എഡിസണ്, ന്യൂജേഴ്സി: അമേരിക്കന്‍ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി അവതരിപ്പിക്കുന്ന ഏഷ്യാ നെറ്റ് ന്യൂസിന്റെ അമേരിക്ക ഈ ആഴ്ച പ്രോഗ്രാമിന്റെ ഒന്നാം വാര്‍ഷികാഘോഷം ഹൃദ്യമായി.
മുഖ്യാതിഥിയായി പങ്കെടുത്ത വി.ടി. ബല്‍റാം എം.എല്‍.എ പ്രധാന വാര്‍ത്തകളില്‍ കാണാത്ത മറ്റൊരു അമേരിക്കയാണ് ഈ പ്രോഗ്രാമില്‍ ചിത്രീകരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി. വാര്‍ത്തകള്‍ക്ക് അപ്പുറമുള്ള അമെരിക്കന്‍ ജനജീവിതം ലോകം അറിയണമെന്ന ആഗ്രഹമാണിതിനു പിന്നില്‍. അതില്‍ അവതാരകനായ ഡോ. കൃഷ്ണ കിഷോറും സംഘവും വിജയിച്ചു.
മലയാളിയുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ദൃശ്യമാധ്യമത്തിന്റെ പുതിയ ലോകം മലയാളിക്ക് നല്‍കിയത് ഏഷ്യാനെറ്റാണ്. ഏഷ്യാനെറ്റിന്റെ ഉടമകള്‍ക്ക് രാഷ്ട്രീയ നിലപാടുകളുണ്ടാകാം. എന്നാല്‍ വാര്‍ത്തകള്‍ നിഷ്പക്ഷമാക്കാന്‍ ചാനല്‍ പ്രതിജ്ഞാബദ്ധമാണെന്നാണു അനുഭവം. ഏഷ്യാനെറ്റിന് എതിരായും അനുകൂലമായും താന്‍ നിലപാട് എടുത്തിട്ടുണ്ട്. പക്ഷെ ചാനല്‍ എന്നും സൗഹൃദപൂര്ണ്ണമായാണ് തന്നോട് ബന്ധപ്പെട്ടിട്ടുള്ളത്. മാധ്യമങ്ങള്‍ പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് മികച്ച പ്രവര്‍ത്തനങ്ങളുമായി പ്രോഗ്രാം മുന്നേറട്ടെ എന്നു ബല്‍റാം ആശംസിച്ചു.
ഇരുപതു വര്‍ഷം താന്‍ ഏഷ്യാനെറ്റില്‍ പ്രവര്‍ത്തിച്ചകാര്യം ഗായകന് എം.ജി. ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റില്‍ ലഭിച്ച അംഗീകാരവും സ്വാതന്ത്ര്യവും മറ്റെങ്ങുമില്ല. ഇപ്പോള്‍ മറ്റു ചാനലുകളുമായി ചെറിയ തോതില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
ദാസേട്ടന്റെ ശബ്ദവും എം.ജി ശ്രീകുമാറിന്റെ പാട്ടുമാണ് തനിക്ക് ഇഷ്ടമെന്ന് എം.സിയായിരുന്ന ഗായകന് കൂടിയായ ജംസണ്‍ കുര്യാക്കോസ് പറഞ്ഞത് തനിക്ക് ഏറെഇഷ്ടപ്പെട്ടുവെന്നു പറയാനും അദ്ധേഹം മറന്നില്ല.
കേരള പബ്ലിക്ക് സര്‍വീസ് കമ്മെഷന്‍ അംഗമായ സിമി റോസ്ബെല്‍ ഏഷ്യാനെറ്റുമായുള്ള ദീര്‍ഘകാല ബന്ധം അനുസ്മരിച്ചു. യുവജനങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ ഏഷ്യാനെറ്റ് എന്നും മുന്നിലായിരുന്നു.
സ്വാഗതമാശംസിച്ച പ്രൊഡ്യൂസർ ഡോ. ക്രുഷ്ണ കിഷോര്‍ ഇത്തരമൊരു പ്രോഗ്രാം തുടങ്ങാനുള്ള പ്രചോദനം ലഭിച്ചത് കഴിഞ്ഞ അമേരിക്കന്‍ തെരെഞ്ഞെടുപ്പ് കവറേജില്‍ നിന്നായിരുന്നുവെന്നു ചൂണ്ടിക്കാട്ടി. അന്നു സിന്ധു സൂര്യകുമാര്‍ ന്യു യോര്‍ക്ക് സിറ്റിയിലെ ഹോട്ടലില്‍ സെറ്റ് ഇട്ടു. തങ്ങള്‍ ടൈംസ് സ്ക്വയറില്‍ നിന്നുഏഴുമണിക്കൂര് തല്‍സമയ റിപ്പോര്‍ട്ടിംഗ് നടത്തി. അതിനു ലഭിച്ച അംഗീകാരമാണ് അമേരിക്കയെ കൂടുതല്‍ ആഴത്തില്‍ അവതരിപ്പിക്കാനുള്ള ഒരു പരിപാടി തുടങ്ങാന്‍ പ്രേരിപ്പിച്ചത്.
മുഖ്യധാരയില്‍ കാണാത്തതും, അധികമാരും ശ്രദ്ധിക്കാതെ പോകുന്നതുമായ കാര്യങ്ങള്‍ ഈ പരിപാടിയില്‍ അവതരിപ്പിക്കുന്നു. ഇമിഗ്രേഷനെപ്പറ്റിയുള്ള മുഖ്യ വാര്‍ത്ത അവതരിപ്പിച്ചപ്പോള്‍ മെക്സിക്കന്‍ അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡെയില്‍ പ്രൊഡക്ഷൻ കോഓർഡിനേറ്റർ ഷിജോ പൗലോസ് പോയി അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹം ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ചു. അടുത്തിയിടയ്ക്ക് ഗ്രാന്‍ഡ് കാനിയനും ഹൂവര്‍ ഡാമുമൊക്കെ ഷിജോ നേരിട്ടുപൊയി ചിത്രീകരിച്ചു. ഇതിനു പുറമെ വലിയ നേട്ടങ്ങള്‍ കൈവരിച്ച മലയാളികളും, വ്യത്യസ്തമായ ജോലികള്‍ ചെയ്യുന്നവരുമൊക്കെ പരിപാടിയില്‍ അവതരിപ്പിക്കപ്പെടുന്നു.
പ്രോഗ്രാമിനു പിന്നില്‍ ശക്തമായ ഒരു ടീമിന്റെ അര്‍പ്പണ മനോഭാവമാണുള്ളത്.ഷിജോ പൗലോസ് ആണ് പ്രൊഡ്യൂസറും ഫോട്ടോഗ്രാഫറും. ഫിലാഡല്‍ഫിയയില്‍ വിന്‍സെന്റ് ഇമ്മാനുവേല്‍- അരുണ്‍ കോവാട്ട് ടീം മറ്റൊരിടത്തുമില്ലാത്ത മികവാണ് കാണിക്കുന്നത്. പെന്സില്വേനിയഗവര്ണറടക്കമുള്ള നേതാക്കളെ വിവിധ പരിപാടികള്‍ക്കു കോണ്ടു വരാന്‍ കഴിയുന്നു എന്നത് നിസാരമല്ല. ജോര്‍ജ് ബാബുവാണ് ആരും അറിയാത്ത വാര്‍ത്തകള്‍ കണ്ടെത്തുന്നത്. ചിക്കാഗോയില്‍ അലന് ജോര്‍ജ്, ഡാല്സില് സണ്ണി മാളിയേക്കല്‍, ജോര്‍ജ് തെക്കേമല തുടങ്ങിയവരൊക്കെ പ്രോഗ്രാമിനു മിഴിവ് ഏകുന്നു.
അമേരിക്കയില്‍ ചിത്രീകരിച്ചാലും കേരളത്തിലാണു പരിപാടി എഡിറ്റ് ചെയ്യുന്നതെന്നു ക്രുഷ്ണ കിഷോര്‍ പറഞ്ഞു. അമേരിക്കയിൽ നിന്ന് തന്നെ പരസ്യങ്ങൾ ലഭിക്കുന്നു . അത് കൊണ്ട് തന്നെ ആവശ്യമായ വരുമാനമുണ്ട്. കൂടുതൽ കമ്പനികൾ പരസ്യം ചെയ്യാൻ ആവശ്യവുമായി മുന്നോട്ടു വരുന്നുണ്ട്
ഏഷ്യാനെറ്റിനു അമേരിക്കയില്‍ തുടക്കമിടുകയും വളര്‍ച്ചക്കു വലിയ പങ്കു വഹിക്കുകയും ചെയ്ത വ്യക്തിയാണു സുനില്‍ ട്രൈസ്റ്റാര്‍ എന്നു ക്രുഷ്ണ കിഷോര്‍ പറഞ്ഞു. തന്നെ ഏഷ്യാനെറ്റിലേക്കു ക്ഷണിച്ചതും സുനിലാണ്.
ചടങ്ങില്‍ വച്ച് ഷിജോ പ് ലോസ്, വിന്‍സന്റ് ഇമ്മാനുവല്‍, അരുണ്‍ കോവാട്ട്, ജോര്‍ജ് ബാബു, ഹരികുമാര്‍, റോഷിന് മാമ്മന്‍, ജംസണ്‍ കുരാക്കോസ്, തുടങ്ങിയവര്‍ക്ക് ഫലകം നല്കി ആദരിച്ചു.
ഏഷാനെറ്റുമായി താന്‍ ഇപ്പോഴും ഉറച്ച ബന്ധം സൂക്ഷിക്കുന്നുണ്ടെന്നു സുനില്‍ ട്രൈസ്റ്റാര്‍ പറഞ്ഞു. പല പ്രോഗ്രാമുകളും കൈമാറുന്നുമുണ്ട്.
ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ്, അനിയന് ജോര്‍ജ്, ലീല മാരേട്ട്, മാധവന് ബി. നായര്‍, സുനില്‍ തൈമറ്റം, രാജു പള്ളത്ത്, ജോര്‍ജ് ഓലിക്കല്‍, തുടങ്ങി ഒട്ടേറെ പേര് ആശംസകളര്‍പ്പിക്കുകയും ക്രുഷ്ണ കിഷോറിനെയും സംഘത്തെയും അനുമോദിക്കുകയും ചെയ്തു.