സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ഒരിക്കല്‍ കൂടി
വി.എസ്.അച്യുതാനന്ദന്റെ പോളിറ്റ് ബ്യൂറോ പ്രവേശനം ചര്‍ച്ച ചെയ്യാതെ
പിരിഞ്ഞിരിക്കുന്നു. ഇനി പി.ബിയിലേക്കുള്ള തിരിച്ചുപോക്കിനായി വി.എസ്.
അടുത്തവര്‍ഷം ഏപ്രില്‍ വരെയെങ്കിലും കാത്തിരിക്കണം. നിയമസഭാ തെരഞ്ഞെടുപ്പിലെ
തിളക്കമാര്‍ന്ന പ്രകടനത്തിന്റെ പിന്‍ബലത്തില്‍ പോളിറ്റ് ബ്യൂറോയിലേക്കുള്ള
പുനഃപ്രവേശം സുഗമമാക്കാമെന്ന വി.എസിന്റെ മോഹങ്ങള്‍ക്ക് തടയിട്ടത് സംസ്ഥാനത്തെ
ഔദ്യോഗികപക്ഷമാണെന്നതില്‍ ആര്‍ക്കും അത്ഭുതമില്ല.
പോളിറ്റ് ബ്യൂറോയിലെ
വി.എസിന്റെ ഏറ്റവും വലിയ വക്താവായ സീതാറാം യെച്ചൂരിയാണ് വി.എസിനെ ഇത്തവണ പോളിറ്റ്
ബ്യൂറോയില്‍ തിരിച്ചെടുക്കുമെന്ന പ്രചാരണങ്ങള്‍ക്ക് ഗതിവേഗം നല്‍കിയത്. ഇതിനായി
കേന്ദ്രകമ്മിറ്റി യോഗത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ പിന്തുണ
യെച്ചൂരി ഉറപ്പാക്കുകയും ചെയ്തിരുന്നു. കേന്ദ്രകമ്മിറ്റി യോഗത്തില്‍
പ്രതീക്ഷിച്ചപോലെ സംസ്ഥാനത്തു നിന്നുള്ള ആരും വി.എസിന്റെ പി.ബി പ്രവേശനത്തെപ്പറ്റി
ഒരക്ഷരം മിണ്ടാതിരുന്നപ്പോള്‍ രാജസ്ഥാനില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും
ആന്ധ്രാപ്രദേശില്‍ നിന്നും വന്ന പ്രതിനിധികളുടെ സഹായത്തോടെ യെച്ചൂരി
കാര്യമവതരിപ്പിക്കുകയും ചെയ്തു.
എന്നാല്‍ അടുത്തവര്‍ഷം ഏപ്രിലില്‍
പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ പാര്‍ട്ടി നേതൃത്വം ഇപ്പോള്‍
ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്ന സംസ്ഥാനത്തെ
ഔദ്യോഗികപക്ഷത്തിന്റെ ശാസനയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്
അടക്കമുള്ളവര്‍ ശിരസാ വഹിച്ചതോടെ പി.ബിയേല്ക്കുള്ള വി.എസിന്റെ തിരിച്ചുപോക്കിന്
വഴിയടഞ്ഞു.
സത്യത്തില്‍ വി.എസിന്റെ ഇപ്പോഴത്തെ പി.ബി.പ്രവേശനം കൊണ്ട്
ഔദ്യോഗിക പക്ഷത്തിന് പ്രത്യക്ഷത്തില്‍ കോട്ടമൊന്നുമുണ്ടാവില്ലെങ്കിലും
സെപ്റ്റംബര്‍ മുതല്‍ നടക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ പി.ബിഅംഗമായ വി.എസിന്റെ
വാക്കിന് സി.സി അംഗമായ വി.എസിന്റെ വാക്കിനേക്കാള്‍ വിലയുണ്ടാവുമെന്ന
തിരിച്ചറിവാണ് ഇത്തരമൊരു വൈകിപ്പിക്കല്‍ തീരുമാനമെടുക്കാന്‍ ഔദ്യോഗികപക്ഷത്തെ
പ്രേരിപ്പിച്ചത്. പ്രത്യേകിച്ചും സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുന്ന ബ്രാഞ്ച്,
ഏരിയാ, ജില്ലാ, സംസ്ഥാന സമ്മേളനങ്ങളില്‍ ഔദ്യോഗികപക്ഷത്തെ പ്രതിക്കൂട്ടില്‍
നിര്‍ത്താനുതകുന്ന കരുക്കള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ് വി.എസ്. ഇപ്പോള്‍
എന്നതുകൂടി കണക്കിലെടുക്കുമ്പോള്‍.
തെരഞ്ഞെടുപ്പില്‍ തനിക്ക് ആദ്യം സീറ്റ്
നിഷേധിച്ചതും പാലക്കാട് ഉള്‍പ്പെടെയുള്ള ചില ഉറച്ച മണ്ഡലങ്ങളിലും, വി.എസിന്റെ
വിശ്വസ്തരായ ചന്ദ്രന് പിള്ളയും ജോസഫൈനും മത്സരിച്ച മണ്ഡലങ്ങളിലും ഔദ്യോഗിക
പക്ഷം കാലുവാരിയെന്ന ആക്ഷേപം വി.എസ് പക്ഷം പാര്‍ട്ടിക്കുള്ളില്‍ ശക്തമായി
ഉന്നയിക്കുന്നുണ്ട്. ഔദ്യോഗികപക്ഷം കാലുവരിയില്ലായിരുന്നുവെങ്കില്‍
ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഇടതുഭരണത്തിന്
ഭരണത്തുടര്‍ച്ചയുണ്ടാവുമായിരുന്നു എന്നും വി.എസ് പക്ഷം പറയുന്നു.
ഭരണത്തുടര്‍ച്ചയുണ്ടാവുകയാണെങ്കില്‍ വി.എസ്. വീണ്ടും മുഖ്യമന്ത്രിയായേക്കുമെന്ന
ഭയമാണ് തെരഞ്ഞടുപ്പില്‍ ചില മണ്ഡലങ്ങളിലെങ്കിലും കാലുവാരാന്‍ ഔദ്യോഗിക
നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നും വി.എസ്.പക്ഷം ആരോപിക്കുന്നു.
എന്നാല്‍
തെരഞ്ഞെടുപ്പില്‍ വി.എസ്.ഫാക്ടര്‍ ഉണ്ടായിരുന്നില്ലെന്ന മറുവാദം കൊണ്ടാണ്
ഔദ്യോഗികപക്ഷം വി.എസ്.പക്ഷക്കാരുടെ ആരോപണങ്ങളെ ഖണ്ഡിക്കുന്നത്. കോണ്‍ഗ്രസ്,
അവരുടെ ഘടകക്ഷികള്‍ എന്നിവയിലെ പടലപ്പിണക്കങ്ങള്‍, കാലുവാരല്‍ തെറ്റായ സ്ഥാനാര്‍ഥി
നിര്‍ണയം എന്നിവമൂലം ചുരുങ്ങിയത് 17 സീറ്റെങ്കിലും നഷ്ടമാക്കിയെന്നും ഇതാണ്
എല്‍.ഡി.എഫിന് തുണയായതെന്നും അല്ലാതെ വി.എസ്.ഫാക്ടറെല്ലെന്നും ഔദ്യോഗിക
നേതൃത്വം കണക്കുകള്‍ നിരത്തി വിശദീകരിക്കുന്നുമുണ്ട്.
വി.എസ്
പക്ഷക്കാര്‍ നടത്തുന്ന `ജനശക്തി' വാരികയില്‍ വി.എസ് ഫാക്ടറിനെ പ്രകീര്‍ത്തിച്ച്
അദ്ദേഹത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരിലൊരാളായ ബാബു ഭരദ്വാജ് എഴുതിയ ലേഖനത്തിന്
പുതിയ ലക്കം `മാതൃഭൂമി'യില്‍ ഒരുകാലത്ത് വി.എസിന്റെ വിശ്വസത്നായിരുന്ന
കെ.എം.ഷാജഹാന് എഴുതിയ സുദീര്‍ഘ ലേഖനത്തിലൂടെയാണ് ഔദ്യോഗികപക്ഷം മറുപടി
നല്‍കുന്നത്.
ഇതിനെല്ലാം പുറമെ പരിയാരത്തെ മെഡിക്കല്‍ പ്രവേശനത്തിന്റെ
പേരില്‍ ഔദ്യോഗികപക്ഷത്തെ പ്രതിക്കൂട്ടിലാക്കാന്‍ വി.എസ്. ശ്രമിച്ചേക്കുമെന്നും
ഔദ്യോഗികപക്ഷം ഭയക്കുന്നുണ്ട്. കാസര്‍കോട്ടെ കടുത്ത പിണറായി പക്ഷക്കാരനായ
വി.വി.രമേശന്റെ മകളുടെ മെഡിക്കല്‍ പ്രവേശനവും പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി
ചെയര്‍മാനും ഔദ്യോഗികപക്ഷത്തിന്റെ ശക്തനായ വക്താവുമായ എം.വി.ജയരാജന്റെ നടപടികളും
വി.എസ് ഉയര്‍ത്തിക്കാട്ടിയേക്കുമെന്നും ഔദ്യോഗികപക്ഷം കണക്കുക്കൂട്ടുന്നു.
ഈ പ്രശ്നങ്ങളൊന്നും ഉന്നയിക്കാതെ ഔദ്യോഗികപക്ഷവുമായി
സമരസപ്പെട്ടുപോകുകയാണെങ്കില്‍ വി.എസിന്റെ പി.ബി.പ്രവേശനത്തെ അനുകൂലിച്ചാല്‍
മതിയെന്നാണ് ഔദ്യോഗികപക്ഷത്തിന്റെ നിലപാട്. എന്നാല്‍ ഇതിന് വി.എസ് തയാറാവുമോ
എന്ന് കണ്ടറിയേണ്ട കാര്യം തന്നെയാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ
കാലാവധിയെക്കുറിച്ച് ആ മുന്നണിക്ക് പോലും ഉറപ്പില്ലെങ്കിലും എന്തായാലും
അടുത്തതവണയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.എസ്.എന്ന രണ്ടക്ഷരം
ഉയര്‍ന്നുവരില്ലെന്ന് ഉറപ്പാണ്.
ഇത്തവണത്തെ പാര്‍ട്ടി സംസ്ഥാന
സമ്മേളനത്തോടെ സെക്രട്ടറി പദമൊഴിയുന്ന പിണറായിക്ക് പകരക്കാരനായും
വി.എസ്.വരില്ലെന്നതും നൂറും ശതമാനം ഉറപ്പുള്ള കാര്യമാണ്. അപ്പോള്‍ വി.എസിന്
പാര്‍ട്ടിയില്‍ ഇനി ലഭിക്കാവുന്ന പരമോന്നദ പദവി പോളിറ്റ് ബ്യൂറോ അംഗത്വം
മാത്രമാണ്. അത് പരമാവധി വൈകിക്കുക എന്ന തന്ത്രമാണ് ഔദ്യോഗികപക്ഷം ഇപ്പോള്‍
പയറ്റുന്നത്. അതില്‍ അവര്‍ വിജയിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
കാരണം എന്നും കണക്കുക്കൂട്ടലുകളെ കാറ്റില്‍ പറത്തുന്ന പതിവ് വി.എസിനുണ്ട് എന്നതു
തന്നെ.