ചെന്നൈ: ആരുടെ മകനെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ നടന് ധനുഷ് അമ്മ വിജയലക്ഷ്മിക്കൊപ്പം കോടതിയില്‍ നേരിട്ട് ഹാജരായി. ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് ദമ്പതിമാര്‍ സമര്‍പ്പിച്ച പരാതിയിന്മേല് തെളിവെടുപ്പിനായിട്ടാണ് ധനുഷും അമ്മയുമെത്തിയത്. ദമ്പതിമാരുടെ അവകാശവാദം നിഷേധിച്ച ധനുഷ് താന്‍ നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണെന്ന് ആവര്‍ത്തിച്ചു. പണം തട്ടിയെടുക്കാന്‍ വേണ്ടി ആരോ പിന്നില്‍നിന്നു കളിക്കുകയാണ്.
ദമ്പതിമാര്‍ അവകാശപ്പെടുന്നതുപോലെ തന്റെ കഴുത്തിലും കൈയിലും കാക്കപ്പുള്ളിയോ അടയാളമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി, തിരിച്ചറിയല്‍ രേഖകളും ധനുഷ് കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് കേസിന്റെ അന്തിമവാദം കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. മധുരയിലെ കതിരേശന്(65), മീനാക്ഷി(53) ദമ്പതിമാരാണ് പരാതിക്കാര്‍. ധനുഷ് തങ്ങളുടെ മകനാണെന്നും സിനിമാക്കമ്പം മൂത്ത് കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും അവര്‍ പറയുന്നു. വയോധികരായ തങ്ങളുടെ ചെലവിനത്തിലേക്ക് പ്രതിമാസം 65,000 രൂപവീതം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കതിരേശന് ഹാജരാക്കിയ പത്താംക്ലാസ് ടി.സി.യുടെ പകര്‍പ്പില്‍ കാണാതായ മകന്റെ കഴുത്തിനു സമീപം കാക്കപ്പുള്ളിയും ഇടതുകൈയില്‍ പ്രത്യേക അടയാളവും ഉള്ളതായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ധനുഷ് ഹാജരാക്കിയ ടി.സി.യില്‍ തിരിച്ചറിയല്‍രേഖ എഴുതേണ്ട കള്ളിയില്ല. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചില്‍ ജസ്റ്റിസ് ജി. ചൊക്കലിംഗത്തിനു മുമ്പാകെയാണ് ചൊവ്വാഴ്ച ധനുഷ് ഹാജരായത്. ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനനസര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള രേഖകള്‍ പരാതിക്കാരായ ദമ്പതിമാര്‍ ഹാജരാക്കി.
ഡോക്ടര്‍മാരും കോടതി രജിസ്ട്രാറും ധനുഷിന്റെ ദേഹത്തെ അടയാളങ്ങള്‍ പരിശോധിച്ചു. ഈ സാഹചര്യത്തില്‍ യഥാര്‍ഥ രേഖകള്‍ ഹാജരാക്കാന്‍ ധനുഷിനോട് കോടതി നിര്‍ദേശിച്ചു. വേണമെങ്കില്‍ ഡി.എന്‍.എ. പരിശോധനയ്ക്ക് തയ്യാറാണെന്നും ദമ്പതിമാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ഇവരുടെ പരാതി വ്യാജമാണെന്നും കേസ് തള്ളണമെന്നുമാവശ്യപ്പെട്ട് ധനുഷും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.