Image

മെര്‍ഡോഫ് ലേബര്‍ ക്യാമ്പ് (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-14: നീനാ പനയ്ക്കല്‍)

Published on 20 July, 2024
മെര്‍ഡോഫ് ലേബര്‍ ക്യാമ്പ് (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-14: നീനാ പനയ്ക്കല്‍)

'ട്രെയിനിലെ മൃഗങ്ങളെയിടുന്ന ട്രക്കില്‍ രണ്ടു ദിവസം നീണ്ട യാത്ര.ട്രെയിന്‍ നിന്നു. പട്ടാളക്കാര്‍ കതകു തുറന്നു. ഞാന്‍ വേഗം ട്രെയിന്‍ സ്റ്റേഷന്റെ പേര് വായിച്ചു മെര്‍ഡോഫ് . ഞങ്ങള്‍ ദീര്‍ഘമായി നിശ്വസിച്ചു. ഇത് മെര്‍ഡോഫാണ്, ഔഷ്‌വിറ്റ്‌സ് അല്ല. കുഡോവ വിട്ടതിനു ശേഷം എഴുപത്തിഞ്ചു മൈലുകളോളം ഞങ്ങള്‍ സഞ്ചരിച്ചിരിക്കുന്നു.
ട്രക്കില്‍ നിന്ന് ചാടിയിറങ്ങി തങ്ങളെ അനുഗമിക്കാന്‍ പട്ടാളക്കാര്‍ ആവശ്യപ്പെട്ടു. പ്ലാറ്റ്‌ഫോമില്‍ ടട ആരുമുണ്ടായിരുന്നില്ല.  പട്ടാളക്കാരോടൊപ്പം യാത്ര ചെയ്യുന്ന ഞങ്ങളെ അവിടുള്ള ലോക്കല്‍ ആളുകള്‍ കണ്ണിമയ്ക്കാതെ നോക്കി നിന്നു. ആറ് അഴുക്കുപിടിച്ച സ്ത്രീകള്‍. മുടിയില്ലാത്തവര്‍ കീറത്തുണി ധരിച്ചവര്‍ ഗ്രാമത്തിന്റെ  പ്രധാന പാതകളിലൂടെ വലിയൊരു ഫാക്ടറി ശൃംഘലയിലേക്കു പോകുന്നു. ഒടുവില്‍ പട്ടാളക്കാര്‍ ഞങ്ങളെ ഒരു വലിയ വര്‍ക്ക് ക്യാമ്പില്‍ തടിച്ച ക്രൂരമുഖമുള്ള സ്ത്രീ കമാണ്ടറുടെ മുന്നിലേക്ക് കൊണ്ടുപോയി, കുറെ നേരം അവരോട് സംസാരിച്ചു. ആ സ്ത്രീക്ക് ഞങ്ങളെ ഔഷ്‌വിറ്റ്‌സിലേക്ക് അയക്കാന്‍ വാശിയായിരുന്നു. പട്ടാളക്കാര്‍ വീണ്ടും അവരോട് സംസാരിച്ചു. എന്നിട്ട് ഹിറ്റ്‌ലര്‍ സ്റ്റൈലില്‍ അവര്‍ക്ക് സല്യൂട്ട് കൊടുത്തിട്ട് ഞങ്ങളെ തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ പോയ്ക്കളഞ്ഞു.
അങ്ങനെ രണ്ട് ജര്‍മ്മന്‍ പട്ടാളക്കാര്‍ ആറ് ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന ജ്യൂയിഷ് തടവുകാരെ മരണത്തില്‍ നിന്ന് രക്ഷിച്ചു. ഞങ്ങളുടെ ജീവനെ വെറുതെ വിട്ടത് എന്തെന്ന് ഞാന്‍ ഒരുപാട് ആലോചിച്ചു. ഫലമുണ്ടായില്ല. എന്തുകൊണ്ടാണ് ഞങ്ങളെ ആറുപേരെയും മാത്രം ഒരു മൃഗവണ്ടിയില്‍ രണ്ടു ജര്‍മ്മന്‍ പട്ടാളക്കാരോടൊപ്പം ഇട്ടത്? എന്തുകൊണ്ടാണ് അസുഖക്കാരികളായ സ്ത്രീകളെ മറ്റൊരു ട്രക്കില്‍ കുത്തിനിറച്ചത്? അതും ഫാക്ടറി ഉദ്യോഗസ്ഥന്‍ ഉപയോഗമില്ലാത്ത വൃത്തികെട്ടതുങ്ങള്‍ എന്ന് ഞങ്ങളെ അധിക്ഷേപിച്ചശേഷം? എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ ആരുമില്ല എന്നെനിക്ക് അറിയാമായിരുന്നു.
ഞങ്ങള്‍ക്ക് മനസ്സിലായി ഞങ്ങള്‍ ഏതോ ഒരു ഫാക്ടറിയില്‍ ആണെന്ന്. അവര്‍ എന്താണ് ഉണ്ടാക്കുന്നതെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഞങ്ങളെ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് കയറ്റി. ക്രാംസ്ഥ, മെറ്റ്‌നര്‍ ആന്റ് ഫ്രാന്‍ ഫാക്ടറിയിലെ ജോലിക്കാര്‍ താമസിച്ചിരുന്നത് ഒരു വലിയ മുറിയില്‍ ആണ്, നിരനിരയായി ബങ്ക് ബഡുകള്‍ ഉള്ള വലിയ മുറിയില്‍. അവിടെ ഞങ്ങളെ ഒരു കുളിമുറിയിലേക്ക് കൊണ്ടുപോയി. അവിടെ ഞങ്ങള്‍ ചൂടുവെള്ളത്തില്‍ കുളിച്ചു. ഞങ്ങള്‍ക്ക് ഓരോ ടവ്വലുകള്‍ തന്നു. തെരിസിന്‍ സ്റ്റാട്ടില്‍ നിന്ന് തിരിച്ചശേഷം ഞങ്ങള്‍ ഒരു ടവ്വല്‍ കാണുകയോ ചൂടുവെള്ളത്തില്‍ കുളിക്കുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ക്ക് കിട്ടിയ ഈ സംസ്‌കാരമുള്ള പെരുമാറ്റത്തില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരായി. പഴയ നരകത്തില്‍ നിന്ന് പുറത്തു കടന്നല്ലോ എന്നോര്‍ത്തപ്പോള്‍ കരഞ്ഞുപോയി. ഞങ്ങള്‍ക്ക് ഒരു കൈലേസും ഏപ്രണും തടിച്ചെരിപ്പും നമ്പരിട്ട പുതപ്പും ലഭിച്ചു. ഞാന്‍ 67269 ആയി. ഞങ്ങള്‍ക്ക് വൈക്കോല്‍ മെത്തയിട്ട ആറു കിടക്കകള്‍ തന്നു. ഞങ്ങള്‍ക്ക് അന്നു കിട്ടിയ ആഹാരം ഞങ്ങള്‍ പങ്കുവച്ചു. ഞങ്ങള്‍ പരസ്പരം സഹായിക്കയും സംരക്ഷിക്കുകയും സന്തോഷിപ്പിക്കയും ഉത്സാഹിപ്പിക്കയും ഒക്കെ ചെയ്തു. പരസ്പരം തല്‍പ്പരതകാട്ടി. ഞാന്‍ മറ്റുള്ള അഞ്ചുപേരെക്കാള്‍ പ്രായം കുറഞ്ഞവളായിരുന്നതിനാല്‍ അവര്‍ എന്നെ കുട്ടി എന്നു വിളിച്ചു. ഞങ്ങള്‍ വളരെ അടുപ്പമുള്ള ഒരു കുടുംബമായിത്തീര്‍ന്നു. എനിക്കും ബുഷിക്കും ഡീനക്കും വാഹനത്തില്‍ സാധനങ്ങള്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്ന ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കാണ് തന്നത്. ഹന്ന, ഹങ്ക, ഹില്‍ഡ് എന്നിവര്‍ക്ക് ഫാക്ടറിക്കകത്തെ ജോലിയും. ഞങ്ങള്‍ ജോലി ചെയ്തത് തുണി ഫാക്ടറിയില്‍ ആണ്. വലിയ ട്രെയിനുകളില്‍ നിറയെ ചണച്ചെടികള്‍ കൊണ്ടുവരും. ഈ ചെടികളെ വളരെ നേര്‍ത്ത  നെയ്ത്ത് നൂലുകളാക്കും. ഈ നൂലുകളെ വലിയ മെഷീനില്‍ ലിനന്‍ തുണിയാക്കും.
അവിടെയുണ്ടായിരുന്ന ഏകദേശം നാനൂറ്റി അന്‍പതോളം തടവുകാര്‍ പോളണ്ടില്‍ നിന്നും ഹങ്കറിയില്‍ നിന്നും ഉള്ളവരായ യഹൂദര്‍ ആയിരുന്നു. പോളിഷ് തടവുകാര്‍ മെര്‍ഡോഫില്‍ വളരെക്കാലമായി ഉണ്ടായിരുന്നവരാണ്. അവരാണ് എല്ലാ നല്ല ജോലികളും ചെയ്തിരുന്നത്. കിച്ചന്‍ ജോലിക്കാരും പാചകക്കാരും അവരായിരുന്നു. എര്‍ണാറിങ്ക് എന്നു പേരുള്ള കമാണ്ടറെ എല്ലാവര്‍ക്കും പേടിയായിരുന്നു. നീണ്ട്, തടിച്ച്, ഒരു വൃത്തികെട്ട സ്വഭാവക്കാരിയായിരുന്നു അവര്‍. യഹൂദരുടെ ക്യാമ്പ് ലീഡര്‍ (മൂപ്പത്തി)വിലകുറഞ്ഞ സംസാരമുള്ള ദുഷ്ടയായ ഒരു സ്ത്രീയായിരുന്നു ബ്രോണ്യ. അവര്‍ ജര്‍മ്മന്‍ വാക്കുകളെല്ലാം തെറ്റായി പറഞ്ഞു. ഇടത്തരം നീളമുള്ള, മുറിച്ചിട്ട സ്വര്‍ണ്ണമുടിയുള്ള അവള്‍ നാസി ഗാര്‍ഡുകളുമായി സംസാരിക്കുമ്പോള്‍ ഒരുതരം വൃത്തികെട്ട ചിരിയുയര്‍ത്തും.
കമ്പനിയിലെ റെക്കോര്‍ഡുകള്‍ സൂക്ഷിച്ചിരുന്നത് ഒരു ജര്‍മ്മന്‍ യഹൂദതടവുകാരിയാണ്. അധികം സംസാരിക്കാത്ത, വിദ്യാഭ്യാസമുള്ള ഒരു സ്ത്രീ. ഗുമസ്തപ്പണിയും അവര്‍ ചെയ്തിരുന്നു. ഞങ്ങളുടെ എണ്ണമെടുക്കുമ്പോഴെല്ലാം അവിടെ അവരുമുണ്ടാവും.
ബ്രോണ്യ ഞങ്ങളെ അതിരാവിലെ ഉച്ചത്തില്‍ വിളിച്ചുണര്‍ത്തും. ''എഴുന്നേല്ക്കുവിന്‍, എണ്ണമെടുക്കാന്‍ വരുവിന്‍, ബഡില്‍ നിന്ന് ഇറങ്ങുവിന്‍. വേഗം, വേഗം.'' കെട്ടിടത്തിനു പുറത്ത് മിനുസമുള്ള വരാന്തയിലാണ് ഞങ്ങള്‍ നില്‌ക്കേണ്ടത്. ഫാക്ടറി കെട്ടിടങ്ങള്‍ക്കുള്ളില്‍ അടച്ചിട്ട വലിയ ഗേറ്റുള്ള വരാന്ത. ഞങ്ങള്‍ ആ തണുത്ത വിന്റര്‍ കാലാവസ്ഥയില്‍ ഒരു മണിക്കൂറോ അതിലധികമോ സമയം എണ്ണമെടുക്കാന്‍ നില്ക്കും.
അതിരാവിലെയുള്ള എണ്ണമെടുക്കല്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് ഒരു തുണ്ട് റൊട്ടിയും കോഫി എന്ന് അവര്‍ പറയുന്ന ഒരു കറുത്ത വെള്ളവും കിട്ടും. അതിനു ശേഷം തടവുകാര്‍ അവരുടെ വര്‍ക്ക് ഗ്രൂപ്പില്‍ ചേരും. എല്ലാ ഗ്രൂപ്പിനും ഒരു ഗ്രൂപ്പ് ലീഡര്‍ ഉണ്ടാവും. ബ്രോങ്ക നല്ല നീളവും ആരോഗ്യവുമുള്ള ഒരു സുന്ദരി ആയിരുന്നു. അവള്‍ നല്ല ചൂടുകിട്ടുന്ന സ്റ്റൈലുള്ള വിന്റര്‍ വസ്ത്രങ്ങള്‍ ധരിക്കും. കമ്പിളിക്കോട്ടും ലതര്‍ ബൂട്ട്‌സും. കോപോയുടേതുപോലെ ഒരു തടവുകാരിയായിരുന്നു അവര്‍. പ്രവിലേജ്ഡ് പ്രിസണര്‍. ഞങ്ങളോട് ഒരു കരുണയും കാട്ടുകയില്ല. നാസി ഗാര്‍ഡുകള്‍ക്ക് ഞങ്ങളുടെ കണക്കേല്പിക്കുന്നത് അവളാണ്. ഗാര്‍ഡുകളാണ് ഞങ്ങളെ വര്‍ക്ക് സൈറ്റില്‍ എത്തിക്കുന്നത്. വര്‍ക്ക് സൈറ്റില്‍ വന്നവരുടെയും പോയവരുടെയും കണക്കെടുക്കുന്നതും ബ്രോങ്കയാണ്. ഞങ്ങള്‍ക്ക് ടോയ്‌ലറ്റില്‍ പോകണമെങ്കില്‍ ഗാര്‍ഡിന്റെ മുന്നില്‍ അറ്റന്‍ഷനായി നിന്ന് 'മാഡം പ്രിസണ്‍ ഗാര്‍ഡ് എനിക്ക് ടോയ്‌ലറ്റില്‍ പോകണം' എന്നു പറയണം. തിരികെ വരുമ്പോള്‍ 'മാഡം എനിക്ക് വര്‍ക്കില്‍ തിരികെ പോകണം' എന്നും.
വളരെ കുറച്ച് ജര്‍മ്മന്‍ ഫോര്‍മാന്‍മാര്‍ ഉണ്ടാവും. അവരെ ഹെര്‍ മിഷ്വര്‍ എന്നാണ് വിളിക്കുക. മിക്കവാറും ജോലിക്കാരെല്ലാം തടവുകാരാണ്. രണ്ട് ബല്‍ജിയംകാര്‍, ഒരു ഫ്രഞ്ച്, പിന്നെ ചില യുദ്ധത്തടവുകാര്‍. ട്രാന്‍സ്‌പോര്‍ട്ടിന്റെ ജോലി വളരെ പ്രയാസമുള്ള പുരുഷന്മാര്‍ ചെയ്യേണ്ട ജോലിയാണ്. ചരക്കു കയറ്റുന്ന ട്രക്കില്‍ നിന്ന് ചണം ഇറക്കി  വലിയ നാലു ചക്രവണ്ടിയില്‍ നിരത്തണം. വണ്ടി മറിഞ്ഞുപോകാതിരിക്കാന്‍ എല്ലാ ഭാഗത്തും ഒരു പോലെ ചണം നിരത്താന്‍ ഞങ്ങള്‍ പഠിച്ചു. വണ്ടിവലിക്കുന്ന കുതിരകളുടെ ജോലിയും ഞങ്ങള്‍ തന്നെ ചെയ്യണം. രണ്ടുപേര്‍ വണ്ടിയുടെ ഹാന്‍ഡില്‍ പിടിക്കും. കുറെപേര്‍ പിറകിലും വശങ്ങളിലും നിന്ന് തള്ളും. ഇപ്രകാരം വലിച്ചും തള്ളിയും ഞങ്ങള്‍ ചണം അണ്‍ലോഡിംഗ് ഡെക്കില്‍ എത്തിക്കും. ഞങ്ങളുടെ  ഹെര്‍ മിഷ്വറിനെ ദേഷ്യപ്പെടുത്താന്‍ ഞങ്ങള്‍ക്ക് ഇഷ്ടമില്ലായിരുന്നു. കാര്യങ്ങള്‍ ശരിയായും ഭംഗിയായും നടന്നില്ലെങ്കില്‍ അയാള്‍ ക്രൂരനാവും ഫാക്ടറിയിലെ വളരെ കഷ്ടപ്പാടുള്ള ജോലിയാണ് ട്രാന്‍സ്‌പോര്‍ട്ട്. ഞങ്ങള്‍ കഠിനമായി പ്രയത്‌നിച്ചു, ഞങ്ങളുടെ ബുദ്ധി ഉപയോഗിച്ചു, അങ്ങനെ കഠിനവേലയില്‍ നിപുണരായി. ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലി നിലനിര്‍ത്തേണ്ട ആവശ്യമുണ്ടല്ലോ. മറ്റൊരു കഠിന ജോലിയാണ് ട്രെയിനില്‍ നിന്ന് കല്ക്കരിയിറക്കല്‍. പ്രൈറ്റ് ട്രെയിന്‍ വരുമ്പോഴെല്ലാം ഞങ്ങള്‍ക്ക് എല്ലാ ട്രക്കുകളില്‍ നിന്നും സാധനങ്ങള്‍ ഇറക്കി വാഗണില്‍ ആക്കി വാഗണ്‍ ഫാക്ടറിയില്‍ എത്തുന്നതുവരെ ജോലി ചെയ്യണം.
ഞങ്ങളുടെ ദിവസം ആരംഭിക്കുന്നത് ബ്രോണ്യയുടെ അതിരാവിലെയുള്ള അലര്‍ച്ചയോടെയാണ്. ഇരുട്ടിയാലും ജോലി തീരില്ല. ഒരുപാട് ട്രക്കുകളില്‍ നിന്ന് ഇറക്കേണ്ടിവരുമ്പോള്‍ ജോലിക്ക് ഒരു ബ്രേക്ക് തരും. വളരെ ചെറിയ ലഞ്ച് ബ്രേക്ക്. വെള്ളം പോലുള്ള സൂപ്പില്‍ ഒരു കഷണം ഉരുളക്കിഴങ്ങും രണ്ടു മൂന്നു കഷണം മധുരമുള്ളങ്കി  കഷണങ്ങളും ഇട്ടിരിക്കും. വൈകുന്നേരം വരുമ്പോഴും ഒരു നേര്‍ത്ത സൂപ്പും, വളരെ ചെറിയ കഷണം റൊട്ടിയും ഉണ്ടാവും. വല്ലപ്പോഴും ചെറിയൊരു കഷണം സോസേജ് കിട്ടിയാലായി. ഒരു സ്പൂണ്‍ കോട്ടേജ് ചീസ് വല്ലപ്പോഴും കാണും. ദിവസം അവസാനിക്കുന്നത് ബ്രോണ്യയുടെ അട്ടഹാസത്തോടെയാണ്. ''എല്ലാവരും ബഡില്‍ കടന്നുറങ്ങുവിന്‍.'
ക്യാമ്പിലെ അടുക്കളയില്‍ ഫെബ്രുവരി ആയപ്പോഴേക്കും ഉപ്പ് തീര്‍ന്നുപോയി. ഉപ്പുകൂടി ഇല്ലാത്ത ഭക്ഷണം ഞങ്ങളുടെ ശക്തി ക്ഷയിപ്പിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഒരു ദിവസം അവര്‍ എനിക്കൊരു പ്രത്യേകജോലി തന്നു. തൂക്കം നോക്കുന്ന പ്ലാറ്റ്‌ഫോമില്‍ പിങ്ക് ഉപ്പ് വിതറുന്ന ജോലി. കിടപ്പുമുറിയിലേക്ക് ഞാന്‍ കുറച്ച് ഉപ്പ് കടത്തിക്കൊണ്ടുവന്നു. മൃഗങ്ങള്‍ കഴിക്കുന്നുണ്ടല്ലോ ഈ ഉപ്പ്. പിന്നെ ഞങ്ങളുടെ സൂപ്പിലിട്ടുകൂടേ? ഞങ്ങള്‍ ആറുപേരും ഉപ്പ് പങ്കിട്ടെടുത്തു. ഹങ്കയും ഹില്‍ഡും ചെറിയ ലിനന്‍ തുണ്ടുകള്‍ 'ഓര്‍ഗനൈസ്' ചെയ്തു (മോഷ്ടിച്ച്) കൊണ്ടുവന്ന്, അതുകൊണ്ട് പോക്കറ്റുകള്‍ തയ്ച് ഉപ്പ് കൂട്ടിവച്ചു. ഞങ്ങള്‍ക്ക് അസുഖം ഒന്നുമുണ്ടായില്ല. ഞങ്ങള്‍ മെഡോഫില്‍ ഉണ്ടായിരുന്ന കാലമൊക്കെയും ഞങ്ങളുടെ സൂപ്പുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കഴിച്ചിരുന്നു.
ചെക്കോസ്ലാവോക്യക്കാരും പോളണ്ടുകാരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഞാന്‍ 'ചെക്ക്'കളുടെ ഒപ്പമാണ് ജോലി ചെയ്തിരുന്നത്. കുറെ ജര്‍മ്മന്‍ യഹൂദരും ക്യാമ്പില്‍ ഉണ്ടായിരുന്നു. പോളണ്ട്കാര്‍ പാചകം ചെയ്യുന്ന കിച്ചനില്‍ നിന്ന് ഞങ്ങള്‍ക്ക് വെള്ളം മാത്രമുള്ള സൂപ്പും പോളണ്ടുകാര്‍ക്ക് പാത്രത്തിന്റെ അടിയില്‍ നിന്ന് കൊഴുത്ത സൂപ്പും കിട്ടിയിരുന്നു. അവസാനം വരെ അത് തുടര്‍ന്നുപോന്നു.
ഞങ്ങള്‍ ധാരാളം ചണച്ചെടിയുടെ കുരുക്കള്‍ മോഷ്ടിച്ച് ഭക്ഷിച്ചിരുന്നു. ജോലി ഫാക്ടറിക്ക് വെളിയില്‍ ആയിരുന്നതിനാല്‍ ഞങ്ങള്‍ക്ക് കൂട്ടുവളക്കൂമ്പാരങ്ങളില്‍ നിന്ന് മരവിച്ച, പകുതി അളിഞ്ഞ ബീറ്റ്‌റൂട്ടുകളും  ഉരുളക്കിഴങ്ങു തൊലികളും ഒക്കെ കിട്ടി. കഴിക്കാവുന്നതെല്ലാം മുറിയില്‍ കൊണ്ടുവന്ന് ഷവറില്‍ നന്നായി കഴുകി വേഗം വേഗം കഴിച്ചു. ചെറിയ ചെടികളും പുല്ലും ഞങ്ങള്‍ ഭക്ഷിച്ചു. ഒരു വലിയ കുന്ന് റാഡിഷ് കുഴിച്ചെടുത്ത് ഞങ്ങള്‍ മുറിയിലേക്ക് കൊണ്ടുപോയി.
ഹങ്കറിയില്‍ നിന്നു വന്ന തടവുകാര്‍ എപ്പോഴും ആഹാരത്തെക്കുറിച്ചുമാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തു. അവര്‍ അതീവ രുചിയുള്ള ആഹാരത്തെ സ്വപ്നം കാണുകയും വലിയ കിച്ചനുകളില്‍ നിന്ന് ആഹാരം കഴിക്കുന്നതായി സ്വപ്നം കാണുകയും ചെയ്തു. ആ സമയം അവരുടെ വയറുകള്‍ ഒഴിഞ്ഞു കിടക്കുകയാവും. ഞങ്ങള്‍ക്ക് അവരുമായി എപ്പോഴും വഴക്കു കൂടേണ്ടി വന്നു. അവര്‍ക്ക് ശുദ്ധവായുവിനെ പേടിയായിരുന്നതിനാല്‍ ജനാലകള്‍ തുറക്കാനവര്‍ സമ്മതിച്ചിരുന്നില്ല. ഞങ്ങളില്‍ ചിലര്‍ അവരുമായി ശണ്ഠ പിടിച്ച് അവരുടെ ശ്രദ്ധ തിരിച്ചശേഷം ജനാലകള്‍ പണിപ്പെട്ട് തുറന്നിട്ടു. കുറച്ചു മിനിട്ടുകളിലെ ശുദ്ധവായു, തീരെ ശുദ്ധവായുവില്ലാത്തതിനേക്കാള്‍ എത്ര നല്ലത്!! ബുഷി പറയുമായിരുന്നു, ''അവര്‍ക്ക് തണുത്തു മരിക്കുന്നതിനേക്കാള്‍ നാറി മരിക്കുന്നതാണ് ഇഷ്ടം'' എന്ന്.
തണുപ്പും, എപ്പോഴുമുള്ള പേനുകളും ആയിരുന്നു ഞങ്ങളുടെ ശത്രുക്കള്‍. ഞങ്ങള്‍ ധരിക്കുന്ന വസ്ത്രം കട്ടികുറഞ്ഞതാണ്. കാലില്‍ സോക്‌സുകളോ അടിവസ്ത്രങ്ങളോ ഇല്ല. ചെറിയ കൈലേസുകളാണ് മുടിയില്ലാത്ത തലകളില്‍ ചുറ്റിയിരുന്നത്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് പോലും ഭയങ്കര തണുപ്പായിരുന്നു, ഞങ്ങളുടെ ഫാക്ടറി ഇരിക്കുന്ന സിലേഷ്യന്‍ മലബ്രദേശത്ത്. ഞങ്ങളുടെ കുട്ടികള്‍, ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നവര്‍ ഞങ്ങള്‍ക്ക് ചണത്തിന്റെ അസംസ്‌കൃത സാധനങ്ങള്‍ 'ഓര്‍ഗനൈസ്' ചെയ്തു തരും. ഞങ്ങളവയെ ശരീരത്തിനു ചൂടുപിടിപ്പിക്കുന്ന സാധനങ്ങളാക്കി മാറ്റും. ചണം കൊണ്ട് തല ചൂടുപിടിപ്പിക്കുന്ന തൊപ്പികളുണ്ടാക്കി, കൈലേസുകള്‍ക്കിടയില്‍ അണിഞ്ഞു. നെഞ്ചിലണിയാനും, തടിച്ചെരിപ്പിനകത്തു വക്കാനും അതുപോലെ മറ്റുപല വിധത്തില്‍ ചൂടുപകരുന്ന സാധനങ്ങളുണ്ടാക്കുവാനും ഞങ്ങള്‍ക്ക് സാധിച്ചു. എനിക്ക് തീര്‍ച്ചയുണ്ട്, ആ ലിനന്‍ തുണ്ടുകള്‍ ഇല്ലായിരുന്നെങ്കില്‍ ഭയങ്കരമായ തണുപ്പിനെ അതിജീവിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ലായിരുന്നു.
തറികളില്‍  ജോലി ചെയ്തിരുന്നവര്‍ ഒരുപാട് ഒരുപാട് ലിനന്‍ കഷണങ്ങള്‍ മോഷ്ടിച്ച് ഞങ്ങള്‍ക്കു തന്നു. ഞങ്ങള്‍ അതുകൊണ്ട് ഉപയോഗമുള്ള പലതും ഉണ്ടാക്കി. ഹന്നയ്ക്കും ഹില്‍ഡ്‌നും വലിയ മാറിടങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ക്കായി ഞങ്ങള്‍ ബ്രാസിയറുകള്‍ ഉണ്ടാക്കിയത് എല്ലാവരും കണ്ട് അഭിനന്ദിച്ചു. എനിക്കെപ്പോഴും പേടിയായിരുന്നു എന്റെ കണ്ണട പൊട്ടിപ്പോകുമോ എന്ന്. അങ്ങനെ വന്നാല്‍ എനിക്ക് ജോലി ചെയ്യാനാവില്ല. എനിക്ക് ദൂരക്കാഴ്ചയില്ല. ഇത്രയും കാലം ഇപ്പോഴുപയോഗിക്കുന്ന ഈ ഒരേ ഒരു കണ്ണട എങ്ങനെ കൊണ്ടുപോയി എന്ന് എനിക്ക് ഒരു അത്ഭുതമാണ്. ഔഷ്‌വിറ്റ്‌സില്‍ വച്ച് ഞാനൊരിക്കലും കണ്ണട മുഖത്തുനിന്ന് മാറ്റില്ലായിരുന്നു. ഇവിടെ മെര്‍ഡോഫില്‍ ഉറങ്ങുമ്പോള്‍ കണ്ണട സൂക്ഷിക്കാനൊരു സ്ഥലം ഞാന്‍ ബങ്കില്‍ കണ്ടുപിടിക്കയും ചെയ്തു.
ചില ജര്‍മ്മന്‍ ഫോര്‍മാന്‍മാര്‍ സത്യമായിട്ടും ഭയങ്കര ക്രൂരന്മാരായിരുന്നു. അവര്‍ സ്ത്രീകളെ അടിക്കുമായിരുന്നു. കൂടുതല്‍ ജോലി ചെയ്യാന്‍ തയ്യാറാവുന്നവരെ തകര്‍ന്നു താഴെ വീഴുന്നതുവരെ ജോലി ചെയ്യിച്ചു. ഞങ്ങളുടെ ഫോര്‍മാന്‍ നീളം കുറഞ്ഞ ഒരു അന്‍പത്കാരന്‍ ആയിരുന്നു. അണ്ണാന്റേതു പോലുള്ള മുഖവും ചെറിയ തുടിക്കുന്ന കണ്ണുകളുമാണ് അയാള്‍ക്കുണ്ടായിരുന്നത്. വായില്‍ പല്ലുകള്‍ അധികം ഉണ്ടായിരുന്നില്ല. ഉള്ളത് ബ്രൗണ്‍ നിറത്തിലുള്ളതും വൃത്തികെട്ടതും ആയിരുന്നു. വായ നേര്‍ത്തതും, മേല്‍ച്ചുണ്ടില്‍ വലിയ മീശയും. അയാളുടെ നീളമുള്ള വൈക്കോല്‍ നിറമുള്ള മുടി നെറ്റിക്കു ചുറ്റും നര വീണതായിരുന്നു.
ഹെര്‍ മിസ്യൂര്‍ അയാളുടെ ചീത്ത സ്വഭാവം കാട്ടുന്നത് എന്തെങ്കിലും കുഴപ്പങ്ങളുണ്ടാവുമ്പോഴാണ്. ഞങ്ങള്‍ വാഗണ്‍ നിറയ്ക്കുമ്പോള്‍ മറിയാതിരിക്കാന്‍ വളരെ ശ്രമിക്കും. എന്നാലും ചിലപ്പോള്‍ അപകടങ്ങള്‍ ഉണ്ടാവും. റോഡുകള്‍ ചെളി നിറഞ്ഞതും തെന്നുന്നതുമാവുമ്പോള്‍ വലിയ വണ്ടികള്‍ ഞങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വരും. ഡീനയും ഞാനും മിക്കവാറും കുതിരകളുടെ ജോലിയാണ് വാഗണില്‍ ചെയ്യുക. വലിച്ചും തിരിച്ചും വാഗണിന്റെ വലിയ കൈപ്പിടി നേരെയാക്കാന്‍ ശ്രമിക്കും. നേരത്തേ സൂചിപ്പിച്ചപോലെ വേറെയും തടവുകാര്‍ പിന്നില്‍ നിന്ന് വാഗണ്‍ തള്ളും. അപകടങ്ങള്‍ ഉണ്ടായപ്പോള്‍ ഞങ്ങള്‍ക്ക് പരിക്കുകള്‍ പറ്റാത്തത് ഭാഗ്യം എന്നു പറഞ്ഞാല്‍ മതി.
ഞായറാഴ്ചകളാണ് ഞങ്ങളുടെ ഏറ്റവും ചീത്ത ദിവസങ്ങള്‍. ഏറ്റവും സന്തോഷകരമല്ലാത്ത അത്ഭുതങ്ങള്‍ കമാണ്ടര്‍ ഞങ്ങള്‍ക്കുവേണ്ടി വച്ചിട്ടുണ്ടാവും. ആഴ്ച മുഴുവന്‍, എങ്ങനെ ഞങ്ങളെ പീഢിപ്പിക്കാനുള്ള പദ്ധതികള്‍ ഉണ്ടാക്കാമെന്ന് വിചാരിച്ചായിരിക്കും അവര്‍ കഴിയുന്നത്. ഞങ്ങള്‍ വിശ്രമിക്കേണ്ട ദിവസം വരാന്തയിലെ ഘോര തണുപ്പില്‍ എല്ലാവരും തലമുണ്ഡനം ചെയ്യുന്ന തിരക്കിലായിരിക്കും. ആ വലിയ വരാന്ത മുഴുവന്‍ തൂത്തു വൃത്തിയാക്കണം; ആവശ്യമില്ലെങ്കില്‍ക്കൂടി. എല്ലാവരും വരാന്തയില്‍ കൂടി അറ്റെന്‍ഷനില്‍ നില്ക്കണം, മണിക്കൂറുകള്‍. എത്ര തണുപ്പാണെങ്കിലും, നാസി ഗാര്‍ഡുകള്‍ തടവുകാരെ എണ്ണും. ചിലപ്പോള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്. തടവുകാരുടെ ആവശ്യമില്ലെങ്കില്‍ പോലും ഞങ്ങള്‍ക്ക് അനങ്ങാതെ അവിടെ നില്ക്കണം.
കമാണ്ടര്‍ എര്‍ണാ റിങ്ക് അവരുടെ തടിച്ച മുഖം വീര്‍പ്പിച്ച്, ഇറുകിയ യൂണിഫോം ഇപ്പോള്‍ പൊട്ടുമെന്ന് കാണുന്നവര്‍ക്ക് തോന്നും വിധം നിന്ന് ഞങ്ങളോട് കുളിക്കാന്‍ ആവശ്യപ്പെടും. ചീത്തവിളിയോടെ. അവരുടെ ശക്തിയുള്ള, ബിയര്‍ബാരല്‍ ഉറയുന്ന മട്ടിലുള്ള ശബ്ദം പരിസരം മുഴുവന്‍ മുഴങ്ങും. ''പോക്കറ്റില്‍ നിന്ന് കൈയെടുക്കെടീ, മര്യാദക്കു നിന്നില്ലെങ്കില്‍ നിനക്ക് ഭക്ഷണ പാത്രത്തിലേക്ക് നോക്കാനേ സാധിക്കൂ, തിന്നാന്‍ സാധിക്കില്ല....'' ഇതൊക്കെയാണ് എല്ലാ ഞായറാഴ്ചയും അവരുടെ പൊട്ടിത്തെറി. നാസി ഗാര്‍ഡുകളെ പ്രീതിപ്പെടുത്താന്‍ ഞങ്ങളെക്കൊണ്ട് എല്ലാവിധ വൃത്തികെട്ട ജോലികളും ചെയ്യിപ്പിക്കും. അവര്‍ക്ക് അത്തരം പ്രവര്‍ത്തികള്‍ ആലോചിച്ചെടുക്കാന്‍ അതീവ സാമര്‍ത്ഥ്യമാണ്. അവര്‍ സത്യമായിട്ടും രാത്രിയില്‍ ഉറങ്ങാനാവാതെ രാത്രി മുഴുവനും ഞങ്ങളെ ഉപദ്രവിക്കുന്നതെങ്ങനെ എന്ന് ആലോചിച്ച് കിടക്കുകയാവും. ഞങ്ങളുടെ മുറികള്‍ പുകയ്ക്കണം, തറ ഉരച്ചു കഴുകണം, സത്യമായും റസ്റ്റ് എടുക്കേണ്ട ദിവസം ഞങ്ങള്‍ക്ക് നരകമായിത്തീരും.
ഒരു ഞായറാഴ്ച ദിവസം എനിക്ക് തീരെ സുഖം തോന്നിയില്ല. പനിയും ഉണ്ടായിരുന്നു. അന്നും ഞങ്ങള്‍ക്ക് വരാന്തയില്‍ മണിക്കൂറുകള്‍ തണുപ്പും നനവും സഹിച്ച് നില്ക്കണമായിരുന്നു. ബുഷി എന്റെ മുന്നില്‍ നിന്നു. ഡീന എന്റെ പിറകിലും. അവര്‍ രണ്ടുപേരും എന്നെക്കാള്‍ ഉയരമുള്ളവര്‍ ആയിരുന്നു. ഞാന്‍ വീണു പോകാതവണ്ണം അവരെന്നെ കാത്തു. പിറ്റേ ദിവസം തിങ്കളാഴ്ച - ജോലി ദിവസം - അത്ഭുതമെന്നു പറയട്ടെ, എനിക്ക് നല്ല സുഖമായതുപോലെ തോന്നി. ഞാന്‍ എന്റെ പത്തുപന്ത്രണ്ടു മണിക്കൂര്‍ നേരത്തെ കഠിനമായ ജോലി ചെയ്തു തീര്‍ത്തു. ഈ ഒരൊറ്റ പ്രാവശ്യമാണ് എനിക്ക് ജലദോഷമോ പനിയോ ഉണ്ടായത്. എന്റെ വിമോചനം വരെ.
കുറെ വിമാനാക്രമണ മുന്നറിയിപ്പ് ഉണ്ടായപ്പോള്‍ ഗാര്‍ഡുകള്‍ ഞങ്ങളെ കെട്ടിടത്തിന് അകത്തിട്ട് പൂട്ടി. വാതിലുകളും ജനാലകളും അടച്ചു. ഞങ്ങള്‍ ട്രാപ്പിലായി. ഫാക്ടറിയില്‍ ഒരു ബോംബ് വീണിരുന്നെങ്കില്‍ ഞങ്ങളെല്ലാം മരിക്കുമായിരുന്നു.
ട്രാന്‍സ്‌പോര്‍ട്ട് (ഗതാഗതം) ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്നതുകൊണ്ട് ഫാക്ടറിക്കകത്ത് ജോലി ചെയ്യുന്നവരേക്കാള്‍ ഞങ്ങള്‍ ആരോഗ്യമുള്ളവരായിരുന്നു. ജോലിസ്ഥലത്തേക്ക് നടക്കുന്നതിനിടയില്‍ ഞങ്ങള്‍ മഞ്ഞുമൂടിക്കിടക്കുന്ന മനോഹരമായ ഗീസെന്‍ജിബേര്‍ഗ്യയിലേക്ക്, സഡേറ്റന്‍ ശൃംഖലകളായി കിടക്കുന്ന മഞ്ഞുമലകളിലേക്ക് നോക്കും. ആ പര്‍വ്വതങ്ങളിലേക്ക് ഓടിക്കയറി രക്ഷപ്പെടാന്‍ ഞങ്ങള്‍ എത്ര ആഗ്രഹിച്ചു!!
ഞങ്ങള്‍ പലപ്പോഴും യുദ്ധത്തടവുകാരെ കാണാറുണ്ട്. അവര്‍ ഞങ്ങളോട് ഏറ്റവും പുതിയ രാഷ്ട്രീയ വിശേഷങ്ങള്‍ പറയും. നിര്‍ഭാഗ്യവശാല്‍ അവര്‍ കൂടുതല്‍ ശുഭാപ്തി വിശ്വാസക്കാരായിപ്പോയി. ഫ്രഞ്ചു തടവുകാരനായ മോറിസ് എന്നെ ആ പര്‍വ്വതങ്ങളിലേക്ക് കൊണ്ടുപോകാമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. ആ പ്രതിജ്ഞ ഞങ്ങളുടെ വിടുതലിനു ശേഷം അയാള്‍ പാലിക്കുകയും ചെയ്തു.
1945 ജനുവരി മാസത്തിലും അതുകഴിഞ്ഞ് ഫെബ്രുവരിയിലും ഞങ്ങളെ ഫാക്ടറിയില്‍ നിന്ന് ഒഴിപ്പിക്കുമെന്ന് ഭീഷണിയുണ്ടായി. അതേക്കുറിച്ച് ചിന്തിച്ച് ഞങ്ങള്‍ ഒരുപാട് വിഷമിച്ചു. ഒഴിപ്പിക്കലിനര്‍ത്ഥം ഞങ്ങളെ റോഡിലൂടെ മരിക്കാനായി നടത്തിക്കും എന്നായിരുന്നു. തണുപ്പും, അണിയണിയായുള്ള നടപ്പും കഴിഞ്ഞ് അധികം പേര്‍ ജീവനോടെ ശേഷിക്കയില്ല എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഞങ്ങളുടെ ഫാക്ടറിയിലെ ചില തടവുകാര്‍ തങ്ങളെ ഒഴിപ്പിക്കുമെന്നു ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ അതിനായി നല്ലവണ്ണം പ്ലാന്‍ ചെയ്തില്ലായിരുന്നു. അവര്‍ പിടിക്കപ്പെടുകയും ക്യാമ്പിലുള്ള മുഴുവന്‍ പേരും ശിക്ഷയനുഭവിക്കുകയും ചെയ്തു. ഇരുപത്തിനാലു മണിക്കൂര്‍ അവര്‍ ഞങ്ങളെ പട്ടിണിക്കിട്ടു. എല്ലാവരുടെയും തലയില്‍ 10രാ വീതിയില്‍ തലയോട്ടിയില്‍ നെറ്റി മുതല്‍ കഴുത്തുവരെ മുടി ഷേവ് ചെയ്യപ്പെട്ടു. ഒന്നുരണ്ടുപേരുടെ മുടി ഷേവ് ചെയ്തപ്പോഴേക്കും മെഷീന്‍ കേടായി. ഞങ്ങളുടെ സന്തോഷം നീണ്ടുനിന്നില്ല. അവരുടെ പക്കല്‍ കത്രികകള്‍ ഉണ്ടായിരുന്നു.
അടുത്ത ഞായറാഴ്ച ഞങ്ങളുടെ വസ്ത്രത്തില്‍ നിന്ന് 15 രാ വീതിയിലും 25 രാ നീളത്തിലും ഒരു തുണ്ട് മുറിച്ചുമാറ്റി പകരം ചുവന്ന ഒരു തുണ്ടുതുണി അവിടെ തുന്നിച്ചേര്‍ത്തു. അതിനടുത്ത ഞായറാഴ്ച അവര്‍ വെള്ള ഓയില്‍ പെയിന്റുകൊണ്ട് ചുവന്ന വരയില്‍ കുരിശടയാളമിട്ടു.
ഞങ്ങള്‍ പിറ്റേന്നു ജോലിക്കുപോയപ്പോള്‍ എണ്ണമില്ലാത്തത്ര ആളുകളെ  ഒഴിപ്പിക്കുന്നതു കണ്ടു. അവര്‍ പടിഞ്ഞാറോട്ടാണ് പോയിരുന്നത്. വിദേശീയരായ ജോലിക്കാരും മറ്റു ക്യാമ്പുകളില്‍ നിന്നുള്ള ജോലിക്കാരും - നിരവധി വര്‍ക്ക്, കോണ്‍സണ്‍ട്രേഷന്‍, വാര്‍ ക്യാമ്പുകളും ഏൃീൈഞീലെി ല്‍ ഉണ്ടായിരുന്നു -  ചില ജര്‍മ്മന്‍കാര്‍ അവരുടെ തടി കൊണ്ടുള്ള വണ്ടികളിലും, മറ്റു ചിലര്‍ കുതിരയെ കെട്ടിയ വണ്ടികളില്‍ കുടുംബസമേതം കുട്ടികള്‍, ഗ്രാന്‍ഡ് പേരന്റ്‌സ് എന്നിവരോടൊപ്പം തങ്ങളുടെ സാമാനങ്ങളുമായി പോകുന്നുണ്ടായിരുന്നു. കാരണമുണ്ട്. അവര്‍ക്ക് അതിവേഗം വന്നു കൊണ്ടിരിക്കുന്ന റഷ്യന്‍ സൈന്യത്തെ പേടിയായിരുന്നു. റോഡുകള്‍ നിറയെ ജര്‍മ്മന്‍ അഭയാര്‍ത്ഥികളായിരുന്നു. ഇത് നടക്കുന്നത് ഭയങ്കര തണുപ്പുള്ള ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ്. അതും ഘോരതണുപ്പുള്ള സിലേഷ്യന്‍ പര്‍വ്വത പ്രദേശങ്ങളില്‍. മനുഷ്യര്‍ ഭയങ്കരമായി കഷ്ടപ്പെടുന്നുണ്ടായിരുന്നു. അവര്‍ മരവിച്ച്, പേടിച്ച് നടന്നു. ഞങ്ങള്‍ക്ക് അവരോട് സഹതാപം ഒന്നും തോന്നിയില്ല. അവര്‍ ജര്‍മ്മന്‍കാരാണ്. ജര്‍മ്മന്‍കാര്‍ ഞങ്ങളോട് ചെയ്തതിന് ഞങ്ങളവരെ വെറുത്തു. അവര്‍ അര്‍ഹിക്കുന്നതാണ് ഈ കഷ്ടപ്പാടുകള്‍. ടട ഞങ്ങളെ റോഡിലേക്ക് ഇറക്കി വിട്ടാല്‍ ഞങ്ങള്‍ രക്ഷപ്പെടില്ല, അവര്‍ ഞങ്ങളെ വെടിവച്ച് കൊല്ലുകയേ ഉള്ളു. ഞങ്ങളോട് ടട കാട്ടിയ ബാര്‍ബേറിയന്‍ രീതിയെ തുറന്നു കാണിക്കുന്ന തെളിവുകളാണല്ലോ, ഞങ്ങള്‍ അവരുടെ ക്രിമിനല്‍ പ്രവര്‍ത്തികളും കൊലപാതകങ്ങളും ലോകത്തിന് കാണിച്ചു കൊടുക്കപ്പെടുമല്ലോ. ഞങ്ങള്‍ പിന്നീടു മനസ്സിലാക്കിയത്,  എസ്.എസ് അവരുടെ രഹസ്യങ്ങള്‍ മറച്ചുവയ്ക്കുന്ന കാര്യത്തില്‍ വിജയിച്ചു എന്നാണ്.
1945 ഫെബ്രുവരി - മാര്‍ച്ച് ആയപ്പോഴേക്കും ജര്‍മ്മന്‍കാര്‍ക്ക് തങ്ങള്‍ യുദ്ധത്തില്‍ തോറ്റു എന്നു മനസ്സിലായി. അവര്‍ തങ്ങളുടെ ചീത്ത പ്രവര്‍ത്തിയെ ലോകമുമ്പാകെ മായ്ചുകളയാന്‍ തീരുമാനിച്ചു. അവരുടെ ഗോള്‍ ക്യാമ്പുകളിലുള്ളവരെ പുറത്താക്കുക, ശക്തിയില്ലാത്ത നടക്കുന്ന അസ്ഥിപഞ്ജരങ്ങളെ മരണനടപ്പിലേക്ക് അയയ്ക്കുക - അവര്‍ ഒന്നുകില്‍ മരവിച്ചു മരിക്കും അല്ലെങ്കില്‍ വിശന്നുമരിക്കും അതുമല്ലെങ്കില്‍ മറ്റുള്ളവരോട് ഒപ്പം എത്താത്തുതുകൊണ്ട് അവരെ വെടിവെച്ച് കൊല്ലും.
ഒരു ഫെബ്രുവരി പ്രഭാതത്തില്‍ ഞങ്ങള്‍ ലോഡ് ഇറക്കിക്കൊണ്ടിരിക്കുമ്പോള്‍ വരിയായി പോകുന്ന യുദ്ധത്തടവുകാരെ കാണാനിടയായി. അടുത്തെത്തിയപ്പോള്‍ അവര്‍ ഇംഗ്ലീഷ് തടവുകാരാണെന്നു മനസ്സിലായി. ഞങ്ങളുടെ ഗാര്‍ഡ് അവരുടെ ഗാര്‍ഡുമായി ശൃംഗാരം പറഞ്ഞു നിന്നപ്പോള്‍ ഞാന്‍ ആ തടവുകാരുടെ അടുത്തേക്ക് ചെല്ലാനൊരു ശ്രമം നടത്തി. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏതൊരു വിദേശി തടവുകാരനും സഹോദരനെപ്പോലെ ആയിരുന്നു.
പെട്ടെന്ന് ഒരാള്‍ ഉറക്കെ സംസാരിച്ചു. ''ശക്തി കൈവെടിയരുത് സഹോദരിമാരെ, യുദ്ധം വേഗം തീരും. നിശ്ശബ്ദരായിരിക്കുവിന്‍. ഇസ്രായേലിന്റെ മക്കളേ.'' ആ തടവുകാരന്‍ താന്‍ യഹൂദനാണെന്ന് എന്നെ അറിയിക്കുകയാണെന്ന് എനിക്കു തോന്നി. സന്തോഷം തോന്നിയെങ്കിലും ഞാന്‍ അയാളുടെ നേര്‍ക്ക് നോക്കിയില്ല. അയാള്‍ പറഞ്ഞതുപോലെ നിശ്ശബ്ദത പാലിച്ചു. അയാള്‍ യഹൂദനാണെന്ന് ജര്‍മ്മന്‍കാര്‍ അറിഞ്ഞാല്‍ അവരയാളെ വെടിവച്ചു കൊല്ലും. അയാളുടെ ശക്തിപകരുന്ന വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് വല്ലാത്തൊരു സന്തോഷമായി.
ഫെബ്രുവരി 1945 ആയപ്പോഴേക്കും റഷ്യന്‍ സൈന്യം തൊട്ടടുത്തെത്തി. എന്നിട്ടും ഞങ്ങളുടെ അടുത്തെത്താന്‍ കാലതാമസമെടുത്തു ഓരോ ആഴ്ചയും അനന്തമായി തോന്നി. ക്യാമ്പില്‍ ആഹാരം കുറഞ്ഞു. ഞങ്ങള്‍ക്ക് കിട്ടുന്നത് വളരെ കുറഞ്ഞു. എങ്കിലും കൂടുതല്‍ കൂടുതല്‍ ജോലി ചെയ്യണം എന്നവര്‍ പ്രതീക്ഷിച്ചു. ഒരു ദിവസം ഞങ്ങളുടെ ഒപ്പമുള്ള ചിലര്‍ ഫോര്‍മാനോട് ആഹാരം തീരെ കിട്ടാത്തതുകൊണ്ട് പ്രതീക്ഷിക്കുന്നതു പോലെ ജോലി ചെയ്തു തീര്‍ക്കാന്‍ സാധിക്കുന്നില്ല എന്നു പരാതി പറഞ്ഞു. അയാള്‍ ഫാക്ടറി ഡയറക്ടറോടും, ഫാക്ടറി ഡയറക്ടര്‍ ഗ്രോസ് - റോസ്സന്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിന്റെ എസ് എസ് കമാണ്ടറോടും (അയാള്‍ക്ക് ഞങ്ങളുടെ ക്യാമ്പിനോട് ഉത്തരവാദിത്വം ഉണ്ടായിരുന്നു. ഞങ്ങളുടെ കമാണ്ടര്‍ എര്‍ണ്ണ റിങ്കിയുടെ മേലധികാരിയായിരുന്നു അയാള്‍.) ഫാക്ടറി ഡയറക്ടര്‍ എര്‍ണ്ണായെ ആഹാരസാധനങ്ങള്‍ ബ്ലാക്ക് മാര്‍ക്കറ്റില്‍ വിറ്റ് സ്വയം പണക്കാരിയാവാന്‍ ശ്രമിക്കുന്നു എന്ന് കുറ്റപ്പെടുത്തി. ശകലമെങ്കിലും ആഹാരം ഞങ്ങള്‍ക്ക് കൂടുതല്‍ കിട്ടും എന്നാശിച്ചു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഒരു ദിവസം ഞങ്ങളെ ജോലിചെയ്യുന്നത് മതിയാക്കി, ഫാക്ടറി യാര്‍ഡില്‍ കൂടാനാവശ്യപ്പെട്ടു. അവിടെ ഔഷ്‌വിറ്റ്‌സിലെ പോലെ നീളമുള്ള അതിക്രൂരരെന്നു തോന്നിപ്പിക്കുന്ന അഞ്ച് ടട ഓഫീസര്‍മാരെ കണ്ടു. കറയില്ലാത്ത വെടിപ്പുള്ള യൂണിഫോറം, ലെതര്‍ ബൂട്ടുകള്‍, ലെതര്‍ കൈയുറകള്‍. പെട്ടെന്ന് ഒരുത്തന്‍ ഞങ്ങളുടെ നേര്‍ക്ക് അലറി. ''വൃത്തികെട്ട യഹൂദാ പട്ടിച്ചികളേ നീയൊക്കെ ഇവിടെ അട്ടിമറിക്കാന്‍ തുനിയുന്നുവെങ്കില്‍ അതു നടക്കില്ല. ഞാന്‍ മുന്നറിയിപ്പു തരികയാണ് ആഹാരത്തെപ്പറ്റി ഒരു വാക്കിനി മിണ്ടിയിട്ടുണ്ടെങ്കില്‍ നാളെ നീയൊക്കെ ഈ മരത്തില്‍ തൂങ്ങിനില്‍ക്കും.'' ഞങ്ങള്‍ക്കു തീര്‍ച്ചയായിരുന്നു അയാള്‍ പറഞ്ഞതുപോലെ ചെയ്യുമെന്ന്. പരാതി പറയാതെ ഞങ്ങള്‍ പട്ടിണി കിടന്നു. പ്ലാറ്റ്‌ഫോറത്തിലെ അളുവുമെഷീന്‍ ക്ലീന്‍ ചെയ്തിട്ട് ഞാന്‍ അതില്‍ കയറി നില്ക്കും. ഓരോ ദിവസവും എന്റെ ഭാരം കുറഞ്ഞുവരുന്നത് ഞാന്‍ കണ്ടു. ഒരു സന്ധ്യക്ക് ജോലി കഴിഞ്ഞ് തിരികെ വരുമ്പോള്‍ റോഡിലെ ഇരുട്ടില്‍ ഒരു കഷണം മരവിച്ച ഇറച്ചി കിടക്കുന്നതു കണ്ടു. ഏതു തരം മൃഗത്തിന്റേത് എന്നറിയില്ലെങ്കിലും ഞാനതെടുത്ത് കോട്ടിന്റെ  ഉള്ളില്‍ തിരുകി. കുളിക്കുമ്പോള്‍ ഞങ്ങളത് പലവട്ടം കഴുകി, മരവിപ്പുമാറ്റി ഞങ്ങളാറുപേരും പങ്കിട്ടു തിന്നു. ഒരിക്കലും അറിഞ്ഞില്ല അത് ഏത് ജീവിയുടെ ശരീരമാണെന്ന്. പക്ഷെ ഞങ്ങള്‍ക്ക് ഒരസുഖവും വന്നില്ല.
ഹന്നയുടെ ഫോര്‍മാന്‍ അതിക്രൂരനായിരുന്നു. നൂലുണ്ടാക്കുന്ന മുറിയില്‍ റാട്ടുസൂചികൊണ്ട് ചണനൂലുണ്ടാക്കുകയാണ് അവളുടെ ജോലി. പലപ്പോഴും ചണനൂല്‍ പൊട്ടും. അപ്പോള്‍ വേഗം അവിടെ കുരുക്കിടണം. പൊട്ടുന്ന, കുരുക്കിടുന്ന സമയത്ത് അവിടെയുള്ള 80 റാട്ടു സൂചികളും നിര്‍ത്തണം. ഒരു ദിവസം ഹന്നായ്ക്ക് വല്ലാത്തൊരു ദുര്‍ഗ്ഗതി വന്നു. ഒരുപാട് പൊട്ടലുണ്ടായി സ്പിന്‍ഡിലുകള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. ഫോര്‍മാന്‍ അതിരൂക്ഷമായി കോപിച്ച് അവളുടെ ശരീരം ഉളുക്കിച്ച് അവളെ കൊല്ലാന്‍ ശ്രമിച്ചു.
ഹന്നയും ബുഷിയും അസുഖം പിടിച്ച് അസുഖക്കാരുടെ മുറിയില്‍ കിടന്നു. ബുഷിക്ക് സ്‌കാര്‍ലറ്റ് ഫീവര്‍ ആയിരുന്നു.  ഹന്നായ്ക്ക് അതിഭയങ്കരമായ വയറുവേദനയും എനിക്ക് ഭാഗ്യമുണ്ടായിരുന്നു, ഒരു ജലദോഷം പോലും വന്നില്ല.
പ്രാഗില്‍ നിന്നു വന്ന രണ്ടു സഹോദരിമാര്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ലീയ നെറ്റിലും വീറ നെറ്റിലും. ലിയ  ഗര്‍ഭിണിയായിരുന്നു. ഒന്‍പത് മാസം അവള്‍ അക്കാര്യം ഒളിച്ചുവച്ചു. അവളെയോര്‍ത്ത് ഞങ്ങള്‍ ഭയപ്പെട്ടു. ഞങ്ങളാല്‍ ആവുന്ന വിധം ലിയാ വീറ സഹോദരിമാരെ സഹായിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ലീയയെ സംരക്ഷിക്കാന്‍ വീറയെ സഹായിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ലിയ ജോലി തുടര്‍ന്നു. അവള്‍ക്ക് വലിയ പ്രയാസമായിരുന്നുവെങ്കിലും ജീവനോടിരിക്കാന്‍ വേറെ മാര്‍ഗ്ഗമില്ലായിരുന്നു. ഫെബ്രുവരിയിലും മാര്‍ച്ചിലും അവള്‍ ട്രെയിന്‍ ട്രാക്കിനടുത്തുള്ള ഒരു തുറന്ന ഷെഡില്‍ വിശ്രമിക്കുമായിരുന്നു. ഫോര്‍മാന്‍ കാണാതിരിക്കാനായി വീറ അവളെ വൈക്കോല്‍ കൊണ്ട് മൂടുമായിരുന്നു. ഗ്രൂപ്പ് ലീഡര്‍ ബ്രോങ്കയ്ക്ക് അക്കാര്യം അറിയാമായിരുന്നുവെങ്കിലും അവര്‍ കണ്ടില്ലെന്നു നടിക്കും. മെര്‍ഡോഫില്‍ ഞങ്ങളുടെ രക്ഷപ്പെടലിന് ഒരല്പം മുന്‍പ് ലീയയുടെ കുട്ടി ജനിച്ചു.
ലിലി സബോഡ്കാ എന്നു പേരുള്ള, തെരിസിന്‍സ്റ്റാട്ടില്‍ ഉണ്ടായിരുന്ന, ഒരു അസിസ്റ്റന്റ് മിഡ്‌വൈഫ് കുഞ്ഞു തോമസിനെ പ്രസവിക്കുമ്പോള്‍ ലീയയുടെ സമീപത്ത് ഉണ്ടായിരുന്നു. അന്ന് അവളുടെ കൈയില്‍ല കത്രികയും കീറത്തുണികളുമാണ് ഉണ്ടായിരുന്നത്. കുഞ്ഞു ജനിച്ചയുടനേ ലീയക്ക് 12 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലിക്ക് കയറണമായിരുന്നു. അവള്‍ക്കും തോമസിനും ജീവിക്കാന്‍ വേണ്ടി.
ധകുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഞാന്‍ കേട്ടു ലീയയും വീറയും ഇപ്പോള്‍ ആസ്‌ട്രേലിയയില്‍ ആണെന്നും തോമസിന് കെമിസ്ട്രിയില്‍ ജവ.ഉ ഡിഗ്രിയുണ്ടെന്നുംപ
ഏപ്രില്‍ ആദ്യം മുതല്‍ ഞങ്ങള്‍ ശക്തിയായി പൊട്ടിത്തെറികളുടെ ശബ്ദം കേട്ടിരുന്നു. ഓരോ ദിവസവും ഞങ്ങളുടെ ജോലി തുടര്‍ന്നുകൊണ്ടേയിരുന്നു, ദീര്‍ഘ മണിക്കൂറുകള്‍ കഠിനമായ വലിക്കലും ഉയര്‍ത്തലും, ഗാര്‍ഡുകള്‍ കൂടുതല്‍ ക്രൂരരായി, ദുഷ്ടത കാട്ടി. ബെല്‍ജിയത്തില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ഉള്ള തടവുകാര്‍ ഞങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി. അവര്‍ ഞങ്ങള്‍ക്ക് ആശ നല്‍കി. പക്ഷെ ഞങ്ങളടെ ശക്തി ക്ഷയിച്ചുകൊണ്ടിരുന്നു, പരമയാതനകള്‍ക്ക് ശമനം കണ്ടുമില്ല.
ഏപ്രില്‍ 24ന് ജോലി കഴിഞ്ഞു വന്നശേഷം കൂട്ടുകാര്‍ എന്റെ പിറന്നാള്‍ ആഘോഷിച്ചു. ബുഷി അഴുക്കുകൂനയില്‍ നിന്ന് കണ്ടെടുത്ത ഒരു പേനാക്കത്തി ഒരു ചെറിയ കവിതയോടൊപ്പം എനിക്കു തന്നു. ടോയ്‌ലറ്റ് പേപ്പറില്‍ എഴുതിയ കവിത.
One's own hearth, the saying goes,
Is worth its weight in gold as you know
If I cannot give your own bearth to you
I shall substitute, as so often in life
Enven though this knife is not new,
I won't hesitate to give it to you
It has always been my thought
He who gives what he has
Deserves to live
ഞങ്ങള്‍ ആറുപേരും വീണ്ടും ഒരുമിച്ചായി. ഹന്നായും ബുഷിയും ആരോഗ്യം വീണ്ടെടുത്തു. മെഡിക്കല്‍ സ്ഥാപനങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും, ഒരു മരുന്നും കിട്ടാനില്ലാതിരുന്നിട്ടും ക്യാമ്പിലെ ഡോക്ടര്‍ ഡെന്റിസ്റ്റ് ആയിരുന്നിട്ടും. 
എന്റെ കൂട്ടുകാരികള്‍ പിറന്നാളിന് പേപ്പര്‍ ഘനമുള്ള സാന്‍വിച്ചുകള്‍ ഉണ്ടാക്കി. സൂപ്പില്‍ നിന്നു കിട്ടിയ ഉരുളക്കിഴങ്ങുകൊണ്ട് അലങ്കരിച്ച് എനിക്ക് സമ്മാനമായി നല്‍കി. കമ്പനി എറിഞ്ഞുകളഞ്ഞ ലിനന്‍ കൊണ്ട് കൈലേസുകള്‍ ഉണ്ടാക്കിത്തന്നു. എനിക്ക് സന്തോഷം കൊണ്ട് കരച്ചില്‍ വന്നു. ഞാന്‍ എത്ര ഭാഗ്യവതിയാണ്!! യാദൃച്ഛയാ കൂട്ടുകാരായവരാണ് ഞങ്ങള്‍ ആറുപേരും. സ്വാര്‍ത്ഥതയില്ലാത്ത മനുഷ്യര്‍, സ്വന്തം പ്രയാസങ്ങളിലും തങ്ങളുടെ അന്തസ് കാത്തു സൂക്ഷിച്ചവര്‍. തെരിസിന്‍സ്റ്റാട്ടിലെ കഴിഞ്ഞ വര്‍ഷത്തെ പിറന്നാള്‍ ഞാന്‍ ഓര്‍മ്മിച്ചു. എന്റെ അനുജന്‍ വാള്‍ട്ടര്‍ എനിക്കന്ന് കുറെ ചെറിയ സമ്മാനപ്പൊതികള്‍ തന്നു. എല്ലാ പൊതികളിലും 'എന്റെ പ്രിയപ്പെട്ട സഹോദരിക്ക്' എന്ന് അവന്‍ എഴുതിയിരുന്നു.
ഏപ്രില്‍ മാസത്തിലെ ഒരു സന്ധ്യയില്‍ ഞാന്‍ ജോലി കഴിഞ്ഞ് വന്ന് ഞങ്ങളുടെ കെട്ടിടത്തിന്റെ മുകളിലേക്കുള്ള പടികള്‍ കയറുമ്പോള്‍ കിച്ചനില്‍ നിന്ന് താഴോട്ട് ഇറങ്ങിവരുന്ന ഒരു നാസി ഗാര്‍ഡിനെ കണ്ടു. ഞാന്‍ വേഗം ബഹുമാനപുരസരം ഒഴിഞ്ഞു നിന്നു. ഒരു തടവുകാരിയില്‍ നിന്ന് അവരത് പ്രതീക്ഷിക്കുന്നുമുണ്ടായിരുന്നു. അവരുടെ കൈയിലെ പോഴ്‌സ്ലൈന്‍ പാത്രത്തില്‍ നിറയെ ആഹാരസാധനങ്ങളുണ്ടായിരുന്നു. അവരെ കാണുമ്പോള്‍ ഒരു പന്നിയെ ആണ് എനിക്കോര്‍മ്മവരിക. പെട്ടെന്ന് അവര്‍ പ്ലേറ്റ് എനിക്കു നീട്ടി. ''തിന്ന്''. എന്തൊരു സദ്യയായിരുന്നു അത്!! പുഴുങ്ങിയുടച്ച ഉരുളക്കിഴങ്ങ്, കാബേജ് പുളിപ്പിച്ചത്.... എനിക്ക് എന്റെ ഭാഗ്യമങ്ങോട്ട് വിശ്വസിക്കാന്‍ സാധിച്ചില്ല. ആദ്യമായിട്ടാണ് ഒരു നാസി ഗാര്‍ഡ് എനിക്ക് എന്തെങ്കിലും തിന്നാന്‍ തരുന്നത്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഇതൊരു നല്ല നിമിത്തമാണെന്ന് ഞങ്ങള്‍ ആശിച്ചു, അതിശയിച്ചു.
എനിക്ക് തോന്നുന്നത് മേയ് ഒന്നാം തീയതിയാണ് അതെന്ന്. ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോള്‍ ചുവരില്‍ ആ പോസ്റ്റര്‍ കണ്ടു. ''ഹിറ്റ്‌ലര്‍ മരിച്ചു''. ഞങ്ങള്‍ക്കത് വിശ്വസിക്കാന്‍ ധൈര്യമുണ്ടായില്ല. ടട ഞങ്ങളോട് എന്താണ് ചെയ്യാന്‍ പോകുന്നത്? ഞങ്ങള്‍ക്ക് ഭയമായി.
മേയ് 7ന് അവര്‍ ഞങ്ങളെ ഫാക്ടറിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ ഉറപ്പിച്ചു. ഫ്രഞ്ചുകാരും ബല്‍ജിയംകാരും വീണ്ടും വീണ്ടും പറഞ്ഞു ''കൂട്ടത്തോടെ റോഡിലിറങ്ങിപ്പോകാന്‍ നിങ്ങള്‍ തയ്യാറാവരുത്. റഷ്യന്‍ പട്ടാളം 20 കിലോമീറ്റര്‍ അകലത്തില്‍ എത്തിയിട്ടുണ്ട്. മെര്‍ഡോഫിന്റെ പുറത്ത്.'' ഞങ്ങള്‍ക്ക് ഇതൊരു നല്ല ഉപദേശമായി തോന്നി. എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന് ഒരു നിശ്ചയവുമില്ല. മരണനടപ്പിന് വരാന്‍ ആജ്ഞാപിച്ച് ഞങ്ങളുടെ മുന്നില്‍ നില്ക്കുന്ന ടട ന്റെ മെഷീന്‍ ഗണ്ണിനു മുന്നില്‍ ഞങ്ങള്‍ അവരുടെ ആജ്ഞ അനുസരിക്കാതിരിക്കുന്നതെങ്ങനെ?
മേയ് 7ന് ഫാക്ടറിയുടെ എല്ലാ വാതിലുകളും ജനാലകളും അടച്ചു. ഹങ്കറിയില്‍ നിന്നു വന്ന സ്ത്രീകള്‍ എല്ലാവരും വിശ്വസിച്ചത് ഞങ്ങളെ അതിനകത്ത് ഗ്യാസ് പായിച്ച് കൊല്ലുമെന്നാണ്. രാത്രിയില്‍ ഫാക്ടറി യാര്‍ഡില്‍ വലിയ ബഹളം കേട്ടു. വാഹനങ്ങള്‍ വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു. സ്ത്രീ ഗാര്‍ഡുകളും ടട ഉം ഉച്ചത്തില്‍ അലറിക്കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഓടി. ഇടനാഴികളിലൂടെ ഹെവിയായുള്ള എന്തൊക്കെയോ വലിച്ചിഴക്കുന്ന ശബ്ദം കേട്ടു. സ്യൂട്ട്‌കേയ്‌സുകള്‍ പാര്‍ക്കു ചെയ്തിരിക്കുന്ന വലിയ ട്രക്കുകളില്‍ കയറ്റിയിരുന്നു. ''അവര്‍ പോകയാണ്. നമ്മളെ പൂട്ടിയിട്ടിട്ട്'' എല്ലാവരും പറഞ്ഞു. ''ഫാക്ടറിയെ തീയിട്ടോ, ബോംബിട്ടോ നശിപ്പിച്ചാല്‍ നമ്മള്‍ മരിക്കും.'

Read: https://emalayalee.com/writer/24

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക