റോം: ഇറ്റലിയിൽ ഹിമപാതത്തിൽ തകർന്ന ഹോട്ടലിനുള്ളിൽനിന്നും രണ്ടു ദിവസങ്ങൾക്കു ശേഷം എട്ടു പേരെ ജീവനൊടെ രക്ഷപെടുത്തി. സെൻട്രൽ അബ്രുസോ റീജിയണിലെ റിഗോപിയാനോ ഹോട്ടലിലാണ് സംഭവം. രക്ഷപെട്ടവരിൽ രണ്ടു പേർ കുട്ടികളാണ്. അപകടത്തിൽ നാലു പേർ മരിച്ചു. ഇപ്പോഴും 20 പേരെ കണ്ടുകിട്ടിയിട്ടില്ല. രക്ഷാപ്രവർത്തനം തുടർന്നുവരികയാണ്. ഹോട്ടലിന്റെ മേൽക്കൂര തകർന്ന് ആളുകൾ ഉള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു.
രക്ഷപെട്ട എട്ടു പേരും ഏകദേശം 40 മണിക്കൂറോളം കെട്ടിടാവശിഷ്ടങ്ങൾക്കും മഞ്ഞിനുമടിയിൽ കുടുങ്ങിക്കിടന്നു. ഭൂകന്പത്തെ തുടർന്നാണ് ഹിമപാതം ഉണ്ടായത്. റിക്ടർ സ്കെയിൽ അഞ്ച് രേഖപ്പെടുത്തിയ നാലു ഭൂകന്പങ്ങളാണ് ഉണ്ടായത്. ഭൂകന്പത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഹിമപാതം. ബുധനാഴ്ച വൈകുന്നേരം ഉണ്ടായ ഹിമപാതത്തിൽ ഹോട്ടൽ പൂർണമായും മഞ്ഞിനടിയിലായി. സംഭവം നടക്കുന്പോൾ രേഖകൾ പ്രകാരം 22 ഗസ്റ്റുകളും ഏഴ് ജീവനക്കാരുമാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്.