ഓരോ ഒളിംബ്യാഡു കഴിയുമ്പോളും ഓര്‍ക്കാറുണ്ട് നാല്പത്തിനാല് നദികളും കായലും
കടലുമുള്ള കേരളത്തില്‍ എന്തുകൊണ്ട് മറ്റൊരു ആരതി സാഹ ഉണ്ടാകുന്നില്ല? മാളു
എന്ന ഇരുപതുകാരി വേമ്പനാട്ടു കായല്‍ നീന്തികടന്നു എന്ന വാര്‍ത്തയുടെ
പിന്നാലെ പോകുന്ന ഓരോ മലയാളിയെയും ഇരുത്തി ചിന്തിപ്പിക്കേണ്ട വസ്തുതയാണിത്.
ആരതി സാഹ ബംഗാളില്‍ ജനിച്ചു വളര്‍ന്നു വിശ്വത്തോളം ഉയര്‍ന്ന ഒരു നീന്തല്‍
താരം ആയിരുന്നു. ഇംഗ്ലീഷ് ചാനല്‍ നീന്തികടന്ന ആദ്യത്തെ ഇന്ത്യക്കാരി
മാത്രമല്ല ഏഷ്യക്കാരി കൂടിയായിരുന്നു. 1959 സെപ്ടംബര്‍ 29നു ഈ
നേട്ടംകൈവരിക്കുമ്പോള് വെറും പത്തൊമ്പതു വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ.
ഇംഗ്ളണ്ടിലെ ഡോവറില്നിന്നു നിന്ന് ഫ്രാന്‍സിലെ കലേ വരെ 34 കിലോമീറ്റര്‍
നീന്താന്‍ ആരതി 14 മണിക്കൂര്‍ 20 മിനിറ്റ് ആണെടുത്തത്. നാലാം വയസില്‍
നീന്തല്‍ പഠിച്ച ആളാണ്. നാട്ടുകാരനായ മിഹിര്‍ സെന്‍ ആണ് തനിക്കു പ്രചോദനം
തന്നതെന്ന് അവര്‍ പറയാറുണ്ടായിരുന്നു. 1960 ല്‍ പദ്മശ്രി ലഭിച്ചപ്പോള്‍ ആ
ബഹുമതി നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതാ കായിക താരമായി. ഒരുപാടു
മത്സരങ്ങള്‍ ജയിച്ചു. ആരതി സാഹയുടെ പേരില്‍ പോസ്റ്റല്‍ സ്ടാമ്പും ഇറങ്ങി.
മിഹിര്‍ സെന്‍ ആണു ഏറ്റം വലിയ അത്ഭുതം. കാശില്ലാതെ കപ്പല്‍ കയറി
ഇംഗ്ലണ്ടില്‍ എത്തി ലണ്ടന്ന് വൈ.എം.സി.എ.യില്‍ നീന്തല്‍ പഠിച്ചു. 1958
ഓഗസ്റ്റ് 26നു ചാനല്‍ നീന്തികടന്ന ആദ്യത്തെ ഇന്ത്യക്കാരനായി. സമയം 14
മണിക്കൂര്‍ 45 മിനിറ്റ്. 1966 ല്‍ അഞ്ചു ഭൂഖണ്ഡങ്ങളിലെ കടലുകള്‍ തരണം
ചെയ്ത ആദ്യത്തെ ഭാരതിയനായി. പാക് കടലിടുക്ക്, ഡാര്‍ഡനല്‍സ്, ബോസ്ഫരസ്,
സ്ട്രൈറ്റ് ഒഫ് ജിബ്രാള്‍ടര്‍, പാനമ കനാല്‍.
പദ്മശ്രീയും പദ്മഭൂഷനും
ലഭിച്ചു.
ആരതി സാഹ 1994ലും മിഹിര്‍സെന്‍1 997ലും കടന്നുപോയി. പക്ഷെ ഇതപര്യംതം അവരോടു
കിടപിടിക്കത്തക്ക ദീര്‍ഘദൂര നീന്തല്‍ താരങ്ങളെ സൃഷ്ടിക്കാന്‍ ഇനിയും
രാജ്യത്തിന് കഴിഞ്ഞിട്ടില്ല. അപ്പോഴാണ് എട്ടു കിലോമീറ്റര്‍ വീതിയുള്ള
വേമ്പനാട്ടുകായലിന്റെ പേരില്‍ നാം അഭിമാനം കൊള്ളുന്നതും ആലുവക്കടുത്തു
അത്താണിയിലെ മാളു ഷെയ്ക്ക എന്ന പെണ്‍കുട്ടിയെ വാനോളം ഉയര്‍ത്തുന്നതും.
വേമ്പനാട്ടു കായലിന്റെ ഏറ്റം വീതി കൂടിയ കുമരകം മുഹമ്മ ഭാഗം (8 km) തരണം
ചെയ്യാന്‍ മാളു നാലു മണിക്കൂര്‍ ഇരുപതു മിനിറ്റ് ആണു എടുത്തത്. അത്
അത്രയും നല്ലത്. 600 മീറ്ററുള്ള ആലുവാപ്പുഴ (പെരിയാര്‍) നീന്തികടന്ന
പരിചയമേ മാളുവിനു ഉണ്ടായിരുന്നുള്ളു. അതും പെരിയാറിന്റെ തീരത്തുള്ള സജി
എന്ന പരിശീലകന്റെ നിരന്തരമായ പ്രോല്‍സാഹനം കൊണ്ടു മാത്രം. വാസ്തവത്തില്‍
മാളുവിന്റെ നേട്ടം സജിയുടെ നേട്ടം കൂടിയാണ്.
ഇന്ത്യന്‍ കരസേനയുടെ 1946 ലെ നീന്തല്‍ ചാമ്പ്യനായിരുന്നു സജിയുടെ പിതാവ്
കോട്ടയംകാരനായ തോമസ് മാണി. ബ്രിട്ടീഷ് പട്ടാളത്തില്‍ ചേര്‍ന്നു 1965 ല്‍
മദ്രാസ് രജിമെന്റില്‍ നീന്നു റിട്ടയര്‍ ചെയ്ത അദ്ദേഹം ആലുവയില്‍
പെരിയാറിന്റെ തീരത്ത് താമസിച്ചു. അന്ന് ഒരുവയസ് ഉണ്ടായിരുന്ന സജിയെ പിതാവ്
പെരിയാറ്റില്കൊണ്ടു പോയി നീന്തല്‍ പഠിപ്പിച്ചു. അതാണ് തുണയായത്.
സ്വന്തം മക്കള്‍ മെറിന്, ജെറിന് എന്നിവരെ നീന്താന്‍ പഠിപ്പിച്ചു
കൊണ്ടായിരുന്നു സജിയുടെ തുടക്കം. അവരുടെ അമ്മ ജിജി പിന്തുണച്ചു. എട്ടു
വര്‍ഷമായി കോച്ചിംഗ് തുടങ്ങിയിട്ട്. 800 പേരെ പഠിപ്പിച്ചു. മത്സരിച്ചു
സമ്മാനം നേടിയില്ലെങ്കിലും തോട്ടിലോ ആറ്റിലോ കായലിലോ കടലിലോ വീണാല്‍
ജീവന് രക്ഷിക്കണം എന്നതാണ് സജിയുടെ മന്ത്രം.
പി.എസ്.സീ. പരീക്ഷ എഴുതാന്‍ പോയ 22 പേര് 2002ല്‍ മുഹമ്മയിലും വിനോദയാത്ര
പോയ 15 കുട്ടികള്‍ 2007ല്‍ തട്ടേക്കാട്ടും 45 ടൂറിസ്റ്റുകള്‍ 2013 ല്‍
തേക്കടിയിലും മുങ്ങി മരിച്ച കണക്കു അദ്ദേഹം നിരത്തി വക്കുന്നു.
നീന്തല്‍ അറിയാമായിരുന്നു എങ്കില്‍ ഭൂരിഭാഗം പേരും രക്ഷപെട്ടേനെ.
ആലുവയില്‍ ഫര്‍ണിച്ചര്‍ മാര്‍ട്ട് നടത്തുന്ന സജി ഇതിനകം നൂറു കണക്കിനു
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സ്വിമ്മിംഗ്പഠിപ്പിച്ചിട്ടുണ്ട്.
പെരിയാറിലെ പരിശിലനം പൂര്‍ണമായും സൗജന്യമാണ്. മന്ത്രിമാരും വിഐപിമാരും അവരെ
സന്ദര്‍ശിക്കുന്നു.
വേമ്പനാട്ടു കായലിലെ പ്രകടനം റിക്കാര്ടൊന്നും സ്ഥാപിക്കാന്‍ ഉദ്ദേശിച്ച്
ആയിരുന്നില്ല. അതലിറ്റ്, ഡ്രൈവര്‍, ഇന്‍ഷുറന്‍സ് എജന്റ്റ് തുടങ്ങി ഒരു
സര്‍വകലാ വല്ലഭയാണ് മാളു. പക്ഷെ നീന്തലില്‍ അത്ഭുതകരമായ മികവു കാട്ടി. വളരെ
വേഗമാണ് പെരിയാര്‍ നീന്തി കടന്നത്. കായലിലാദ്യം നീന്തുമ്പോള്‍ ഞാന്‍ കൂടെ
നീന്തി.' സജി പറഞ്ഞു.
നീന്തലിന് ശൈശവത്തിലെ പരിശീലനം നേടണം. 'എന്റെ അടുത്ത് പഠിക്കാന്‍
വന്നവരില്‍ നാല് വയസുള്ള കുട്ടികളെ ഓര്‍ക്കുന്നു. അവരാണ് വേഗം പഠിച്ചതും ഒരു
പേടിയും കൂടാതെ പെരിയാര്‍ നീന്തി കടന്നതും. നീന്തലില്‍ പേടി മാറ്റുകയാണു
ആദ്യപടി. സ്റ്റാമിനയൊക്കെ പുറകെ വന്നോളും,' സജി പറയുന്നു.
ഇടതു കാലിനു സ്വാധീനം ഇല്ലാതെ ന്യുറോ സര്‍ജറി കഴിഞ കൃഷ്ണ എസ്.കമ്മത്ത് എന്ന
നാല് വയസുകാരനെ നീന്തലിലൂടെ രക്ഷിച്ച കഥ അദ്ദേഹം ഓര്‍മിച്ചെടുത്തു. എഴാം
വയസില്‍ അവന് വൈകല്യത്തെ തോല്പിച്ചു.
കാഴ്ചയില്ലാത്ത എംഎസ് നവനീത് മൂന്നേ മുക്കാല്‍ വയസ്സില്‍ പെരിയാര്‍ ക്രോസ് ചെയ്തു. മുഖ്യമന്ത്രി അവനു
ഒരു ലാപ്ടോപ്പ് സമ്മാനിച്ചു, ഗവര്‍ണ.ര്‍ രാജ്ഭവനില്‍ ആദരിക്കുകയും ചെയ്തു.
വലതു കൈക്ക് സ്വാധീനം നഷ്ടപ്പെട്ട ടി.എന്‍. രാധാകൃഷനെ പെരിയാര്‍ ക്രോസ്
ചെയ്യിച്ചുകൊണ്ടാണ് സജി ഇത്തവണ ലോക ജലദിനം (മാര്ച് 22) ആഘോഷിച്ചത്. ആലുവാ
മണപ്പുറത്തെ അറുനൂറു മീറ്റര്‍ പുഴ കടക്കാന്‍ രാധാകൃഷ്ണന് ഇരുപതു
മിനിറ്റ് എടുത്തു. മുപ്പതു വര്‍ഷത്തെ സ്വപ്ന സാക്ഷാല്‍ക്കാരം ആയിരുന്നു ആ
അമ്പത്തൊന്നുകാരന് അത്.
അന്നവിടെ ഒരു മൂനുവയസുകാരിയും ഒപ്പം ഒരു അരുപത്തേഴുകാരനും നീന്തലില്‍
അരങ്ങേറ്റം കുറിക്കാന്‍ എത്തിയിരുന്നു. ഭാര്യയും ഭര്‍ത്താവും, അച്ഛനും
മകളും ഡോക്ടറും എന്ജിനീയരും ബാങ്ക് ജോലിക്കാരും ഒക്കെ. സീനിയര്‍ ബാച്ചിലെ
ആദ്യത്തെ പരിശിലനത്തിനു ആണും പെണ്ണുമായി നാല്പത്തഞ്ചു പെര്. മൂന്നെത്തിയ
ദേവനന്ദയോടൊപ്പം അമ്മ ഡോ. പാര്‍വതിയും അച്ഛന് ഡോ. സൌഭാഗ്യ ജയകുമാറും എത്തി.
സീനിയര്‍ മോസ്റ്റ് ആയ സി.വി. മുരളീധരന് പാലക്കാട് കുളങ്ങളുടെ നടുവില്‍
ജനിച്ചു വീണ ആളാണ്. എന്നിട്ടും നീന്താന്‍ പഠിച്ചില്ല. ഇപ്പോള്‍ ആലുവയില്‍
തോട്ടക്കാട്ടുകര താമസം. മകള്‍ മഞ്ജുള ബഹറിനില്‍. മകന് ഹരിശങ്കര്‍
രമയുമൊത്തു ചിക്കാഗോയില്‍. ബാങ്ക് ഒഫ് അമേരിക്കയില്‍ ജോലി. മുട്ടുവേദന
മാറാനാണ് നീന്തല്‍ പഠിക്കാമെന്ന് വച്ചത്.
മൂന്നു കൂട്ടുകാരികളെയും കണ്ടു. സുനു ഒരു ആര്‍കിടെക്റ്റ്, ശ്രുതി ബാങ്കില്‍,
സിന്ധു ബ്യുട്ടിഷന്‍. നീന്തല്‍ പഠിക്കുന്നവര്‍ കേരളത്തിന്റെ എല്ലാ
ഭാഗത്തുനിന്നും വന്നവര്‍. സജിക്ക് സന്തോഷമായി. ആശക്കു വകയുണ്ട്.