ന്യൂജേഴ്സി: പൊളിറ്റിക്കല്‍ ഫോറം പോലെ ഫോമയുടെ മറ്റൊരു മികച്ച സംരംഭമായ
പ്രവാസി പ്രോപ്പര്‍ട്ടി പ്രോട്ടക്ഷന്‍ കൗണ്‍സിലിന്റെ ഉദ്ഘാടനം നാട്ടിലെ
സ്വത്ത് തട്ടിയെടുക്കുന്ന ദു:സ്ഥിതിയെപ്പറ്റിയുള്ള ചര്‍ച്ചക്കും വേദിയായി
പ്രവാസി സ്വത്തിന്റെ അനധികൃത കൈമാറ്റവും കയ്യേറ്റവും നടക്കുന്നത് നിര്‍ബാധം
തുടരുന്നതായി കൗണ്‍സില്‍ ചെയര്‍ സേവി മാത്യു ചൂണ്ടിക്കാട്ടി. ഭൂമി
കയ്യേറ്റം ക്രമിനല്‍ കുറ്റമല്ലെന്നതാണ് ഇന്ത്യയിലെ സ്ഥിതി. അതിനു സിവില്‍
കേസിനു പോകണം. ഈ സ്ഥിതി മാറണമെങ്കില്‍ ഇന്ത്യന്‍ പീനല്‍കോഡില്‍ കേന്ദ്രം
മാറ്റം വരുത്തണം. സംസ്ഥാനത്തിന്റെ കീഴിലുള്ള രജിസ്ട്രേഷന്/ റവന്യൂ
വകുപ്പുകളാവട്ടെ നിയമം പാലിക്കില്ല. കൈക്കൂലി വാങ്ങുകയും ചെയ്യുന്നു.
പഞ്ചാബില്‍ പ്രവാസി സ്വത്തിനായി പ്രത്യേക നിയമമുണ്ട്. കേരളത്തിലും
അതുണ്ടാകണം. വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവാസി സ്വത്ത് സംരക്ഷണത്തിനായി
ഫോമയുടെ നേതൃത്വത്തില്‍ വാഹന പ്രചാരണ യാത്ര നടത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ ഉറപ്പില്‍ അതു നിര്‍ത്തി. പിന്നീട് ഇതിനായി ഒരു
ട്രൈബ്യൂണല്‍ വന്നു. അതില്‍ യൂറോപ്പിന്റേയോ, അമേരിക്കയുടേയോ
പ്രതിനിധികളില്ല.
സ്വത്തു സംരക്ഷണത്തിനായി ഒരു മാസ് പെറ്റീഷന് ഓഗസ്റ്റില്‍ കേരളാ
കണ്‍വന്‍ഷനില്‍ വച്ചു അധികൃതര്‍ക്ക് നല്കുമെന്നു സേവി മാത്യു പറഞ്ഞു.
സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ അറിയാനും മറ്റുമായി അഭിഭാഷകരും മറ്റും
അടങ്ങിയ ഒരു സമിതി നാട്ടില്‍ രൂപീകരിക്കും. അവരുടെ ഉപദേശ നിര്‍ദേശങ്ങള്‍
പ്രയോജനപ്പെടുമെന്നു കരുതുന്നു.
പ്രൊപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സിലിനായി അഞ്ചംഗ സമിതിയെ 2015ല്‍
തന്നെ തെരഞ്ഞെടുത്തിരുന്നുവെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ഫോമ പ്രസിഡന്റ്
ബെന്നി വാച്ചാച്ചിറ പറഞ്ഞു. കൗണ്‍സില്‍ വഴി ജനങ്ങള്‍ക്ക് സേവനം ഏറെ
വേഗത്തിലെത്തിക്കാന്‍ കഴിയുമെന്നു തങ്ങള്‍ക്ക് ഉറപ്പുണ്ട്. പ്രഗത്ഭമതികളാണ്
കൗണ്‍സില്‍ അംഗങ്ങള്‍.
ഓഗസ്റ്റില്‍ തിരുവനന്തപുരത്തു നടക്കുന്നകേരളാ കണ്‍വന്‍ഷനില്‍ കഴിയുന്നപേര് പങ്കെടുക്കണമെന്നും ബെന്നി അഭ്യര്‍ത്ഥിച്ചു.
പ്രവാസികള്‍ക്ക് നാട്ടില്‍ സ്വത്തേ ആവശ്യമില്ല എന്ന ധാരണ പരക്കെയുണ്ടെന്ന്
ജനറല്‍ സെക്രട്ടറി ജിബി തോമസ് ചൂണ്ടിക്കാട്ടി. സ്വത്ത് തട്ടിയെടുക്കുകയോ,
പ്രശ്നങ്ങള്‍ നേരിടുകയോ ചെയ്യുമ്പോള്‍ നാട്ടില്‍ ഒരു ലീഗല്‍ ഫോറം
ഉണ്ടെങ്കില്‍ അവരുടെ ഉപദേശ നിര്‍ദേശങ്ങള്‍ വഴികാട്ടിയാകുമെന്നുറപ്പുണ്ട്.
പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് വേണ്ട എന്നാണ് ചട്ടമെന്നു പറയുമ്പോള്‍
തന്നെ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാതെ ബാങ്ക് അക്കൗണ്ട്
പ്രവര്‍ത്തിപ്പിക്കാന്‍ പറ്റില്ലെന്നും പറയുന്നതിലെ വൈരുധ്യംകൗണ്സില്
അംഗം തോമസ് ടി. ഉമ്മന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഇനിയും വ്യക്തത
വന്നിട്ടില്ല. ആധാര്‍ കിട്ടിയില്ലെങ്കില്‍ പിന്നെ എങ്ങനെ ബാങ്ക്
അക്കൗണ്ടുമായി ബന്ധിപ്പിക്കും? പ്രവാസിക്കു ആധാര്‍ വേണ്ട എന്നാണു
മനസിലാകുന്നത്
ഇന്ത്യയില്‍ വലിയ മാറ്റങ്ങള്‍ നടക്കുന്ന കാര്യം ഫോമ മുന്‍ സെക്രട്ടറി
അനിയന് ജോര്‍ജ് ചൂണ്ടിക്കാട്ടി. സ്ഥലം വില്‍ക്കാനോ വാങ്ങാനോ
വിവരങ്ങളെല്ലാം ഇ ട്രഷറിയില്‍ നല്‍കണം. പണവും അതുവഴി അടച്ചാലാണ്
മുദ്രപ്പത്രം കിട്ടുകയുള്ളൂ. ഇത്തരം മാറ്റങ്ങളെപ്പറ്റി നമുക്ക് അറിവു
പകരാനും കൗണ്‍സിലിനു കഴിയും.
തനിക്ക് പരിചയമുള്ള ഒരാളുടെ പിതൃസ്വത്തിനു നടുവിലൂടെ അയാള്‍ അറിയാതെ 20
അടിയില്‍ റോഡ് തീര്‍ത്തകാര്യം അനിയന് ചൂണ്ടിക്കാട്ടി. രണ്ടേക്കറില്‍
അധികമുള്ള സ്ഥലം പിന്നീട് കൈമാറിയതായും കണ്ടു. അതിനെതിരേ കേസിനു
പോയെങ്കിലും വിജയിച്ചില്ല. വല്യമ്മയുടെ പേരിലായിരുന്നു സ്വത്ത്. അവരുടെ
മരണശേഷം പ്രായമുള്ള ഒരു സ്ത്രീയെ കൊണ്ടുപോയി രജിസ്റ്റര്‍ ചെയ്തു.
മരിച്ചുപോയ വല്യമ്മയുടെ ഒപ്പ് ഒരു കുരിശ് അയിരുന്നു. അതു വരയ്ക്കാന്‍
പ്രയാസമില്ലല്ലോ? അങ്ങനെ സ്വത്ത് കൈമോശം വന്നു. എന്തായാലും നാട്ടില്‍
പോകുമ്പോള്‍ സ്വത്ത് ഒക്കെ ഉണ്ടോ എന്നു ഓരോരുത്തരും ഉറപ്പുവരുത്തണം.
ഫോമ ഒരു കണ്വന്ഷന് സംഘടനയല്ല എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്
ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് മുന്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ്
ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 19 വര്‍ഷമായി തന്നോടൊപ്പം താമസിക്കുന്ന അമ്മയുടെ സ്വത്തിലൂടെ
അയല്പക്കത്തുകാരൊക്കെ റോഡ് ഉണ്ടാക്കിയത് ഷീല ശ്രീകുമാര്‍ വിവരിച്ചു.
അധികൃതരോട് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. ഇതിനായി 60 തവണയെങ്കിലും
നാട്ടില്‍ പോയി. അമ്മയ്ക്കിപ്പോള്‍ പ്രായം കൂടിക്കൊണ്ടിരിക്കുന്നു. എന്തു
ചെയ്യും?
നാം ശബ്ദം ഉയര്‍ത്താതെ ഒരു കാര്യവും നേടാനാവില്ലെന്നു ഫിലിപ്പ് ചാമത്തില്‍ ചൂണ്ടിക്കാട്ടി.
മുപ്പത്തഞ്ചു വര്‍ഷമായി ഗള്‍ഫിലുണ്ടായിരുന്ന തന്റെ മാതുലന് അടുത്തിടെ
നാട്ടില്‍ ചെന്നപ്പോള്‍ അഞ്ചേക്കറില്‍ അധികമുള്ള ഭൂമിക്ക് മറ്റാരോ കരം
അടച്ചതായി കണ്ടുവെന്ന് ബിജു കൊട്ടാരക്കര പറഞ്ഞു. കരം അടച്ച രസീതും മറ്റും
ഉപയോഗിച്ച് ലോണ്‍ എടുക്കാനും ദുരുപയോഗം ചെയ്യാനും പറ്റും.
അടുത്തവര്‍ഷം കോണ്‍ഗ്രസിലേക്ക് മത്സരിക്കുമെന്നു പ്രഖ്യാപിച്ച പീറ്റര്‍
ജേക്കബും (ന്യൂജേഴ്സി), കെ.പി. ജോര്‍ജും (ടെക്സസ്) നമ്മുടെ സമൂഹം
രാഷ്ട്രീയമായി ശക്തരാകേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞു. ഏറ്റവും
സമ്പന്നതയുള്ള സമൂഹമാണ് നാം. പക്ഷെ മത്സരത്തിനു നിന്നാല്‍ സഹായമൊന്നും
കിട്ടാറില്ല. 60,000 ഡോളര്‍ സ്വന്തമായി മുടക്കിയാണ് താന്‍ കോണ്‍ഗ്രസിലേക്ക്
മത്സരിച്ചതെന്നു കെ.പി. ജോര്‍ജ് ചൂണ്ടിക്കാട്ടി. 103 വോട്ടിനു
പ്രൈമറിയില്‍ തോറ്റു. 15000 ഇന്ത്യക്കാരുള്ളിടത്താണ് ഇതു സംഭവിച്ചത്.
റിപ്പബ്ലിക്കനായ ലിയനാര്‍ഡ് ലാന്ഡ്സിനെതിരേ 43 ശതമാനം വോട്ട് നേടാന്‍
തനിക്കായത് പീറ്റര്‍ ജേക്കബും ചൂണ്ടിക്കാട്ടി. അടുത്ത
ഇലക്ഷനാകുമ്പോഴേയ്ക്കും സ്ഥിതി മാറും. ഇന്ത്യയിലെ സ്വത്ത് സംബന്ധമായ
കാര്യത്തിലും മറ്റും ഇന്ത്യന്‍ അധികൃതരുടെ മേല്‍ സ്വാധീനം ചെലുത്താന്‍
അമേരിക്കയിലെ ജനപ്രതിനിധികള്‍ക്ക് കഴിയുമെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
എറണാകുളത്ത് 2009ല്‍ പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് ഫ്ളാറ്റ് ബുക്ക് ചെയ്തത്
മാസ് മ്യൂച്വല്‍ ഉദ്യോഗസ്ഥന് ജോര്‍ജ് ജോസഫ് ചൂണ്ടിക്കാട്ടി. പിന്നീട്
മൊത്തം 19 ലക്ഷം കൊടുത്തു. പക്ഷെ എട്ടുവര്‍ഷം കഴിഞ്ഞിട്ടും ഫ്ളാറ്റുമില്ല,
പണവുമില്ല. അധികൃതരോട് പറഞ്ഞിട്ട് കാര്യവുമില്ല.
കൗണ്‍സില്‍ അംഗം രാജു വര്‍ഗീസ് ആയിരുന്നു എം.സി. സ്വത്ത് സംബന്ധിച്ച് ജൂലൈ
13ന് ഒരു ടെലി കോണ്‍ഫറന്‍സ് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
പോള്‍ സി. മത്തായി, ഫോമ വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, ഫോമ മുന്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്മാന് തോമസ് കോശി,
ഫോമ മുന്‍ പ്രസിഡന്റ് ജോര്‍ജ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. സിറിയക്
കുര്യന് നന്ദി പറഞ്ഞു.