ലോകചരിത്രത്തില്‍ ആദ്യമായി സ്വന്തം രൂപതയിലെ ഒരു കന്യാസ്ത്രീയെ പതിമൂന്നു തവണബലാല്സംഗം ചെയ്തു എന്ന പരാതിയിന്മേല് ജലന്ധര്‍ കത്തോലിക്കാ രൂപതാധ്യക്ഷനും മലയാളിയുമായ ഫ്രാങ്കോ മുളക്കലിനെ കേരളപോലീസ് അറസ്റ്റ് ചെയ്തു. നീണ്ട ജനകീയ സമരത്തിന് ഒടുവിലാണ് അറസ്റ്. ''സമരപുളകങ്ങള്‍ തന് സിന്ദൂരമാലകള്‍'' കോര്‍ത്ത കേരളത്തിന് ഇത് പുതിയൊരു അനുഭവം.
ജലന്ധറില്‍ നിന്ന് വിമാനത്തില്‍ എത്തി അങ്കമാലിയിലെ ബിസിനസ്സുകരനായ സഹോദരന് ഫിലിപ്പിന്റെ വസതിയിലും പിന്നീട് എറണാകുളത്തെ പഞ്ച നക്ഷത്ര ഹോട്ടലിലും തങ്ങിയ ബിഷപ്പിനെ മൂന്ന് ദിവസം തുടര്‍ച്ചായി ചോദ്യം ചെയ്തു. അറസ്റ്റിനെ തുടര്‍ന്ന് കയ്യാമം വച്ചാണ് വൈദ്യപരിശോധനക്കും മജിസ്ട്രേട് മുമ്പാകെയും എത്തിച്ചത്. മുന്‍കൂര്‍ ജാമ്യം തേടിയുള്ള ബിഷപ്പിന്റെ ഹര്‍ജി ഹൈക്കോടതി 25 നു പരിഗണിക്കാന്‍ മാറ്റി വച്ചിരുന്നു. എന്നാല്‍ അറസ്റ് നടന്ന സ്ഥിതിക്ക് മുന്‍കൂര്‍ ജാമ്യഅപേക്ഷ നിലനില്‍ക്കില്ല. അതിനാല്‍ പ്രതിഭാഗം പുതിയൊരു ജാമ്യാപേക്ഷ തയ്യാറാക്കിയിട്ടുണ്ട്.
മുളക്കലിനെ ബിഷപ് സ്ഥാനത്തു നിന്ന് മാറ്റുകയും പകരം മുംബൈ അതിരൂപതയിലെ സഹായമെത്രാന്‍ ആഗ്നെല്ലോ റൂബിനോ ഗ്രെഷ്യസിനെ നിയമിക്കുകയും ചെയ്തുകൊണ്ടു വത്തിക്കാന്‍ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് അറസ്റ്റ് വന്നത്. തന്റെ സുഹൃത്തും രൂപതാ പിആര്‍.യുമായ ഫാ.പീറ്റര്‍ കാവുംപുറത്തെ ചുമതല ഏല്‍പ്പിച്ചു ഭരിക്കാനുള്ള ഫ്രാങ്കോയുടെ നീക്കത്തിനേറ്റ തിരിച്ചടിയാണിത്.
അന്വേഷണം നീണ്ടു നീണ്ടു പോയെങ്കിലും വൈക്കം ഡി വൈഎസ്പി കെ. സുഭാഷ്, കോട്ടയം എസ്പി. ഹരിശങ്കര്‍, ഐ.ജി. വിജയ് സാഖറെ, ഡി.ജി.പി. ലോക്നാഥ് ബെഹ്റ എന്നിവരടങ്ങിയ സംഘത്തിനു പോലീസ് സേനക്കും ഭരണകൂടത്തിനും വലിയ പോറലേല്‍ക്കാതെ അറസ്റ് നടത്തി എന്ന് അഭിമാനിക്കാം.
കന്യാസ്ത്രീ പരാതി നല്കി മൂന്ന് മാസം നീണ്ട അന്വേഷണത്തിനും അഞ്ചു കന്യാസ്ത്രീകള്‍ പതിനാലു ദിവസം നടത്തിയ തെരുവ് സത്യാഗ്രഹത്തിനും ശേഷമാണ് പോലീസ് ഈ നടപടിക്ക് നിര്‍ബന്ധിതരായത്. കേരളം ഭരിക്കുന്ന ഇടതുപക്ഷത്തിന്റെ അഭിപ്രായ ഭിന്നത തെരുവിലേക്കു വഴിച്ചിഴക്കപ്പെടുകയും ചെയ്തു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സഭയില്‍ നിന്ന് കിട്ടിയ പിന്തുണ വിലപ്പെട്ടതായിരുന്നു എന്നബോധ്യത്തില്‍ സഭയുടെ അതൃപ്ത്തി സമ്പാദിക്കേണ്ട എന്ന നിലപാട് സിപിഎം സ്വീകരിച്ച് എന്നാണ് വിമര്‍ശനം. ''എത്രയോ സമരങ്ങള്‍ കണ്ടിട്ടുള്ള കോടിയേരി കന്യാസ്ത്രീകളുടെ സമരത്തോട് സ്വീകരിച്ച നിലപാട് ലജ്ജാകരമാണെന്നു സമരപന്തലിലെ നായകര്‍ തിരിച്ചടിച്ചു.
എറണാകുളത്ത് ഹൈക്കോടതിക്കു തൊട്ടുമുമ്പില്‍ കന്യാ സ്ത്രീകള്‍ നടത്തിവന്ന സത്യഗ്രഹത്തിനു അനുദിനം പിന്തുണ ഏറി വന്ന അവസരത്തില്‍ അറസ്റ്റ് ഇനിയും മാറ്റിവച്ചാലുണ്ടാകുന്ന രാഷ്ട്രീയ തിരിച്ചടി ഇടതു പക്ഷത്തെ ഭയപ്പെടുത്തി എന്ന് വേണം കരുതാന്‍.
മിഷനറീസ് ഓഫ് ജീസസ് എന്ന സമൂഹത്തിലെ നാലപ്പതു കഴിഞ്ഞ ഒരു കന്യാസ്ത്രീ, തങ്ങള്‍ക്കു വിധേയത്വം ഉള്ള ജലന്ധര്‍ രൂപതയുടെ ബിഷപ്(54) മഠത്തില്‍ വച്ച് 2004 ജൂലൈ അഞ്ചിന് രാത്രി തന്നെബലാത്സംഗത്തെ ചെയ്തു എന്നും അതിനു ശേഷം 2016 വരെയുള്ള കാലയളവില്‍ അത് പന്ത്രണ്ടു തവണ ആവര്‍ത്തിച്ചുവെന്നും പരാത്റിപ്പെട്ടതാണ് സംഭവപരമ്പരയുടെ തുടക്കം.
സഭക്കുള്ളില്‍ പറയാവുന്നിടത്തെല്ലാം പരാതി പറഞ്ഞിട്ടും ഫലമില്ലാതെ വന്നതുകൊണ്ടാണ് 2018 ജൂണ്‍ 27 നു കന്യാസ്ത്രീ പോലീസില്‍ പരാതി സമര്‍പ്പിച്ചത്. പോലീസ് പിറ്റേന്ന് തന്നെ കേസ് രെജിസ്റ്റര്‍ ചെയ്തു അനേഷണം ആരംഭിച്ചു. കന്യാസ്ത്രീയുടെയും ജലന്ധറില്‍ പോയി ബിഷപ്പിന്റെയും മൊഴികള്‍ രേഖപ്പെടുത്തി.
കന്യാസ്ത്രീ പറയുന്ന തീയതിക്ക് താന്‍ കുറവിലങ്ങാടു പോയെങ്കിലും അവിടെ താമസിച്ചിട്ടില്ലെന്നും തൊടുപുഴയാണ് താമസിച്ചതെന്നുമുള്ള ബിഷപ്പിന്റെ മൊഴി കളവാണെന്ന് മൊബൈല്‍ ടവറിന്റെ രേഖകള്‍ പരിശോധിച്ച പൊലീസിന് ബോധ്യമായി. മഠത്തിലെ രെജിസ്റ്ററില്‍ അവിടെ താമസിച്ചതായി രേഖയുണ്ട്. ഡ്രൈവറും സാക്ഷ്യപ്പെടുത്തി. എന്പതിലേറെ സാക്ഷികളെയാണ് പോലീസ് അണിനിരത്തിയിരിക്കുന്നത്.
കന്യാസ് ത്രീകളുടെ സമരം ഒരു സമരാഭാസം ആണെന്നും ഭരണകൂടത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷവും അരാജയവാദികളും തല്ലിക്കൂട്ടിയ പരിപാടിയാണെന്നും സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണന് പരസ്യമായി പറയുകയും പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ ലേഖനം എഴുതുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിയായി ആക്ട് ചെയ്യുന്ന ഇ.പി. ജയരാജന്, ഭരണകൂടം ഇരയായ കന്യാസ്ത്രീയുടെ കൂടെയാണെന്നു തുറന്നടിച്ചു. ''എങ്കില്‍ കോടിയേരി പറഞ്ഞത് എന്താണെ''ന്ന ചോദ്യത്തിന് ''അത് അദ്ദഹത്തോടു ചോദിക്കണം'' എന്നായിരുന്നു മറുപടി.
അമേരിക്കയിലും ലാറ്റിന്‍ അമേരിക്കയിലും കന്യാസ്ത്രീകള്‍ തെരുവില്‍ ഇറങ്ങുന്നത് പുതിയ കാര്യമല്ല. മാര്ട്ടിന് ലൂഥര്‍ അലബാമയില്‍ വര്ണവെറിയന്മാര്ക്കെത്തിരെ നടത്തിയ ഐതിഹാസിക സമരത്തില്‍ വെള്ളക്കാരായ ആറു കന്യാസ്ത്രീകള്‍ പങ്കെടുത്തത് ചരിത്രത്തിലുണ്ട്. ലാറ്റിണ് അമേരിക്കയില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്ന പല അവസരങ്ങളിലും വൈദികരോടൊപ്പം കന്യാസ്ത്രീകളും തെരുവില്‍ ഇറങ്ങിയിട്ടുണ്ട്.
എന്നാല്‍, സ്വന്തം ബിഷപ് ചെയ്ത മഹാപാതകത്തത്തിനെതിരെ തെരുവിലിറങ്ങി സമരം ചെയ്തു വിജയം നേടിയ കന്യാസ്ത്രീകള്‍ കേരളത്തിലേ ഉണ്ടാവൂ. ''അറസ്റ്റ് ചെയ്യും'' എന്നൊക്കെ വാര്‍ത്ത കേട്ടപ്പോഴൊക്കെ അത് ഉറപ്പായാലേ തങ്ങള്‍ സന്തോഷിക്കൂ എന്നായിരുന്നു സമരപന്തലില്‍ സിസ്റ്റര്‍ അനുപമ പ്രതികരിച്ചത് ചില കന്യാസ്ത്രീകളുടെ കണ്ണ് നിറയുന്നതും കൈലേസു കൊണ്ട് നിരന്തരം കണ്ണ് തൂടക്കുന്നതും കാണാമായിരുന്നു.
''തൂക്കുമരത്തില്‍ കിടന്നും മുദ്രാവാക്യം വിളിച്ച സഖാക്കള്‍ ഉള്ള കേരളത്തില്‍ കോടിയേരിയെ പ്പോലെ ഒരാള്‍ ഉണ്ടായത്ത് വിസ്മയകരമാണ്,'' സമര നായകരില്‍ ഒരാളായ അഡ്വ ഇന്ദുലേഖ ജോസഫ് മറുപടി പറഞ്ഞു.
''കേരളം ഇതുപോലൊരു ജനകീയ സമരം കണ്ടിട്ടില്ല. എം.എം.ലോറന്‍സും ലതികാസുഭാഷും ബിന്ദു കൃഷ്ണയും ഒന്നിച്ച് സമരപ്പന്തലിലെത്തി.. ജസ്റ്റിസ് കെമാല്‍ പാഷയും സാറാ ജോസഫും എം.എന്‍ കാരശ്ശേരിയും പി.ഗീതയും റീമാകല്ലിങ്കലും ജോയ് മാത്യുവും ഒന്നിച്ച് പിന്തുണക്കെത്തി. സമരകാലത്ത് വാമൂടിക്കെട്ടിയ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ ലജ്ജിക്കണം'' എന്നാണ് പുരോഗമന വാദികളുടെ വിലയിരുത്തല്‍.
ഫ്രാങ്കോ മുളക്കല്‍ ഐജി.വിജയ് സാഖറെക്കൊപ്പം
എസ്പി ഹരിശങ്കര്‍ ഒപ്പം
മാര്‍പ്പാപ്പ പോലും കയ്യൊഴിഞ്ഞു
കന്യാസ്ത്രീകള്‍ വിജയം കണ്ട സമരം
ബിഷപ് കന്യാസ്ത്രീകളുടെ യോഗത്തില്‍
അമൃതസറില്‍ ഗോള്‍ഡന്‍ ടെംപിളിനു മുമ്പില്‍
വൈക്കം ഡിവൈഎസ്പി കെ.സുഭാഷ്
ഹൈടെക് തെളിവെടുപ്പ്
സമ്പൂര്‍ണ ജനകീയ സമരം