മാനത്തേക്കെന്തിത്ര വേഗത്തില്‍ പായുന്നു
മേഘങ്ങളേ നിങ്ങള്‍ ഉത്സുകരായ്
ഇത്രയും ദീര്‍ഘമീ യാത്രയില്‍ കൂട്ടിനായ്
ഇത്തിരി നേരം ഞാന്‍ ചേര്‍ന്നിടട്ടെ!
ആഴിയില്‍ നീന്തിക്കുളിച്ചു രസിക്കവെ
ആദിത്യ രശ്മിതന്‍ സ്പര്‍ശനത്താല്‍
ആകാശ വീഥിയിലേക്കുയര്ന്നീടുവാന്
ആശയോടെ കാത്തിരുന്നതെന്തേ!
താഴേക്കു ചൂണ്ടിക്കൊണ്ടുത്തരം നല്കി
കാര്‍മേഘ നികരം ഒരേ സ്വരത്തില്‍:
ഒരു മാരി കാണാതെ കാത്തിരുന്നീടുന്നോര്
ഒരുപാടു മര്‍ത്ത്യരെ കാണുന്നില്ലേ;
നീക്കുവാന്‍ ആയവര്ക്കുള്ളിലെ സങ്കടം
തീര്‍ത്ഥമീ യാത്ര ചെയ്യുന്നു ഞങ്ങള്‍
ദൂരെയായ് കാണുന്നൊരാ ശൈല ശൃംഗത്തില്‍
ഒരു യാഗ വസ്തുവായ് ചെന്നു ചേരാന്‍!
ക്ഷിപ്രമീ വാക്കുകള്‍ കേട്ടൊരാ മാത്രയില്‍
സ്തബ്ധനായെങ്കിലും ഞാനുരച്ചു;
മേഘമേ ശോഭന വര്‍ണ്ണം നിനക്കില്ല
കോമളമാമൊരു രൂപമില്ല
എങ്കിലും സ്നേഹാര്‍ദ്ര ഭാവം നിറഞ്ഞൊരു
മാനസം നിന് സ്വന്തമെന്നറിഞ്ഞു
ആദരാല്‍ നിന് പുണ്യപാദങ്ങളില്‍ ഞാന്‍
ആത്മനാ തൊട്ടു വണങ്ങിടട്ടെ!
താരകളേ നിങ്ങള്‍ നിശ്ചലമായു്
നിങ്ങള്‍ തന് കൂട്ടത്തില്‍ നിന്നിപ്പോഴാരാനും
ഭംഗമാർന്നൂഴിയില്‍ വീണു പോയോ