ദീപാങ്കുരന്റെ അഞ്ചാമത്തെ കുപ്പായം (കഥ : വിജയകുമാർ കളരിക്കൽ)
ദീപാങ്കുരന് മങ്കാവുടി നഗരസഭയിലെ ഇരുപതാം വാര്‍ഡിൽ താമസിക്കന്നു. കര്‍ഷക തൊഴിലാളിയാണ്. ഇരു നിറക്കാരന്, കാഴ്ചക്ക് മിടുക്കന്, പെരുമാറ്റത്തില്‍ മാന്യന്, വിദ്യാഭ്യാസത്തില്‍ സാമാന്യന്. സ്വന്തം വാര്‍ഡിലെയും അടുത്ത വാര്‍ഡുകളിലെയും വീടുകളിലെ പറമ്പുകളിൽ കൃഷിപ്പണികൾ ചെയ്താണ് ജീവിതം. കൃഷികളൊന്നും വിപുലീകരിച്ച് ചെയ്ത് വരുന്നതല്ല. വീടുകള്‍ക്ക് വേണ്ടി പച്ചക്കറിക്കളും, വാഴയും കൃഷി ചെയ്യുന്നതും തെങ്ങിന് തടം കോരി വളം വക്കലുമാണ് പ്രധാന തൊഴിലുകള്‍. അതിനേക്കാളുപരിയായി പറമ്പ് വൃത്തിയായി കിടക്കുമല്ലോ എന്നാണ് വീട്ടുകാരുടെയൊക്കെ ചിന്ത.
പത്തോ ഇരുപതോ സെന്റ് സ്ഥലമേയുള്ളൂ, എന്നാലും പുല്ല് ചെത്തി വൃത്തിയാക്കി, തെങ്ങിനും വാഴക്കും ചെത്തിക്കൂട്ടിയിട്ടിരിക്കുന്നതു കാണുമ്പോൾ മനക്കുളിർ ഉണ്ടാകുന്നത് അവരൊക്കെ അനുഭവിക്കുന്നു. ചിലരൊക്കെ കളക്ക് മരുന്നടിച്ചും പുല്ലു വെട്ടിയും പറമ്പ് വൃത്തിയാക്കാറുണ്ട.് പക്ഷെ, അവിടമൊന്നും കാഴ്ചക്ക് നല്ലതല്ല.