ഫോമ ജനറല്‍ സെക്രട്ടറി സ്ഥനത്തേക്കു മത്സരിക്കുന്ന മാധ്യമ പ്രവര്‍ത്തകകന്‍ കൂടിയായ
ജോസ് ഏബ്രഹാം അമേരിക്കന്‍ മലയാളികള്‍ക്കു സുപരിചിതനാണ്. പത്ര-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എഴുതുന്നതുകൂടാതെ ടിവി രംഗത്തും കഴിവു തെളിയിക്കാന്‍ കഴിഞ്ഞ അപൂര്‍വ്വം ചിലരിലൊരാള്‍. ഏഷ്യാനെറ്റിലും സ്ഥിരമായി പ്രവാസി ചാനലിലും അവതാരകനായും വാര്‍ത്താ വായനക്കാരനായും ജോസ് ഏബ്രഹാമിന്റെ മുഖം അമേരിക്കന്‍ മലയാളികള്‍ക്കു സുപരിചിതം.ഇനി അത്ര ജനശ്രദ്ധ നേടാത്ത കാര്യങ്ങള്‍. യോഗ പഠിപ്പിക്കാന്‍ സര്‍ട്ടിഫിക്കറ്റുള്ള അദ്ധ്യാപകനാണ് ജോസ് ഏബ്രഹാം. യോഗയും മെഡിറ്റേഷനും പഠിപ്പിക്കുകയും ചെയ്യുന്നു. അരങ്ങേറ്റം നടത്തിയ ഭരതനാട്യം നര്ത്തകന് കൂടിയാണ് ജോസ് ഏബ്രഹാം. ഇപ്പോള്‍ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആര്‍ട്ട്
സ്കൂളിന്റെ ചുമതലയും ഉണ്ട്. ന്രുത്ത വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്നു
ആനുഷംഗികമായ ഇക്കാര്യങ്ങള്‍ക്കൊക്കെ പുറമെ സംഘടനാതലത്തിലെ മികവാണ് ജോസ് ഏബ്രഹാമിനെ ശ്രദ്ധേയനാക്കുന്നത്. ഇപ്പോള്‍ ഫോമയുടെ പി.ആര്.ഒ ആയ ജോസ് ഏബ്രഹാമാണ് സംഘടനയുടെ "സിഗ്നേച്ചര്‍' പരിപാടി എന്ന് പരക്കെ അഭിനന്ദിക്കപ്പെട്ട തിരുവനന്തപുരം ആര്.സി.സി പ്രൊജക്ടിന്റെ മുഖ്യശില്പി. ഫോമ നേതാക്കള്‍ ഇക്കാര്യം വിവിധ സ്റ്റേജുകളില്‍ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. ഒരു ലക്ഷം ഡോളര്‍ വേണ്ട ഈ പ്രൊജക്ടിന് സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നു മാത്രം ഫോമാ സെക്രട്ടറി ഷാജി ഏഡ്വേര്ഡിനോടൊപ്പം പതിനായിരം ഡോളര്‍ സമാഹരിച്ചു. സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റേഴ്സ് ബിരുദവുമായി അമേരിക്കയിലെത്തി ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നു പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ നേടിയ ശേഷം സ്റ്റേറ്റ് ഹെല്‍ത്ത്
ഡിപ്പാര്‍ട്ട്മെന്റില്‍ ക്വാളിറ്റി കണ്ട്രോള് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ കോലഞ്ചേരിക്കാരന്‍ പഠനകാലത്ത് സ്കൂള്‍ ലീഡറും വിദ്യാര്‍ത്ഥി സംഘടനാ നേതാവുമായിരുന്നു. അമേരിക്കയിലെത്തിയപ്പോള്‍ ആദ്യം ചെയ്ത ഒരു കാര്യം സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷനില്‍ അംഗത്വം ചോദിച്ചു വാങ്ങിയതാണ്. തുടര്‍ന്ന് സംഘടനയുടെ സെക്രട്ടറിയും പ്രസിഡന്റുമായി. ഫോമയുടെ തുടക്കം മുതല്‍ അതില്‍ സജീവമായി.
ഫോമാ സെക്രട്ടറിസ്ഥാനത്തേക്ക് യുവതലമുറയുടെ പ്രതിനിധിയായി വരുമ്പോള്‍ തന്നെ എല്ലാവരുമായും നല്ല ബന്ധം കാക്കുന്നു എന്നതാണ് പ്രത്യേകത. അതുകൊണ്ടുതന്നെ ഇലക്ഷന് രംഗത്ത് വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വര്‍ഷങ്ങളായി നടത്തിയ പ്രവര്‍ത്തനങ്ങളും ബന്ധങ്ങളും ഫലംകാണുന്നു. ഒരു സുപ്രഭാതത്തില്‍ നേതൃത്വം തേടി വരുന്നതില്‍ അര്‍ത്ഥമില്ലെന്നും സേവനത്തിന്റെ ട്രാക്ക് റിക്കാര്‍ഡ് പ്രശ്നമാണെന്നും ജോസ് ഏബ്രഹാം ചൂണ്ടിക്കാട്ടുന്നു.
വോട്ടര്‍മാരുടെ ലിസ്റ്റ് ഇനിയും പൂര്‍ണ്ണമായിട്ടില്ല. എങ്കിലും ആരൊക്കെയാകാം പ്രതിനിധികള്‍ എന്ന് ഏകദേശ രൂപമുള്ളതുകൊണ്ട് അവരുമായി ബന്ധപ്പെടുന്നു.
റീജണല്‍ കാന്‍സര്‍ സെന്ററില്‍ ഔട്ട് പേഷ്യന്റ് വിഭാഗത്തിനുള്ള മുറിയുടെ പണി ജനുവരി 20-നാണ് തുടങ്ങിയത്. ജനുവരി ഒന്ന് എന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. കെട്ടിടത്തിന്റെ അസ്ഥിവാരമെല്ലാം കഴിഞ്ഞു. എന്തായാലും ജൂണ്‍ 30-നു മുമ്പ് മുറി തയാറാകും. പകുതിയേറെ തുക സമാഹരിച്ചുവെങ്കിലും ബാക്കി ഇനിയും ഉണ്ടാകണം. അതിനു വിവിധ സ്ഥലങ്ങളില്‍ കിക്കോഫ് തീരുമാനിച്ചിട്ടുണ്ട്.
ആര്.സി.സി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഫ്ളോറിഡയില്‍ നിന്നു പോയ ബാലചന്ദ്രനും സ്ഥലത്തുപോയി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.
കാന്‍സര്‍ ചികിത്സാരംഗത്ത് എന്തെങ്കിലും ചെയ്യണമെന്ന ഫോമാ പ്രസിഡന്റ് ആനന്ദന് നിരവേലിന്റെ പ്രഖ്യാപനത്തില്‍ നിന്നാണ് ആര്.സി.സി പ്രൊജക്ട് ഉരുത്തിരിഞ്ഞത്. അതിനായി ചില പ്രൊജക്ടുകള്‍ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം തയാറാക്കി. കാന്‍സര്‍ ചികിത്സാ വിദഗ്ധനായ ഡോ. എം.വി. പിള്ളയുമായി ബന്ധപ്പെട്ടു. പീഡിയാട്രിക് ഓങ്കോളജിയില്‍ കേരളത്തിലെ ദുരിതാവസ്ഥ അദ്ദേഹം വിവരിച്ചു. ആര്.സി.സിയില്‍ രണ്ടു മുറികളാണ് അതിനു ആകെയുള്ളത്. പ്രൈവസി ഇല്ല. ഇവിടെ വരുന്നവര്‍ക്ക് ഇരിക്കാന്‍ പോലും സൗകര്യമില്ല. അവര്‍ക്ക് താമസിക്കാന്‍ പറ്റിയ കെട്ടിടമാണ് ആദ്യം ആലോചിച്ചത്. രോഗികളുടെ കൂടെ വരുന്നവര്‍ക്കുള്ള മുറിയും സംവിധാനവുമാക്കി അതു മാറി.
പക്ഷെ, അംഗീകാരം കിട്ടണമെങ്കില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റും ധനകാര്യ ഡിപ്പാര്‍ട്ട്മെന്റും കനിയണം. മാസങ്ങളോളം നിരന്തരമായ ഫോണ്‍കോളുകള്‍. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ അനുമതി കിട്ടി. എന്നാല്‍ ധനകാര്യവകുപ്പിന്റെ അനുമതി വൈകി. ഒടുവില്‍ ഫോമ ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തിലാണു മന്ത്രി കെ.എം. മാണിയുമായുള്ള ബന്ധംകൊണ്ട് അനുമതി നേടിയത്. ഏകദേശം ഒരു വര്‍ഷത്തെ പ്രയാണം.
ആദ്യ ഗഡുവായ 25,000 ഡോളര്‍ നല്‍കിയത് ആനന്ദന് നിരവേല്‍, ഷാജി എഡ്വേര്‍ഡ്, ജോഫ്രിന്‍ ജോസ്, സ്റ്റാന്‍ലി കളത്തില്‍, ജോസ് ഏബ്രഹാം എന്നിവരായിരുന്നു. ഇതിനായി ഉണ്ടായ വിഷമതകളും സമയനഷ്ടവും ഒരിക്കലും വ്യര്‍ത്ഥമല്ലെന്നു ജോസ് ഏബ്രഹാം പറയുന്നു. എക്കാലവും ഫോമയുടെ പേര് അവിടെയുണ്ടാകും. കേരളത്തിലെ മാധ്യമങ്ങള്‍ ഇത്രയധികം ആഘോഷിച്ച ഒരു പ്രവാസി പരിപാടി ഉണ്ടായിട്ടില്ല.
സെക്രട്ടറി സ്ഥാനത്തേക്ക് വന്നാല്‍ ഒരുപാട് പദ്ധതികള്‍ക്കു പകരം രണ്ടുമൂന്നെണ്ണം വിജയകരമാക്കുക എന്നതായിരിക്കും ലക്ഷ്യം. ഒരുപാട് ഇന്ത്യക്കാര്‍ അമേരിക്കയിലുണ്ടെങ്കിലും കാര്യമായ ഒരു സ്വാധീനം നമുക്കില്ല. നാമെല്ലാം ഭാഷയുടേയും സംസ്കാരത്തിന്റേയും പേരില്‍ ചിതറിക്കിടക്കുന്നു. ഇതിനൊരു മാറ്റം വേണം. കുറഞ്ഞത് ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരുടെ സംഘടനകളായ തമിഴ് സംഘം, താന , കന്നഡ അസോസിയേഷന് തുടങ്ങിയവയുമായൊക്കെയായി ബന്ധം സ്ഥാപിക്കുകയും ഒരു ഏകോപന സമിതി തന്നെ (കോ അലിഷന്‍) ഉണ്ടാവുകയും ചെയ്താല്‍ അതു ഗുണപ്രദമാകും.
ഫോമയുടെ നേതൃത്വത്തില്‍ സ്ഥിരം പ്രൊഫണല്‍ ഗ്രൂപ്പ് ഉണ്ടാക്കുകയാണ് മറ്റൊന്ന്. നമുക്ക് അറ്റോര്‍ണിമാരും സോഷ്യല്‍ വര്ക്കര്മാരുമൊക്കെ ധാരാളമുണ്ട്. പക്ഷെ ഒരു ആവശ്യം വന്നാല്‍ അഭിപ്രായം ചോദിക്കാന്‍ പോലും ആരുമില്ല. ഒന്നാം തലമുറയ്ക്ക് ഇതുവലിയ പ്രശ്നമായിരുന്നില്ല. അവര്‍ ജോലിയും വീടുമായി ഒതുങ്ങിക്കൂടി. പക്ഷെ പൊതുരംഗത്തും മറ്റും ഇറങ്ങുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. അപ്പോള്‍ ഉപദേശ നിര്ദേശങ്ങള്ക്കായെങ്കിലും സ്ഥിരം സംവിധാനം വേണം.
മാധ്യമങ്ങളും സംഘടനകളുമായി ബന്ധപ്പെട്ട് സെമിനാറുകള്‍ സംഘടിപ്പിക്കുകയാണ് മറ്റൊന്ന്. ഭാഷയും സംസ്കാരവും നിലനില്ക്കാന് ഇതാവശ്യമാണെന്നു കരുതുന്നു.
പുതിയ തലമുറയ്ക്കായി പൊളിറ്റിക്കല്‍ സെമിനാറുകള്‍ സംഘടിപ്പിക്കുകയും ഇലക്ഷന് രംഗത്തു വരുന്നവര്‍ക്ക് സഹായമെത്തിക്കുകയും ചെയ്യും. മത്സരരംഗത്തുവരാന് പ്രോത്സാഹനവും പരിശീലനവും നല്‍കുന്നതും പ്രധാനമായി കാണുന്നു.
പാനല്‍ സിസ്റ്റത്തോട് പ്രത്യേക താത്പര്യമൊന്നുമില്ല. പാനല്‍ സിസ്റ്റത്തിനെതിരായാണ് ഫോമ രൂപംകൊണ്ടതുതന്നെ. സംഘടനാ പ്രവര്‍ത്തന പാരമ്പര്യമുള്ളവരാണ് നേതൃത്വത്തില്‍ വരേണ്ടത്. കണ്വന്ഷന് എവിടെയാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് 43 അംഗ എക്സിക്യൂട്ടീവാണ്. 1998-ലെ റോച്ചസ്റ്റര്‍ കണ്‍വന്‍ഷനുശേഷം ന്യൂയോര്‍ക്കില്‍ കണ്വന്ഷനുണ്ടായിട്ടില്ല. 2004-ല്‍ ന്യൂജേഴ്സിയിലെ സോമര്‍സെറ്റില്‍ കണ്വന്ഷന് നടന്നതു മറക്കുന്നില്ല. അതു പോലെ തന്നെ കപ്പലില്‍ നടന്ന കണ് വന്‍ഷനും.
ഭാരവാഹിയായി ഏതൊരാള്‍ വന്നാലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തനിക്ക് വിഷമമൊന്നുമില്ല.
നാട്ടില്‍ കണ്വന്ഷന് നടത്തുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് ജോസ് ഏബ്രഹാമിന്റെ പക്ഷം. പക്ഷെ അതിനു മാറ്റം വരണം. അമേരിക്കന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടുള്ള സെമിനാറുകളും പ്രോഗ്രാമുകളും ഉണ്ടായാല്‍ അമേരിക്കയിലേക്ക് വരാനിരിക്കുന്നവര്ക്കൊക്കെ ഉപകാരപ്രദമായിരിക്കും. കോണ്‍സല്‍ ജനറല്‍ തന്നെ വന്ന് നമ്മുടെ പ്രവര്‍ത്തനം വീക്ഷിച്ചാല്‍ അതും ഗുണപ്രദമാകും.
സെക്കുലര്‍ സംഘടനകള്‍ ശോഷിക്കുന്ന അവസ്ഥയുണ്ടെങ്കിലും അവയുടെ പ്രധാന്യം കുറയുന്നില്ല. ഫോമ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. ഇനിയും ഏറെ ബാക്കി കിടക്കുന്നു.
രാജര്‍ഷി സ്കൂളിലും കോലഞ്ചേരി സെന്റ് പീറ്റേഴ്സിലും പഠിച്ചശേഷം പൂനെയില്‍ നിന്നാണ് സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദം നേടിയത്. ഫോമയുടെ തുടക്കം മുതല്‍ ഏതെങ്കിലും കമ്മിറ്റിയില്‍ അംഗമായി പ്രവര്‍ത്തിച്ചു. ഫ്രെഡ് കൊച്ചിന് ആര്.വി.പിയായിരിക്കുമ്പോള്‍ യൂത്ത് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്ററായിരുന്നു.
യോഗ പഠിക്കാന്‍ ചാലക്കുടി വിവേകാന്ദ ആശ്രമത്തില്‍ കഠിനമായ ചിട്ടയില്‍ ആഴ്ചകള്‍ താമസിച്ചു. പുറംലോകവുമായി ബന്ധമില്ലായിരുന്നു. അന്നു നേടിയ അച്ചടക്കം ചിട്ടയും ഇപ്പോഴും തുടരുന്നു. എന്നും യോഗ ചെയ്യും അത് മനസ്സിനും ശരീരത്തിനും ഉന്മേഷം നല്കുന്നു. അതിലുപരി മാനസികവും ശാരീരികവുമായ അച്ചടക്കവും.
ഇരുപതാം വയസിലാണ് നൃത്തം പഠിക്കാന്‍ ചേര്‍ന്നത് തുടക്കത്തില്‍ ഒരു രസത്തിനായിരുന്നു അത്. പക്ഷെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിനോട് താത്പര്യമായി. അഞ്ചു വര്‍ഷം പഠിച്ചശേഷം ക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തി.
മതത്തിന് അതീതമായി ചിന്തിച്ചാലേ നമുക്ക് വളരാന്‍ കഴിയൂ. തിന്മയ്ക്കായി മതത്തെ ഉപയോഗിക്കുമ്പോഴാണ് പ്രശ്നം. മതത്തിന് അതീതമായി വേണം സംഘടനകളും പ്രവര്‍ത്തിക്കേണ്ടത്.
മാധ്യമ രംഗത്തു സജീവമായ ശേഷം മികച്ച സ്റ്റേജ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. നാട്ടില്‍ നിന്നെത്തെയവരും ഇവിടെയുള്ളവരുമായ പ്രശസ്തരെ ഇന്റര്‍വ്യു ചെയ്തു. പ്രവാസി ചാനലിന്റെ തിലകക്കുറിയായ നമസ്കാരം അമേരിക്കയുടെ അവതാരകനായി.
വ്യത്യസ്ത രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കു ഭാര്യ ജിജിയുടെ പിന്തുണയുണ്ട്. മൂത്ത പുത്രന് ജോഹന്‍ ഒമ്പതര വയസ്. ജയ്ഡന്‍, ജയ്ക് എന്നിവരാണ് ഇളയ മക്കള്‍.
പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കുമെന്നു പറയുന്ന നേതാക്കള്‍ക്ക് ഇതാ നല്ല അവസരം.- ജോസ് ഏബ്രഹാമിനെ വിജയിപ്പിക്കുക.