ജീവിതത്തില്‍ ഒരിക്കലെങ്കിലും അമേരിക്കയില്‍ ഒന്ന് വരിക എന്നത്
പലര്‍ക്കും ഒരു വലിയ ആഗ്രഹമാണ്, നല്ലൊരു ജോലിയും
തുടക്കത്തില്‍തന്നെയുണ്ടെങ്കില്‍ ആ വരവില്‍ ഒത്തിരി പ്രതീക്ഷകളും
ഉണ്ടാകും. അങ്ങിനെ പ്രതീക്ഷയുടെ ചിറകിലേറി ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍
അമേരിക്കയില്‍ വന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കേണ്ട ജോലിക്ക്
സെപ്തംബറില്‍ തന്നെ ഈ യുവാവിനെ കമ്പനി അമേരിക്കയിലേക്ക് അയച്ചു. ആദ്യത്തെ
ഒന്നുരണ്ട് ആഴ്ചകള്‍ സോഷ്യല്‍ സെക്യൂരിറ്റി നമ്പറിനും, ഡ്രൈവിംഗ് ലൈസന്‍സ്
എടുക്കാനും ഒക്കെ സമയം വേണമല്ലോ എന്ന് ചിന്തിച്ചായിരിക്കാം കമ്പനി ഈ
യുവാവിനെ നേരത്തെ അമേരിക്കയിലേക്ക് അയച്ചത്. ജോലി തുടങ്ങിക്കഴിഞ്ഞാല്‍ ഉടനെ
അവധി ചോദിച്ചാല്‍ അതൊന്നും കിട്ടുക അത്ര എളുപ്പവുമല്ല.
സോഷ്യല്‍
മീഡിയയുടെ അതിപ്രസരത്തില്‍ ജീവിക്കുന്ന യുവ തലമുറയ്ക്ക് എല്ലാം ഒരു
ഹരമാണ്. വെറുതെ വീട്ടിലിരുന്നപ്പോള്‍ സോഷ്യല്‍ മീഡിയാ വഴി ചാറ്റിംഗിലൂടെ
ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. നേരില്‍ കാണണമെന്ന് അവള്‍ ആഗ്രഹം
പ്രകടിപ്പിച്ചപ്പോള്‍ ഈ യുവ എഞ്ചിനീയര്‍ അവളെ കാണാന്‍ തീരുമാനിച്ചു.
അമേരിക്കയില്‍ സര്‍വ്വസാധാരണയായി കാണുന്ന ഒരു 'ട്രാപ്പ്' (കെണി) ആയിരുന്നു
ആ പെണ്‍കുട്ടിയുടെ ക്ഷണം എന്ന് ഈ യുവാവ് അറിഞ്ഞില്ല. സ്വന്തമായി
വാഹനമില്ലെന്ന് പറഞ്ഞപ്പോള്‍ ബസ്സിന്റേയും ട്രെയിനിന്റേയുമൊക്കെ വിവരങ്ങളും
അവള്‍ താമസിക്കുന്ന സ്ഥലത്ത് എത്താനുള്ള വഴികളും അവള്‍ പറഞ്ഞുകൊടുത്തു.
അമേരിക്കയിലെത്തി വെറും ആറു ദിവസം മാത്രം പരിചയമുള്ള ഈ യുവാവ്,
അങ്ങേത്തലയ്ക്കല്‍ നിന്ന് പറഞ്ഞതെല്ലാം അപ്പടി വിശ്വസിച്ചു.
കൂട്ടുകാരെല്ലാം ജോലിക്ക് പോയിരുന്നതിനാല്‍ അവരോടും ഇതേപ്പറ്റി
സംസാരിക്കാനോ ആലോചിക്കാനോ മിനക്കെട്ടതുമില്ല. പെണ്‍കുട്ടി പറഞ്ഞതുപ്രകാരം
ബസും ട്രെയിനുമെല്ലാം കയറി ഈ യുവാവ് പെണ്‍കുട്ടിയുടെ താമസസ്ഥലത്തെത്തി
ഡോര്‍ ബെല്‍ അമര്‍ത്തി. പെണ്‍കുട്ടി വാതില്‍ തുറന്ന് യുവാവിനെ അകത്തേക്ക്
ക്ഷണിക്കുകയും, അകത്തു കടന്നയുടനെ പോലീസ് വീടുവളഞ്ഞ് യുവാവിനെ അറസ്റ്റു
ചെയ്യുകയും ചെയ്തു. കണ്ണടച്ചു തുറക്കുന്നതിനു മുന്‍പേ എല്ലാം സംഭവിച്ചു
കഴിഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അവിഹിത ബന്ധത്തില്‍
ഏര്‍പ്പെടാന്‍ ശ്രമിച്ചു എന്ന കുറ്റവും ചുമത്തി. അമേരിക്കയിലെ പ്രാദേശിക
മാധ്യമങ്ങള്‍ അതൊരു ആഘോഷവുമാക്കി. 'ചത്തത് കീചകനാണെങ്കില്‍ കൊന്നത് ഭീമന്‍
തന്നെ' എന്നു പറഞ്ഞ പോലെ, പ്രതി ഒരു തൊലി കറുത്തവനും കൂടെയായപ്പോള്‍
പിന്നത്തെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ.
ക്ഷമ
പറഞ്ഞ് രക്ഷപ്പെടാം എന്ന് വിചാരിച്ചത് കൂനിന്മേല്‍ കുരുപോലെയായി. അതെല്ലാം
തെളിവായി എടുത്തു പത്തോ ഇരുപതോ വകുപ്പുകള്‍ ചുമത്തി. വെറും രണ്ടായിരം രൂപ
മാത്രം കൈവശമുണ്ടായിരുന്ന അയാള്‍ക്ക് $150,000/- ഡോളറിന്റെ ജാമ്യം
ചുമത്തി. ബന്ധുക്കളോ മിത്രങ്ങളോ ഇല്ലാത്ത ഈ യുവാവിന് ഇത്രയും ഭീമമായ തുക
കൊടുക്കുവാന്‍ കഴിവുണ്ടായിരുന്നില്ല. ജോലിക്കായി കൊണ്ടുവന്ന കമ്പനിയും
സഹായിക്കാന്‍ തയ്യാറായില്ല. വിവരമറിഞ്ഞ ഇന്ത്യയിലുള്ള മാതാപിതാക്കള്‍ എന്ത്
ചെയ്യണമെന്നറിയാതെ നെട്ടോട്ടവുമായി. അവസാനം കേരളാ അസോസിയേഷന്‍ ഓഫ്
ന്യൂജെഴ്‌സി (KANJ) വഴി 'ജസ്റ്റിസ് ഫോര്‍ ഓള്‍ (JFA)' എന്ന സംഘടനയെ
സമീപിച്ചു. പ്രാഥമിക അന്വേഷണത്തിലും പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലും
പ്രതിസ്ഥാനത്ത് നില്‍ക്കുന്ന വ്യക്തിയെ തീര്‍ച്ചയായും കഴിയുന്ന നിയമ സഹായം
ലഭ്യമാക്കേണ്ടത് ആവശ്യമാണെന്ന് ജെ.എഫ്.എ. പ്രവര്‍ത്തകര്‍ അംഗീകരിക്കുകയും
അതുപ്രകാരം ന്യൂജെഴ്‌സിയിലെ ക്രിമിനല്‍ അറ്റോര്‍ണി മൈക്കിള്‍ കറക്റ്റായെ
നിയമിക്കുകയും ചെയ്തു.
കഴിഞ്ഞ ആറു മാസങ്ങളായി ഈ
യുവാവ് ജയിലിലാണ്, പലപ്പോഴും ജസ്റ്റിസ് ഫോര്‍ ഓള്‍ ചെയര്‍മാന്‍ തോമസ്
കൂവള്ളൂരും, KANJ ജനറല്‍ സെക്രട്ടറി അനില്‍ പുത്തന്‍ചിറയും ജയിലില്‍
പോവുകയും മാതാപിതാക്കളുടെയും സഹോദരന്റെയും സ്ഥാനത്തുനിന്ന് വേണ്ടതെല്ലാം
ചെയ്യുകയും ചെയ്യുന്നു. ജീവിതത്തില്‍ ഇവര്‍ കാണിക്കുന്നത് ശരിക്കും
എല്ലാവരും കാണേണ്ടതും അനുകരിക്കെണ്ടതുമാണ്. ഒരു ക്രിസ്ത്യാനി ആണെങ്കില്‍
അവനോട് അന്ത്യ ന്യായവിധി സമയത്ത് ചോദിക്കും എന്നെഴുതപ്പെട്ടിരിക്കുന്ന വചനം
എഴുതാതെ പോയാല്‍ ശരിയാകില്ല.
മത്തായി 25 31-40
31 മനുഷ്യപുത്രന്‍ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ അവന്‍ തന്റെ തേജസ്സിന്റെ സിംഹാസനത്തില്‍ ഇരിക്കും.
32
സകല ജാതികളെയും അവന്റെ മുമ്പില്‍ കൂട്ടും; അവന്‍ അവരെ ഇടയന്‍
ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ
വേര്‍തിരിച്ചു,
33 ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.
34
രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാല്‍
അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍; ലോകസ്ഥാപനംമുതല്‍ നിങ്ങള്‍ക്കായി
ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍ .
35 എനിക്കു
വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു, ദാഹിച്ചു നിങ്ങള്‍ കുടിപ്പാന്‍
തന്നു; ഞാന്‍ അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടു;
36
നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങള്‍
എന്നെ കാണ്മാന്‍ വന്നു; തടവില്‍ ആയിരുന്നു, നിങ്ങള്‍ എന്റെ അടുക്കല്‍
വന്നു.
37 അതിന്നു നീതിമാന്മാര്‍ അവനോടു: കര്‍ത്താവേ, ഞങ്ങള്‍
എപ്പോള്‍ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാന്‍ തരികയോ ദാഹിച്ചു കണ്ടിട്ടു
കുടിപ്പാന്‍ തരികയോ ചെയ്തു?
38 ഞങ്ങള്‍ എപ്പോള്‍ നിന്നെ അതിഥിയായി കണ്ടിട്ടു ചേര്‍ത്തുകൊള്‍കയോ നഗ്നനായി കണ്ടിട്ടു ഉടുപ്പിക്കയോ ചെയ്തു?
39 നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോള്‍ കണ്ടിട്ടു ഞങ്ങള്‍ നിന്റെ അടുക്കല്‍ വന്നു എന്നു ഉത്തരം പറയും.
40
രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുത്തനു നിങ്ങള്‍
ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു
പറയുന്നു എന്നു അരുളിച്ചെയ്യും.
കഴിഞ്ഞ ദിവസം ഈ
യുവാവുമായി ടെലഫോണില്‍ സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ജീവിതത്തില്‍
പല ആളുകളുമായി ഇടപെട്ടിട്ടുണ്ട് എന്നാല്‍ ഈ ചെറുപ്പക്കാരന്‍ അവരില്‍
നിന്നെല്ലാം തികച്ചും വ്യത്യസ്ഥനായി തോന്നി. പണ്ട് യേശുക്രിസ്തു നഥാനിയേല്‍
എന്നയാള്‍ വരുന്നത് കണ്ടപ്പോള്‍ പറഞ്ഞു ' ഇതാ സാക്ഷാല്‍ ഇസ്രായേല്യന്‍
ഇവനില്‍ കപടമില്ല' എന്ന്. ഈ ചെറുപ്പക്കാരനെയും അങ്ങനെ ഞാന്‍
വിശേഷിപ്പിച്ചാല്‍ അതിശയോക്തി ആകില്ല. ജയിലില്‍ നിന്ന് രക്ഷപെടാന്‍ ഒരു
കള്ളം പോലും പറയില്ല എന്ന് പറയുന്ന ഈ വ്യക്തിയെ ഉപമിക്കാന്‍ എനിക്ക്
വാക്കുകളില്ല. വെറും പത്ത് കാശിന് വേണ്ടി ആരെയും തള്ളിപ്പറയുന്ന
സമൂഹത്തില്‍ ജീവിക്കുന്ന ഞാനും നിങ്ങളും യഥാര്‍ത്ഥ മനുഷ്യരെ കാണമെങ്കില്‍
ജയിലില്‍ പോകണം. അറിയാതെയല്ല വചനങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നത്.
മതത്തിന്റെ
അതിര്‍വരമ്പുകള്‍ ഭേദിച്ച് കൊണ്ടാണ് ഇവിടെ ഇവര്‍ ഒന്നായത്. ഇത് നമുക്ക്
ഒരു മാതൃകയാണ്. മാര്‍ച്ച് 6 വെള്ളിയാഴ്ച (നാളെ) രാവിലെ 9 മണിക്ക് ഈ
യുവാവിന്റെ ജാമ്യാപേക്ഷ കോടതി പരിഗണനയ്ക്ക് എടുക്കുകയാണ്. Passaic County
Superior Court - Criminal Division, 77 Hamilton Street, Paterson, New
Jersey 07505, Courtroom: NCH-537-NW) Honorable Judge Adam E. Jacobs,
J.S.C. ആണ് കേസ് കേള്‍ക്കുന്നത്. 'ജസ്റ്റിസ് ഫോര്‍ ഓള്‍ (JFA)'
ഭാരവാഹികളും അവരുടെ സുഹൃത്തുക്കളും ഈ യുവാവിനു വേണ്ടി കോടതിയില്‍
പോകുന്നുണ്ട്. എത്രയും കൂറ്റുതല്‍ പേര്‍ കോടതിയില്‍ വന്നാല്‍ അത്രയും
നല്ലത് എന്നാണ് അറ്റോര്‍ണി നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിങ്ങള്‍ക്കും സമയം
ഉണ്ടെങ്കില്‍ അവരോട് സഹകരിക്കുക. പോയാല്‍ ഒരു ദിവസത്തെ അവധി, കിട്ടിയാല്‍
തന്റെ മകന്റെ വരവ് നോക്കി പ്രാര്‍ത്ഥനയും വ്രതവുമായി നോക്കിയിരിക്കുന്ന
മാതാപിതാകളുടെ ജീവിതത്തില്‍ നിങ്ങളുടെ ഒരു കൈതാങ്ങ്. എല്ലാത്തിലും ഉപരിയായി
ജീവിതത്തില്‍ ഒരു നല്ല കര്‍മം ചെയ്തു എന്ന ചാരിതാര്‍ത്ഥ്യം. നിങ്ങളാല്‍
ആവുന്നത് ചെയ്യുക, ഒന്നും സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ മനസ്സില്‍ ഈ
ചെറുപ്പക്കാരന് വേണ്ടി പ്രാര്‍ത്ഥിക്കുക (അതിന് മുതല്‍മുടക്കില്ലല്ലോ )
അതോടൊപ്പം അവനില്‍ കനിവ് തോന്നാന്‍ ന്യായധിപനും പ്രോസിക്ക്യൂട്ടര്‍ക്കും
തോന്നുവാന്‍ ദൈവം ഇടയാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
നാളെ കോടതിയില്‍ പോകുവാന്‍ താല്പര്യമുള്ളവര്‍ തോമസ് കൂവള്ളൂര്‍, അനില്‍ പുത്തന്‍ചിറ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
കേരളത്തിൽ ബസ്റ്റാന്റിൽ പോയി പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളെ വലയിലാക്കി ഹോട്ടലിൽ നടത്തുന്ന കളി അമേരിക്കയിലും അങ്ങനെയെന്നു കരുതിയതാണ് തെറ്റിപ്പോയത്. ഇനി ന്യായവിധി സമയത്ത് ചോദിക്കുന്നത് കോർട്ടിൽ അങ്ങ് പാടി കേൾപ്പിച്ചാൽ പോരെ? അമേരിക്കാ ക്രിസ്ത്യൻ രാജ്യമാ എന്നല്ലേ പറഞ്ഞോണ്ട് നടന്നതും. ദൈവത്തിനു മാത്രമേ ഇനി എന്തെങ്കിലും ചെയ്യാൻ പറ്റൂ...
അല്ല കർത്താവേ, ഇതെന്തു പണിയാ നീ ഈ ചെയ്യുന്നേ? വായും പൊളർന്നു കൊച്ചാപ്പിമാർ കേരളത്തിൽ ഒത്തിരി കെടക്കുമ്പോൾ അമേരിക്കയിൽ 'മത്തായി സുവിശേഷം' നീയെന്തിനാ പാടിക്കുന്നെ? അതും രണ്ടായിരത്തിൽ പ്പരം വർഷങ്ങൾ പാടികേട്ടത്?
ഓ... ഞാനൊരു തമാശാ പറഞ്ഞതാ പാസ്റ്ററെ, കാര്യമാക്കേണ്ടാ, ഈ അട്ടകളും പുഴുക്കളും സാത്താനും പിന്നെ രക്ഷിക്കാൻ കർത്താവും ഇല്ലെങ്കിൽ പാസ്റ്റരുടെ ആപ്പീസു പൂട്ടിപ്പോവും എന്നെനിക്കറിയാം. ആയിക്കോട്ടെ....ഒക്കെ ടോക്കി...