കാശ്മിരിലെ ദാല്‍ തടാകത്തില്‍ നീന്തിക്കളിച്ച തുഴക്കാര്‍. ഇദംപ്രഥമമായി
പങ്കെടുത്ത 65-മത് നെഹ്റു ട്രോഫി ജലോത്സവത്തില്‍ വടക്കന്‍ പറവൂരിലെ
തുരുത്തിപ്പുറം ബോട് ക്ലബ് നയിച്ച ഗബ്രിയേല്‍ ചുണ്ടന് ചരിത്ര വിജയം നേടി.
എടത്വ മൂന്നു തൈക്കല്‍ കുടുംബം 2016 ല്‍ നീറ്റിലിറക്കിയ ഈ വള്ളം കഴിഞ്ഞ
വര്‍ഷം കാരിച്ചാലിനോട് ഫൈനലില്‍ തോറ്റതാണ്.
ഫേവറൈറ്റ്കളായ കുമരകം ക്ലബ്ബുകള്‍ നയിച്ച കാരിച്ചാല്‍, പായിപ്പാടന്
ചുണ്ടനുകളെയും യു.ബി.സി. കൈനകരി നയിച്ച മഹാദേവികാട് ചുണ്ടനെയും ഇഞ്ചോടിഞ്ചു
പോരാടി തോപ്പിച്ചാണ് ഗബ്രിയേല്‍ വിജയം ഉറപ്പിച്ചത്.
ഇലക്ട്രോണിക് സ്ടാര്ട്ടര് ചതിച്ചതിനാല്‍ സന്ധ്യ മയങ്ങിക്കഴിഞ്ഞാണ്
ഫൈനല്‍ അരങ്ങേറിയത്. എന്നിട്ടും ഏഴാം കടലിനക്കരെ നിന്നെത്തിയ
ടൂറിസ്റ്റുകള്‍ ഉള്‍പെടെ പതിനായിരക്കണക്കിനു ജനാവലിയെ ഈ ഫൈനല്‍
ത്രില്ലിലാക്കി.
അസമില്‍ നടന്ന ദ്രാഗന്‍ ബോട്ട് റേസി'ല്‍ വച്ചാണ് കുമരകം ടൌണ്‍ ബോട്ട്
ക്ലുബ്ബിന്റെ പരിശീലകന് സുനില്‍ കുമാര്‍ കശ്മീരികളെ ആദ്യം കാണുന്നത്.
ദാല്‍ ലേക്കിലെ നെഹ്റു പാര്‍ക്ക് വാട്ടര്‍ സ്പോര്‍ട്സ് സെന്ററില്‍
നിന്നെത്തിയ അവരേ കോട്ടയത്തേക്ക് ക്ഷണിച്ചു. അവര്‍ സമ്മതിച്ചു.
ആലപ്പുഴയില്‍ മഴ മാറി വെയിലി.ല്‍ തിളങ്ങി നീന്ന പുന്നമട കായലില്‍ സമീപകാല
ചരിത്രത്തില്‍ ആദ്യമായി 78 വള്ളങ്ങളാണ് മത്സരത്തിനെത്തിയത്. ആകെയുള്ള 24
ചുണ്ടന് വള്ളങ്ങളില്‍ 20 എണ്ണവും മത്സരത്തില്‍ മാറ്റുരച്ചു.
മുഖ്യമന്ത്രി പിണറായി വിജയനാണ് മത്സരം ഉദ്ഘാടനം ചെയ്തത്. ജമ്മു-കാശ്മീര്‍
ധനമന്ത്രി ഹബീബ് ദ്രാബു വിശിഷ്ടാതിഥി ആയെത്തി. മന്ത്രിമാര്‍ തോമസ് ഐസക്,
ജി. സുധാകരന്, തോമസ് ചാണ്ടി, കടന്നപള്ളി രാമ ചന്ദ്രന്, കടകംപള്ളി
സുരേന്ദ്രന്, ഏ. ചന്ദ്രശേഖരന്, മാത്യു ടി. തോമസ്, ലോക്സഭാംഗം കെ.സി.
വേണുഗോപാല്‍ തുടങ്ങിയവരും എത്തി.
മറുനാട്ടുകാര്‍ ഉള്‍പെടെ നൂറിലേറെ തുഴക്കാര്ക്ക് ഒരുമാസത്തിലേറെ നീണ്ട
പരിശീലനത്തിന് ലക്ഷങ്ങള്‍ ചെലവായതായി കുമരകം ടൌണ്‍ ബോട്ട് ക്ലബ് പ്രസിഡന്റ്
വി. എസ്. രാഗേഷ് അറിയിച്ചു. വിദേശ മലയാളികള്‍ ഉള്‍പെടയുള്ളവരുടെ
സ്പോന്സര്ഷിപ് ആണ് ഏറ്റം വലിയ രക്ഷയായത്.
.
മത്സരത്തിനു മുന്നോടിയായി നിരവധി പരിപാടികള്‍ ആലപ്പുഴയില്‍ അരങ്ങേറി.
ആകെക്കൂടി ഒരുല്സവശ്ചായ. കാവാലം നാരായണ പണിക്കരുടെ ഉണര്‍ത്തുപാട്ട്,
മൊബൈല്‍ എക്സിബിഷന്, വഞ്ചിപ്പാട്ട് മത്സരം, കുട്ടികള്‍ക്കായി
നിറച്ചാര്ത്തു മത്സരം, മുഖച്ചാര്‍ത്ത് എന്ന പേരില്‍ ചുട്ടികുത്ത് മത്സരം
എന്നിങ്ങനെ വര്‍ണോജ്വലമായ പരിപാടികള്‍ ജലപൂരത്തിനു കേളികൊട്ടായി.
ടിക്കറ്റ് വില്പന ഉള്‍പെടെ 3.18 കോടി രൂപയുടെ വരുമാനമാണ്
പ്രതീക്ഷിക്കുന്നതെന്ന് ജലോസവ സമിതി അധ്യക്ഷ കൂടിയായ ജില്ലാ കലക്ടര്‍
വീണ.എസ്. മാധവന് പറയുന്നു. ചെലവു 2.22 കോടി. ഗവര്‍മെന്റ് ഒരു കോടി രൂപ
ഗ്രാന്റ് നല്കി. ബാക്കി സ്പോന്സര്ഷിപ് മുതലാവയിലൂടെ ശേഖരിക്കും.
ആര്.ഡി.ഒ. എസ്, മുരളിധരന് പിള്ള, ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എഞ്ചിനീയര്‍
ആര്. രേഖ, ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ പി. പാര്‍വതിദേവി,
ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല തുടങ്ങിയവര്‍ പരിപാടികള്‍ക്ക്
നേതൃത്വം നല്കി.
ജവഹര്‍ലാല്‍ നെഹ്റു പങ്കെടുത്ത 1952 ലെ ആദ്യത്തെ മത്സരത്തില്‍ നടുഭാഗം
ചുണ്ടന് ആണു ട്രോഫി കരസ്ഥമാക്കിയത്. ചാക്കോ മാപ്പിള ആയിരുന്നു
ക്യാപ്റ്റന്‍. 1954ല്‍ കാവാലം ചുണ്ടന് വിജയിച്ചു. തോമസ് ജോസഫ്
ക്യാപ്റ്റന്‍. ആര്.ജി. രാഘവന് നായര്‍ നയിച്ച പാര്‍ഥസാരഥി പിറ്റേ വര്‍ഷം
ട്രോഫി നേടി.
'ഈ മൂന്ന് പ്രശസ്ത ചുണ്ടനുകളും ഇന്ന് രംഗത്തില്ല. 1956, 1960, 1962 എന്നീ
വര്‍ഷങ്ങളി.ല്‍ കൂടി ട്രോഫി നേടിയ കാവാലം ചുണ്ടനെ ആസ്പദമാക്കി 1963ല്‍
സത്യനും കൊട്ടാരക്കരയും അഭിനയിച്ച 'കാവാലം ചുണ്ടന്' എന്ന ചലച്ചിത്രം
(ശശികുമാര്‍ സംവിധാനം) വന്‍ വിജയമായിരുന്നു.
'ചരിത്രം രചിച്ച മൂന്ന് ചുണ്ടനുകളും സംരക്ഷിക്കാന്‍ നാം കടപ്പെട്ടവരാണ്'
'നയമ്പ്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിന്. ശ്രീരാഗ് ആയാപറംബ്പറയുന്നു.
(ചിത്രങ്ങള്‍ ഡാലു പരമേശ്വരന്, പിആ.ര്‍ഡി, ആലപ്പുഴ)
ഗബ്രിയേല്‍ ചുണ്ടന്: ചരിത്രത്തിലാദ്യം
വിജയശില്‍പ്പി ക്യാപ്റ്റന്‍ ബൈജു കുട്ടനാട്
കാശ്മീരി തുഴച്ചില്‍ക്കാര്‍
ഗബ്രിയേല്‍ പരിശീലനത്തില്‍
ജലമേളാഭാഗ്യചിഹ്നം നടന് വിനായകന് കലക്ടര്‍ വീണ എസ്. മാധവന് കൈമാറുന്നു.
സ്ക്കൂള് കുട്ടികളുടെ 'നിറച്ചാര്‍ത്ത്' മത്സരം
'മുഖച്ചാര്‍ത്ത്' എന്ന ചുട്ടികുത്തു മത്സര ജേതാക്കള്‍
സാഹിത്യ സെമിനാര്‍ രാജിവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു
വഞ്ചിപ്പാട്ട് മത്സരത്തില്‍ നിന്ന്
ജവഹര്‍ലാല്‍ 1952ല്‍ സമ്മാനിച്ച നെഹ്റുട്രോഫി