സൂറിച്ച് : കേരളത്തിലുള്ള പ്രവാസികള്‍ക്ക് റിസര്‍വ് ബാങ്കിന്റെ ശാഖകളില്‍ അസാധുവാക്കിയ നോട്ടുകള്‍ മാറാന്‍ സൗകര്യമൊരുക്കണമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ് പ്രൊവിന്‍സ് ആവശ്യപ്പെട്ടു. ഇതിനായി സംസ്ഥാന കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി കേരളത്തിലെ കൊച്ചി, തിരുവന്തപുരം ബ്രാഞ്ചുകളില്‍ പണം മാറ്റി നല്കുവാനുള്ള തീരുമാനം അടിയന്തരമായി എടുക്കണമെന്ന് റിസര്‍വ് ബാങ്കിനോടും കേന്ദ്ര സര്‍ക്കാരിനോടും വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനമാണ് കേരളം. വിദേശപണം ഇന്ത്യയില്‍ എത്തിച്ച് സമ്പദ്ഘടനയെ സഹായിക്കുന്നതില്‍ കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
പ്രവാസികള്‍ക്ക് പഴയ നോട്ട് മാറ്റിയെടുക്കുന്നതിനുള്ള ആനുകൂല്യം ജൂണ്‍ 30 വരെ നീട്ടിയെങ്കിലും കേരളത്തിലെ റിസര്‍വ് ബാങ്ക് ഓഫീസുകളില്‍ ഇതിനു സൗകര്യമൊരുക്കിയിട്ടില്ല എന്നത് തികഞ്ഞ വിവേചനവും മലയാളികളോടുള്ള കടുത്ത അവഗണനയുമാണ്. മുംബൈ ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി,നാഗ്പുര്‍ എന്നീ അഞ്ച് റിസര്‍വ് ബാങ്ക് ഓഫീസുകളില്‍ മാത്രമാണ് ഇതിനു സൗകര്യമൊരുക്കിയിട്ടുള്ളത്.
ഒരു പ്രവാസിക്ക് മാറ്റാന്‍ സാധിക്കുന്നത് ഇരുപത്തിഅയ്യായിരം രൂപ മാത്രമാണ്. ഇത്രയും തുക മാറ്റി എടുക്കാന്‍ മേല്പറഞ്ഞ ബ്രാഞ്ചുകളില്‍ പോകാന്‍ ഒരു മലയാളിയും തയാറാവില്ലെന്ന് അധികാരികള്‍ക്ക് വ്യക്തമാണ്. ഇതുമൂലം കൈവശമുള്ള അധ്വാനിച്ചുണ്ടാക്കിയ പണം നശിപ്പിക്കേണ്ട അവസ്ഥയാണ്.
ഇരുപത്തയ്യായിരത്തില്‍ കൂടുതല്‍ നോട്ടുകള്‍ കൊണ്ടുപോയാല്‍ പിടിക്കപ്പെടുമെന്ന ഭയത്താല്‍ ഡിസംബറില്‍ നാട്ടില്‍ പോയ സുഹൃത്തുക്കള്‍ മറ്റുള്ളവരുടെ പണം കൊണ്ടുപോകാന്‍ തയാറാകാതിരുന്നതും തിരിച്ചടിയായി.
ചെയര്മാന് ജിമ്മി കൊരട്ടിക്കാട്ടുതറയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡന്റ് ജോസ് വള്ളാടിയില്‍ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ബാബു വേതാനി, ട്രഷറര്‍ ബോസ് മണിയമ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍