ന്യൂഡൽഹി: സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് 20 ലക്ഷം രൂപവരെ നികുതി ഈടാക്കാതെ ഗ്രാറ്റ്വിറ്റി പിൻവലിക്കുന്നതിന് കേന്ദ്രസർക്കാർ നിയമ ഭേദഗതി കൊണ്ടുവരുന്നു. നിലവിൽ കേന്ദ്രസർക്കാർ ജീവനക്കാർക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് ഇപ്പോൾ പത്തു ലക്ഷം രൂപയാണു നികുതിരഹിത ഗ്രാറ്റ്വിറ്റിയുടെ പരിധി. കഴിഞ്ഞ ദിവസം തൊഴിൽ മന്ത്രാലയവും ട്രേഡ് യൂണിയനുകളും തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. അടുത്തമാസം ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയിൽ ഇതിനായി പേമെന്റ് ഓഫ് ഗ്രാറ്റ്വിറ്റീസ് ആക്ട് ഭേദഗതി ചെയ്യാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. അഞ്ചു വർഷം തുടർച്ചയായി തൊഴിലെടുത്ത സ്വകാര്യമേഖലയിലെ ജീവനക്കാർക്കാണ് ഗ്രാ റ്റ്വിറ്റിക്ക് അർഹത. നിലവിൽ പത്തു ലക്ഷം രൂപയാണ് നികുതി രഹിത ഗ്രാറ്റ്വിറ്റിയുടെ പരിധി. യോഗ്യതാ പരിധി ഒരു വർഷമായി കുറക്കണമെന്ന് യോഗത്തിൽ ഇടത് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു. പുതിയ ഗ്രാറ്റ്വിറ്റി പരിധി 2016 ജനുവരി ഒന്നു മുതൽ മുൻകാലപ്രാബല്യത്തിൽ വരുന്ന തരത്തിലാക്കണമെന്നും തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടെങ്കിലു കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. ആദായ നികുതി ആക്ടിലെ സെക്ഷൻ പത്തിലാണ് നികുതി രഹിത ഗ്രാറ്റ്വിറ്റി വ്യവസ്ഥ ചെയ്യുന്നത്. 2010ലാണ് അവസാനമായി ഈ ആക്ട് ഭേദഗതി ചെയ്തത്. ഏഴാം ശന്പള കമ്മീഷന്റെ ശിപാർശകൾ പ്രകാരം കേന്ദ്രസർക്കാർ ജീവനക്കാർക്ക് നികുതി രഹിത ഗ്രാറ്റ്വിറ്റി 20 ലക്ഷം വരെയാക്കാൻ കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും ആനുകൂല്യം ലഭ്യമാക്കുന്നത്.