ചിരിച്ച് ചിരിച്ച് മണ്ണുകപ്പി. എന്താണ് അതിന്റെ അര്‍ത്ഥം, ഒരുപാട് ചിരിച്ചെന്നല്ലേ? തലതല്ലി ചിരിച്ചെന്നും
പറയും. പിന്നെയുമുണ്ട് പലതരം ചിരികള്‍, പുഞ്ചിരി, മന്ദഹാസം അട്ടഹാസം
തുടങ്ങിയവ. പൂപോലെ മനോഹരമായ ചിരിയാണല്ലോ പുഞ്ചിരി. സ്ത്രീകള്‍ക്കാണ് അത്
ചേരുക. സുന്ദരിമാരായ സ്ത്രീകളുടെ പുഞ്ചിരി രാജാക്കന്മാരെ വീഴ്ത്തുകയും
സാമ്രാജ്യങ്ങളെ ഉലക്കുകയും ചെയ്തിട്ടുണ്ടെന്നുള്ളതാണ് ചരിത്രം.
മോണലിസയുടെ പുഞ്ചിരി പ്രസിദ്ധമാണല്ലോ. അവളുടെ ചിരിയില്‍ മയങ്ങിയ അനേകം
പുരുഷന്മാര് ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. മനോഹരമായി
ചിരിക്കുന്ന സ്ത്രീകളെ എനിക്കും ഇഷ്ടമാണെന്ന് പറഞ്ഞാല്‍ കാപട്യക്കാരുടെ
സദാചാരം ഊരിപ്പോകത്തില്ലെന്ന് വിചാരിക്കട്ടെ.
മണ്ണുകപ്പിയാലും
തലതല്ലിയാലും ചിരിക്കുക എന്നുള്ളത് ദൈവദത്തമായ കഴിവാണ്. ചിരി
ആരോഗ്യത്തിന് നല്ലതാണെന്നും ആയുസ് വര്‍ദ്ധിപ്പിക്കുമെന്നും വിദഗ്ധര്‍
പറയുന്നു. ചിരിക്കാന്‍ കഴിവില്ലത്തവരോട് എനിക്ക് സഹതാപമേയുള്ളു. എന്റെ
അമ്മാച്ചന് ഒരിക്കല്‍പോലും ചിരിച്ച് കണ്ടിട്ടേയില്ല. അദ്ദേഹത്തെ
ചെറുപ്പത്തില്‍ എനിക്ക് പേടിയായിരുന്നു. അദ്ദേഹം വരുന്നെന്ന് കേട്ടാല്‍
ഞാന്‍ കട്ടിലിന്റെ അടിയില്‍ ഒളിക്കുമായിരുന്നു. ഗൗരവക്കാരനായിരുന്ന
അദ്ദേഹം നല്ലവനും സ്നേഹമുള്ളവനും ആയിരുന്നെന്ന് പിന്നീട് ഞാന്‍
മനസിലാക്കി. ധനവാന് അല്ലാഞ്ഞിട്ടും ഞങ്ങളുടെ കുടുംബത്തിന് ധാരാളം
സഹായങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.
ചിരിക്കാന്‍ കഴിവില്ലത്തവര്
ചിരിച്ചാല്‍ മഹാവൃത്തികേടാണ്. സിഎന്നെന്നില് വാര്‍ത്തവായിക്കുന്ന
ആന്ഡേസണ് കൂപ്പര്‍ ചിരിക്കുന്നത് കണ്ടിട്ടുണ്ടോ? ലോകത്തിലേക്കും
വൃത്തികെട്ട ചിരിയാണ് അദ്ദേഹത്തിന്റേതെന്ന് ഞാന്‍ പറയും. എന്റെ ചിരിയും
അത്രഭംഗിയുള്ളതാണെന്ന് ആരുംപറയുകയില്ല. ചിരിക്കുമ്പോളാണ് സ്ത്രീകളുടെ
സൗന്ദര്യം വര്‍ദ്ധിക്കുക, പുരുഷന്മാരുടേയും. കരയുന്ന സ്ത്രീയുടെ മുഖം
മഹാവൃത്തികേടാണ്. മരണവീടുകളില്‍ ചിലസ്ത്രീകള്‍ ദുഃഖം അഭിനയിച്ച്
കരയുന്നത് കണ്ടിട്ടുണ്ടോ? നാട്ടുകാരെ ബോധിപ്പിക്കാനുള്ള കരച്ചിലാണ്.
Alfred Lord Tennyson ന്റെ `Home They Brought Her Warrior Dead’ എന്നകവിത ഞാന്‍
പഠിക്കുകയും പിന്നീട് പഠിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. യുദ്ധത്തില്‍
മരണമടഞ്ഞ പട്ടാളക്കാരന്റെ ശവശരീരം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍
യോദ്ധാവിന്റെ ഭാര്യ നിര്വികാരികയായിട്ട് അതിനുസമീപം ഇരിക്കയാണ്. ദുഃഖം
അവളുടെ ഹൃദയത്തില്‍ ഘനീഭവിച്ച് നില്കുന്നെങ്കിലും അവള്‍ക്ക് കരയാന്‍
കഴിയുന്നില്ല. കരഞ്ഞില്ലെങ്കില്‍ അവള് ഹൃദയംപൊട്ടി മരിക്കുമെന്ന്
മനസിലാക്കിയ തോഴിമാര് യോദ്ധാവിന്റെ ഗുണഗണങ്ങളെപ്പറ്റി വര്‍ണ്ണിച്ചു.
അതും പരാജയപ്പെട്ടപ്പോള്‍ ഒരുവയസുചെന്ന ആയ അവളുടെ കുഞ്ഞിനെ മടിയില്‍
കൊണ്ടിരുത്തി. അവള് കുഞ്ഞിനെ നോക്കി. കണ്ണുനീര് ധാരയായി അവളുടെ
കണ്ണില്‍നിന്ന് പ്രവഹിക്കാന്‍ തുടങ്ങി. കവി വര്‍ണ്ണിക്കുന്നത്
ഇങ്ങനെയാണ്.
Rose a nurse of ninety years
Set his child upon her
knee,
Like summer tempest came her tears
`Sweey my child, I live for
thee.’
അത് കാപട്യമില്ലാത്ത കരച്ചിലായിരുന്നു.
പ്രസംഗിക്കുമ്പോള്‍ ചിലര്‍ കരയുന്നത് കണ്ടിട്ടുണ്ട്.
എത്രദുഃഖമുണ്ടെങ്കിലും സദസിന്റെ മുന്പില് അത്
പ്രകടിപ്പിക്കാതിരിക്കുകയാണ് നല്ലത്. ഫലിതം പറയുന്നവര്‍ സ്വയം
ചിരിക്കാതെ കേഴ്വിക്കാരെ ചിരിപ്പിക്കണം. കഴിവുള്ള പ്രാസംഗികര്‍ സദസിനെ
കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും.
അമേരിക്കക്കാരാണ്
ഹൃദയംതുറന്ന് ചിരിക്കുന്നതെന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ചും
ആഫ്റിക്കന്‍ അമേരിക്കന്‍സ്. ചെറിയൊരു ഫലിതംകേട്ടാല് അവര്‍
ആര്‍ത്തുചിരിക്കും. അടുത്തിടെ ഒരു റെസ്റ്റോറന്റിന്റെ മുന്പില്
എഴുതിവെച്ചിരിക്കുന്നത് കണ്ടു. Hiring, Smiling Faces.
ചിരിക്കുന്ന
മുഖമുള്ളവരെയാണ് അവര്‍ക്ക് ആവശ്യം. ചിരിക്കുന്നത് ആക്ഷേപമാണെന്ന്
കരുതുന്നവരാണ് മലയാളികള്‍, ഇല്ലാത്ത ഗൗരവംഭാവിച്ച് നടക്കുന്നവര്‍. അവരുടെ
മേല്മീശതന്നെ ഗൗരവം ഭാവിക്കാനുള്ള മറയാണ്. കൊമ്പന്മീശക്കാരെ
അടുത്തകാലത്ത് കാണാറില്ല, ഭാഗ്യം. മലയാളികളെപ്പറ്റി കൂടുതല്‍
പറയാതിരിക്കുകയാണ് എന്റെ ആരോഗ്യത്തിന് നല്ലതെന്ന്
വിചാരിക്കുന്നു.
ചിരിക്കാന്‍ കഴിവില്ലാത്തവരാണ്
ബ്രിട്ടീഷുകാരെന്ന് എവിടെയോവായിച്ചത് ഓര്‍മവരുന്നു. കപട
സദാചാരചിന്തകൊണ്ടല്ല മറിച്ച് അവരുടെ മേല്‍ച്ചുണ്ട് അല്പം
മുറുക്കമുള്ളതുകൊണ്ടാണ് (Tight upper lip) ചിരിക്കാന്‍ പ്രയാസം.
കേരളത്തോളം വലിപ്പമുള്ള ചെറിയൊരു ദ്വീപില്‍ ജീവിച്ചിരുന്നവര്‍
കടല്‍കടന്ന് ലോകത്തെ കീഴ്പ്പെടുത്തി സൂര്യനസ്തമിക്കാത്ത സാമ്രാജ്യംസ്ഥാപിച്ച
കഴിവിനെ അഭിനന്ദച്ചല്ലേ മതിയാവു.
ചിരിയെപ്പറ്റി പറഞ്ഞ്
മറ്റുകാര്യങ്ങളിലേക്ക് തിരിഞ്ഞതില്‍ ക്ഷമിക്കുക. ഏകദേശം മുപ്പത്
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാന്‍ മാരാമണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍
പോവുകയുണ്ടായി. മെത്രാച്ചന്മാരില് അപൂര്‍വ്വപ്രതിഭയായ ക്രിസോസ്റ്റം
തിരുമേനി പ്രസംഗിക്കുകയായിരുന്നു. ഫലിതപ്രിയനായ അദ്ദേഹംപറഞ്ഞ
തമാശകേട്ട് പന്തലിലിരുന്ന ആയിരങ്ങള്‍ ചിരിച്ചു. അടുത്തതായി പ്രസംഗിച്ച
മറ്റൊരു മെത്രാന് (പേര് ഓര്‍ക്കുന്നില്ല) ജനങ്ങളെ ശാസിച്ചു. അദ്ദേഹം ഇങ്ങനെ
പറഞ്ഞു.
"നിങ്ങള്‍ എന്തിനാണ് ചിരിച്ചത്? ജീവിതം
ചിരിക്കാനുള്ളതല്ല, വിലപിക്കുക. നമ്മുടെ കര്‍ത്താവ് കുരിശില്‍
തൂങ്ങിയതോര്ത്ത് കണ്ണുനീര് വാര്‍ക്കുക. നിങ്ങള്‍ ചെയ്ത പാപമോര്‍ത്ത്
ദൈവത്തോട് മാപ്പപേക്ഷിക്കുക.'
ചിരിച്ചത് പാപമാണെന്നാണ്
അദ്ദേഹത്തിന്റെ അഭിപ്രായം. അവിടെ എഴുന്നേറ്റുനിന്ന് മെത്രാന് പറയുന്നത്
വിഢിത്തമാണ് പറയണമെന്ന് എനിക്കുണ്ടായിരുന്നു. ഔരുപക്ഷേ, ക്രിസോസ്റ്റംതന്നെ
അദ്ദേഹത്തെ പിന്നീട് തിരുത്തിക്കാണണം. ചിരിവിരോധിയായ മെത്രാന്
പറഞ്ഞതുപോലെ കരഞ്ഞുകൊണ്ട് ചിലവഴിച്ചാല്‍ ജീവിതം
എത്ര ബോറായിരിക്കുമെന്ന് ആലോചിച്ചുനോക്കു. കരഞ്ഞുകൊണ്ടിരിക്കാനല്ല
ദൈവം നമ്മെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. മെത്രാന്
വിചാരിക്കുന്നതുപോലെ ദൈവം ഒരു മൂരാച്ചിയല്ല. മനോഹരമായ ഈ ഭൂമിയെ
സൃഷ്ടിച്ച ദൈവം അത്ഭുത കലാകാരനാണ്. അതില്‍ വസിക്കാന്‍ സുന്ദരന്മാരെയും
സുന്ദരികളേയും പക്ഷിമൃഗാദികളേയും അദ്ദേഹം സൃഷ്ടിച്ചു. ചിരിക്കുകയും
സന്തോഷിക്കുകയും ചെയ്യുന്ന മനുഷ്യരെയാണ് അദ്ദേഹത്തിന് ഇഷ്ടം.
നിന്റെ കടമകള്‍ ചെയ്യുക; നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക;
തിന്മക്ക് പകരം നന്മചെയ്യുക; ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുക; നിന്നെ
സൃഷ്ടിച്ച ദൈവത്തെ വണങ്ങുക. സ്വര്‍ഗ്ഗരാജ്യം നിനക്കുള്ളതാകുന്നു.