ഏദനിലെ താമസക്കാർ (നോവല്‍-3 : ലൈല അലക്സ്)
സാറാക്കുട്ടിയുടെ കാർ ഗെയ്റ്റ് കടന്ന് പുറത്തേക്ക് പോകുന്നത് കണ്ടപ്പോൾ ടെറസിൽ നിന്ന് ബീന മുറിക്ക് അകത്തേക്ക് കയറി. ജനാലയിലൂടെ നീല മേലാപ്പിനു കീഴെ പിടഞ്ഞോടുന്ന വെള്ളിമേഘങ്ങളെ നോക്കി നിന്നു. എങ്ങോട്ടേയ്ക്കാണ് ഇവ ഇത്ര വെപ്രാളപ്പെട്ട് ഓടുന്നത്? ആരിൽ നിന്ന്, എന്തിൽ നിന്ന് ഓടിയൊളിക്കാനാണ് ആ പാവങ്ങൾ ശ്രമിക്കുന്നത്? ഏതു വേട്ടക്കാരനിൽ നിന്നാണ് അവയ്ക്കു രക്ഷപെടേണ്ടത്? എത്ര ഓടിയാലും രക്ഷപെടാനാവില്ല എന്ന് അവയ്ക്കു അറിയില്ലായിരിക്കും. വിശാലമായ, മറകളില്ലാത്ത ആകാശത്തോപ്പിൽ എവിടെയാണ് ഒളിക്കാൻ പറ്റിയ ഒരിടം? ഒളിക്കാൻ ഇടമില്ലാതെ, രക്ഷപെടാൻ മാർഗമില്ലാതെ അലിഞ്ഞു തീരുകയാണ് അവ. സ്വയം ഇല്ലാതെ ആവുകയാണ് അവ...