ഇര്‍വിംഗ്: ടെക്സസില്‍ കോളിളക്കം സൃഷ്ടിച്ച് പോലീസിനെ വിഷമവൃത്തത്തിലാക്കി
സാന്‍ ആന്റോണിയൊ ജയിലില്‍ നിന്നും അതിവിദഗ്ധമായി പുറത്തു ചാടിയ ഏഴു പ്രതികളില്‍
ലീഡറും ഇര്‍വിംഗ് പോലീസ് ഓഫീസറെ വധിച്ച കേസില്‍ മുഖ്യപ്രതിയുമായ ജോര്‍ജ്
റിവാസിന്റെ വധശിക്ഷ ഫെബ്രുവരി 29ന് ടെക്സസിലെ ഹഡ്സ് വില്ലയില്‍
നടപ്പാക്കി.
രണ്ടായിരം ഡിസബര്‍ 13 നായിരുന്നു ജയില്‍ ഭേദിച്ച് ഏഴു
പ്രതികള്‍ രക്ഷപെട്ടത്. ഒളിവിലിരിക്കെ രണ്ടായിരം ക്രിസ്മസ് ദിനത്തില്‍
ഇര്‍വിംഗ് പോലീസ് ഓഫീസറായ ഓബ്രി ഹാക്കിന്‍സ് (29) വെടിവച്ച് കൊലപ്പെടുത്തി.
തുടര്‍ന്ന് രക്ഷപെട്ട പ്രതികളെ ഒരു മാസത്തിനുശേഷം കൊളറാഡോയില്‍ നിന്നാണ് പോലീസ്
പിടികൂടിയത്.
പോലീസ് ഓഫീസറെ വധിച്ച കേസില്‍ പ്രതികളായ ആറു പ്രതികളെ
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമേരിക്കയിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ
കേസായിരുന്നു ഇത്. കൊളറാഡോയില്‍ പിടിക്കപ്പെട്ട ഏഴു പ്രതികളില്‍ ഒരാള്‍ അവിടെവച്ചു
തന്നെ ആത്മഹത്യ ചെയ്തിരുന്നു. ഇനി നാലു പ്രതികള്‍ കൂടി വധ ശിക്ഷ കാത്ത് ജയിലില്‍
കഴിയുന്നു. മറ്റൊരു പ്രതി മൈക്കിള്‍ റോഡ്രിഗ്സിന്റെ വധശിക്ഷ 2008ല്‍
നടപ്പാക്കിയിരുന്നു.
ഫെബ്രുവരി 29ന് അരിസോണയിലും റോബര്‍ട്ട് ഹെന്റിയുടെ
വധശിക്ഷ നടപ്പാക്കി. വളര്‍ത്തമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. ഈ
വര്‍ഷം അമേരിക്കയില്‍ നടപ്പാക്കിയ അഞ്ചു വധശിക്ഷകളില്‍ രണെ്ടണ്ണം ടെക്സസിലും
ഒന്ന് അരിസോണയിലുമാണ്.
see photos below; emalayalee exclusive by Moideen Puthenchira
അടിമപ്പണി: സത്യം ആരും കണ്ടില്ല: കോലത്ത് മാന്ഷനില് നിന്ന് മൊയ്തീന് പുത്തന്‍ചിറ
ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ ആല്‍ബനിയില്‍
നിന്ന് 28 മൈല്‍ ദൂരെയുള്ള റെക്സ്ഫോര്‍ഡിലെ കൊട്ടാര സദൃശമായ 'കോലത്ത്
മാന്ഷനില്' ലേഖകന്‍ ചെല്ലുമ്പോള്‍ ഒരു അന്താരാഷ്ട്ര വാര്‍ത്താ സൃഷ്ടിയുടെ
ഉറവിടമാണതെന്നു തോന്നിയില്ല. മന:പ്പൂര്‍വ്വം തന്നെ കുടുക്കാനും അതുവഴി പല
നേട്ടങ്ങളും ഉണ്ടാക്കാമെന്ന ദുരുദ്ദേശത്തോടെ കഴിഞ്ഞ അഞ്ചര വര്‍ഷം തങ്ങള്‍
കുടുംബാംഗത്തെപ്പോലെ കരുതിയിരുന്ന ഒരു സ്ത്രീയുടെ ആരോപണങ്ങളുടെപരിണിതഫലം
അനുഭവിക്കേണ്ടി വന്ന ഗതികേടിലാണ് കുടുംബാംഗങ്ങള്‍. അശരണയായ ഒരു സ്ത്രീയോട്
അല്പം കരുണ കാണിച്ചതാണ് തങ്ങള്‍ക്ക് പറ്റിയ തെറ്റ് എന്ന് ആനി ജോര്‍ജും
കുടുംബാംഗങ്ങളും പറഞ്ഞു.
വീട്ടുവേലക്കാരിയെ പകലന്തിയോളം അടിമയെപ്പോലെ പണിയെടുപ്പിക്കുകയും ശമ്പളം
പോലും കൊടുക്കാതെ നരകിപ്പിക്കുകയും, ഉണ്ണാനോ ഉറങ്ങാനോ സമയം നല്‍കാതെ മൂന്നു
കുട്ടികള്‍ കിടന്നുറങ്ങുന്ന കിടപ്പുമുറിയിലെ ക്ലോസറ്റില്‍ ഉറങ്ങാന്‍
നിര്‍ബ്ബന്ധിച്ചു എന്നൊക്കെ പത്രങ്ങളില്‍ അച്ചടിച്ചു വന്നതും, അതിന് തന്നെ
നികൃഷ്ട ജീവിയായി മുദ്രയടിക്കുംവിധം ജനങ്ങള്‍ കമന്റുകള്‍ എഴുതിയിടുകയും
കണ്ടപ്പോള്‍ നെഞ്ചുപൊട്ടുന്ന അനുഭവമായിരുന്നു എന്ന് ആനിയും കുടുംബാംഗങ്ങളും
പറഞ്ഞു. വെറും ഒരു സാധാരണ വീടല്ല അത്. മുപ്പതിനായിരം ചതുരശ്ര അടി
വിസ്തീര്‍ണ്ണവും മുപ്പത്തിനാലു മുറികളും പത്തോളം ബാത്ത് റൂമുകളുമുള്ള ആ
വീട്ടില്‍ഒരാള്‍ എന്തിന് ക്ലോസറ്റില്‍ കിടന്നുറങ്ങണം എന്നാണ് അവര്‍
ചോദിക്കുന്നത്.
പത്രങ്ങളില്‍ വി.എം. എന്ന പേരില്‍ അറിയപ്പെട്ട വത്സമ്മ എന്ന ആ
വേലക്കാരിക്ക് അമ്പതിനോടടുത്ത് പ്രായമുള്ളതാണ്. മൂന്നാം വയസ്സില്‍
ബോംബേയിലേക്ക് കുടിയേറിയ അവര്‍ക്ക് മലയാളം അറിയാമെങ്കിലും മറാത്തിയിലും
ഹിന്ദിയിലുമാണ് ബോംബെയിലുള്ള അവരുടെ മക്കളോടും അമ്മയോടും സംസാരിക്കാറ്.
അല്പസ്വല്പം ഇംഗ്ലീഷും സംസാരിക്കും. ഒരു യു.എന്‍. ഉദ്യോഗസ്ഥന്റെ
വീട്ടുജോലിക്കാരിയായിട്ടാണ് അവര്‍ 1998-ല്‍ അമേരിക്കയിലെത്തിയത്. പക്ഷേ,
2005-ല്‍ സ്ഥലം വിടുകയായിരുന്നു. പുറത്തുകടന്നാല്‍ കൂടുതല്‍ ശമ്പളം
കിട്ടുമെന്ന ധാരണയിലാകാം അങ്ങനെ ചെയ്തത്. പാസ്പോര്‍ട്ടും മറ്റു
പേപ്പറുകളുമെല്ലാം ബോംബെയിലുള്ള മകന് അയച്ചുകൊടുത്തു എന്നും അല്ലെങ്കില്‍
ഉദ്യോഗസ്ഥന് അവ കരസ്ഥമാക്കുമെന്നും ഭയന്നിട്ടാണത്രേ അങ്ങനെ ചെയ്തത്.
വളരെ ദയനീയാവസ്ഥയിലായിരുന്നു അവര്‍ ജോര്‍ജ് കോലത്തിന്റെയടുത്ത് എത്തുന്നത്.
ഒരു പാസ്റ്റര്‍ കൊണ്ടുവന്നതുകൊണ്ട് ജോര്‍ജ്ജ് വീട്ടില്‍
നിര്‍ത്തുകയായിരുന്നു. സാധാരണ അമേരിക്കയിലെത്തുന്നവരൊക്കെ
വിസയുമായിട്ടാണല്ലോ വരുന്നതെന്നും കുടുംബാംഗങ്ങള്‍ കരുതി.അതുകൊണ്ട്
അതേക്കുറിച്ച് ആദ്യമൊന്നും അന്വേഷിക്കുകയോ അല്ലെങ്കില്‍ യു.എന്‍.
ഉദ്യോഗസ്ഥന് അന്വേഷണം നടത്തുകയോ ചെയ്തില്ല. അദ്ദേഹം അന്വേഷണം നടത്തുകയോ
ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കുകയോ ചെയ്തിരുന്നെങ്കില്‍
എന്താകുമായിരുന്നു അവസ്ഥ എന്ന് ഒരിക്കല്‍ വത്സമ്മയോട് ആനി തിരക്കിയിരുന്നു.
അങ്ങനെ ചെയ്താല്‍ തന്നെ പീഡിപ്പിച്ചു എന്നു പറഞ്ഞ് കേസു കൊടുക്കുകയും
അതുവഴി അമേരിക്കയില്‍ സ്ഥിരതാമസമാക്കാനുള്ള വിസ സംഘടിപ്പിക്കും എന്ന്
വത്സമ്മ മറുപടി പറഞ്ഞെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
ബിസിനസ്സ് ശൃംഖലകളുള്ള ജോര്‍ജ്ജിനോ ആനിയ്ക്കോ വത്സമ്മയുടെ യഥാര്‍ത്ഥ
വിവരങ്ങള്‍ ആദ്യമൊന്നും അറിയില്ലായിരുന്നു. വീട്ടിനകത്ത് മുഴുവന്‍
സ്വാതന്ത്ര്യവും അവര്‍ക്കുണ്ടായിരുന്നു. ഭക്ഷണം പാകം ചെയ്യുവാന്‍ നിക്കോള്‍
എന്നഒരു അമേരിക്കക്കാരി ഷെഫ് ഉണ്ട്.
ലേഖകന്‍ അവരുമായും സംസാരിച്ചു. അവരാണ് കുട്ടികള്‍ക്കും
കുടുംബാംഗങ്ങള്‍ക്കുമുള്ള ഭക്ഷണം തയ്യാറാക്കുന്നത്. ഒരു പ്രൊഫഷണല്‍ ഷെഫ്
ആയതുകൊണ്ട് അവര്‍ പല രീതികളിലുള്ള ഭക്ഷണമുണ്ടാക്കും. കുട്ടികള്‍ക്ക്
ഇന്ത്യന്‍ ഭക്ഷണത്തേക്കാള്‍ ഇഷ്ടം അമേരിക്കന്‍ ഭക്ഷണമാണ്. വത്സമ്മയും
അവരുണ്ടാക്കുന്ന ഭക്ഷണം കഴിക്കുമായിരുന്നു.
ഇടയ്ക്ക് ഇന്ത്യന്‍ രീതിയിലുള്ള ഭക്ഷണമോ മറ്റോ വത്സമ്മയ്ക്ക് വേണമെങ്കില്‍
അത് അവര്‍ തന്നെ ഉണ്ടാക്കി കഴിക്കും. കടകളില്‍ പോകുന്നതും സാധനങ്ങള്‍
വാങ്ങുന്നതുമെല്ലാം നിക്കോള്‍ ആണ്.
ഞാന്‍ വിചാരിച്ചു ഇന്ത്യന്‍ ഭക്ഷണമുണ്ടാക്കാന്‍ മണിക്കൂറുകളെടുക്കുമെന്ന്.
അത് സത്യമല്ല എന്ന് പിന്നീട് ഞാന്‍ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. വത്സമ്മ
പോയതിനുശേഷം ആനിയുമായി ഞാന്‍ ഇന്ത്യന്‍ ഭക്ഷണമുണ്ടാക്കാറുണ്ട്. അതത്ര
പ്രയാസമുള്ള പണിയല്ല എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.വളരെ
ഈസിയായിരുന്നു അത്. രാത്രി എട്ടു മണിയാകുമ്പോഴേക്കും കുട്ടികളും ഞങ്ങളും
ഡിന്നര്‍ കഴിച്ചിരിക്കും. എവരിതിംഗ് ഈസ് ക്ലീന്‍. പിന്നെ കിച്ചനില്‍
ആര്‍ക്കും യാതൊരു പണിയുമില്ല' എന്ന് നിക്കോള്‍ പറഞ്ഞു.
വീട്ടില്‍ ഭക്ഷണത്തിനു യാതൊരു ക്ഷാമവുമില്ല. സ്റ്റോര്‍ റൂമിലായാലും
ഫ്രിഡ്ജിലായാലുംഭക്ഷണ സാധനങ്ങള്‍ ഇഷ്ടം പോലെ സ്റ്റോക്ക് ചെയ്തിട്ടുണ്ട്.
നിക്കോള്‍ ആണ് ആ വക കാര്യങ്ങള്‍ ചെയ്യുന്നത്.
കുടുംബാംഗങ്ങളെല്ലാവരും സമ്മര്‍ കാലങ്ങളില്‍ ഔട്ടിംഗിനു പോകുമ്പോള്‍
വത്സമ്മയും കൂടെയുണ്ടാകും. ജോര്‍ജ്ജ് ജീവിച്ചിരുന്നപ്പോള്‍ ഞങ്ങള്‍
ഔട്ടിംഗിന് പോയാല്‍ ഒരാഴ്ചയോളം ക്യാമ്പിംഗും മറ്റുമായി പുറത്തായിരിക്കും.
വത്സമ്മയും കൂടെയുണ്ടാകും. എവിടെപ്പോയാലും വത്സമ്മ ഒരു ചെറിയ
ക്യാമറയുമായിട്ടായിരിക്കും പോകാറ്. എവിടെച്ചെന്നാലും ഫോട്ടൊയുമെടുക്കും. ആ
ഫോട്ടോകള്‍ തന്നെ ഞങ്ങള്‍ എങ്ങനെയാണ് അവരെ ട്രീറ്റ് ചെയ്തിരുന്നതെന്നതിനു
തെളിവുകളാണ്. ആ ഫോട്ടോകളെല്ലാം വത്സമ്മ കൊണ്ടുപോകുകയും ചെയ്തു.കുട്ടികള്‍
അമ്മച്ചി എന്നു വിളിക്കുന്ന വത്സമ്മയെ ഇളയ കുട്ടിക്ക് വലിയ
സ്നേഹമായിരുന്നു എന്ന് ആനി പറഞ്ഞു.
ഇപ്പോള്‍ പ്രീ കെ.ജി.യില്‍ പഠിക്കുന്ന ഇളയ കുട്ടിയുടെ കാര്യം
നോക്കാനായിരുന്നു വത്സമ്മയെ നിയോഗിച്ചിരുന്നത്. അല്ലാതെ കഠിന
ജോലികള്‍ക്കൊന്നുമല്ല. തന്നെയുമല്ല, വത്സമ്മ വരുന്ന കാലത്ത് വീട്ടില്‍
മറ്റു ജോലിക്കാരും ഉണ്ടായിരുന്നു. എക്സ്ട്രാ ക്യാഷിനു വേണ്ടി പല
ഇന്ത്യക്കാരി സ്ത്രീകളും ജോലിക്കു വന്നിട്ടുണ്ട്. അതില്‍ പ്രായമായവരും
ഉണ്ടായിരുന്നു.
ജോര്‍ജ്ജ് അതൊക്കെ ചെയ്തത് മാനുഷിക പരിഗണനകൊണ്ടു മാത്രമാണെന്ന് ആനി
പറയുന്നു. സഹായമഭ്യര്‍ത്ഥിച്ചു വരുന്ന ആരെയും ജോര്‍ജ്ജ്
നിരാശപ്പെടുത്താറില്ല എന്നും അവര്‍ പറഞ്ഞു. പിന്നെ സ്ഥിരമായി വീട്ടില്‍
തന്നെയുള്ള ഒരാള്‍ പതിനേഴു മണിക്കൂറും ജോലി ചെയ്തു എന്നു പറഞ്ഞാല്‍ ആരാണ്
വിശ്വസിക്കുന്നത്.
തന്നെയുമല്ല, പരാതിയില്‍ പറയുന്നതുപോലെ എല്ലാവര്ക്കും ഭക്ഷണമുണ്ടാക്കുകയോ
വീട് വൃത്തിയാക്കുകയോ ഒന്നും വത്സമ്മ ചെയ്യാറില്ല. വീടു മുഴുവന്‍
വൃത്തിയാക്കാന്‍ വത്സമ്മയ്ക്ക് ഒറ്റയ്ക്ക് കഴിയുകയുമില്ല.
സ്കൂളില്‍ പോകുന്ന കുട്ടികളെ നിക്കോള്‍ ആണ് രാവിലെ സ്കൂള്‍ ബസ്സില്‍
കയറ്റി വിടുന്നത്. അതും രാവിലെ 7:30ന്. വത്സമ്മയുടെ ജോലി ഏറ്റവും ഇളയ
കുട്ടിയെ നോക്കലാണ്. ആ കുട്ടിയാകട്ടേ എഴുന്നേല്ക്കുമ്പോള് ഒന്‍പതു
മണിയെങ്കിലുമാകുമെന്ന് നിക്കോള്‍ പറഞ്ഞു. അല്ലാതെ രാവിലെ 5:45നൊന്നും
വത്സമ്മയ്ക്ക് എഴുന്നേല്‍ക്കേണ്ട ആവശ്യമേ ഇല്ല. ആനി ജോലിക്കു
പോയിക്കഴിഞ്ഞാല്‍ നിക്കോളും വത്സമ്മയും ഇളയ കുട്ടിയും മാത്രമേ
വീട്ടിലുള്ളൂ.
മുഴുവന്‍ സമയവും ടെലഫോണില്‍ തൂങ്ങിക്കിടക്കലാണ് വത്സമ്മയുടെ പണി എന്ന്
നിക്കോള്‍ പറഞ്ഞു. ഹിന്ദിയിലാണ് സംസാരം. മണിക്കൂറുകളോളം ടെലഫോണില്‍
സംസാരിക്കുകയും ടെലിവിഷനിലെ പരിപാടികള്‍ കാണലും ഉച്ചത്തില്‍
സംസാരിക്കുന്നതുമൊക്കെ വത്സമ്മയുടെ സ്വഭാവമായിരുന്നു എന്നും നിക്കോള്‍
പറഞ്ഞു.
വത്സമ്മ ഇന്ത്യയിലേക്ക് ഫോണ്‍ ചെയ്ത് ആരോടാണ് സംസാരിക്കുന്നതെന്ന ലേഖകന്റെ
ചോദ്യത്തിന് രണ്ട് ആണ്മക്കള് ബോംബെയിലുണ്ട് അവരോടാണ് എന്ന് ആനി പറഞ്ഞു.
വീട്ടില്‍ തന്നെയുള്ള ഓഫീസ് മുറിയില്‍ ആനി ജോലിത്തിരക്കിലായാലും
വത്സമ്മയ്ക്ക് ടെലഫോണ്‍ ചെയ്യാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു.
ടൈം വാര്‍ണറിന്റെ മാസത്തില്‍ ലഭിക്കുന്ന 1000 മിനിറ്റുകളുടെ സര്‍വ്വീസ് 4
ദിവസം കൊണ്ട് വത്സമ്മ വിളിച്ചു തീര്‍ക്കുകയും തുടര്‍ന്നുള്ള
മിനിറ്റുകള്‍ക്ക് അധിക ചാര്‍ജ്ജ് അവര്‍ ഈടാക്കാന്‍ തുടങ്ങിയതോടെ അതു
നിര്‍ത്തി കോളിംഗ് കാര്‍ഡുകള്‍ വാങ്ങിക്കൊടുക്കുമായിരുന്നു എന്ന് ആനിയും
നിക്കോളും പറഞ്ഞു. പല പ്രാവശ്യവും നിക്കോള്‍ തന്നെയാണ് കോളിംഗ് കാര്‍ഡുകള്‍
വാങ്ങിക്കൊടുക്കാറെന്നും അവര്‍ പറഞ്ഞു. ബോംബെയിലെ മകന് ഇന്റര്‍നെറ്റ്
ടെലഫോണ്‍ വഴിയാണ് വത്സമ്മയെ വിളിക്കാറ്. അതുകൊണ്ടുതന്നെ മണിക്കൂറുകളോളം
അവര്‍ ഫോണിലായിരിക്കും എന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
അടിമപ്പണി ചെയ്യിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുമായിരുന്നെങ്കില്‍ എങ്ങനെ
അഞ്ചര വര്‍ഷം തങ്ങളുടെ കൂടെ കഴിഞ്ഞു? ആനി ചോദിക്കുന്നു. നിയമപരമായ
താമസവിസയൊന്നും ഇല്ലാത്തതുകൊണ്ട് വത്സമ്മയുടെ ആവശ്യപ്രകാരമാണ് പണമായും
ചെക്കായും ശമ്പളം കൊടുത്തുകൊണ്ടിരുന്നത്. ജോര്‍ജ്ജ് എല്ലാം
ചെയ്തിരുന്നതുകൊണ്ട് ആനിയ്ക്ക് അതൊന്നും ശ്രദ്ധിക്കേണ്ട
കാര്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ നല്ല ഒരു വീട് ബോംബെയില്‍ വത്സമ്മ പണി
കഴിപ്പിച്ചിട്ടുണ്ടെന്ന് ആനി പറഞ്ഞു. ആരുടെ പണമായിരുന്നു അത് എന്നും
ചോദിക്കുന്നു. ഒന്നോ രണ്ടോ പ്രാവശ്യം വത്സമ്മയുടെ അമ്മയുമായി ആനി ഫോണില്‍
സംസാരിച്ചിട്ടുണ്ട്.
ജോര്‍ജ്ജിന്റെ മരണശേഷം ബിസിനസ്സ് കാര്യങ്ങള്‍ നോക്കി നടത്താന്‍ ആനി
നിര്‍ബ്ബന്ധിതയായി. അതുകൊണ്ടുതന്നെ വീട്ടുകാര്യങ്ങള്‍ നോക്കാനോ വത്സമ്മയുടെ
വിസയുടെയും മറ്റു കാര്യങ്ങള്‍ നോക്കാനോ ആനിക്ക് സമയമില്ലാതെയായി. പക്ഷെ,
വത്സമ്മ മുന്‍കൂട്ടി എല്ലാ പ്ലാനുകളും ചെയ്യുന്നുണ്ടായിരുന്നു എന്ന്
പിന്നീടാണ് ആനി മനസ്സിലാക്കിയതത്രേ.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഇമിഗ്രേഷന്‍ അധികൃതര്‍ വീട്ടിലെത്തിയത്.
എന്താണ് സംഭവിച്ചതെന്നോ എന്തിനാണ് അവര്‍ വന്നതെന്നോ ആനിക്ക് ആദ്യം
പിടികിട്ടിയില്ല. വത്സമ്മയെ തിരക്കിയാണ് അവര്‍ വന്നതെന്നറിഞ്ഞപ്പോള്‍
മാത്രമാണ് കാര്യങ്ങളുടെ ഗൗരവം മനസ്സിലായത്. എന്നാല്‍, വളരെ കൂളായി വത്സമ്മ
പെരുമാറുന്നതു കണ്ടപ്പോള്‍ ആനി വക്കീലിന് ഫോണ്‍ ചെയ്യുകയും വത്സമ്മയോട്
കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. 'അവര്‍ എന്നെ കൊണ്ടുപോകാന്‍ വന്നതാണെന്ന്'
വത്സമ്മ പറഞ്ഞതു കേട്ടപ്പോള്‍ ആനിക്ക് ദ്വേഷ്യവും സങ്കടവും വന്നു എന്നും
എന്താണ് ചെയ്യേണ്ടതെന്ന് ഒരു ഊഹവും ഇല്ലായിരുന്നു എന്നു പറഞ്ഞു.
വത്സമ്മയാകട്ടേ പെട്ടികളെല്ലാം പാക്കു ചെയ്ത് മേക്കപ്പുമൊക്കെ ഇട്ട്
ഇന്ത്യയിലേക്ക് വെക്കേഷന് പോകാന്‍ റെഡിയായി നില്ക്കുന്നതുപോലെയായിരുന്നു.
പിന്നീടാണ് അറിഞ്ഞത് തലേ ദിവസം തന്നെ വത്സമ്മയുടെ മകന് ഫോണിലൂടെ എല്ലാം
വത്സമ്മയെ അറിയിച്ചിരുന്നു എന്ന്്.മകന് പറഞ്ഞിരുന്നത്രേ അവര്‍ വരുന്ന
സമയമൊക്കെ.ഒരു പെട്ടിയുമായി വന്ന വത്സമ്മ എമിഗ്രേഷന്‍ അധികൃതരുടെ കൂടെ
പോകുമ്പോള്‍ അഞ്ചു പെട്ടികളുമായാണ് പോയതെന്ന് ആനി പറഞ്ഞു. എല്ലാം
പാക്കുചെയ്ത് റെഡിയായി ഇരിക്കുകയായിരുന്നു വത്സമ്മ എന്ന് ആനിഅപ്പോള്
മാത്രമാണ് ആനി അറിഞ്ഞതത്രേ.
വത്സമ്മയുടെ മകന് ഫോണ്‍ സംഭാഷണം റെക്കോര്‍ഡു ചെയ്യുന്നുണ്ടെന്നോ ഒന്നും
തനിക്കറിയില്ലായിരുന്നു. എല്ലാം മുന്‍കൂട്ടി പ്ലാന്‍
ചെയ്തതുപോലെയായിരുന്നു.
വത്സമ്മയെ പതിനേഴു മണിക്കൂര്‍ ജോലി ചെയ്യിക്കുമെന്ന് പറഞ്ഞത് ശരിയാണോ എന്ന
ചോദ്യത്തിന് നിക്കോളിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'പതിനേഴു മണിക്കൂറല്ല,
ഇരുപത്തിനാലു മണിക്കൂറും അവര്‍ ഇവിടെയുണ്ടായിരുന്നു. ജോലി
ചെയ്യുന്നതിനിടയില്‍ ഒരു ടെലിവിഷന്‍ ഷോ മുഴുവനും കാണാന്‍ ആരെങ്കിലും
സമ്മതിക്കുമോ? ഇവിടെയാണെങ്കില്‍ മുക്കിലും മൂലയിലുമൊക്കെ ടെലിവിഷനുണ്ട്.
ഇംഗ്ലീഷ് ചാനലിലെ ചില പ്രോഗ്രാമുകള്‍ വത്സമ്മയ്ക്ക് മന:പ്പാഠമാണ്. അതില്‍
അഭിനയിക്കുന്നവരുടെ പേരുകള്‍, പ്രസിദ്ധരായ ഗായകരുടെ പേരുകള്‍ എല്ലാം
വത്സമ്മയ്ക്ക് മന:പ്പാഠമാണ്. ടെലിവിഷന്റെ ശബ്ദം ഉച്ചത്തില്‍ വെച്ച് അതില്‍
കാണുന്നതുപോലെ ഡാന്‍സ് ചെയ്യുകയും പാട്ടു പാടുകയും ഒക്കെ ചെയ്ത് പരിപാടി
കഴിയുന്നതുവരെ ഇരിക്കാന്‍ ഒരു ജോലിക്കാരിയെ ആരെങ്കിലും അനുവദിക്കുമോ?
അമേരിക്കയില്‍ ജോലിസ്ഥലത്ത് മണിക്കൂറുകളോളം ടെലിവിഷന്‍ കാണാന്‍ ആരാണ്
അനുവദിക്കുന്നതെന്നാണ് നിക്കോളിന്റെ ചോദ്യം.
'വത്സമ്മ ചെയ്തിരുന്ന ജോലി ഇപ്പോള്‍ ഞാനാണ് ചെയ്യുന്നത്. വത്സമ്മ രാത്രി
പന്ത്രണ്ടു മണിയായാലും ഉറങ്ങുകയില്ല. അപ്പോഴും ഫോണില്‍
സംസാരിക്കുകയായിരിക്കും. ഞാന്‍ തന്നെ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്
ഇത്രയും സമയം ഫോണില്‍ ആരെങ്കിലും സംസാരിക്കുമോ? ഹിന്ദിയിലായതുകൊണ്ട്
എനിക്കൊന്നും മനസ്സിലാകുകയില്ല. എങ്കിലും ഇന്ത്യയിലേക്കാണ്
വിളിക്കുന്നതെന്നറിയാം. കാരണം കോളിംഗ് കാര്‍ഡുകള്‍ വാങ്ങിക്കൊണ്ടുവരുന്നത്
ഞാനാണല്ലോ' നിക്കോള്‍ പറഞ്ഞു.
പിന്നെ ഈ വീട്ടില്‍ സ്ഥിരതാമസമുള്ള ഒരാള്‍, അത് വേലക്കാരിയാണെങ്കില്‍,
ഇരുപത്തിനാലു മണിക്കൂറും ജോലിയാണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കും.
നിക്കോള്‍ കൂട്ടിച്ചേര്‍ത്തു.
ആനിയെ അടുത്തറിയാവുന്ന ആരും ഇത്തരത്തിലുള്ള ആരോപണം വിശ്വസിക്കുകയില്ല എന്ന് നിക്കോള്‍ ആണയിട്ടു പറയുന്നു.
ആനി രാവിലെ പുറത്തുപോകുകയും കുട്ടികള്‍ സ്കൂളില്‍ പോകുകയും ചെയ്താല്‍
എനിക്ക് കടകളില്‍ പോകണം. തിരിച്ചു വരുമ്പോള്‍ രണ്ടോ മൂന്നോ
മണിക്കൂറെങ്കിലും ആകും. വത്സമ്മയെ അടിമപ്പണി ചെയ്യിക്കുകയായിരുന്നെങ്കില്‍
അവര്‍ക്ക് പുറത്തേക്കിറങ്ങി റോഡരികില്‍ പോയി നിന്ന് ജനങ്ങളെ വിളിച്ചു
കൂട്ടാമായിരുന്നു. അല്ലെങ്കില്‍ ടെലഫോണിലൂടെ ആരെയെങ്കിലുമൊക്കെ വിളിച്ച്
കാര്യങ്ങള്‍ പറയാമായിരുന്നു. അതൊന്നും ചെയ്യാതെ അഞ്ചര വര്‍ഷം ഇവിടെ കഴിഞ്ഞ്
ഇങ്ങനെയൊരു ട്രാപ്പ് ഒരിക്കലും ചെയ്യരുതായിരുന്നു.'
പുറത്ത് നടക്കാന്‍ പോകുകയും ദിവസേന മെയില്‍ എടുക്കാന്‍ ഗേറ്റുവരെ
പോകുന്നതുമൊക്കെ വത്സമ്മയായിരുന്നു.വീട്ടിലെ പുറത്തെ പണിക്കും മറ്റും വേറെ
ജോലിക്കാരുണ്ട്.
ശമ്പളം കൊടുക്കാതെ അടിമപ്പണി ചെയ്യിച്ചു എന്ന് പറയുന്നത് ശുദ്ധ
ഭോഷത്തരമാണ്. ശമ്പളം കൊടുത്തില്ലെങ്കില്‍ മറ്റൊരു വരുമാനവുമില്ലാത്ത
വത്സമ്മ എങ്ങനെ ബോംബെയില്‍ നല്ല വീടു വെച്ചു? ആനിയുടെ ചോദ്യമതാണ്. 'തന്നെ
ക്രൂരയായി ചിത്രീകരിച്ചവര്‍ തന്റെ മറ്റു ജോലിക്കാരോടോ സഹപ്രവര്‍ത്തകരോടോ
അയല്‍ക്കാരോടോ ചോദിച്ചു മനസ്സിലാക്കാവുന്നതേ ഉള്ളൂ' ആനി പറഞ്ഞു.
'ഇത്രയും വലിയ ബിസിനസ്സ് ശൃംഖല അമേരിക്കയില്‍ നടത്തണമെങ്കില്‍ ഇവിടത്തെ
നിയമങ്ങള്‍ക്കനുസൃതമായേ നടത്താന്‍ പറ്റൂ എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്.
കണക്കുകള്‍ ബോധിപ്പിക്കാതെ ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍
കഴിയുമോ? ടാക്സ് കൊടുക്കാതെ ഇവിടെ ബിസിനസ്സ് ചെയ്യാന്‍ പറ്റുമോ?' ആനി
ചോദിക്കുന്നു.
അനധികൃതമായി അമേരിക്കയില്‍ എത്രയോ പേര് ജോലി ചെയ്യുകയും അവരൊക്കെ
ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ എംപ്ലോയര്‍ വഴി പേപ്പറുകള്‍
ശരിയാക്കി ഇവിടെ സ്ഥിരതാമസമാക്കുന്നു. വത്സമ്മയുടെ അവസ്ഥ കണ്ട് ഞങ്ങളും
അതിനു തന്നെയാണ് ശ്രമിച്ചുകൊണ്ടിരുന്നത്. പക്ഷേ, ജോര്‍ജ്ജിന്റെ ആകസ്മികമായ
മരണം എല്ലാം തകിടം മറിക്കുകയായിരുന്നു. ഭര്‍ത്താവ് മാത്രമല്ല, മൂത്ത മകനും ആ
അപകടത്തില്‍ മരണപ്പെട്ടതോടെ താനൊരു മരപ്പാവ കണക്കെ ആയിപ്പോയി. ഇപ്പോഴും ആ
ആഘാതത്തില്‍ നിന്ന് മോചിതയായിട്ടില്ല എന്ന് ആനി പറഞ്ഞു. അതിനിടയില്‍
വത്സമ്മയുടെ കാര്യം ശ്രദ്ധിക്കാനോ വേണ്ട നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിക്കാനോ കഴിഞ്ഞില്ലെന്നുള്ളത് സത്യമാണ്.
പക്ഷെ, വത്സമ്മയാകട്ടെ അമേരിക്കയില്‍ സ്ഥിരതാമസമാക്കാനുള്ള തന്ത്രങ്ങള്‍
മെനയുകയായിരുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണ് പിന്നീടുണ്ടായ
സംഭവവികാസങ്ങളെന്ന് കുടുംബവൃത്തങ്ങളും മറ്റും പറയുന്നു. ബോംബെയിലുള്ള മകന്
അമേരിക്കയിലുള്ള ഏതെങ്കിലും സ്ത്രീകളെ വിവാഹം കഴിച്ച് അതുവഴി
അമേരിക്കയിലേക്ക് വരാനുള്ള വഴികള്‍ തേടി സോഷ്യല്‍ നെറ്റ്വര്ക്കിംഗിലൂടെ
ശ്രമിക്കുന്നുണ്ടെന്ന് ഒരിക്കല്‍ വത്സമ്മ സൂചിപ്പിച്ചിരുന്നു എന്ന്
കുടുംബാംഗങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വത്സമ്മയെ ഇമിഗ്രേഷന്‍ അധികൃതര്‍ കൊണ്ടുപോയതിനുശേഷം ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല.
വീട്ടിലെ ഫോണ്‍ അണ്‍ലിസ്റ്റഡ് ആണെങ്കിലും വത്സമ്മയുടെ മക്കള്‍ക്ക് നമ്പര്‍
കൊടുത്തിട്ടുണ്ട്. ആ ഫോണിലാണ് അവര്‍ വിളിക്കാറ്. പിന്നെ ആരെങ്കിലും ഫോണ്‍
വിളിക്കുകയാണെങ്കില്‍ വത്സമ്മയാണ് ഫോണ്‍ അറ്റന്‍ഡ് ചെയ്യാറ്. അങ്ങനെ ഫ്രീഡം
ഉള്ള ഈ വീട്ടില്‍ അവരെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചു എന്ന് പറയുന്നതില്‍
എന്താണ് ന്യായമെന്ന് ആനി ചോദിച്ചു.
വേലക്കാരിയെ പീഡിപ്പിച്ച ക്രൂരയായ കോടീശ്വരിയെന്ന് തന്നെ മുദ്രയടിക്കാന്‍
മാധ്യമങ്ങള്‍ കാണിച്ച വ്യഗ്രതയാണ് ആനിയേയും കുടുംബാംഗങ്ങളേയും ഏറെ
വേദനിപ്പിച്ചതെന്ന് അവര്‍ പറയുന്നു. അമേരിക്കയിലെ ഏതോ മഞ്ഞപ്പത്രത്തില്‍
വന്ന വാര്‍ത്ത അതേപടി കോപ്പിയടിക്കുകയോ ഊഹാപോഹങ്ങള്‍ എഴുതിച്ചേര്‍ത്ത്
പ്രചരിപ്പിക്കുകയോ ഒക്കെ ചെയ്യുന്നതാണോ പത്ര ധര്‍മ്മമെന്ന് കുടുംബാംഗങ്ങള്‍
ചോദിക്കുന്നു. പത്രങ്ങള്‍ സെന്‍സേഷനുവേണ്ടി എന്തും ചെയ്യും എന്നതിന്റെ
പ്രത്യക്ഷ ഉദാഹരണമാണ് ഭര്‍ത്താവും മകനും മരിച്ചു കിടന്നപ്പോള്‍ ആ കാഴ്ച
കണ്ട് ബോധരഹിതയായ ആനിയെ കൂട്ടുകാരിയും സഹോദരഭാര്യയും
താങ്ങിപ്പിടിച്ചിരിക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി തന്നെ അറസ്റ്റു
ചെയ്തപ്പോഴെടുത്ത ചിത്രമെന്ന നിലയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത
സൃഷ്ടിച്ചതെന്ന് ആനി സങ്കടത്തോടെ ലേഖകനോടു പറഞ്ഞു.ഒരു മലയാളി സ്ത്രീയുടെ
ദയനീയാവസ്ഥ കണ്ട് അല്പം കരുണ കാണിച്ച തനിക്കും കുടുംബത്തിനും ഈ ഗതികേട്
വന്നതോര്‍ത്ത് ഖേദിക്കുകയാണ് ആനിയും കുടുംബാംഗങ്ങളും. അമേരിക്കയില്‍
മാത്രമല്ല, കേരളത്തിലും എല്ലാവരും വ്യാകുലതയിലാണ്. സത്യമെന്താണെന്ന് ആരും
അന്വേഷിക്കുന്നില്ല, അല്ലെങ്കില്‍ അറിയാന്‍ ആഗ്രഹിക്കുന്നില്ല.
അമേരിക്കയിലെ ഒരു ഇന്ത്യന്‍ ഡിപ്ലോമാറ്റിനെക്കുറിച്ച് കഴിഞ്ഞ
വര്‍ഷംവീട്ടുവേലക്കാരി പ്രചരിപ്പിച്ച കുപ്രചരണങ്ങളുടെ അതേ രീതിയിലാണ്
ഇവിടെയും വത്സമ്മ എന്ന വേലക്കാരി തന്ത്രങ്ങള്‍ മെനഞ്ഞതെന്ന് ലേഖകനു തോന്നി.
Read another report
'കോടതി വിട്ടയച്ചിട്ടും മാധ്യമങ്ങള്‍ തേജോവധം ചെയ്തു'
\്യൂയോര്‍ക്ക്: ജാമ്യം പോലും ഇല്ലാതെ കോടതി വിട്ടയച്ചിട്ടും മാധ്യമങ്ങള്‍
തേജോവധം ചെയ്തതില്‍ ആനി ജോര്‍ജിന്റെ കുടുംബം ദു:ഖം പ്രകടിപ്പിച്ചു.
രണ്ടു വര്‍ഷം മുമ്പ് ഭര്‍ത്താവും മൂത്ത കുട്ടിയും മരിച്ചപ്പോള്‍
പൊട്ടിക്കരയുന്ന ആനി ജോര്‍ജിന്റെ ചിത്രമാണ് കേരളത്തിലേതടക്കം പല
മാധ്യമങ്ങളിലും വന്നത്. അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന ആനി ജോര്‍ജ് കരയുന്നു
എന്നതായിരുന്നു പലതിലും അടിക്കുറിപ്പ്. നിയമവിരുദ്ധമായി പഴയ ചിത്രം
ഉപയോഗിച്ചതിനു പുറമെ തെറ്റായ വിവരണം നല്‍കാനും മാധ്യമങ്ങള്‍ മടിച്ചില്ല.
അമേരിക്കയിലെ ഒരു പത്രം പുത്രന്റെ മൃതദേഹം നദിയില്‍ നിന്ന്
കരയ്ക്കെത്തിക്കുന്ന ചിത്രം 25 ഡോളര്‍ വിലയ്ക്ക് വിറ്റു. നിയമ
നടപടിയെടുക്കുമെന്ന് പറഞ്ഞപ്പോഴാണ് അത് നിര്‍ത്തിയത്.
ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ കാരിക്കേച്ചറായി വന്ന വലിയ
ചിത്രത്തില്‍ തറയില്‍ കിടക്കുന്ന സ്ത്രീയെ ബല്‍റ്റ് ഊരി അടിക്കുന്ന
വനിതയുടെ ചിത്രീകരണമായിരുന്നു. പ്രതിക്ഷേധം അറിയിച്ചപ്പോള്‍ അത്
പിന്‍വലിച്ചു.
എന്തായാലും ഇതൊരു വാര്‍ത്താപ്രാധാന്യമുള്ള കാര്യമായി തോന്നിയില്ല. അതിനാല്‍
തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ചതുമില്ല. മാധ്യമങ്ങളില്‍
നിറംപിടിപ്പിച്ച കഥകളാണ് അതുമൂലം വന്നത്.
അഞ്ചരവര്‍ഷം ആല്ബനിക്കടുത്ത റെക്സ് ഫോര്‍ഡിലെ വീട്ടില്‍ ജോലിക്കു നിന്ന
'വി.എം' എന്ന സ്ത്രീയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിച്ചതായി അവര്‍ പോലും
പറഞ്ഞിട്ടില്ല. ചാര്‍ജ് ഷീറ്റിലും അത്തരമൊരു പരാമര്‍ശം പോലും ഇല്ല.
കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്ര പ്രകാരം ആരോപിതമായ കുറ്റം
നിയമാനുസൃതമായ വിസയില്ലാത്ത ആളെ സംരക്ഷിച്ചുവെന്നതാണ് (ടൈറ്റില്‍ 8- US
code, section 1324)
'വി.എമ്മി'നെ കൊണ്ടുവന്നത് ഞങ്ങളല്ല. 1998-ല്‍ വന്ന അവര്‍ 2005-ല്‍ ജോലി
തേടി വന്നതാണ്. പേപ്പറുകള്‍ ഉണ്ടെന്നു പറഞ്ഞാണ് വന്നത്- കുടുംബാംഗങ്ങള്‍
ചൂണ്ടിക്കാട്ടി. ജോര്‍ജ് കോലത്ത് ജീവിച്ചിരിക്കുമ്പോഴാണ് അവരെ
ജോലിക്കെടുത്തത്. അവരുടെ പേപ്പറുകളൊക്കെ പരിശോധിച്ചുവോ എന്നു
വീട്ടുകാര്‍ക്കറിയില്ല. ജോര്‍ജ് കോലത്തും പുത്രനും മരിച്ചശേഷം ആനി ജോര്‍ജ്
അഞ്ചു മക്കളേയും വളര്‍ത്തി ബിസിനസ് കാര്യങ്ങളും നോക്കി നടത്തേണ്ട
സ്ഥിതിവന്നു. അത്തരമൊരു സ്ഥിതിയില്‍ കഴിയുന്നയാള്‍ വീട്ടുജോലിക്കാരിയുടെ
ലീഗല്‍ സ്റ്റാറ്റസിനെപ്പറ്റി ചിന്തിക്കുമെന്ന് കരുതാനാവില്ല.
ജോര്‍ജ് കോലത്ത് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് എല്ലാ കാര്യങ്ങളും നിയമാനുസൃതം
തന്നെയാണ് ചെയ്യുന്നത്. ജോലിക്കാരി ശമ്പളം ക്യാഷ് ആയി വാങ്ങിവന്നത് അവരുടെ
താത്പര്യപ്രകാരമാണ്- കുടുംബാംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
വീട്ടില്‍ അമേരിക്കക്കാരായ ജോലിക്കാരി വേറെയുമുണ്ട്. അവര്‍ ആനി ജോര്‍ജിന് അനുകൂലമായി എവിടെയും പറയാന്‍ സന്നദ്ധയായി രംഗത്തുണ്ട്.
കോടതിയില്‍ ചെന്നപ്പോള്‍ തന്നെ കുറ്റം സമ്മതിച്ച് പിഴ ഒടുക്കി
പോരാമായിരുന്നു. എന്നാല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന ഉറപ്പുകൊണ്ടാണ്
അതു ചെയ്യാതിരുന്നതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
പിണക്കമോ ദേഷ്യമോ ഉള്ള വ്യക്തി അഞ്ചര വര്‍ഷം വീട്ടില്‍ തുടരുമോ എന്നു
കുടുംബാംഗങ്ങള്‍ ചോദിക്കുന്നു. ഇഷ്ടമില്ലെങ്കില്‍ അവര്‍ക്ക്
പോകാമായിരുന്നു. നേരത്തെ നിന്നിരുന്ന വീട്ടില്‍ നിന്ന് അവര്‍ അങ്ങനെ
പോയതുമാണ്.
അധികൃതര്‍ 'വി.എമ്മി'നെ കസ്റ്റഡിയിലെടുത്തത് ലീഗല്‍ പേപ്പര്‍
ഇല്ലാത്തതുകൊണ്ടാണെന്നാണ് കരുതിയത്. അതു തങ്ങള്‍ക്കെതിരേയുള്ള നീക്കമായി
കരുതിയിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
Photos
ആനി ജോര്‍ജ്, 4 കുട്ടികള്‍, മുത്തശ്ശി-ആല്‍ബത്തില്‍ നിന്ന്
ആനി ജോര്‍ജ്
മൊയ്തീന് പുത്തന്‍ ചിറ കോലത്ത് മാന്‍ഷനു മുന്നില്‍
വത്സമ്മയുടെ മുറി, ബെഡ്ഡ്
see also: ആനി ജോര്‍ജിനെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് കുടുംബം in Special section