അതിരൂപതാ പ്രിസ്ബിറ്റല്‍ കൗണ്‍സിലും പാസ്റ്ററല്‍ കൗണ്‍സിലും
ചൈതന്യാപാസ്റ്ററല്‍ സെന്ററില്‍വെച്ച് 29-03-2012 ന്
ചേരുകയുണ്ടായി. മൂലക്കാട് പിതാവ് അമേരിക്കയില്‍ വച്ച് ആരോടും ആലോചിക്കാതെ നടത്തിയ
ചില വിവാദ പ്രസ്താവനകളായിരുന്നു അജണ്ടയില്‍ പ്രധാനം. പ്രസ്തുത മീറ്റിംഗില്‍ ഒരു
പ്രമേയം അവതരിപ്പിക്കുകയുണ്ടായി. കോട്ടയം അതിരൂപതയെ സ്വയാധികാരസഭയാക്കുക
എന്നതായിരുന്നു ആവശ്യമായി ഉന്നയിച്ചത്. ആദ്യം തോന്നി പ്രമേയം മൂലക്കാട്
പിതാവിനായിരുന്നു അയയ്ക്കുക എന്ന്. പിന്നീട് അങ്ങനെയല്ല എന്നറിഞ്ഞു.
മൂലക്കാടുപിതാവും, പ്രസ്ബിറ്റല്‍ കൗണ്‍സിലും, പാസ്റ്ററല്‍ കൗണ്‍സിലും
ചേര്‍ന്നെടുത്ത “തീരുമാനപ്രമേയം” ആയിരുന്നു അത്. പ്രസ്തുത പ്രമേയം സീറോമലബാര്‍ സിനഡിനോ, പൗരസ്ത്യ
തിരുസംഘത്തിനോ ആണ് അയച്ചിരുന്നതെങ്കില്‍ അതിന്റെ യുക്തി മനസ്സിലാകുമായിരുന്നു.
ഇവിടെ സത്യത്തില്‍ എന്താണ് ഉദ്ദേശിച്ചതെന്തന്നാല്‍; ഏപ്രില്‍
ഒന്നിന് കത്തോലിക്കാ കോണ്‍ഗ്രസ് മറ്റു സംഘടനകളുടെ സഹകരണത്തോടെ വിപുലമായ യോഗം
ചേരും. അതില്‍ ഉയര്‍ന്നുവരുവാനിടയുള്ള, ആരോപണങ്ങള്‍ക്ക് നമ്മുടെ
സമുദായ നിലനില്‍പിന് ഒരുപരിഹാരമാര്‍ഗമായി ആവശ്യപ്പെട്ടിരുന്ന സ്വയാധികാരസഭ എന്ന
പ്രമേയം കാട്ടി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ വായ ആടപ്പിക്കുക എന്ന
തന്ത്രമായി മാത്രമേ അതിനെ കാണുവാനാക്കുകയുളളു.
ഒരാഴ്ച മുന്‍പ് കെ.സി.സി.യുമായി നടത്തിയ ചര്‍ച്ചയില്‍
സ്വയാധികാര സഭ ലഭിക്കണമെങ്കില്‍ ലോകം മുഴുവന്‍ ക്‌നാനായ ബോര്‍ഡുകള്‍ വച്ച പളളികള്‍
നാം സ്ഥാപിക്കണം എന്നു മൂലക്കാട്ട് പിതാവ് പറഞ്ഞിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ അങ്ങനെ പളളികള്‍ വേണ്ടായെന്നും, നാം ഉടന്‍
സ്വയാധികാരികളായി മാറുമെന്നും കെ.സി.വൈ.എല്‍. കുഞ്ഞുങ്ങളെയും, കെ.സി.ഡബ്ലു.എ.യിലെ
ശുദ്ധഗതിക്കാരായ അമ്മച്ചിമാരെയും, കെ.സി.സി. അച്ചായന്‍മാരെയും
പിതാവ് അറിയിച്ചിരിക്കുന്നു.
രണ്ടാം ചടങ്ങ്:
01-04-2012 ന് നടത്തിയ മൂന്നുസംഘടനകളുടെ സംയുക്ത മീറ്റിംഗില്‍
മൂലക്കാട്ടുപിതാവിന്റെ ഏകപക്ഷിയമായ തീരുമാനത്തിനെതിരെ അതിശക്തമായ
പ്രതിക്ഷേധങ്ങളായിരുന്നു ചൈതന്യയില്‍ നടന്നത്. പ്രസ്തുത വേദിയില്‍ കെ.സി.സി.
പ്രസിഡന്റ് പ്രൊഫ. ജോയിമുപ്രാപ്പളളി തന്റെ പ്രസിഡന്റ് സ്ഥാനത്തിന്റെ മഹത്വവും
അതിലുപരി ഒരു ക്‌നാനായക്കാരന്റെ ധീരതയാര്‍ന്ന ഉറച്ച നിലാപാടും പ്രകടിപ്പിച്ചു
എന്നത് നമ്മുക്ക് പ്രതീക്ഷയ്ക്ക് വക നല്‍ക്കുന്നവ തന്നെയാണ്. കെ.സി.വൈ.എല്‍.
പ്രവര്‍ത്തകര്‍ തങ്ങളുടെ പാരമ്പര്യത്തെയും വ്യക്തിത്വത്തെയും വിലമതിക്കാത്ത
അതിരൂപതാദ്ധ്യക്ഷനോടുളള പ്രതിക്ഷേധങ്ങള്‍ അവരും പ്രകടിപ്പിച്ചു. കെ.സി.ഡ്ബ്ലു.എ.
പ്രസിഡന്റ് പ്രൊഫ. ഷൈനി
മൂലക്കാട്ടുപിതാവിന്റെ പുതിയ നിയോഗങ്ങള്‍ക്കായി സന്തോഷവും സംതൃപിതിയും
പ്രകടിപ്പിച്ചു പ്രസംഗിച്ചത് സദസില്‍ അസ്വസ്ഥതയുണ്ടാക്കുകയും, തനിക്ക് അത്
താങ്ങുവാന്‍ ത്രാണിയില്ല എന്ന് ബോധ്യപ്പെടുകയാല്‍ വേദിയോട് തല്‍ക്ഷണം യാത്രപറഞ്ഞ്,
തനിക്ക് ചൈതന്യയില്‍വച്ച് നറുക്കെടുപ്പിലൂടെ ലഭിച്ച വണ്ടിയില്‍ യാത്രയാകുകയും
ചെയ്തു.
ഇന്നു ഷൈനി ഉഴവൂര്‍ കോളജില്‍ പ്രൊഫസാറാണെന്നും, അടുത്തു തന്നെ ഒഴിവു വരുന്ന പ്രിന്‍സിപ്പാള്‍ സ്ഥാനം ലഭിക്കുവാന്‍ ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ചില ഉഴവൂരുകാരു പുറത്തുവച്ചു പറയുന്നതുകേട്ടത്. അപ്പോഴാണ് പ്രൊഫ. ഷൈനി വേദിയറിഞ്ഞു പ്രസംഗിച്ചതിന്റെ പൊരുള്‍ ചിലര്‍ക്കെങ്കിലും പിടികിട്ടിയത്.
അടുത്തതായി എടുത്തു പറയേണ്ട പ്രസംഗം; വി.ജി മാത്യു
എളപ്പാനിയുടേതായിരുന്നു. സത്യത്തിന്റെ കൈകാലുകളും തലയും വെട്ടിമാറ്റി മൂലക്കാട്ട്
പിതാവിന്റെ നയങ്ങള്‍ക്കനുയോജ്യമായി മിച്ചം വന്ന ഒരു സത്യം വി.ജി ആവേശകരമായി
പ്രഖ്യാപിച്ചു. ശ്രീ സൈമണ്‍ ആറുപറ വി.ജി ഉപേക്ഷിച്ച കാലുകളും തലയും എടുത്തിട്ട്
അവതരിപ്പിച്ചപ്പോള്‍ അതുവരെ വി.ജി.യോടുണ്ടായിരുന്ന വീരാരാധന ബലൂണിലെ കാറ്റു
പോയതിനു തുല്യമായതിനും സദസ് സാക്ഷിയാകേണ്ടി വന്നു.
വി.ജി പറഞ്ഞതിതായിരുന്നു; “ജന്മം മൂലം ഒരാള്‍
ക്‌നാനായക്കാരനായാല്‍ അയാള്‍ മരണംവരെയും ക്‌നാനായക്കാരനായിരിക്കും.” ഇത് എപ്പാര്‍ക്കിയല്‍
അസംബ്ലി രേഖയില്‍ നിന്നുമായിരുന്നു ഉദ്ധരിച്ചത്. പക്ഷെ, അതിനു മുന്‍പും
അതിനു പിന്‍പുമുള്ള വാചകങ്ങള്‍ സൈമണ്‍ ആറുപറ എടുത്തിട്ടപ്പോള്‍ ആണ് വി.ജി
മറച്ചുവച്ച വാചകങ്ങളുടെ ഗുട്ടന്‍സ് സദസിന് പിടികിട്ടിയത്.
വി.ജി ആദ്യം വിട്ടുകളഞ്ഞതിതാണ്; “ക്‌നാനായ ജനം
ആരെന്നു നിശ്ചയിക്കേണ്ടത്. കഴിഞ്ഞു പോയ പതിനാറു നൂറ്റാണ്ടുകളിലെ അവരുടെ വംശീയ
പാരമ്പര്യമാണ്” (കോട്ടയം എപ്പാ. അസം. പേജ്.37) അദ്ദേഹം അവസാനം
കട്ടുചെയ്ത വാചകമിതാണ്; “ക്‌നാനായ പുരുഷന്‍
ക്‌നാനായ സ്ത്രീയെ വിവാഹം ചെയ്യണമെന്നാണ് സ്വീകാര്യമായ പാരമ്പര്യം. ഈ പാരമ്പര്യം
ലംഘിച്ച ക്‌നാനായ പുരുഷനോ, സ്ത്രീയോ ഇതര
സമുദായത്തില്‍ നിന്ന് ജീവിതപങ്കാളിയെ സ്വീകരിച്ചാല്‍ അപ്രകാരമുണ്ടാകുന്ന കുടുംബം
ക്‌നാനായ സമുദായത്തില്‍ ആയിരിക്കില്ല.”(പേജ് 38) “ക്‌നാനായ വംശീയതനിമാ
പാരമ്പര്യത്തില്‍ അധിഷ്ഠിതമായ നിയമം ക്‌നാനായ സഭാ ഘടകത്തിന്റെ ഭരണ ഘടനയുടെ ഭാഗമായി
അഭംഗുരം തുടരേണ്ടതാണ്” (പേജ് 38) ഇതും വി.ജി
കണ്ടില്ലായെന്നു നടിച്ചു.
തന്റെ പ്രസംഗങ്ങളിലെല്ലാം, സത്യസന്ധത,
നിഷ്പക്ഷത, സുതാര്യത, സത്യം, നീതി എന്നീ
പ്രയോഗങ്ങള്‍ സാധാരണയായി നടത്തുന്ന വി.ജിയുടെ പക്ഷപാതപരമായ പെരുമാറ്റങ്ങള്‍ക്ക്
സദസിന് വീണ്ടും സാക്ഷിയാകേണ്ടതായി വന്നു.
പ്രൊഫസര്‍ ബേബി കാനാട്ടിന്റെ അഞ്ചു ചോദ്യങ്ങള്‍ക്ക് മറുപടി
ഇല്ലാതെ ചോദ്യമായി തന്നെ ഹാളില്‍ ഇപ്പോഴും പറന്നു നടക്കുന്നു. എന്‍ഡോഗമി
പാലിക്കാത്ത ഒരു ക്‌നാനായക്കാരന്‍ പോലും ക്‌നാനായ മിഷനുകളില്‍ അംഗമായി തുടരണമെന്ന്
നിര്‍ബന്ധം പിടിച്ചിട്ടില്ല എന്ന മൂലക്കാട്ടു പിതാവിന്റെ അപ്നാദേശിലെ പരാമര്‍ശനം
സംബന്ധിച്ച് പ്രൊഫസര്‍ ചോദിച്ചതെന്തെന്നാല്‍; “അടുത്ത ജന്മം
പട്ടിയായി ജനിക്കും എന്നു വച്ച് ഇപ്പോഴേ കുരച്ചുതുടങ്ങണമോ” എന്നായിരുന്നു. ഈ
ചോദ്യവും അദ്ദേഹത്തോടൊപ്പം സദസിനെയും ചിന്തയിലാഴ്ത്തി. ഷൈനി ഓട്ടപ്പള്ളിയുടെ
യുക്തിഭദ്രമായ സംസാരങ്ങള്‍ സദസിന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
സദസില്‍ കുറെ വൈദികരുമുണ്ടായിരുന്നു ഫയലുമായി. അവരെ രണ്ടായി
തരം തിരിക്കാം.
ഒന്ന്. സ്ഥൈര്യമായി മേയുവാന്‍ അവസരം ലഭിച്ചവര്‍: അവരുടെ
മേഖലയില്‍ മറ്റാരും കടക്കുംവരെ അവര്‍ പ്രശ്‌നക്കാരല്ല. ആരെങ്കിലും കടന്നാല്‍ വിവരം
അറിയും.
രണ്ട്. ഇടവകവികാരിമാരാകാന്‍ വിധക്കപ്പെട്ടവര്‍: അവര്‍ക്ക്
പ്രത്യേക താല്പര്യങ്ങളില്ല. പിതാവിന്റെ പുതിയ നയങ്ങളോട് യോജിപ്പുമില്ല. അവര്‍ ധര്‍മ്മസങ്കടത്തിലാണ്.
കടലിനും പിശാചിനും മദ്ധ്യേ അകപ്പെട്ടവര്‍. സത്യം തുറന്നു പറയാന്‍ സാഹചര്യങ്ങള്‍
അനുവദിക്കാത്ത കുറെ അല്‍മായരും സദസ്സിലുണ്ടായിരുന്നു. അവരുടെ യഥാര്‍ത്ഥ അവസ്ഥ
മനസിലാക്കിയപ്പോള്‍ ഒരു കഥ മനസിലേക്ക് കടന്നു വരുന്നു. അതിപ്രകാരമാണ്;
ഒരു സമ്പന്ന കുടുംബം ഒരു അല്‍സേഷ്യന്‍ പട്ടിയെ വാങ്ങി.
വീരശുരപരാക്രമിയായ നായ. പട്ടിയ്ക്കു അവന്റെ ഉത്തരവാദിത്വം മനസ്സിലാക്കികൊടുത്തു - പുറമെ
നിന്നു വരുന്ന കള്ളന്മാരെ നോക്കി കുരയ്ക്കുക. വേണ്ടി വന്നാല്‍ കടിക്കുക. അവന് ചെല്ലും
ചെലവും കൊടുത്തു. പുറമെ നിന്നു വരുന്നവരൊക്കെ പട്ടിയുടെ നിരീക്ഷണത്തിലായി. നാട്ടുകാര്‍ക്ക്
പട്ടി പേടിസ്വപ്നമായി മാറി. വീടിന്റെ സ്ഥാവരജംഗമങ്ങള്‍ സുരക്ഷിതമായി.
ഇടവേളകളില്‍ അടുക്കളക്കാരി പൂച്ചയുമായി കുശലങ്ങള്‍
പങ്കുവച്ചു. വീടിനുള്ളിലെ രഹസ്യങ്ങള്‍ പൂച്ച കൈമാറി. അടുക്കളയിലെ മോഷണങ്ങള്‍, വീട്ടിലെ
തട്ടിപ്പുകള്‍, അതിന്റെ വില്ലന്മാരെയും പൂച്ച ചൂണ്ടിക്കാണിച്ചു, എന്നിട്ട്
ഒന്നുമറിയാത്തപോലെ പൂച്ച വീട്ടിലെ അംഗമായിതുടര്‍ന്നു. കുരയ്ക്കുവാനറിയാവുന്ന
പട്ടിക്ക് ധര്‍മ്മസങ്കടവും മനോവേദനയും.
എന്നും പുറത്തേയ്ക്കു നോക്കി അന്യരോടു കുരയ്ക്കുന്ന പട്ടി
അന്നൊരുനാള്‍ അകത്തേക്കു നോക്കി കുരച്ചു. വീട്ടുകാര്‍ അന്ധാളിച്ചു. ഒരാള്‍ പട്ടിയെ
ശിക്ഷിക്കാനെത്തി. പട്ടി അയാളെ തിരിച്ചറിഞ്ഞു. പൂച്ച ചൂണ്ടിക്കാണിച്ച വീട്ടിലെ
വില്ലന്‍. പട്ടി പരിസരം മറന്നു കുരച്ചു. പിന്നെ കടിച്ചു. വീട്ടുകാര്‍ സംഘം ചേര്‍ന്നു
പ്രമേയം പാസാക്കി. ഉണ്ടചോറിനു നന്ദിയില്ലാത്ത
നായയെ അടിച്ചു പുറത്താക്കുക. അങ്ങനെ അല്‍സേഷ്യന്‍ നായ തെരുവു പട്ടിയായി.
നാട്ടുകാരെ പേടിപ്പിച്ചിരുന്ന നായ തെരുവിലായതോടെ തെരുവു പിള്ളേരുടെ കല്ലേറു
കണക്കില്ലാതെ കൊണ്ടു. മറ്റു തെരുവു പട്ടികള്‍ അവനെ സംഘത്തില്‍ ചേര്‍ത്തില്ല. അവന്‍
അലയുന്നു. ആകാശത്തു ചന്ദ്രനെ നോക്കി അവന്‍ കുരച്ചു. മെരുങ്ങാന്‍ മനസ്സാകാത്ത
നായയുടെ ദു:ഖം, അവന് പിന്നീടൊരിക്കലും ഒരു നാടുണ്ടായില്ല.
റ്റോമി ജോസഫ് കല്ലുപുരയ്ക്കല്‍