അമേരിക്കന്‍ മലയാളികളുടെ ചരിത്രത്തില്‍
വളരെയേറെ കോളിളക്കം സൃഷ്ടിച്ച പ്രവീണ്‍ വര്‍ഗീസ് വധ കേസില്‍ പ്രതി
കുറ്റക്കാരനെന്നു വിധിച്ചിരിക്കുന്നു.! ഇത് നീതി ന്യായ വ്യവസ്ഥയുടെ
വിജയവും ഓരോ മലയാളിയുടെയും അഭിമാന നിമിഷവുമാണ്. ഇതിനായി രാവും
പകലുമില്ലാതെ, തോരാത്ത കണ്ണുനീരുമായി, മുട്ടേണ്ട വാതിലുകളെല്ലാം മുട്ടി,
നീതിക്കായി പട പൊരുതി വിജയിച്ച ശ്രീമതി ലൗലി വര്‍ഗീസിനും കുടുംബത്തിനും
എന്റെ ഹൃദയം നിറഞ്ഞ പ്രണാമം ആദ്യം അര്‍പ്പിക്കട്ടെ. ലോകത്തുള്ള എല്ലാ
മലയാളി അമ്മമാര്‍ക്കും ഒരു മാതൃകയാണവര്‍. സതേണ്‍ ഇല്ലിനോയി
യൂണിവേഴ്സിറ്റിയിലെ കൗമാരം വിട്ടു മാറിയിട്ടില്ലായിരുന്ന പ്രവീണ്‍ എന്ന
സമര്‍ഥനായ വിദ്യാര്‍ത്ഥിയുടെ മരണത്തോടനുബന്ധിച്ചുള്ള ദുരൂഹതകള്‍ക്ക് ഒരു
അന്ത്യം കൂടിയായിരുന്നു ഈ വിധി. ലൗവ്!ലിയുടെ ഈ വിധിന്യായ വിജയത്തിന്റെ
പിന്നില്‍ കേഴുന്ന ഒരു കുടുംബത്തിന്റെ തോരാത്ത കണ്ണുനീരുമുണ്ട്.
2014ലാണ് പ്രവീണിന്റെ മൃതദേഹം ഇല്ലിനോയിലുള്ള കാര്ബണ്ഡെയിലില് ദുരൂഹമായ
സാഹചര്യത്തില്‍ അഞ്ചാം ദിവസം കണ്ടെത്തിയത്. പൊന്നുമോന്റെ മരണത്തില്‍
നീതിക്കായി അലഞ്ഞു നടന്ന ഒരു അമ്മയുടെ വൈകാരിക ചിന്തകള്‍ അടങ്ങിയ
ചോദ്യങ്ങള്‍ക്ക് ഈ വിധിയിലൂടെ ഉത്തരവും കണ്ടെത്താന്‍ സാധിച്ചു. ഓമനിച്ചു
വളര്‍ത്തിയ മകന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ അടിപതറാതെ പടപൊരുതിയ
ലവ്ലിയ്ക്ക് അനുകൂലമായ ഈ വിധിയില്‍ മനസു നിറയെ ആശ്വാസവും ഉണ്ടായി. വിധി
പ്രസ്താവിച്ച ദിനത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം അന്ന് അവര്‍ സമാധാനത്തോടെ
ഉറങ്ങിയെന്നും പറഞ്ഞു.
ലവ്ലിയുടെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്. ആരുടേയും
കരളലിയിപ്പിക്കുന്നതായിരുന്നു. "ഞങ്ങള്‍ കാത്തു കാത്തിരുന്ന ഞങ്ങളുടെ
പുത്രന് പ്രവീണിന്റെ ദിനം അവസാനം വന്നെത്തി. ഈ വിധിക്കുവേണ്ടി
പൂമ്പാറ്റയായി ഞങ്ങളുടെ ഭവനത്തിനു ചുറ്റും അവന് പാറി
പറക്കുന്നുണ്ടായായിരുന്നു. ഇനിമേല്‍ നിത്യതയില്‍ സമാധാനമായി അവന്
വസിക്കട്ടെ."
പ്രവീണിന്റെ അമ്മ അവനു നീതി ലഭിച്ചതില്‍ സംതൃപ്തയാണ്. വിധിയില്‍
സംഭവിക്കാന്‍ പോവുന്നതു അവര്‍ക്ക് ഉറപ്പുണ്ടായിരുന്നെങ്കിലും 'താനിന്ന്
സമാധാനവതിയെന്നും ഈ വിജയത്തിനു കാരണം തന്റെ ബന്ധുക്കളും
സുഹൃത്തുക്കളുമെന്നും' ലവ്ലി പറഞ്ഞു. പലരും ജോലിസ്ഥലത്തു നിന്നും
അവധിയെടുത്തു വിസ്താരവേളകളില്‍ കോടതിയില്‍ ഹാജരുണ്ടായിരുന്നു. കോടതിയില്‍
നിത്യം വന്നിരുന്ന ആളുകളുടെ കണക്കുകള്‍ തന്നെ എത്രയെന്നറിയില്ല.
സമൂഹത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ളവര്‍ വിധി കേള്‍ക്കാന്‍ കോടതി
വരാന്തകളില്‍ നിറഞ്ഞിരുന്നു. അവരില്‍ പലര്‍ക്കും നീതി
നിഷേധിച്ചവരായിരുന്നു. ലവ്ലി പറഞ്ഞു, "അവരെല്ലാം ഞങ്ങളെ നോക്കി
നീതിക്കായുള്ള പ്രതീക്ഷകളും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ
കെട്ടിപിടിച്ച് അഭിനന്ദങ്ങളും അറിയിച്ചിരുന്നു."
ലവ്!ലിയും ഭര്‍ത്താവും ഇരുവരും പ്രൊഫഷണല്‍ ജോലിക്കാരാണ്. അമേരിക്ക എന്ന
സ്വപ്നഭൂമിയില്‍ കിട്ടിയ അവസരങ്ങള്‍ പാഴാക്കാതെ കുട്ടികളെ വളര്‍ത്തുകയെന്ന
ലക്ഷ്യമായിരുന്നു ഈ മാതാപിതാക്കള്‍ക്കുണ്ടായിരുന്നത്. സ്കൂളിലെ
അദ്ധ്യാപകര്‍ക്കും കുടുംബത്തിലെ മറ്റുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കും
പ്രിയങ്കരമായിട്ടായിരുന്നു കുട്ടികള്‍ വളര്‍ന്നത്. എന്നാല്‍ അവരുടെ മകന്
'പ്രവീണ്‍ വര്‍ഗീസ്' ദുരൂഹ സാഹചര്യത്തില്‍ കാട്ടിനുള്ളില്‍ മരിച്ചുവെന്ന
ഞെട്ടിക്കുന്ന വാര്‍ത്ത ആ കുടുംബത്തെ ഒന്നാകെ തളര്‍ത്തിയിരുന്നു. മകന്
പ്രവീണ്‍ കാര്‍ബണ്‍ ഡെയില്‍ യൂണിവേഴ്സിറ്റിയില്‍ ക്രിമിനോളജിയും
ക്രിമിനല്‍ ജസ്റ്റിസുമായിരുന്നു പഠിച്ചിരുന്നത്. ഒരു സമര്‍ത്ഥനായ പോലീസ്
ഓഫീസറാകണമെന്നായിരുന്നു അവന്റെ സ്വപനം. കൂടാതെ അവനു അമേരിക്കയില്‍
എഫ്.ബി.ഐ. യില്‍ ഉദോഗസ്ഥനാകണമെന്നുമുണ്ടായിരുന്നു. ഇവര്‍ക്ക് വളരെയധികം
പ്രതിഭാവൈശിഷ്ട്യമുള്ള, സംഗീതത്തിലും ഡാന്‍സിലും പ്രഗല്പ്പരായ രണ്ടു
പെണ്മക്കളുമുണ്ട്. പ്രവീണും സംഗീതത്തിലും ഡാന്‍സിലും ജീവിച്ചിരുന്ന
നാളുകളില്‍ കഴിവുകള്‍ പ്രകടമാക്കിയിരുന്നു. ചിരിയും കളിയുമായുള്ള കുശല
വര്‍ത്തമാനങ്ങള്‍ വഴി മറ്റുള്ളവരെ ചിരിപ്പിക്കയെന്ന പ്രത്യേകമായ വാസനയും
അവനുണ്ടായിരുന്നു. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും
പ്രിയങ്കരനുമായിരുന്നു. അങ്ങനെ സകല വിധ സന്തോഷത്തിലും സമാധാനത്തിലും
കഴിഞ്ഞിരുന്ന നാളുകളിലാണ് പ്രവീണ്‍ ദുരൂഹ സാഹചര്യത്തില്‍ കൊല
ചെയ്യപ്പെട്ടത്.
2014 ഫെബ്രുവരി പതിനാലാം തിയതി പ്രവീണും അവന്റെ കസ്യാനുമൊന്നിച്ച് ഒരു
ക്ലബില്‍ നടന്ന പാര്‍ട്ടിയില്‍ സംബന്ധിച്ചിരുന്നു. അന്നു രാത്രി പതിനൊന്നര
മണിയായപ്പോള്‍ അവന് പാര്‍ട്ടി കഴിഞ്ഞു ആരോടും പറയാതെ മടങ്ങി പോയി.
ഒറ്റയ്ക്ക് അവന് എവിടെ പോയിയെന്നും എന്തു സംഭവിച്ചെന്നും പിന്നീടാര്‍ക്കും
ഒന്നുമറിയില്ലായിരുന്നു. എല്ലാ ദിവസവും മുടങ്ങാതെ അവന് മാതാപിതാക്കളെ
വീട്ടില്‍ വിളിക്കുമായിരുന്നു. എന്നാല്‍ അന്നവന് വന്നില്ല.
വിളിച്ചില്ല.
ലവ്!ലിയുടെ എല്ലാ ശ്രമങ്ങളും കോടതി വിധിയില്ക്കൂടി വിജയത്തിന്റെ ഉച്ചാവസ്ഥ
പ്രാപിച്ചത് അവരുടെ കുടുംബത്തിനും അവരെ സ്നേഹിക്കുന്നവര്‍ക്കും
അമേരിക്കന്‍ മലയാളികള്‍ക്കും സന്തോഷം നല്കിയ ഒരു വാര്‍ത്തയായിരുന്നു.
പ്രവീണിന്റെ കൊലയില്‍ കുറ്റക്കാരനായ 'ഗാജെ ബെഥൂനെ'യ്ക്കെതിരെ (Gaege
Bethune) ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റമാരോപിച്ചാണ് വിധി വന്നിരിക്കുന്നത്.
ഇരുപതു മുതല്‍ അറുപതു വര്‍ഷം വരെ ശിക്ഷ കിട്ടാനുള്ള വകുപ്പുകള്‍
ചേര്‍ത്തായിരുന്നു കേസ്സുകള്‍ ഫയല്‍ ചെയ്തിരുന്നത്.
പ്രവീണിന്റെ മരണത്തില്‍ ഉത്തരം കിട്ടാതെ അനേകം ചോദ്യങ്ങള്‍ അവശേഷിക്കുന്ന
വേളയിലായിരുന്നു കോടതിയുടെ അനുകൂലമായ ഈ വിധി വന്നത്. കാര്‍ബണ്‍ ഡെയിലിലെ
അധികാരികള്‍ ആദ്യം മുതല്‍ ഈ കേസ് മുക്കിക്കളയുവാന്‍ ശ്രമിക്കുകയായിരുന്നു.
സ്വാഭാവിക മരണമെന്നു പറഞ്ഞു കേസ് തള്ളിക്കളയാന്‍ അവര്‍ സകലവിധ വ്യാജ
റിപ്പോര്‍ട്ടുകളുമുണ്ടാക്കിയിരുന്നു. കേസിനെ ബലഹീനമാക്കാന്‍
കുതന്ത്രങ്ങളില്‍ക്കൂടി കുടുംബത്തെ തെറ്റി ധരിപ്പിച്ചുകൊണ്ടിരുന്നു.
എന്നാല്‍ ലവ്ലി കുടുംബം അധികാരികളുടെ കാപട്യത്തിനു മുമ്പില്‍ തല
കുനിക്കാതെ സ്വന്തമായ അന്വേഷണങ്ങളോടെ കൊലപാതകത്തിന്റെ തെളിവുകള്‍ ശേഖരിച്ചു
കൊണ്ടിരുന്നു.
ദ്വൈമുഖ പരിവേഷമണിഞ്ഞുകൊണ്ടുള്ള കാര്‍ബണ്‍ ഡെയ്ലിലെ പോലീസ് ഓഫിസര്‍
പത്തു പേജ് റിപ്പോര്‍ട്ട് തയ്യാറാക്കുകയും കുറ്റങ്ങള്‍ മുഴുവന്‍
ഒന്നൊന്നായി പ്രവീണില്‍ ചാരുകയും ചെയ്തു. പ്രവീണ്‍ മദ്യപാനിയെന്നു
റിപ്പോട്ടില്‍ ചേര്‍ത്തിട്ടുണ്ടായിരുന്നു. അതിലൊന്നിലും തെളിവില്ലാത്ത
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ നിരത്തിയിരുന്നു. ലവ്!ലിയുടെ സുഹൃത്തുക്കളും
സമൂഹവും ജീവിതത്തിന്റെ നാനാതുറകളിലുള്ളവരും അവരെ എല്ലാ വിധത്തിലും
പിന്താങ്ങിക്കൊണ്ടിരുന്നു. അവസാനം കേസ് ഒരു സ്പെഷ്യല്‍
പ്രോസിക്യൂട്ടറിന്റെ അടുത്തു പോവുകയും അങ്ങനെ കേസ് നേരായ ദിശയില്‍
തിരിയുകയും ചെയ്തു. പുതിയു സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ റിപ്പോര്‍ട്ട്
പരിശോധിക്കുകയും പോലീസുകാരുടെ റിപ്പോര്‍ട്ടിലെ വ്യാജ കാര്യങ്ങള്‍
കണ്ടുപിടിക്കുകയും ചെയ്തു.
എല്ലാ പോലീസുകാരും ഒരുപോലെ എഴുതിയിരുന്നത് പ്രവീണന്റെ മൃതശരീരത്തിലോ,
തലയിലോ മുറിവുകളില്ലെന്നായിരുന്നു. മകനെപ്പറ്റി ചിലയിടത്ത് വെളുത്ത
മനുഷ്യനെന്നും കൊന്നവനായ െ്രെഡവറുടെ മൊഴിയില്‍ കറുത്തവനെന്നും
റിപ്പോര്‍ട്ടില്‍ പൊരുത്തമില്ലാതെയുണ്ടായിരുന്നു. പതോളജിസ്റ്റ് പ്രവീണിന്റെ
ദേശീയതയെപ്പറ്റി 'മിഡില്‍ ഈസ്റ്റേണ്‍' എന്നെഴുതി. പോലീസും പതോളജിസ്റ്റും
തമ്മിലുള്ള കള്ളക്കളികളില്‍ തലയില്‍ മുറിവുകളൊന്നും കണ്ടില്ല. ചില
റിപ്പോര്‍ട്ടുകളില്‍ പതോളജിസ്റ്റ് ശവശരീരത്തെ സ്ത്രീയുടേതായിട്ടും കുറിച്ചു
വെച്ചിരുന്നു.
പ്രവീണിനെപ്പറ്റി ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ ലവ്!ലീയുടെ മനസ്
തകര്‍ന്നിരുന്നു. എന്ത് നിയമപരമല്ലാത്ത പ്രവര്‍ത്തികളാണ് അവന് ചെയ്തതെന്ന
കാര്യവും വിശദീകരിക്കുന്നില്ലായിരുന്നു. ഓഫീസറിന്റെ ഇല്ലാത്ത
കുറ്റാരോപണങ്ങള്‍ക്കു മുമ്പില്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി ലവ്ലി
നിശബ്ദമായി അതെല്ലാം കേള്‍ക്കേണ്ടി വന്നു. കുറ്റാരോപിതനായ പ്രതിയുടെ
പേരില്‍ യാതൊരു ചാര്‍ജൂം ചെയ്തില്ല. ഈ കേസ് ഇവിടംകൊണ്ട് ക്ളോസ്
ചെയ്യുകയാണെന്നും അറിയിച്ചു. എന്തെങ്കിലും പറഞ്ഞാല്‍ അയാള്‍ പ്രവീണിനെതിരെ
സംഭവ്യമല്ലാത്ത കാര്യങ്ങള്‍ കൂട്ടിയിണക്കി സംസാരിക്കുമായിരുന്നു.
പ്രവീണിന്റെ ദുരൂഹ മരണത്തില്‍ തിരിമറിയുണ്ടെന്ന് ആദ്യം മുതല്‍ തന്നെ
കുടുംബം സംശയിച്ചിരുന്നു. ആദ്യത്തെ ഔദ്യോഗികമായ മൃതശരീര പരിശോധനയില്‍
(ഓട്ടോപ്സി) സംശയം തോന്നി പണം മുടക്കി വ്യക്തിഗത നിലയില്‍ മറ്റൊരു
ഓട്ടോപ്സി നടത്തി. അപ്പോഴാണ് പ്രവീണിന്റെ മരണം
സ്വാഭാവികമല്ലായിരുന്നുവെന്നും മറിച്ച് മാരകമായ മുറിവുകള്‍ ശരീരത്തില്‍
ഏറ്റതുകൊണ്ടായിരുന്നുവെന്നും കുടുംബത്തിനു മനസിലായത്. രണ്ടാം
ഓട്ടോപ്സിയില്‍ അവന്റെ ശരീരത്തില്‍ ലഹരിയോ മയക്കുമരുന്നുകളോ ഉപയോഗിച്ചതായി
ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. വഴിയില്‍ സ്റ്റേറ്റ് പോലീസ് പ്രതിയെ
കാണുകയും ഒരു കറുത്തവന് അവനെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന്
ഓഫീസറെ അറിയിക്കുകയുമുണ്ടായി. എന്നിട്ടും സ്റ്റേറ്റ് പോലീസ് ഒരു
റിപ്പോര്‍ട്ടും തയ്യാറാക്കിയില്ല.
ലവ്ലി, സത്യത്തിന്റെ നിജസ്ഥിതി ലോകത്തെ അറിയിക്കാന്‍ ഒരു വാര്‍ത്താ
സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. ആ സമ്മേളനത്തില്‍ കോണ്‍ഗ്രസിലെ പല
അംഗങ്ങളും അമേരിക്കന്‍ രാഷ്ട്രീയത്തിലെ പ്രമുഖരായവരും പങ്കെടുത്തിരുന്നു.
നിരുത്തരവാദിത്വത്തോടെ കേസ് കൈകാര്യം ചെയ്ത കാര്‍ബണ്‍ ഡെയിലിലെ
അധികാരികള്‍ക്കും ചീഫിനും എതിരെ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഏതാനും
മാസങ്ങള്‍ക്കുള്ളില്‍ സ്വജന പക്ഷപാതിയും നിരുത്തരവാദിയുമായ പോലീസ്
അധികാരിയെ ജോലിയില്‍നിന്നും മറ്റേതോ കാരണത്താല്‍ പറഞ്ഞു വിടുകയും ചെയ്തു.
ക്ലബിലെ പാര്‍ട്ടിയ്ക്കു ശേഷമുള്ള ഒരു സുപ്രഭാതത്തില്‍ 'പ്രവീണിനെ
ക്യാമ്പസ്സില്‍ നിന്നും കാണാതായിരിക്കുന്നുവെന്നു' പോലീസ് ഓഫീസര്‍
വിളിച്ചുപറഞ്ഞു, അവര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഓഫിസര്‍മാര്‍
ഒരു നിസാരമട്ടിലാണ് സംസാരിച്ചിരുന്നത്. 'എല്ലാ കോളേജ് വിദ്യാര്‍ത്ഥികളും
ക്ളാസുകള്‍ ബഹിഷ്കരിച്ച് ദൂര സ്ഥലങ്ങളില്‍ പോവും. കൂട്ടുകൂടി നടക്കും.
അതിനു ശേഷം മടങ്ങി വരുമെന്നല്ലാം മുടന്തന്‍ ന്യായങ്ങളിലുള്ള ഉത്തരങ്ങളാണ്
ഓഫീസര്‍മാരുടെ ഭാഗത്തുനിന്നും ലഭിച്ചത്. അന്നേ ദിവസവും പിറ്റേദിവസവും
പോലീസ് ഭാഗത്തുനിന്നും കാര്യമായ അന്വേഷണം നടന്നില്ല. അവര്‍ക്ക്
അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരില്ലെന്നായിരുന്നു മറുപടി. ഈ സംഗതികളെല്ലാം
കാണിച്ചു മീഡിയായെ അറിയിക്കുകയും പ്രവീണിനെ കാണാനില്ലെന്ന് പത്രങ്ങള്‍
റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. 'ഇത്തരം കാര്യങ്ങള്‍ മീഡിയായില്‍
സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും
പോലീസ് ഓഫിസര്‍ കുറ്റപ്പെടുത്തി.
'പോലീസ് സ്റ്റേഷന്റെ ഹാളുകളില്‍ നീണ്ട മണിക്കൂറുകള്‍ കാത്തിരുന്നിട്ടും
ഇരിക്കാന്‍ പോലും പറയാനുള്ള സാമാന്യമര്യാദ ആരും പ്രകടിപ്പിച്ചില്ലെന്നും'
ലവ്!ലി പറഞ്ഞു. പ്രവീണിന്റെ മൃതദേഹം കാട്ടിനുള്ളില്‍ കണ്ടെത്തിയ വിവരം
നാലഞ്ചു ദിവസം കഴിഞ്ഞാണ് ഡെപ്യുട്ടി പോലീസ് വന്നു പറയുന്നത്. പ്രവീണ്‍
പഠിക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥിയല്ലാത്ത ഒരുവനില്‍നിന്നും റൈഡ്
ലഭിക്കുകയും മകന് ഹൈപോതെര്‍മിയായില്‍ മരിച്ചുവെന്ന് അറിയിക്കുകയും ചെയ്തു.
മാതാപിതാക്കള്‍ക്ക് മകന്റെ ബോഡി കാണാമോയെന്നു ചോദിച്ചപ്പോള്‍
സാധ്യമല്ലെന്നു പറഞ്ഞു. 'നിങ്ങള്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ മാത്രമേ കാണാന്‍
സാധിക്കുള്ളൂ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഫ്യൂണറല്‍ ഹോം തെരഞ്ഞെടുക്കാമെന്നും'
പോലീസ് ഓഫിസര്‍ പറഞ്ഞു. വാഗ്വാദങ്ങള്‍ ഉണ്ടാവുകയും അധികാരികളുടെ
കര്‍ശനമായ തീരുമാനത്തെ ചോദ്യം ചെയ്തപ്പോള്‍ പ്രവീണിന്റെ മൃതശരീരം
ഹോസ്പിറ്റലില്‍ കാണാന്‍ അനുവദിക്കുകയും ചെയ്തു. മുഖം മാത്രമേ
കാണിക്കുമായിരുന്നുള്ളൂ. മുഖത്തു മുഴുവന്‍ ഉപദ്രവിച്ച പാടുകളുണ്ടായിരുന്നു.
'ആരോ എന്റെ മകനെ ഭീകരമായി ഉപദ്രവിച്ചിട്ടുണ്ടെന്നു ലവ്ലി പറഞ്ഞിട്ടും
അവര്‍ വിശ്വസിക്കുന്നില്ലായിരുന്നു.
ഈ കേസ് അന്വേഷിക്കാനായി ലവ്!ലി എല്ലാ പഴുതുകളും തേടി. അവസാനം കേസ്
സ്റ്റേറ്റ് അറ്റോര്‍ണിയുടെ ഫയലിലും എത്തി. സ്റ്റേറ്റ്
അറ്റോര്‍ണിയില്‍നിന്ന് വളരെ ലജ്ജാകരമായ പെരുമാറ്റമാണ് ഉണ്ടായത്. ഇല്ലാത്ത
കുറ്റാരോപണങ്ങളെല്ലാം പ്രവീണിന്റെ പേരില്‍ അയാള്‍ ആരോപിച്ചുകൊണ്ടിരുന്നു.
'നിങ്ങളുടെ മകന് നിയമപരമല്ലാത്ത പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ടിരുന്നു.'
അയാളുടെ മാന്യമല്ലാത്ത വാക്കുകളില്‍നിന്നും പുറത്തുവന്നുകൊണ്ടിരുന്നതു
പ്രവീണ്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്ന വ്യാജ ആരോപണമായിരുന്നു. .
ലവ്ലിയുടെ ശ്രമഫലമായി നാല്‍പ്പതിനായിരത്തില്‍പ്പരം ഒപ്പുകള്‍
ശേഖരിക്കുകയും വേണ്ടപ്പെട്ടവര്‍ക്ക് അയക്കുകയും ചെയ്തിരുന്നു. അധികാര
സ്ഥാനങ്ങളിലും രാഷ്ട്രീയത്തില്‍ ഉന്നത സ്ഥാനങ്ങളില്‍
പ്രവര്‍ത്തിക്കുന്നവരിലും പരാതികള്‍ അയച്ചുകൊണ്ടിരുന്നു. പ്രവീണിന്റ
ദുരൂഹമായ മരണ സാഹചര്യങ്ങളും പോലീസു കാണിക്കുന്ന ഉദാസീനതയും നേരിട്ടും
പരാതികളിലും വ്യക്തമാക്കിയിരുന്നു.
മനസുനിറയെ താങ്ങാനാവാത്ത ദുഃഖം പേറിക്കൊണ്ട് ലവ്ലി പറഞ്ഞു, 'ഞാനൊരു
തകര്‍ന്ന കുടുംബത്തിലെ സ്ത്രീ, ഭര്‍ത്താവ് മകന്റെ മരണശേഷം മനസു തകര്‍ന്ന്
നിശബ്ദനായി തീര്‍ന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ എന്ത് നിയമമാണ് ഈ
രാജ്യത്ത് നടക്കുന്നതെന്നും ചിന്തിച്ചുപോയി. തകര്‍ന്ന കുടുംബത്തിന്റെ
ദുഖവും പേറി എനിക്ക് നിയമത്തോട് യുദ്ധം ചെയ്യേണ്ടി വന്നു. എന്തായാലും ഞാന്‍
എന്റെ യുദ്ധം വിജയം കാണാതെ അവസാനിപ്പിക്കില്ലെന്നും പ്രതിജ്ഞ ചെയ്തു. ഒരു
സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ കിട്ടിയതുമൂലം സമാധാനം കൈവരിക്കാന്‍
സാധിച്ചു.'
ജൂറിയുടെ നേതൃത്വത്തില്‍ ഒമ്പതു ദിവസങ്ങളോളം സാക്ഷികളെ വിസ്തരിച്ച ശേഷം
'ഗാജെ ബെഥൂനെ' ഫസ്റ്റ് ഡിഗ്രി കൊലപാതകപ്രകാരം കുറ്റക്കാരനെന്നു തെളിഞ്ഞു.
വര്‍ഗീസ് കുടുംബത്തെ സംബന്ധിച്ച് നീതിക്കായുള്ള നിയമ യുദ്ധം അത്ര
എളുപ്പമല്ലായിരുന്നു. ഈ നിയമ യുദ്ധം ദുരിതങ്ങളില്‍ക്കൂടിയും
യാതനകളില്‍ക്കൂടിയുമായിരുന്നു കടന്നു പോയിരുന്നത്. 'അങ്ങേയറ്റത്തെ
ശത്രുക്കള്‍ക്കു പോലും ഇത് സംഭവിക്കരുതേയെന്നു ആഗ്രഹിക്കുന്നവെന്നു' ലവ്!ലി
പറയാറുണ്ട്. അവരുടെ മകനുവേണ്ടിയുള്ള പോരാട്ടത്തിനുശേഷം 2018 ജൂണ്‍
പതിനാലാം തിയതി വെള്ളിയാഴ്ച 'ഗാജെ ബെഥൂനെ' കുറ്റക്കാരനെന്നുള്ള വിധി നീണ്ട
നാലു വര്‍ഷങ്ങങ്ങളിലെ നിയമ യുദ്ധങ്ങളുടെ സഫലീകരണമായിരുന്നു. വിധി
വരുന്നവരെ ചഞ്ചലമായ അവരുടെ മനസു നിറയെ കൊള്ളിയാന്‍ അടിച്ചുകൊണ്ടിരുന്നു.
പ്രവീണിന്റെ മാതാപിതാക്കള്‍ കഴിഞ്ഞ രണ്ടാഴ്ചയോളം കേസ് വിസ്താരത്തില്‍
പങ്കുകൊണ്ടും കോടതി വരാന്തയില്‍ ദിവസവും ഏഴുമണിക്കൂറോളം
കാത്തിരിക്കുന്നുമുണ്ടായിരുന്നു. വിധി വന്നപ്പോള്‍ ലവ്ലിക്കും
ഭര്‍ത്താവിനും രണ്ടു പെണ്മക്കള്ക്കും അടക്കാന്‍ പാടില്ലാത്ത
വികാരങ്ങള്‍കൊണ്ട് സന്തോഷം കര കവിഞ്ഞൊഴുകിയിരുന്നു. ബെഥൂനെയുടെ കുടുംബം
ദുഃഖം മൂലവും പ്രവീണിന്റെ കുടുംബം സന്തോഷം മൂലവും കണ്ണുനീര്‍ത്തുള്ളികള്‍
പൊഴിക്കുന്നുണ്ടായിരുന്നു. ഇരുപത്തി മൂന്നു വയസുള്ള പ്രതി
ജാമ്യത്തിലായിരുന്നു. വിധിയുടെ വെളിച്ചത്തില്‍ കൈവിലങ്ങുമായി അയാള്‍ക്ക്
ഇനി ജയിലില്‍ പോവണം.
ഈ കുടുംബത്തിന്റെ സന്തോഷ വാര്‍ത്തയില്‍ പങ്കുചേരാന്‍ ലോകത്തിന്റെ
നാനാഭാഗത്തുനിന്നുമാണ് അവരുടെ ഭവനത്തില്‍ അനുമോദനങ്ങളുമായി സന്ദേശങ്ങള്‍
എത്തിക്കൊണ്ടിരിക്കുന്നത്.
കേസ്സു വിസ്താരം നടക്കുന്ന വേളയില്‍ ബെഥുനെയുടെ അറ്റോര്‍ണി പ്രവീണിന്റെ
മരണത്തെപ്പറ്റിയുള്ള അധികാരികളുടെ നിഗമനങ്ങള്‍ ലവ്ലി കുടുംബം ശരി
വെക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ ലവ്ലി തന്റെ മകന്റെ
ഘാതകനോട് വിട്ടുവീഴ്ചയില്ലാത്ത നയമായിരുന്നു പുലര്‍ത്തിയത്. "എന്റെ മകന്റെ
നിഷ്കളങ്കത തെളിയുംവരെ എനിക്ക് വിശ്രമമില്ലെന്ന്" ലവ്!ലിയും
പറയുമായിരുന്നു. ഒരു പുതിയ വിസ്താരത്തിനായി ബെഥുനെയുടെ കുടുംബം വീണ്ടും
കോടതിയെ സമീപിക്കുമെന്നും അറിയിച്ചു. ഗുരുതരമായ പ്രഹരങ്ങള്‍ ഏറ്റതുകൊണ്ടാണ്
പ്രവീണ്‍ മരിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു.
മുറിവുകള്‍ മരണത്തിന് കാരണമല്ലെന്ന് തെളിയിച്ചുകൊണ്ട് വീണ്ടും കോടതിയില്‍
പോവുമെന്ന് പ്രതിയുടെ വക്കീല്‍ വേപ്സി (Wepsiec) പറഞ്ഞു. പ്രതി
കുറ്റക്കാരനെന്നു വിധിച്ചുള്ള വിധി ഞെട്ടലുളവാക്കുന്നതെന്നും ക്രൂരമായ
മര്‍ദനം കൊണ്ട് മരിച്ചുവെന്ന് തെളിവുകളില്ലെന്നും അറ്റോര്‍ണി പറഞ്ഞു. അതേ
സമയം വാദി ഭാഗത്തെ അറ്റോര്‍ണി പ്രോസിക്യൂട്ടര്‍ 'ഡേവിഡ് റോബിന്‍സണ്‍'
വിധിയില്‍ അതീവ സന്തോഷവാനായിരുന്നു. ജൂറികള്‍ നല്ല സമയമെടുത്ത് കേസ്
പഠിക്കുകയും യുക്തമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തുവെന്ന് റോബിന്‍സണ്‍
പറഞ്ഞു. എങ്കിലും ഇത്തരം ദാരുണസംഭവങ്ങള്‍ സമൂഹത്തില്‍ സംഭവിക്കുന്നത്
ദൗര്‍ഭാഗ്യകരമെന്നും അതുമൂലം രണ്ടു കുടുംബങ്ങളാണ് കണ്ണുനീരു കുടിച്ചതെന്നും
റോബിന്‍സണ്‍ പറയുകയുണ്ടായി. ഒരാളിന്റെ ജീവനും മറ്റേയാളുടെ ജീവിതവും
ഇതുമൂലം നഷ്ടപ്പെട്ടു. സംഭവ ദിവസം 'ബെഥുനെ' മദ്യപിക്കുകയും പ്രവീണിനെ
അടിക്കുകയും പണം അപഹരിക്കുകയും ചെയ്തിരുന്നു. കാട്ടിലേക്ക്
ഓടുന്നതിനുമുമ്പ് പ്രവീണിന്റെ കൈവശമുണ്ടായിരുന്ന പണം ഇയാള്‍
കരസ്ഥമാക്കിയിരുന്നു.
പ്രതിഭാഗം വക്കീലിന്റെ വാദം, പ്രവീണിന്റെ മുറിവുകളെല്ലാം
കൃത്രിമമായിരുന്നുവെന്നാണ്. പ്രവീണിന്റെ ശരീരത്തില്‍ വെറും 24 ഡോളര്‍
മാത്രമേ കണ്ടെടുക്കപ്പെട്ടുള്ളൂവെന്നും വാദിച്ചു. അധികാരികളുടെ
കണ്ടെത്തലുകളില്‍നിന്നും വ്യത്യസ്തമായുള്ള ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം
ചുമത്തുന്നത് ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും വാദിച്ചു. പ്രവീണിന്റെ
മരണം ഹൈപ്പോതെര്‍മിയാ മൂലമെന്നും മറ്റു യാതൊരു പ്രകോപനങ്ങളോ
പ്രതിയില്‍നിന്ന് മര്‍ദ്ദനങ്ങളോ ഉണ്ടായിട്ടില്ലെന്നും
വാദഗതികളുണ്ടായിരുന്നു. ലവ്ലി കുടുംബത്തിന്റെ കാഴ്ചപ്പാടില്‍ നിരവധി
ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിയായ യുവാവുമായി വാക്കു
തര്‍ക്കമുണ്ടായെന്നു പൊലീസിന് വ്യക്തമായി അറിയാമായിരുന്നു. പിന്നീടാണ്
അയാള്‍ ബെഥുനെയെന്ന് മനസിലാക്കിയത്. അതി ശൈത്യമുണ്ടായിരുന്ന വനത്തില്‍
മൃതദേഹം കണ്ടെത്തിയത് ഒരു ജീന്‍സും ഷര്‍ട്ടും ധരിച്ച നിലയിലായിരുന്നു.
ഇല്ലിനോയിയിലെ ഒരു പോലീസുകാരന്റെ റിപ്പോര്‍ട്ടും കോടതി വിധിക്ക്
അനുകൂലമായിരുന്നു. രാത്രിയില്‍ സംശായാസ്പദമായി വണ്ടി പാര്‍ക്ക് ചെയ്തത്
കണ്ട പോലീസുകാരനോട് ബെഥുനെയുടെ മുഖത്തു കണ്ട ചുവന്ന പാടിനെപ്പറ്റി
വിവരിച്ചത് ഇങ്ങനെ, "ഒരു മനുഷ്യനെ താന്‍ വണ്ടിയില്‍ കയറ്റുകയും അയാള്‍
തന്നെ കൈകള്‍ കൊണ്ട് ഇടിച്ചിട്ടു വനത്തിലേക്ക് ഓടുകയും ചെയ്തു." ഓഫീസര്‍
വനത്തില്‍ക്കൂടി നിരീക്ഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പിന്നീട് കാണാതായത് പ്രവീണായിരുന്നുവെന്ന് വഴിയില്‍ കാത്തുകിടന്ന പോലീസ്
ഓഫിസര്‍ക്ക് മനസിലാക്കാനും സാധിച്ചിരുന്നില്ല.
സ്റ്റേറ്റ് ട്രൂപ്പര്‍ അന്നു രാത്രി പ്രതിയെ കണ്ടുമുട്ടിയെങ്കിലും
റിപ്പോര്‍ട്ട് തയ്യാറാക്കിയില്ല. അന്വേഷിക്കാനുള്ള സന്മനസ്സും
കാണിച്ചില്ല. പോലീസ് ആ കഥ ഒളിച്ചു വെക്കുകയും ഇങ്ങനെ ഒരു സംഭവത്തെപ്പറ്റി
പറയുകയുമുണ്ടായില്ല.
വിധി വന്നയുടന്‍ ലവ്!ലി പറഞ്ഞു, "അങ്ങ് ഉയരങ്ങളിലേക്ക് കണ്ണുകളുയര്‍ത്തി
ഞാന്‍ ഒരു നിമിഷം പ്രാര്‍ത്ഥിച്ചു. പ്രവീണിന്റെ ചിത്രത്തെ എന്റെ
കൈകള്‍കൊണ്ട് സ്പര്‍ശിക്കുകയും തലോടുകയും ചെയ്തു. പത്തു മാസം ഉദരത്തില്‍
ചുമന്നു നടന്ന ഒരു അമ്മയുടെ കണ്ണുനീരിന്റെ പ്രതിഫലമായിരുന്നു ആ വിധി.
ആത്മാവില്‍നിന്നു എവിടെനിന്നോ 'മമ്മി നമ്മള് വിജയിച്ചുവെന്ന' അവന്റെ ശബ്ദം
എന്റെ ഉപബോധമനസിനെ പിടിച്ചുകുലുക്കി. ഞാന്‍ പൂര്‍ണ്ണമായും
സമാധാനമുള്ളവളായി തീര്‍ന്നു. കരഞ്ഞില്ല, കരയാന്‍ എനിക്കു കഴിഞ്ഞില്ല.
കരയാനുള്ള കണ്ണുനീരും വറ്റിത്തീര്‍ന്നിരുന്നു. എന്റെ പൊന്നുമോന്റെ ഈ ശബ്ദം
മുമ്പും ഞാന്‍ കേട്ടിരുന്നു. നീതിയുടെ പീഠത്തില്‍ നിന്ന് ന്യായാധിപന്
എന്റെ മകന്റെ കൊലയാളി കുറ്റക്കാരനെന്നു വിധി വായിച്ചപ്പോള്‍ എനിക്ക്
സമാധാനം വന്നില്ല. പക്ഷെ അപവാദങ്ങളുടെ തീച്ചൂളയില്‍ എന്റെ മകന് ഇനി
ബലിയാടല്ലെന്നു ഓര്‍ത്തപ്പോള്‍ എന്നില്‍ സമാധാനം കണ്ടെത്തി. എന്റെ മകന്
പ്രവീണ്‍ ഇന്ന് അനേകരുടെ മകനായി, സഹോദരനായി, ആങ്ങളയായി, കൊച്ചുമകനായി;
അങ്ങനെ ഉദിച്ചുയരുന്ന താരക്കൂട്ടങ്ങളുടെയിടയില്‍ അവനും
പ്രശോഭിതനായിരിക്കുന്നു. ഞാന്‍ ജീവിക്കുന്ന കാലത്തോളം എന്റെ മകന്റെ മഹത്വം
തെക്കേ ഇല്ലിനോയി മുഴുവന്‍ കളങ്കമില്ലാതെ തിളങ്ങണമെന്നും ആഗ്രഹിക്കുന്നു."
പ്രവീണ്‍, നീയായിരുന്നു അമ്മയുടെ സ്നേഹം. ഇന്ന് നീയായ സത്യമില്ല. പൊടിയായ
ദേഹിയില്‍ ജീവന്റെ ചൈതന്യവും ഇല്ല. നിന്റെ അമ്മയുടെ മനസ്സില്‍ മരവിച്ച
ഇന്നലെകളുടെ ചരിത്രം നെയ്തെടുക്കുന്നുണ്ടാവാം. നീ ഭൂമിയിലായിരുന്നപ്പോള്‍
നിന്റെ പുഞ്ചിരിക്കുന്ന കണ്ണുകളെ നോക്കി അമ്മ നില്ക്കുമായിരുന്നു. സ്നേഹ
സ്പുരണകളോടെ നിന്നെ തലോടാന്‍ എന്നും കൊതിയുണ്ടായിരുന്നു. വിധി നിന്നെ
അംബരചുമ്പികളായ വിഹായസ്സിനപ്പുറം പറപ്പിച്ചുകൊണ്ട് പറന്നകന്നുപൊയി. അത്
നീതിയല്ലായിരുന്നു. അമ്മയുടെ ഒരേയൊരുമകന്‍, എല്ലാം
സ്വപ്നകൂടാരങ്ങളായിരുന്നു. ജീവിതപാളികളെ മടക്കാതെ നിനക്കുമുമ്പില്‍
വര്‍ഷങ്ങള്‍ നിനക്കായി കാത്തുകിടപ്പുണ്ടെന്നും അവര്‍ ഓര്‍ത്തുപോയി. നിന്റെ
വിധിയായ പുതിയ ഭവനത്തില്‍ ഇനിമേല്‍ നിനക്ക് ദുഖമില്ല. ആനന്ദ ലഹരിയില്‍
മതിമറന്ന നിന്റെ സ്വര്‍ഗീയ വീണക്കമ്പികളില്‍ കൈകളമര്‍ത്തി നീ പാടുന്ന
ഗീതങ്ങള്‍ ഭൂമിയിലെ നിന്നെ സ്നേഹിക്കുന്നവരും ശ്രവിക്കട്ടെ.