വിശേഷ അവസരങ്ങളില്‍ സ്ത്രീകള്‍ സാരിയും
പുരുഷന്മാര് കുര്‍ത്തയും പൈജാമയും ധരിക്കണമെന്ന ആര്.എസ്.എസിന്റെ
നിര്‍ദ്ദേശങ്ങള്‍ അവകാശലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയും
ആണ്. അത് പൗരന്റെ മൗലിക അവകാശമാണ്. അതില്‍ കൈകടത്താനും ആര്‍എസ്എസിന്റെ
തീവ്രവര്‍ഗീയ അജണ്ടയ്ക്ക് അനുസരിച്ച് സമൂഹത്തെ മാറ്റിയെടുക്കാനുമുളള ശ്രമം
ഗുരുതരമായ പൗരാവകാശ ലംഘനമാണ്.
ജന്മദിനാഘോഷത്തിന് മെഴുകുതിരി കത്തിക്കരുത്, മാംസാഹാരം ഉപേക്ഷിക്കണം,
വിശേഷാവസരങ്ങളില്‍ സ്ത്രീകള്‍ സാരിയും പുരുഷന്മാര് കുര്‍ത്തയും പൈജാമയും
ധരിക്കണം, ടിവി കാണരുത്, പ്രഭാതത്തില്‍ ഗുഡ് മോര്‍ണിംഗ് പറയരുത് മുതലായ
നിര്‍ദേശങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീടുകയറുന്നു എന്ന വാര്‍ത്ത
ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജനങ്ങളില്‍ മൂല്യബോധമുണ്ടാക്കാനാണ് ഈ പെരുമാറ്റച്ചട്ടവുമായി വീടുകളിലേക്ക്
ഇറങ്ങുന്നതെന്നാണ് ആര്‍എസ്എസിന്റെ അവകാശവാദം. വാസ്തവത്തില്‍ മനുസ്മൃതിയിലെ
'മൂല്യങ്ങള്‍' കുടുംബങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്.
ഹിന്ദു ജീവിതശൈലി അടിച്ചേല്‍പ്പിക്കാനുള്ള 'കുടുംബ പ്രബോധനം '.
കേന്ദ്രഭരണത്തിന്റെ സഹായത്തോടെയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
ഹിന്ദുത്വ പദ്ധതി നടപ്പാക്കാനുളള ശ്രമം ചെറുത്തില്ലെങ്കില്‍ ഇന്ത്യയുടെ
ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകും.
പശു സംരക്ഷണത്തിെന്റ പേരില്‍ നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ ശക്തമായ
നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈ
വിഷയത്തിലും ഇടപെടാന്‍ സന്നദ്ധത കാണിക്കണം. വ്യക്തികളുടെ സ്വകാര്യ
ജീവിതത്തില്‍ കടന്നു കയറുകയും ഏതു ജീവിത രീതി വേണം എന്ന്
നിഷ്കര്‍ഷിക്കുകയും ചെയ്യുന്നതില്‍ നിന്ന് പിന്മാറാന് ആര്‍എസ്എസിനോട്
അദ്ദേഹം ആവശ്യപ്പെടണം.