നു തന്നെ ഡെലിവറി തന്നെന്നു വരാം. മറ്റു ചിലര്‍ രണ്ടു ദിവസം വേണ്ടി വരുമെന്നു പറഞ്ഞിട്ടുണ്ട്. വേറെ ചിലത് രണ്ടാഴ്ചയും. മെഷീനുകള്‍ വരുമ്പോള്‍ ചെക്കുചെയ്തു വേണം എടുക്കാന്‍. അവിടെയൊരു മന്ദയുണ്ട്. അവളെ ഏല്പിച്ചാല്‍ മതി.ആരോഗ്യക്കുറവുണ്ടെങ്കിലും അവള്‍ ഇത്തരം കാര്യങ്ങള്‍ നന്നായി ചെയ്‌തോളും.'

'കേടുപാടുകള്‍ തീര്‍ക്കല്‍ താഴത്തെ നിലയിലാണ് തുടങ്ങിയിരിയ്ക്കുന്നത് എന്നാണ് ബക്കഡേജി പറഞ്ഞത്. ഉടന്‍ തന്നെ പെയിന്റിങ്ങും നടത്തും. അപ്പോള്‍ കാര്യങ്ങള്‍ തുടങ്ങാനാകും. അതു കഴിഞ്ഞയുടനെ മുകളിലത്തെ മുറികളും നന്നാക്കും. പുറകിലെ സ്ഥലത്ത് ഒരു ഷെഡ്ഡുകെട്ടി, ആവശ്യമില്ലാത്ത ഫര്‍ണീച്ചറും സാധനങ്ങളുമെല്ലാം അതിലേയ്ക്കു മാറ്റിക്കൊണ്ടിരിയ്ക്കുകയാണ്. പെണ്‍കുട്ടികള്‍ തല്‍ക്കാലം മുകളിലത്തെ മുറികളില്‍ താമസിയ്ക്കും. ങാ, ടോയിലറ്റുകളെല്ലാം ഇന്നു തന്നെ പുതുക്കാന്‍ ബക്കഡേജി പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.'

സദാനന്ദ് കാമാഠിപുരയില്‍ എത്തിയപ്പോള്‍ പണികള്‍ തകൃതിയായി നടക്കുകയായിരുന്നു. താഴത്തെ നിലയിലെ പൊടിപടലത്തിന്നിടയില്‍ ബക്കഡേയും മറ്റുള്ളവരും മൂക്കു പൊതിഞ്ഞുകെട്ടിയിരുന്നു. ചിലര്‍ ഹെല്‍മറ്റും ധരിച്ചിരുന്നു. സദാനന്ദും കര്‍ച്ചീഫെടുത്തു മൂക്കു പൊതിഞ്ഞു. ദിവസങ്ങള്‍ക്കു മുന്‍പ് കെട്ടിടം സശ്രദ്ധം പരിശോധിച്ചിരുന്ന സിവില്‍ എഞ്ചിനീയര്‍ അയച്ച ടീമായിരുന്നു, പണികള്‍ നടത്തിക്കൊണ്ടിരുന്നത്. സുധീര്‍ ഭോസലെ എന്നൊരു യുവ എഞ്ചിനീയറായിരുന്നു, ടീമിന്റെ നേതാവ്. ഓരോ മുറിയിലും സ്ഥാപിയ്ക്കാന്‍ പോകുന്ന മെഷീനുകളുടെ ചിത്രങ്ങളും അളവുകളും അടങ്ങിയ ഫയല്‍ സദാനന്ദ് സുധീറിന്റെ ലാപ്‌ടോപ്പിലേയ്ക്ക് അയച്ചുകൊടുത്തു.മുറികളിലെ കേടുപാടുകള്‍ തീര്‍ക്കുന്നതോടൊപ്പം, മെഷീനുകള്‍ സ്ഥാപിയ്ക്കാനാവശ്യമായ തരത്തില്‍ മുറികള്‍ സൌകര്യപ്പെടുത്താന്‍ ഇതു സഹായകമായി.

കെട്ടിടത്തിന് സാരമായ കേടുപാടുകളില്ലാതിരുന്നതുകൊണ്ട് ജോലികള്‍ ബുദ്ധിമുട്ടുള്ളവയായിരുന്നില്ല. കുറേയേറെക്കാലത്തെ അഴുക്കു കളയലായിരുന്നു, പ്രധാനജോലി. പൊടിപടലം അതിന്റേതായിരുന്നു. ചില വാതിലുകളിലും ജനലുകളിലും അറ്റകുറ്റപ്പണി ആവശ്യമായിരുന്നു. മുകളില്‍ ഏതാനും മുറികള്‍ കൂടി പണിയാനുള്ള ഇടമുണ്ടായിരുന്നു. അവ താങ്ങാനുള്ള കെല്‍പ്പ് ചുവട്ടിലെ ഭിത്തികള്‍ക്കുണ്ടായിരുന്നെന്ന് സുധീര്‍ കണ്ടെത്തി. ആവശ്യമെങ്കില്‍ മുകളില്‍ പുതിയതായി ഒന്നോ രണ്ടോ നിലകള്‍ കൂടി പണിയാവുന്നതാണ് എന്നും സുധീര്‍ പറഞ്ഞു. പുതിയ നിര്‍മ്മാണങ്ങള്‍ക്കാവശ്യമുള്ള മുന്‍കൂര്‍ അനുമതിയ്ക്കുള്ള അപേക്ഷകള്‍ തയ്യാറാക്കുന്ന ചുമതലകൂടി സുധീര്‍ ഏറ്റെടുത്തു. അതിന്നിടെ പണികള്‍ക്കാവശ്യമായ സാധനസാമഗ്രികളും എത്തിക്കഴിഞ്ഞിരുന്നു.

വിശാഖം ആശുപത്രിമുറിയിലിരുന്നുകൊണ്ട് ലാപ്‌ടോപ്പും സെല്‍ഫോണും ഉപയോഗിച്ചു നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കു ഫലം കണ്ടുതുടങ്ങി.ഉച്ചകഴിഞ്ഞപ്പോഴേയ്ക്കും പത്തു തയ്യല്‍ മെഷീനുകള്‍ സ്ഥലത്തെത്തി. എല്ലാം ആധുനികരീതിയിലുള്ള മെഷീനുകള്‍. പതിമൂവായിരത്തിനും പതിനെണ്ണായിരത്തിനുമിടയില്‍ വിലയുള്ളവ. വിശാഖത്തിന്റെ നിര്‍ദ്ദേശം കിട്ടിയപ്പോള്‍ത്തന്നെ മന്ദ തയ്യാറായി നിന്നിരുന്നു. മെഷീനുകള്‍ എത്തിയ ഉടനെ മന്ദ അവ ഓരോന്നും പരിശോധിച്ച ശേഷം ഡെലിവറി ചലാന്‍ സദാനന്ദിനെക്കൊണ്ട് ഒപ്പിടീച്ചുകൊടുത്തു.

തയ്യല്‍ മെഷീനുകള്‍ എത്തിയെന്നറിഞ്ഞയുടനെ എല്ലാ പെണ്‍കിടാങ്ങളും ഉത്സാഹപൂര്‍വ്വം ഓടിയെത്തി. ഒരു പാക്കറ്റു തുറന്ന് മെഷീന്‍ പുറത്തെടുത്തു. അവരില്‍ ചിലര്‍ക്ക് തയ്യല്‍ മെഷീന്‍ ഉപയോഗിച്ച് അല്പം പരിചയമുണ്ടായിരുന്നെങ്കിലും അവര്‍ ഈ ആധുനിക, ഇലക്ട്രിക് മെഷീനുകള്‍ കണ്ടിട്ടു പോലുമുണ്ടായിരുന്നില്ല. അതെങ്ങനെ പ്രവര്‍ത്തിപ്പിയ്ക്കാമെന്നും അവര്‍ക്കറിയുമായിരുന്നില്ല. മെഷീന്‍ കണ്ട് അവര്‍ പകച്ചു നിന്നു. അതിനിടെ വിശാഖത്തിന്റെ കോള്‍ വന്നു. തയ്യല്‍ മെഷീനുകള്‍ ഡെലിവറി കിട്ടിയോ? 'വിശാഖം, പത്തു മെഷീനുകള്‍ കിട്ടി.' സദാനന്ദ് അറിയിച്ചു. 'മന്ദ അവ ചെക്കു ചെയ്‌തെടുത്തിട്ടുണ്ട്.ഒരെണ്ണം ഞങ്ങള്‍ തുറന്നു നോക്കി. അതുപയോഗിയ്ക്കാന്‍ ഇവര്‍ക്കാര്‍ക്കും അറിയില്ല, ഇവരെ ട്രെയിന്‍ ചെയ്യാന്‍ എന്താ അറേഞ്ച്‌മെന്റ്?'

'സദൂ, നാളെ രണ്ടു ട്രെയിനര്‍വനിതകളെ അവരയയ്ക്കുന്നുണ്ട്. അവരെല്ലാം പഠിപ്പിയ്ക്കും. സദൂ, വേറൊരു കാര്യം ഇന്നു തന്നെ ചെയ്യാനുണ്ട്. നമ്മുടെ വനിതകള്‍ക്കെല്ലാം യൂണിഫോം വേണം. ഒരേ നിറത്തിലുള്ള ഷര്‍ട്ട്. ചുരിദാറിന്റേയോ സാരിയുടേയോ മുകളിലൂടെ ഇടാനുള്ളത്.ഫര്‍ഹീനും പുഷ്പയും കൂടി അതിനുള്ള ക്ലോത്തും മറ്റു സാധനങ്ങളും വാങ്ങിക്കോളും. കളറും ഡിസൈനും അവര്‍ തന്നെ തെരഞ്ഞെടുക്കട്ടെ. സദു രണ്ടായിരം രൂപ അവര്‍ക്കു കൊടുക്കുക. ഇപ്പോ പതിനഞ്ചു മീറ്റര്‍ തുണി വാങ്ങിയാല്‍ മതി. നാളെ ട്രെയിനര്‍വനിതകള്‍ വരുമ്പോ അവര് ഷര്‍ട്ടു തയ്ച്ചു കാണിയ്ക്കും. മാ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ഏഴു ഷര്‍ട്ടു തയ്ച്ചുകഴിയുമ്പോഴേയ്ക്ക് തയ്ക്കാന്‍ താത്പര്യമുള്ളവര്‍ തയ്പു പഠിയ്ക്കുകയും ചെയ്യും.'

സദാനന്ദ് എത്തിയ ഉടനെ ഭക്ഷണം പാചകം ചെയ്യാനാവശ്യമുള്ള എല്ലാ സാധനങ്ങളും വാങ്ങിപ്പിച്ചു. അടുക്കള ആധുനികവല്‍ക്കരിയ്ക്കുന്ന ജോലി തുടങ്ങിയിരിയ്ക്കുന്നതുകൊണ്ട് രത്‌നാബായിയ്ക്ക്  'മാ'  പാചകം പുറകിലുള്ള ഒരിടത്തേയ്ക്ക് താത്കാലികമായി മാറ്റേണ്ടി വന്നു. അടുക്കള പരിഷ്‌കരിയ്ക്കാന്‍ വേണ്ട ഉപകരണങ്ങളും ഇന്നു തന്നെയെത്തുമെന്നു വിശാഖം അറിയിച്ചു. രത്‌നാബായിയെ കല്പിതയും വര്‍ഷയും സഹായിയ്ക്കുന്നതുകൊണ്ട് ബുദ്ധിമുട്ടൊഴിവായി. ആഹാരം സുഭിക്ഷമായി. ഇത്തരമൊരു സുഭിക്ഷാവസ്ഥ ഒരു പക്ഷേ വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായായിരിയ്ക്കും ഉണ്ടാകുന്നത്. പണി ചെയ്യുന്നവര്‍ക്കെല്ലാം രാവിലേയും വൈകീട്ടും ചായയും ഉച്ചയ്ക്കൂണും കുടിയ്ക്കാന്‍ തിളപ്പിച്ച വെള്ളവും കൊടുക്കണമെന്ന് വിശാഖം നിഷ്‌കര്‍ഷിച്ചിരുന്നു. ആഹാരത്തിനുവേണ്ടി ആരും പുറത്തുപോകേണ്ടി വരരുത്. സുധീറിന്റെ ടീമിലെ മിയ്ക്കവരും ഉച്ചഭക്ഷണം കൊണ്ടുവന്നിരുന്നു. ഇത് രാവിലേതന്നെ രത്‌നാബായി ചോദിച്ചറിഞ്ഞിരുന്നതുകൊണ്ട് ഭക്ഷണം പാഴായിപ്പോയില്ല.

ഒരൊറ്റ ദിവസം കൊണ്ട് അരക്കോടിയിലേറെ വിലയ്ക്കുള്ള യന്ത്രങ്ങളും വാഹനങ്ങളും മറ്റുപകരണങ്ങളും വിശാഖം നീണ്ട വിലപേശലുകള്‍ക്കൊടുവില്‍ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞിരുന്നു. അവയെല്ലാം എന്ന്, എത്രമണിയ്ക്കുള്ളില്‍ ഡെലിവറി നടത്തും എന്ന് കൃത്യമായി അവള്‍ ചോദിച്ചറിഞ്ഞിരുന്നു.ഓരോന്നും എത്തുന്നതിനു മുന്‍പു തന്നെ അതിന്നാവശ്യമായി വന്നേയ്ക്കാവുന്ന മറ്റു സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താനും അവള്‍ ശ്രദ്ധ പതിപ്പിച്ചു. കാമാഠിപുരയ്ക്ക് ഏറ്റവും അനുയോജ്യമെന്നു തോന്നിയ ഡെലിവറിവാനുകളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും അവള്‍ സദാനന്ദിന്റെ ലാപ്‌ടോപ്പിലേയ്ക്ക് അയച്ചുകൊടുത്തു. സദാനന്ദ് അവ ബക്കഡേയെ കാണിച്ചു ചര്‍ച്ച ചെയ്തു. തുടര്‍ന്ന് മൂന്നു ഡെലിവറി വാനുകളും ഒരു മഹീന്ദ്ര സ്‌കോര്‍പ്പിയോയും ഓര്‍ഡര്‍ ചെയ്തു. ഡെലിവറി വാനുകള്‍ ഓടിയ്ക്കാന്‍ താത്പര്യമുള്ളവര്‍ നാളെ മുതല്‍ തന്നെ െ്രെഡവിങ്ങ് പഠിയ്ക്കാന്‍ പൊയ്‌ക്കോളാന്‍ പറയാനും വിശാഖം നിര്‍ദ്ദേശിച്ചു. വാനുകള്‍ സ്ഥലത്തെത്തുമ്പോഴേയ്ക്ക് അവ ഓടിയ്ക്കാനറിയാവുന്നവര്‍ ഉണ്ടാകണം.

ഇഡ്ഡലിയും ചപ്പാത്തിയുമെല്ലാം വന്‍കിട കോര്‍പ്പൊറേറ്റ് സ്ഥാപനങ്ങളില്‍ സപ്ലൈ ചെയ്യാനായിരുന്നു വിശാഖത്തിന്റെ പ്ലാന്‍. ഇതിന്നായി പല കോര്‍പ്പൊറെറ്റ് ഓഫീസുകളും സന്ദര്‍ശിയ്‌ക്കേണ്ടി വരും. അതിന് സ്‌കോര്‍പ്പിയോ സഹായകമാകും. സ്‌കോര്‍പ്പിയോ കിട്ടുമ്പോള്‍ ഓടിയ്ക്കാന്‍ വിശ്വസ്തനായൊരു െ്രെഡവറെ കൊണ്ടുവരാമെന്ന് ബക്കഡേ ഏറ്റു.സ്‌കോര്‍പ്പിയോ രജിസ്‌ട്രേഷന്‍ കഴിഞ്ഞ് നാളെയോ മറ്റെന്നാളോ തരാന്‍ ശ്രമിയ്ക്കാമെന്ന് ചൌപ്പാത്തിയിലെ എന്‍ബിഎസ് ഇന്റര്‍നാഷണല്‍ എന്ന സ്‌കോര്‍പ്പിയോ ഡീലര്‍ ഉറപ്പുതരികയും ചെയ്തു.

ദേവദാസികളുടെ പുനരുദ്ധാരണത്തിന്നായി വിശാഖം രൂപീകരിച്ച പദ്ധതിയുടെ പൂര്‍ണരൂപത്തിന്റെ കമ്പ്യൂട്ടര്‍ പ്രിന്റൌട്ടുകള്‍ സദാനന്ദ് ഒരു പുസ്തകരൂപത്തിലാക്കി കൊടുത്തിരുന്നു. പുസ്തകത്തിന്റെ പല കോപ്പികളും എടുത്തിരുന്നു. അവയിലൊന്ന് സദാനന്ദ് ബക്കഡേയ്ക്കു കൊടുത്തു. മറ്റൊരു കോപ്പി സദാനന്ദ് സ്വന്തം ബ്രീഫ്‌കേസില്‍ വച്ചു. സദാസമയവും വിശാഖം പദ്ധതിയെപ്പറ്റി ചര്‍ച്ച ചെയ്തിരുന്നതുകൊണ്ട് പദ്ധതിയുടെ വിശദാംശങ്ങള്‍ സദാനന്ദിനും ഹൃദിസ്ഥമായിക്കഴിഞ്ഞിരുന്നു.

ജോലി ചെയ്യാന്‍ തയ്യാറുള്ള നൂറു ദേവദാസി വനിതകള്‍ക്ക് അതിനുള്ള സ്ഥലവും യന്ത്രോപകരണങ്ങളും പരിശീലനവും വിപണനസഹായവും തുടക്കത്തിലെ പ്രവര്‍ത്തനമൂലധനവും സൌജന്യമായി ലഭ്യമാക്കുകയായിരുന്നു, പദ്ധതിയുടെ അടിസ്ഥാനലക്ഷ്യമായി വിശാഖം സ്വീകരിച്ചിരുന്നത്. ഈ സൌകര്യങ്ങള്‍ അംഗങ്ങള്‍ ഒറ്റയ്‌ക്കോ കൂട്ടായോ ഉപയോഗിച്ച് വരുമാനം നേടുക. ആ വരുമാനം കൊണ്ട് സ്വന്തം ഉപജീവനവും വളര്‍ച്ചയും നേടുന്നതോടൊപ്പം തന്നെ അവരെ സഹായിച്ച വെല്‍ഫെയര്‍ സെന്ററിന്റെ നടത്തിപ്പും വികസനവും കൂടി സാദ്ധ്യമാക്കുക.

തുടക്കത്തില്‍ നൂറു വനിതകളെ സഹായിയ്ക്കാനായിരുന്നു വിശാഖം ലക്ഷ്യമിട്ടിരുന്നത്. പ്രവര്‍ത്തനകേന്ദ്രം കാമാഠിപുരയായിരിയ്ക്കുമെങ്കിലും, അന്‍പതോ അറുപതോ പേരില്‍ക്കൂടുതല്‍ വനിതകള്‍ക്ക് ജോലിചെയ്യാനുള്ള സൌകര്യം കാമാഠിപുരയിലെ കേന്ദ്രത്തിലുണ്ടാവില്ലെന്ന് വിശാഖത്തിന്നറിയാമായിരുന്നു. അതുകൊണ്ട് വനിതകള്‍ക്ക് സ്വന്തമായി ജോലി ചെയ്ത് ഉപജീവനം നടത്താന്‍ സൌകര്യപ്പെട്ട സ്ഥലങ്ങള്‍ മുംബൈയില്‍ എവിടെയെല്ലാ!മാണോ ഉള്ളത്, അവിടെയെല്ലാം അതിനു പറ്റിയ ചെറുഷോപ്പുകള്‍ വെല്‍ഫെയര്‍ സെന്ററിന്റെ യൂണിറ്റുകളായി വാടകയ്‌ക്കെടുത്തു നല്‍കണമെന്നും പദ്ധതിയുടെ രൂപരേഖകളില്‍ അവള്‍ എഴുതിവച്ചിരുന്നു.ഇത്തരത്തില്‍ സ്ഥാപിയ്ക്കപ്പെടുന്ന ചെറുയൂണിറ്റുകളിലൂടെ കേന്ദ്രത്തില്‍ വച്ചു സഹായിയ്ക്കാന്‍ കഴിയുന്നതിലും വളരെക്കൂടുതല്‍പ്പേരെ സഹായിയ്ക്കാന്‍ സാധിയ്ക്കുമെന്നും അവള്‍ കണ്ടു. എല്ലാ വനിതകള്‍ക്കും ഹെല്‍ത്ത് ഇന്‍ഷൂറന്‍സും സൌജന്യ ചെക്കപ്പും ചികിത്സയും ലഭ്യമാക്കുന്നതും പ്ലാനിന്റെ അവിഭാജ്യഘടകങ്ങളായിരുന്നു.

ആറു വനിതകളാണ് ഇപ്പോള്‍ സെന്ററിലുള്ളത്. ഇനി തൊണ്ണൂറ്റിനാലു പേരെക്കൂടെ തെരഞ്ഞെടുക്കാനുണ്ട്. യന്ത്രങ്ങളുടെ വരവനുസരിച്ച് ഇവരുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനായിരുന്നു വിശാഖത്തിന്റെ പ്ലാന്‍.തെരഞ്ഞെടുക്കപ്പെടുന്നവരുടെ വൈദഗ്ദ്ധ്യവും കഴിവും സൌകര്യവുമനുസരിച്ചായിരിയ്ക്കും അവര്‍ക്കു വേണ്ട യൂണിറ്റുകള്‍ സ്ഥാപിയ്ക്കുന്നത്. ദേവദാസിപ്പണി ചെയ്യുന്ന നിരവധി വനിതകള്‍ കാമാഠിപുര മേഖലയില്‍ ഉണ്ടായിരുന്നതുകൊണ്ട് നൂറ് എന്ന ലക്ഷ്യം തികയ്ക്കുന്നത് ദുഷ്‌കരമാവില്ല എന്ന് അവളൂഹിച്ചിരുന്നു. ബാങ്കില്‍ നിന്നു തുടക്കത്തില്‍ത്തന്നെ വായ്പയെടുക്കാന്‍ ആദ്യം പ്ലാനിട്ടിരുന്നെങ്കിലും ഏതാനും വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം, വികസനത്തിനുവേണ്ടി മാത്രമാകണം ബാങ്കുകളെ സമീപിയ്ക്കുന്നത് എന്നും അവള്‍ തീര്‍ച്ചപ്പെടുത്തി.

അവളുടെ പ്ലാനുകളുടെ പ്രായോഗികതയും അനുയോജ്യതയും ബക്കഡേയും സദാനന്ദും വിലയിരുത്തിയിരുന്നു. അവളുടെ പദ്ധതികള്‍ സൂക്ഷ്മാംശങ്ങളില്‍പ്പോലും ശ്രദ്ധ പതിപ്പിച്ചിട്ടുള്ളവയായിരുന്നതിനാല്‍ അവ പ്രവൃത്തിപഥത്തില്‍ വരുത്താവുന്നവയാണെന്ന കാര്യത്തില്‍ ബക്കഡേയ്ക്കും സംശയമുണ്ടായിരുന്നില്ല. മൂലധനനിക്ഷേപം മറ്റേതൊരു സ്രോതസ്സില്‍ നിന്നു ലഭിയ്ക്കുന്നതിനേക്കാളും വളരെക്കുറഞ്ഞ നിരക്കില്‍ ലഭിച്ചിരിയ്ക്കുന്നതുകൊണ്ട്, ആ സന്ദര്‍ഭം പ്രയോജനപ്പെടുത്തി, ഉല്പന്നങ്ങളുടെ വിലകള്‍ മാര്‍ക്കറ്റുവിലയേക്കാള്‍ ആകര്‍ഷകമാം വിധം കുറവായിരിയ്ക്കണം എന്നു വിശാഖം തീരുമാനിച്ചിരുന്നത് പദ്ധതിയുടെ വിജയത്തിനു വഴി തെളിയ്ക്കുന്ന വലിയൊരു ഘടകമായിത്തീരും എന്നും അവര്‍ വിലയിരുത്തി.

പദ്ധതിയുടെ രൂപരേഖയില്‍ സദാനന്ദിനെ 'മൂലധനസ്രോതസ്സ്' എന്നു പരാമര്‍ശിച്ചിരുന്നതു വായിച്ച് സദാനന്ദിനു ചിരി വന്നിരുന്നു. പദ്ധതിയുടെ കാര്യത്തില്‍ തികഞ്ഞ പ്രൊഫഷണലിസം വിശാഖം പ്രദര്‍ശിപ്പിച്ചിരുന്നത് അവളുടെ കാര്യനിര്‍വഹണശേഷിയില്‍ വിശ്വാസമര്‍പ്പിയ്ക്കാന്‍ സദാനന്ദിനു പ്രോത്സാഹനമായി. ഇഡ്ഡലിയുടേയും ചപ്പാത്തിയുടേയും മാര്‍ക്കറ്റുവിലകള്‍ അവള്‍ തേടിപ്പിടിച്ചെടുത്തിരിയ്ക്കുന്നതും, ആ വിലകളുടെ പശ്ചാത്തലത്തില്‍, പദ്ധതിപ്രകാരം ഉത്പാദിപ്പിയ്ക്കപ്പെടുന്ന ഇഡ്ഡലിയുടേയും ചപ്പാത്തിയുടേയും വിലകള്‍, എല്ലാത്തരം ഭാവിചെലവുകള്‍ കണക്കിലെടുത്ത ശേഷവും, എത്രവരെയാകാമെന്ന് അവള്‍ കണക്കുകൂട്ടിയെടുത്തിരിയ്ക്കുന്നതുമെല്ലാം കണ്ട് സദാനന്ദ് അവളെ വര്‍ദ്ധിച്ച സ്‌നേഹത്തോടെ മാത്രമല്ല, പുതിയ ഒരാദരവോടെയും നോക്കാന്‍ തുടങ്ങി.

പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ പോകുന്ന വനിതകള്‍ തങ്ങളുടെ പ്രവര്‍ത്തനരംഗത്ത് എത്രത്തോളം ആത്മാര്‍ത്ഥത പ്രദര്‍ശിപ്പിയ്ക്കും എന്നതായിരുന്നു, ഒരേയൊരു സന്ദിഗ്ദ്ധത.പക്ഷേ, വിശാഖത്തിന് അവരില്‍ പരിപൂര്‍ണ്ണവിശ്വാസമുണ്ടായിരുന്നു.

ചെറിയമ്മയുടേയും സദാശിവന്റേയും സന്ദര്‍ശനപരിപാടിയ്ക്കുവേണ്ടി ചെയ്തിരിയ്ക്കുന്ന ഏര്‍പ്പാടുകള്‍ വിശാഖം ഫോണിലൂടെ സദാനന്ദുമായി അവലോകനം ചെയ്തു. എണ്‍പതിലേറെ വയസ്സായ ചെറിയമ്മയ്ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുണ്ടാകരുത്. ചെറിയമ്മയേയും സദാശിവനേയും കൊണ്ടുവരാനും അവരെ താമസിപ്പിയ്ക്കാനുമുള്ള ഏര്‍പ്പാടുകള്‍ ഹ്യാട്ട് റീജന്‍സി ചെയ്തു കഴിഞ്ഞിരുന്നു.ഹ്യാട്ട് റീജന്‍സിയുടെ കാറില്‍ സദാനന്ദ് എയര്‍പോര്‍ട്ടിലേയ്ക്ക് രാവിലേതന്നെ പോകുന്നു, രണ്ടുപേരേയും സ്വീകരിയ്ക്കുന്നു, മൂവരും കൂടി ഹ്യാട്ട് റീജന്‍സിയിലെത്തുന്നു. സദാനന്ദ് ഉടന്‍ തന്നെ ബ്രീച്ച് കാന്റിയിലേയ്ക്കും അവിടുന്ന് കാമാഠിപുരയിലേയ്ക്കും പോകുന്നു. ഉച്ചവരെ വിശ്രമിച്ച ശേഷം ചെറിയമ്മയും സദാശിവനും കൂടി ബ്രീച്ച് കാന്റിയിലെത്തുന്നു. വൈകുന്നേരം അവര്‍ മടങ്ങി ഹ്യാട്ട് റീജന്‍സിയിലേയ്ക്കു പോകുന്നു.

പിറ്റേദിവസം ചെറിയമ്മയും സദാശിവനും സദാനന്ദിന്റെ കൂടെ കാമാഠിപുര സന്ദര്‍ശിയ്ക്കുന്നു. തുടര്‍ന്ന് മുംബൈയില്‍ ഒന്നു ചുറ്റിക്കറങ്ങുന്നു. അതിനു ശേഷം ബ്രീച്ച് കാന്റിയിലേയ്ക്ക്. അടുത്ത ദിവസം രാവിലെ ചെറിയമ്മയും സദാശിവനും നാട്ടിലേയ്ക്കു മടങ്ങുന്നു.

സദാനന്ദിന്റെ അസാന്നിദ്ധ്യം പദ്ധതിനടത്തിപ്പിനെ പ്രതികൂലമായി ബാധിയ്ക്കാത്ത തരത്തില്‍ ബക്കഡേ സദാസമയവും കാമാഠിപുരയിലുണ്ടായിരുന്നു.വാസ്തവത്തില്‍ ബക്കഡേയുടെ സാന്നിദ്ധ്യവും സഹായവുമില്ലായിരുന്നെങ്കില്‍ പദ്ധതിയുടെ നടത്തിപ്പ് ഇത്രത്തോളം സുഗമമാകുകയില്ലായിരുന്നു. കാമാഠിപുരയിലെ പണിത്തിരക്കിനിടയിലെ പൊടിപടലത്തിന്നിടയില്‍പ്പെട്ട് ബക്കഡേയ്ക്ക് രോഗബാധയുണ്ടാകാതെ നോക്കണമെന്ന് വിശാഖം 'ചാച്ചാജി'യോട് സ്‌നേഹപൂര്‍വം പറഞ്ഞിരുന്നു,ഇടയ്ക്കിടെ ഓര്‍മ്മിപ്പിയ്ക്കുകയും ചെയ്തിരുന്നു. അക്കാര്യം ശ്രദ്ധിയ്ക്കണമെന്ന് വിശാഖം സദാനന്ദിനോടും പ്രത്യേകം ശട്ടം കെട്ടിയിരുന്നു. രോഗബാധ ഒഴിവാക്കുക മാത്രമല്ല, ചാച്ചാജിയ്ക്ക് ഒരു തരത്തിലുമുള്ള സാമ്പത്തികനഷ്ടവും വരാന്‍ പാടില്ല. വിശാഖം അഭിപ്രായപ്പെട്ടതനുസരിച്ച്, സദാനന്ദ് ഒരു ടാക്‌സി ബക്കഡേയുടെ മാത്രം ഉപയോഗത്തിന്നായി ഏര്‍പ്പാടാക്കി.ടാക്‌സിസൌകര്യം ലഭ്യമായതോടെ ബക്കഡേയുടെ പത്‌നി, രോഹിണി 'ചാച്ചി'യും ബക്കഡേയുടെ കൂടെ ദിവസേന കാമാഠിപുരയിലേയ്ക്കു വരാന്‍ പോകുന്നു എന്നു ബക്കഡേ വിശാഖത്തെ അറിയിച്ചു. അത് വിശാഖത്തിനു കൂടുതല്‍ സന്തോഷവും, അതിലേറെ ആശ്വാസവും ഉണ്ടാക്കി.

ബക്കഡേയ്ക്ക് മരിച്ചുപോയ സ്വന്തം മകളോടുള്ള വാത്സല്യമാണ് വിശാഖത്തോട് തുടക്കം മുതല്‍ക്കേ ഉണ്ടായിരുന്നത്. സദാനന്ദ് എത്ര സമ്പന്നനാണെന്ന ഏകദേശരൂപം ബക്കഡേയ്ക്ക് ഇതിനകം കിട്ടിക്കഴിഞ്ഞിരുന്നു. സദാനന്ദ് കല്യാണം കഴിയ്ക്കാന്‍ ആവശ്യപ്പെട്ട ഉടനെ സദാനന്ദിനെ കല്യാണം കഴിച്ച്, സദാനന്ദിന്റെ കൂടെ അമേരിക്കയെന്ന സ്വപ്നലോകത്ത്, സുഖസമ്പന്നതയുടെ മദ്ധ്യത്തില്‍, ശേഷം ലോകത്തെയെല്ലാം വിസ്മരിച്ച്, വിശാഖത്തിനു കഴിയാമായിരുന്നിട്ടും അവള്‍ അതിനു തുനിയാതെ, മുംബൈയിലെ ജനതയുടെ കാല്‍ച്ചുവട്ടില്‍ക്കിടന്നു നരകിയ്ക്കുന്ന ഒരുകൂട്ടം ദേവദാസികളെ രക്ഷപ്പെടുത്തുകയെന്ന മഹത്തായ സംരംഭത്തിന്നായി മുന്നിട്ടിറങ്ങിയിരിയ്ക്കുന്നത് ബക്കഡേയ്ക്ക് വിശാഖത്തോടുള്ള വാത്സല്യം വര്‍ദ്ധിപ്പിയ്ക്കുക മാത്രമല്ല, അവളോട് ബഹുമാനവും തോന്നിപ്പിച്ചു. ഇത്തരം സേവനങ്ങള്‍ക്കു തുനിയുന്നവര്‍ സമൂഹത്തില്‍ വിരളമാണെന്നും ബക്കഡേ മനസ്സിലാക്കിയിരുന്നു. വിശാഖത്തിന്റെ കാരുണ്യപദ്ധതിയ്ക്കു വേണ്ടി ബക്കഡേ സ്വയം സമര്‍പ്പിച്ചു. രോഹിണിച്ചാച്ചിയും വിശാഖത്തിന്റെ ആരാധികയായിക്കഴിഞ്ഞുവെന്ന് ബക്കഡേ സദാനന്ദിനോടു പറഞ്ഞു.

അതിന്നിടയില്‍ ഡോക്ടര്‍ നേരിട്ടുവന്ന് വിശാഖത്തെ ഒരു സന്തോഷ വാര്‍ത്ത അറിയിച്ചു. തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിയ്ക്കുന്ന പരിശോധനകളില്‍ അവസാനമായി നടന്നവയുടെ ഫലം വിശാഖത്തിന്റെ രോഗം പൂര്‍ണമായും ഭേദമായി എന്നാണു കാണിയ്ക്കുന്നത്. അവയില്‍ അവസാനത്തേതിന്റെ ഫലം മറ്റെന്നാള്‍ വരും. അതും ഇതേഫലം തന്നെയാണു കാണിയ്ക്കുന്നതെങ്കില്‍ അതിന്നടുത്ത ദിവസം വിശാഖത്തെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ്ജ് ചെയ്യും. തുടരെത്തുടരെയുള്ള പരിശോധനാഫലങ്ങള്‍ രോഗമില്ല എന്നുറപ്പിയ്ക്കാന്‍ ആവശ്യമായതുകൊണ്ടാണ് മറ്റെന്നാളത്തെ റിസള്‍ട്ടിന്നായി കാത്തിരിയ്ക്കുന്നത്. ആരോഗ്യം ഒരുവിധം തിരിച്ചുകിട്ടിക്കഴിഞ്ഞിരിയ്ക്കുന്നു. ഇനി പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചു വിശ്രമിച്ചാല്‍ ദിവസങ്ങള്‍കൊണ്ട് പൂര്‍ണ്ണമായും ആരോഗ്യവതിയാകാന്‍ സാധിയ്ക്കും.

വിശാഖം ഡോക്ടറുടെ പാദം തൊട്ടു വന്ദിച്ചു. 'അങ്ങെനിയ്ക്കു രണ്ടാം ജന്മം തന്നു.'

'യു ഡിസെര്‍വ്ഡ് ഇറ്റ്, ഡിയര്‍. ബട്ട്, ഇറ്റ് വാസ് സദാനന്ദ് ഹു ഫോഴ്‌സ്ഡ് മി ടു ട്രീറ്റ് യു. യു ഓ യുവര്‍ ലൈഫ് ടു ഹിം. സോ, താങ്ക് ഹിം.' നിന്നെ ചികിത്സിയ്ക്കാന്‍ എന്നെ നിര്‍ബ്ബദ്ധനാക്കിയത് സദാനന്ദാണ്. നിന്റെ ജീവിതം അവനു കടപ്പെട്ടതാണ്.അതുകൊണ്ട് അവനോടു നന്ദി പറയുക.

ഡോക്ടര്‍ പറഞ്ഞതെല്ലാം വിശാഖം അതേപടി സദാനന്ദിനെ വിളിച്ചറിയിച്ചു. അങ്ങനെ കാമാഠിപുരയിലെ കോണിച്ചുവട്ടിലെ പഴന്തുണിക്കൂട്ടം ഇന്നിതാ വീണ്ടും ഒരു പൂര്‍ണ്ണമനുഷ്യസ്ത്രീയായി ഉയിര്‍ത്തെഴുന്നേറ്റിരിയ്ക്കുന്നു.തന്റെ അദ്ധ്വാനം സഫലമായിരിയ്ക്കുന്നു. സദാനന്ദ് കൃതാര്‍ത്ഥനായി. ഇത്തരമൊരു കൃതാര്‍ത്ഥത ജീവിതത്തില്‍ മുന്‍പൊരിയ്ക്കലും അനുഭവിയ്ക്കാനിടവന്നിട്ടില്ലെന്ന് സദാനന്ദോര്‍ത്തു.

വിശാഖത്തിന്റെ രോഗം പൂര്‍ണമായും ഭേദപ്പെട്ടിരിയ്ക്കുന്ന വാര്‍ത്ത സദാനന്ദ് ബക്കഡേയെ അറിയിച്ചപ്പോള്‍ ബക്കഡേ സന്തോഷാധിക്യത്താല്‍ സദാനന്ദിനെ ആശ്ലേഷിച്ചു. വാര്‍ത്ത കേട്ട് കാമാഠിപുരയിലെ പെണ്‍കുട്ടികള്‍ തുള്ളിച്ചാടി. 'ബിസദീദി എന്നു വരും?' ആകാംക്ഷാഭരിതരായിരുന്നു അവരോരോരുത്തരും.

പെട്ടെന്ന് രണ്ടു ചോദ്യങ്ങള്‍ സദാനന്ദിന്റെ മനസ്സിലുയര്‍ന്നു.ഒന്നാമത്തെ ചോദ്യം, ആശുപത്രിയില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ അവളെന്തു വസ്ത്രം ധരിയ്ക്കുമെന്നായിരുന്നു. അവള്‍ക്കായി വാങ്ങിയ പട്ടുസാരികളെല്ലാം അവള്‍ അന്യര്‍ക്കു കൊടുത്തു കളഞ്ഞിരിയ്ക്കുന്നു. അതില്‍പ്പിന്നെ അവള്‍ക്കുവേണ്ടി സാരി വാങ്ങുകയെന്ന സാഹസത്തിനു താന്‍ തുനിഞ്ഞിട്ടില്ല.ഇപ്പോഴെന്തായാലും അവള്‍ക്കാവശ്യമുള്ള വസ്ത്രങ്ങള്‍ വാങ്ങിയേ തീരൂ. അക്കാര്യം ഓര്‍മ്മവന്നയുടനെ സദാനന്ദ് വിശാഖത്തെ ഫോണില്‍ വിളിച്ചു. 'നിനക്കിഷ്ടമുള്ള വേഷം ഏതാണെന്നു വച്ചാല്‍ അതു വാങ്ങാം. ഏതാണിഷ്ടം?' ഉത്തരം ഉടന്‍ വന്നു, ചുരിദാര്‍. ഏതു നിറം? ഏതും. 'ഞാന്‍ വാങ്ങിക്കൊണ്ടു വരുന്നത് നീ അവര്‍ക്കുമിവര്‍ക്കും കൊടുത്തുകളയാനാണോ ഭാവം?' സദാനന്ദ് പകുതി കളിയായും പകുതി കാര്യമായും ചോദിച്ചു. മറ്റുള്ളവര്‍ക്കു കൊടുത്താല്‍ ആശുപത്രിയൂണിഫോം ഇട്ടുകൊണ്ട് ഇറങ്ങേണ്ടി വരും. അതുകൊണ്ട് ഇത്തവണ ആര്‍ക്കും കൊടുക്കുന്നില്ലെന്ന് വിശാഖം മന്ദസ്മിതത്തോടെ ഉറപ്പു നല്‍കി. അങ്ങനെയെങ്കില്‍ അഞ്ചു ചുരിദാറെടുക്കാം. ശരി.

തുടര്‍ന്ന് അവളൊരു സംശയമുന്നയിച്ചു. ചുരിദാര്‍ വാങ്ങാന്‍ ഏകദേശമളവുകള്‍ കൊടുക്കേണ്ടി വരും. സദു അതെങ്ങനെ കൊടുക്കും. 'നിന്റെ എല്ലാ അളവുകളും എന്റെ ഉള്ളിലുണ്ടു കുട്ടീ. നിന്റെ ഹൈറ്റ് അഞ്ചടി നാലിഞ്ച്. ശരിയല്ലേ?' സദാനന്ദിന്റെ ചോദ്യം കേട്ട് അവള്‍ ചിരിച്ചുപോയി. 'വാസ്തവത്തില്‍ എനിയ്ക്ക് എന്റെ ഹൈറ്റ് എത്രയെന്നറിയില്ല.' 'എന്നാലെനിയ്ക്കറിയാം തങ്കം. നിന്റെ വേറെയും അളവുകള്‍ എന്റെ നെഞ്ചിലുണ്ട്.നിനക്ക് അണ്ടര്‍ ഗാര്‍മെന്റ്‌സും ചെരിപ്പും വാങ്ങാനുണ്ട്. ഇതിന്റെയൊക്കെ അളവുകള്‍ ഞാനങ്ങോട്ടു പറഞ്ഞുതരട്ടേ?' സദാനന്ദ് ഓരോ അളവും പറഞ്ഞുകൊടുത്തു, അവള്‍ കുടുകുടാ ചിരിച്ചു. അവളുടെ ചിരിയില്‍ നിന്നു പ്രോത്സാഹനം കൊണ്ടുകൊണ്ട് സദാനന്ദ് ചോദിച്ചു, 'വിശാഖം, നിനക്ക് നാലഞ്ചു പട്ടു സാരികൂടി വാങ്ങട്ടേ? നീ പട്ടുസാരിയുടുത്തു നടക്കുന്നതു കാണാന്‍ കൊതിയുണ്ട്.'

ഉടന്‍ മറുപടി വന്നു. അതും ശാസനാസ്വരത്തില്‍. 'സദൂ, പട്ടുസാരി വേണ്ട. നമുക്കു ചുറ്റുമുള്ള വനിതകള്‍ കഷ്ടപ്പെടുമ്പോള്‍ പട്ടുസാരിയുടുത്തു നടക്കാന്‍ തോന്നണില്ല. ഇവരൊക്കെ ഒന്നു കരകയറീട്ട് പട്ടുസാരി ഉടുക്കാം.'

സദാനന്ദ് ഉടന്‍ തന്നെ കാമാഠിപുരയില്‍ നിന്നു പുറത്തു പോയി അവള്‍ക്കു വേണ്ടിവന്നേയ്ക്കാവുന്ന എല്ലാ വസ്ത്രങ്ങളും ചെരിപ്പുകളും ഏതാനും ബാഗുകളും വാങ്ങി. വൈകീട്ട് അവയെല്ലാം ആശുപത്രിയില്‍ ചെന്ന് വിശാഖത്തിനു കൊടുക്കുകയും ചെയ്തു. 'ചുരിദാറുകള്‍ നിനക്കിഷ്ടപ്പെട്ടോ' എന്നു ചോദിച്ചപ്പോള്‍, 'സദു എന്തുകൊണ്ടുവന്നാലും എനിയ്ക്കിഷ്ടമാകും' എന്നായിരുന്നു മറുപടി.

മനസ്സിലുയര്‍ന്നിരുന്ന രണ്ടാമത്തെ ചോദ്യം ആശുപത്രിയില്‍ വച്ചു ചോദിയ്ക്കണമെന്നു വിചാരിച്ചെങ്കിലും നേരിയൊരു ധൈര്യക്കുറവുമൂലം അവിടെ വച്ചു ചോദിച്ചില്ല. വിശാഖത്തിനെ ആശുപത്രിയില്‍ നിന്ന് എവിടേയ്ക്കാണു കൊണ്ടുപോകുക? സദാനന്ദിനു വേവലാതിയുണ്ടാക്കുന്ന ഒന്നായിരുന്നു, അത്. വലിയൊരു കീറാമുട്ടി പോലെ ആ ചോദ്യം സദാനന്ദിന്റെ മുന്നില്‍ ഉയര്‍ന്നു നിന്നു.ഫ്‌ലാറ്റു വാങ്ങുന്ന കാര്യം വിശാഖം മരവിപ്പിച്ചു കളഞ്ഞിരുന്നു. രണ്ടു മൂന്നു തവണ അവളെ ഓര്‍മ്മിപ്പിച്ചിരുന്നെങ്കിലും അവള്‍ പിന്നെയാകട്ടെ എന്നു പറഞ്ഞ് അതു വീണ്ടും തള്ളിനീക്കിയിരുന്നു. അവള്‍ക്ക് ഫ്‌ലാറ്റിനോടു താത്പര്യമില്ല എന്നു വ്യക്തമായിരുന്നു.ഫ്‌ലാറ്റുകളുടെ ചിത്രങ്ങളില്‍ അവള്‍ നോക്കുക പോലും ചെയ്തിരുന്നില്ല.

ഹ്യാട്ട് റീജന്‍സിയില്‍ താനെടുത്തിരിയ്ക്കുന്ന മുറി ഡബിള്‍ റൂമാണ്. അതില്‍ അവള്‍ക്കു കൂടി രാജകീയമായി താമസിയ്ക്കാവുന്നതാണ്. എന്നാല്‍ അവളതിന്നു സമ്മതിയ്ക്കാതിരിയ്ക്കാന്‍ പല കാരണങ്ങളും കാണാന്‍ കഴിയുന്നുണ്ട്. ഹ്യാട്ട് റീജന്‍സിയുടെ പ്രതിദിനവാടകയാണ് ഒരു പ്രശ്‌നം. ആറായിരത്തിലേറെ രൂപയാണത്. ഇത്രയധികം വാടകയുള്ള മുറിയില്‍ താമസിയ്ക്കുന്ന കാര്യം അവള്‍ ആലോചിയ്ക്കുക പോലും ചെയ്യില്ല.

രണ്ടാമത്തെ പ്രശ്‌നമാണു ഗുരുതരം: തന്റെ മുറിയില്‍, തന്റെ കട്ടിലില്‍ തന്റെ കൂടെ കിടക്കാന്‍ അവള്‍ ഇപ്പോഴും മാനസികമായി തയ്യാറായിട്ടില്ലെന്നാണു തോന്നുന്നത്. തന്നെ കഴിയുന്നത്ര അകലത്തില്‍ നിര്‍ത്താനായിരുന്നു, അവളുടെ തുടക്കം മുതലുള്ള ശ്രമം. തന്റെ ആലിംഗനത്തിന് അല്പമെങ്കിലും വഴങ്ങിത്തരാന്‍ തുടങ്ങിയിരിയ്ക്കുന്നതുകൊണ്ട് തമ്മിലുള്ള അകലം ക്രമേണ കുറഞ്ഞുവരുന്നതായി തോന്നാറുണ്ടെങ്കിലും, ഇടയ്‌ക്കൊക്കെ ആ അകലം വര്‍ദ്ധിപ്പിയ്ക്കാന്‍ അവള്‍ മനഃപൂര്‍വ്വം ശ്രമിയ്ക്കുന്നതായും തോന്നാറുണ്ട്. ചെറിയമ്മയെ വിളിച്ചുവരുത്തിയിരിയ്ക്കുന്നത് ആ അകലം വീണ്ടും കൂട്ടാന്‍ വേണ്ടിയാണ്. അകലം എത്രത്തോളം കൂട്ടാനായിരിയ്ക്കും അവളുടെ പ്ലാന്‍?

അകലം കൂട്ടാന്‍ അവള്‍ തത്രപ്പെടുന്നത് തന്നോടുള്ള അവളുടെ സ്‌നേഹം അതിരറ്റതായതു കൊണ്ടാണെന്ന് തനിയ്ക്കറിയാഞ്ഞല്ല. തന്റെ പക്കലുള്ള പണം തലമുറകളോളം നീണ്ടുനില്‍ക്കുന്നത്ര വ്യാപ്തിയുള്ളതാണെന്നും, അവള്‍ക്കുവേണ്ടി അതുമുഴുവനും വലിച്ചെറിയാന്‍ താന്‍ തയ്യാറാണെന്നും അവള്‍ക്കറിയാം.എന്നാലും തന്നെക്കൊണ്ട് ഒരു രൂപ പോലും വലിച്ചെറിയിപ്പിയ്ക്കാന്‍ അവള്‍ തയ്യാറല്ലെന്നതു വ്യക്തം. അവള്‍ ഒന്നരക്കോടിയുടെ പദ്ധതി തുടങ്ങിവച്ചത് അവള്‍ക്കുവേണ്ടി ഒന്നരക്കോടിയുടെ ഫ്‌ലാറ്റു വാങ്ങാനുള്ള പ്ലാനുമായി താനവളെ സമീപിപ്പിച്ചപ്പോഴാണ്. ഒന്നരക്കോടി അവള്‍ക്കുവേണ്ടി മുടക്കാന്‍ താന്‍ എന്തായാലും തയ്യാറെടുത്തിരിയ്ക്കുന്ന നിലയ്ക്ക്, ശരി, ആ തുക കേവലം ഒരു വ്യക്തിയ്ക്കു വേണ്ടി മുടക്കുന്നതിനു പകരം അത് നൂറുപേര്‍ക്ക് പ്രയോജനപ്പെടട്ടെ.അതായിരുന്നു, അവളുടെ ചിന്ത.

നൂറു വനിതകളെയെങ്കിലും രക്ഷിയ്ക്കണമെന്ന അവളുടെ ആഗ്രഹം അവള്‍ക്ക് തന്നോടുള്ള സ്‌നേഹം പോലെ തന്നെ തീവ്രമാണെന്നു മനസ്സിലായിക്കഴിഞ്ഞിട്ടുണ്ട്. ആ തീവ്രമായ ആഗ്രഹം കൊണ്ടാണ് തന്റെ ഒന്നരക്കോടി അതിനുവേണ്ടി ചെലവു ചെയ്യിയ്ക്കാന്‍ അവള്‍ തീരുമാനിച്ചത്. തന്നോടുള്ള സ്‌നേഹവും തീവ്രമായതുകൊണ്ടാണ്, പ്ലാനിലധികം താന്‍ ചെലവഴിച്ചപ്പോള്‍ അവള്‍ക്ക് നിരാശയും സങ്കടവും രോഷവും ഉണ്ടായത്. തന്റെ അന്‍പതു കോടിയും അവള്‍ക്കുള്ളതാണ് എന്ന് അവളെ ബോദ്ധ്യപ്പെടുത്താന്‍ താന്‍ തീവ്രശ്രമം നടത്തിയിട്ടുണ്ടെങ്കിലും, ചെലവു കുറയ്ക്കാന്‍ അവള്‍ പതിപ്പിയ്ക്കുന്ന ശ്രദ്ധ അതിശയിപ്പിയ്ക്കുന്ന ഒന്നാണ്. മെഷീനുകള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനു മുന്‍പ് അവള്‍ നടത്തുന്ന നീണ്ടവിലപേശലുകള്‍ മൂലം ലാഭിയ്ക്കാന്‍ കഴിഞ്ഞ ലക്ഷങ്ങളെപ്പറ്റി സദാനന്ദ് അപ്പപ്പോള്‍ മനസ്സിലാക്കിയിരുന്നു. ഒരു മൊട്ടുസൂചി പോലും പാഴായിപ്പോകാന്‍ അവള്‍ അനുവദിയ്ക്കുകയില്ല.

സദാനന്ദിന്റെ ശേഷിയ്ക്കുന്ന വമ്പിച്ച സ്വത്ത് അവളുടേതുകൂടിയാണ്, അതുകൊണ്ട് ചെലവു ചുരുക്കാന്‍വേണ്ടി വലുതായി ബുദ്ധിമുട്ടണമെന്നില്ല എന്നൊക്കെ സദാനന്ദ് അവളെ ഉപദേശിച്ചെങ്കിലും, അതവള്‍ ശ്രദ്ധിയ്ക്കുക പോലും ചെയ്തില്ല. സദാനന്ദിന്റെ ശേഷിയ്ക്കുന്ന സമ്പത്തിനെ സ്പര്‍ശിയ്ക്കാതെ അകറ്റിനിര്‍ത്താന്‍ അവള്‍ ശ്രമിയ്ക്കുന്നതായാണ് സദാനന്ദിനു തോന്നിയത്.

എഞ്ചിനീയര്‍ സുധീറിനെ അവള്‍ വെറുതേയിരിയ്ക്കാന്‍ അനുവദിച്ചില്ല. ഓരോ അര മണിക്കൂറിലും അവള്‍ സുധീറിനെ വിളിച്ച് ഓരോരോ നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. കാമാഠിപുരയിലെ മുറികളുമായി അവള്‍ക്കു പരിചയമുണ്ടായിരുന്നതുകൊണ്ട് ആ മുറികളില്‍ വിവിധതരം മെഷീനുകള്‍ പ്രവര്‍ത്തിയ്ക്കുന്ന അവസ്ഥ സങ്കല്പിച്ച്, ആ മാറിയ പരിതസ്ഥിതിയിലെ ആവശ്യങ്ങളെ മുന്‍കൂട്ടി കണ്ട്, അതനുസരിച്ച് നിര്‍മ്മാണങ്ങളില്‍ അവള്‍ സുധീറിനെക്കൊണ്ടു പല മാറ്റങ്ങളും വരുത്തി. ആ മാറ്റങ്ങള്‍ ഭാവിയില്‍ പല അനാവശ്യച്ചെലവുകളും ഒഴിവാക്കുക മാത്രമല്ല, ഭാവിയിലെ പ്രവര്‍ത്തനം അനായാസമാക്കുമെന്നും വ്യക്തമായിരുന്നു. അതേസമയം തന്നെ സുധീറിന്ന് യാതൊരു വിഷമവുമുണ്ടാകാതെ അവള്‍ നോക്കുകയും ചെയ്തു. തന്റെ അന്‍പതുകോടിയുടെ സുരക്ഷ താനുറപ്പുവരുത്തിയില്ലെങ്കിലും അവളുറപ്പു വരുത്തും. സദാനന്ദിന് അതുറപ്പായിരുന്നു.

വൈകുന്നേരം ആശുപത്രിയില്‍ വച്ചു ചോദിയ്ക്കാന്‍ ശങ്കിച്ചിരുന്ന ചോദ്യം രാത്രി ഹ്യാട്ട് റീജന്‍സിയില്‍ ഉറങ്ങാന്‍ കിടക്കും മുന്‍പ് സദാനന്ദ് ഫോണിലൂടെ അവളോടു ചോദിച്ചു. 'വിശാഖം, നീ ആശുപത്രിയില്‍ നിന്നിറങ്ങുമ്പോള്‍ നേരേ നമ്മുടെ സ്വന്തം ഫ്‌ലാറ്റിലേയ്ക്കായിരിയ്ക്കണം പോകുന്നത് എന്നായിരുന്നു, എന്റെ ആഗ്രഹം. പക്ഷേ ഫ്‌ലാറ്റു വാങ്ങുന്ന കാര്യം നീ സമര്‍ത്ഥമായി മരവിപ്പിച്ചു കളഞ്ഞു. ദാ, മറ്റെന്നാളിന്റെ പിറ്റേന്ന് നിന്നെ ഡിസ്ചാര്‍ജ്ജു ചെയ്യും. ഡിസ്ചാര്‍ജ്ജു ചെയ്തുകഴിയുമ്പോള്‍ നീ എന്റെ കൂടെ ഹ്യാട്ട് റീജന്‍സിയില്‍ താമസിച്ചോളുകയില്ലേ?'

'സദൂ.' തനിയ്ക്ക് അപ്രിയമുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ അതു കഴിയുന്നത്ര മൃദുവായി പറയുന്നത് അവള്‍ പതിവാക്കിയിരിയ്ക്കുന്നു. താനവിടെ,ആശുപത്രിയില്‍, അവളുടെ അടുത്തുണ്ടായിരുന്നെങ്കില്‍, അവളിപ്പോള്‍ തന്നെ മാറോടു ചേര്‍ത്തമര്‍ത്തിയേനേ. മാറിടങ്ങള്‍ ചേര്‍ന്നമര്‍ന്നിരിയ്ക്കുമ്പോള്‍,ഹൃദയങ്ങള്‍ പരസ്പരം സ്പന്ദനങ്ങളറിയുമ്പോള്‍ അപ്രിയകാര്യങ്ങള്‍പോലും കൈമാറാനെളുപ്പമുണ്ട്. സദാനന്ദ് ശ്വാസം അടക്കിപ്പിടിച്ചു. 'സദു എന്നെ കാമാഠിപുരയിലേയ്ക്കു കൊണ്ടു പോകണം. ഞാന്‍ അവിടെയായിരിയ്ക്കും താമസിയ്ക്കുക.'

സദാനന്ദ് ശങ്കിച്ചിരുന്നതും അതു തന്നെയായിരുന്നു. 'ഞാന്‍ കാമാഠിപുരയിലേയ്ക്കു മടങ്ങിപ്പോകുന്നു' എന്നവള്‍ മുന്‍പുതന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്.പ്രഖ്യാപിത പരിപാടികളില്‍ അവള്‍ നീക്കം വരുത്തുകയില്ലെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞിട്ടുള്ളതുമാണ്. എന്നിട്ടും സദാനന്ദിനെ വല്ലാത്തൊരു നിരാശ ബാധിച്ചു. ഹ്യാട്ട് റീജന്‍സിയില്‍ അവള്‍ കൂടി തന്നോടൊപ്പം ഉണ്ടായിരുന്നെങ്കില്‍! താനെന്തുമാത്രം ആശിച്ചുപോകുന്നു! 'അപ്പോള്‍ ഞാനോ?' സദാനന്ദ് ചോദിച്ചു. ചോദ്യത്തില്‍ സങ്കടവും നിരാശയുമുണ്ടായിരുന്നു.

'സദു ഹ്യാട്ട് റീജന്‍സിയില്‍ത്തന്നെ തുടരണം.'

'നടപ്പില്ല, വിശാഖം!' സദാനന്ദ് പൊട്ടിത്തെറിച്ചു. 'ബ്രീച്ച് കാന്റിയില്‍ നിന്നു നീ പുറത്തിറങ്ങിയാല്‍പ്പിന്നെ നീ ഈ ലോകത്ത് എവിടെ, ഏതു മുറിയില്‍ കിടന്നുറങ്ങിയാലും നിന്റെ വാതില്‍ക്കല്‍ ഞാനുമുണ്ടാകും. ഒരു സംശയവും വേണ്ട!'

(തുടരും)

(ഈ കഥ സാങ്കല്പികം മാത്രമാണ്.)

വൈശാഖപൌര്‍ണമി ഭാഗം 12 (കഥ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക