ഇടുക്കിയുടെ സൗന്ദര്യം മലകളും കാടുകളും
ജലവിഭവും കാലാവസ്ഥയും ഒക്കെ കനിഞ്ഞു അനുഗ്രഹിച്ച ഇടുക്കി കേരളത്തിന്റെ
തിലകക്കുറിയാണെന്നു അതിശയോക്തി ഇല്ലാതെ തന്നെ പറയാം. ഇത്രയും മനോഹരമായ
പ്രദേശത്തെ ലോകത്തിലെതന്നെ ശ്രദ്ധേയമായ വിനോദകേന്ദ്രമായി
വികസിച്ചെടുക്കാനായിട്ടില്ല. നാടുകാണി പവലിയനു അടുത്തുള്ള കാനനം റിട്രീറ്
ശരിക്കും ഒരു അനുഭവമായിരുന്നു. രാതിയില്‍ ആണ് അവിടെ എത്തപ്പെട്ടത്. ഏതാണ്ട്
മൂവായിരം അടിയോളം പൊക്കത്തില്‍ നേര്‍ത്ത ഹെയര്‍പിന്‍ ബെന്റുകള്
കയറിച്ചെല്ലാന്‍ കുറെയേറെ സമയമെടുത്തു. പലയിടത്തും വണ്ടി പിറകോട്ടു
എടുത്താണ് പിന്നെ മുകളിലേക്ക് കയറിക്കൊണ്ടിരുന്നത്. നിറഞ്ഞ ആകാശത്തിലെ
നക്ഷത്രങ്ങളും താഴെ മലമുകളിലുള്ള ചെറുവിളക്കുകളും ചേര്‍ന്ന് നിന്നതു കൊണ്ട്
ഇരുഭാഗത്തും മാറി മാറി വന്നുകൊണ്ടിരുന്ന മാസ്മരിക കാഴ്ച്ചകള്‍ അഭൗമികമായ
ഒരു ദൃശ്യ വിരുന്നാണ് സമ്മാനിച്ചത്. എത്ര സാഹസികമായിരുന്നു ആ കയറ്റങ്ങള്‍
എന്ന് തിരിച്ചിറങ്ങിയപ്പോഴാണ് മനസ്സിലായത്.
കാറ്റ് നിര്‍ത്താതെ അടിച്ചുകൊണ്ടിരുന്നു, ചെറിയ മഴയും തണുപ്പും നിറഞ്ഞ ആ
ഭംഗിയുള്ളിടത്തു നിന്ന് ചുറ്റുപാടും ഒന്ന് വീക്ഷിക്കുകതന്നെ വര്‍ണനാതീതം.
തങ്ങള്‍ ജനിച്ചു വളര്‍ന്ന ഇടുക്കിയുടെ മനോഹാരിത പറഞ്ഞു സുഹൃത്തുക്കളായ
ബെന്നിയും ഷൈനിയും കുറെയേറെ കൊതിപ്പിച്ചിരുന്നു. അവരാണ് അത്തരം ഒരു സ്ഥലം
കാട്ടിത്തന്നത്. സൂര്യോദയത്തിനു മുന്നുള്ള നിമിഷങ്ങള്‍ ക്യാമറയില്‍
പതിപ്പിക്കാന്‍ നന്നേ വെളുപ്പിനെ ഞാനും ബെന്നിയും സ്ഥലം പിടിച്ചു.
മലമുകളിലൂടെ സൂര്യവരവിനു കുടപിടിച്ചെന്നോണം കടന്നുവന്ന ആകാശകാഴ്ച അതി
മനോഹരമായിരുന്നു. കാറ്റു അപ്പോഴും ശക്തമായി അടിച്ചുകൊണ്ടിരുന്നു. ആ
കുടമാറ്റത്തിന് ശേഷം അരിച്ചരിച്ചു തെളിഞ്ഞു വന്ന സൂര്യന്റെ ദീപകാഴച
ജീവിതത്തില്‍ ആദ്യമായി ഉണ്ടായ ഒരു അനുഭവമായി മനസ്സില്‍ കുറിച്ചിട്ടു.
ഒരു ചൂട് ചായയും കുടിച്ചിട്ട് മലമുകളിലെ പുല്മേടുകളിലൂടെ നടത്തിയ
കാല്‍നടയായുള്ള ദീര്‍ഘ വിനോദസഞ്ചാരം ഒരു അനുഭവമായിരുന്നു. കുളമാവ്ഡാം,
വാഗമണ്‍, ഇലപ്പള്ളി വെള്ളച്ചാട്ടം, ഇലവീഴാപൂഞ്ചിറ, കാഞ്ഞാര്‍, ശരംകുത്തി,
മൂലമറ്റം തുടങ്ങിയ പ്രദേശങ്ങള്‍ ബെന്നി ചൂണ്ടി കാണിച്ചുതന്നിരുന്നു.
യാത്രയിലുടനീളം ഒരു മുന്‍കൃഷി ഉദ്യോഗസ്ഥനായിരുന്ന ബെന്നി അവിടെ
കാണാനുണ്ടായിരുന്ന പുല്ലുകളെപ്പറ്റിയും മരങ്ങളെപ്പറ്റിയും അവയുടെ
മൂല്യങ്ങളെപ്പറ്റിയും തോരാതെ വിവരിച്ചുകൊണ്ടിരുന്നു. മലയുടെ നെറുകയില്‍
ഞങ്ങളുടെ ചെറുകൂട്ടം ഏതോ അന്യഗൃഹത്തില്‍ എത്തിച്ചേര്‍ന്ന കൗതുകത്തോടെ
ഓടിനടന്നു. ഇടുക്കി ഡാമിലേക്കുള്ള കാനന വഴിയും ഡാമിന് മുകളിലൂടെയുള്ള
യാത്രയും മനസസ്സില്‍ നിറഞ്ഞു നില്ക്കുന്ന പ്രകൃതി സൗന്ദര്യമാണ്
സമ്മാനിച്ചത്. ഇതാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന് ആരോ പറഞ്ഞത്
ഇടുക്കിയെക്കുറിച്ചായിരിക്കാം.
കറപുരളുന്ന വാട്ടസ്ആപ് ചങ്ങാതിക്കൂട്ടം ഏറെ നാളത്തെ പരിശ്രമത്തിനു ശേഷമാണു
കോളേജ് സതീര്ഥ്യരെ കുറേപ്പേരെ സംഘടിപ്പിച്ചു ഒരു വാട്ടസ്ആപ്
ചങ്ങാതിക്കൂട്ടം ആരംഭിച്ചത്. വളരെ ഊഷ്മളമായി തുടങ്ങിയ
ചങ്ങാതിക്കൂട്ടത്തില്‍ നര്‍മ്മവും കൗതുകവും പരിചയപ്പെടുത്താലും ഒക്കെയായി
പഴയ ക്യാമ്പസ് കഥാപാത്രങ്ങളായി അരങ്ങു നിറഞ്ഞു നിന്നു. പ്രളയകാലത്തു
പലസ്ഥലങ്ങളിലായി ജീവിതം കരുപ്പിടിപ്പിച്ച എല്ലാവരും കുറെക്കൂടി അടുത്തു.
അതിന്റെ പിന്നാലെ ഒരു അപശകുനം പോലെ വന്നുകേറിയ ശബരിമല തര്‍ക്കത്തില്‍
കുലസ്ത്രീകളും തീവ്രവിശ്വാസികളും പോസ്റ്റിംഗ് ഇട്ടു അടിച്ചു പൊടിച്ചു, ഒരു
വിശാലഹിന്ദു പ്രചാരകന് ഓരോ നിമിഷവും മോദി തരംഗം
സൃഷ്ട്ടിച്ചുകൊണ്ടിരുന്നു. പാവം അഡ്മിന് പഠിച്ച പണി ഒക്കെ നോക്കി
നോട്ടീസും വാണിങ്ങും ഒക്കെ നിരന്തം നല്കി സുഹൃദം തുടരാന്‍
ശ്രമിച്ചപ്പോള്‍; അച്ചായന്‍സും ഇടതുപക്ഷക്കാരും നടുവിരല്‍ ഉയര്‍ത്തി ,
ചിലരൊക്കെ പുറത്തു പോയി. കാലം എത്ര കഴിഞ്ഞാലും ചില സൗഹൃദങ്ങള്‍ അനശ്വരമായി
നില നില്ക്കും എന്ന് കേട്ടിരുന്നു. എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍
എന്തും നഷ്ടപ്പെടുത്താന്‍ നാം മലയാളികള്‍ തയ്യാറാണ്.
നിര്‍ദോഷമായ ചാരിറ്റി വിതരണം മലയാളി എവിടെയൊക്കെ പോയാലും കേരളത്തില്‍
ആര്‍ക്കെങ്കിലും ചില്ലറ സഹായം കൊടുത്താല്‍ അവനു ഒരു അതില്പരം സന്തോഷം ഇല്ല.
ന്യൂയോര്‍ക്കിലെ വൈസ്മെന്‍ ക്ലബ്ബ് , പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്ക്
സഹായം എത്തിക്കാന്‍ അവരുടെ മനസുതുറന്നു സംഭാവന നല്കി. അര്‍ഹരായവര്‍ക്ക്
നേരിട്ട് സഹായം എത്തിക്കണം എന്ന് മാത്രമായിരുന്നു നിബന്ധന. അങ്ങനെ ആ ദൗത്യം
ഏറ്റെടുത്തു . അതി ദാരുണമായിരുന്നു ഓരോ ഭവനത്തിലെയും അവസ്ഥകള്‍.
സര്‍ക്കാര്‍ കൊടുത്ത പതിനായിരവും , മറ്റാരോ കൊടുത്ത ചില്ലറ സഹായങ്ങളുമാണ്
ആകെ ലഭിച്ചതെന്ന് അവര്‍ പറഞ്ഞു. വീടുകള്‍ കണ്ടെത്താന്‍ നന്നേ പാടുപെട്ടു.
അത്രയ്ക്ക് ദുഷ്കരമായ ഇടങ്ങളില്‍ പാവപ്പെട്ടവര്‍ ഒളിച്ചു താമസിക്കുകയാണോ
എന്ന് തോന്നിപ്പോയി. കേരളത്തില്‍ നേരെ സഞ്ചരിച്ചാല്‍ ഒരു വലിയ
പ്രളയത്തിന്റെ യാതൊരു ലക്ഷണവും അവശേഷിച്ചിട്ടില്ല.
നല്ല റോഡുകളുടെ ഇരു ഭാഗവും അടിപൊളി വീടുകള്‍ !! ചില വീടുകള്‍
അമേരിക്കയിലുള്ള വമ്പന്‍ വീടുകളേക്കാള്‍ മനോഹരവും വലുതും തന്നെയായിരുന്നു. ഈ
വീടുകളില്‍ ഒക്കെ ചിലപ്പോള്‍ വൃദ്ധരായ മാതാപിതാക്കളും അവരുടെ സഹായികളും
മാത്രമാണ് ഉണ്ടാവുക. ഒരു പാവപ്പെട്ടയാളുടെ മതിയായ വഴി പോലും ഇല്ലാത്ത
വീട്ടില്‍ എത്തിയപ്പോള്‍, ചുറ്റും വമ്പന്‍ വീടുകള്‍!!, അവരുടെ ഒക്കെ
ബാങ്കില്‍ വലിയ തുകകള്‍ തൊടാതെ കിടപ്പുണ്ടാകാം. ചിലബാങ്കുകളില്‍
വര്‍ഷങ്ങളായി പിന്‍വലിക്കാത്ത കോടിക്കണക്കിനു പണം കെട്ടിക്കിടപ്പുണ്ട്
എന്ന് കേള്‍ക്കുന്നു. ഇവരൊക്കെ വിചാരിച്ചാല്‍ മാറ്റാവുന്ന സാമ്പത്തീക
ബുദ്ധിമുട്ടുകളേ കേരളത്തില്‍ ഇന്നുള്ളൂ എന്ന് വെറുതെ തോന്നി. പക്ഷെ
കൊടുക്കില്ല. അങ്ങനെ കൂട്ടിവച്ചു കൂട്ടിവച്ചു അതില്‍ സായൂജ്യം അടയുക.
പിന്നെ വിദേശത്തുള്ള ചില സംഘടനകളെ കണ്ടുപിടിച്ചു അവരെക്കൊണ്ടു കൊടുപ്പിച്ചു
തൃപ്തിയാകുക. അതാണ് ഇന്നത്തെ മലയാളിയുടെ സഹാനുഭൂതി.
എന്തൂട്ട് ജെന്ട്രിഫിക്കേഷന് ഇവിടെയും? കേരളത്തിലും അനുഭവപ്പെട്ടു
തുടങ്ങിയിരിക്കുന്നു എന്നു തോന്നുന്നു. അപ്രത്യക്ഷമാകുന്ന അയല്‍ക്കാര്‍ ,
ചെറുകിട വ്യപാരികള്‍ ബിസിനസ് മതിയാക്കുന്നു , ഒക്കെ മാളുകളും
സൂപ്പര്‍മാര്‍ക്കറ്റുകളും കയ്യടക്കുന്നു. ഭവനരഹിതര്‍ ഉള്‍വലിഞ്ഞു എവിടെയോ
പോകുന്നു, ഇത്തരം മാറ്റങ്ങള്‍ പ്രവാസികള്‍ ഇടയ്ക്കു നാട്ടില്‍ വരുമ്പോള്‍
മനസ്സിലാകും, എന്നാല്‍ അവിടെയുള്ളവര്‍ക്കു പിടികിട്ടില്ല. കുട്ടികള്‍ ഒക്കെ
എത്രയും പെട്ടന്ന് ജോലി തേടി വിദേശങ്ങളില്‍ പോകുന്നു. അവരാരും തിരികെ
എത്തി സ്വന്തം നാട്ടില്‍ താമസിക്കാന്‍ പോകുന്നില്ല അങ്ങനെ അടഞ്ഞുകിടക്കുന്ന
ഒട്ടേറെ വീടുകള്‍, തമ്മില്‍ പരിചയമില്ലാത്ത അയല്‍ക്കാര്‍.
പുതിയ താമസക്കാര്‍ നാട്ടുകാരുമായി അത്ര മമത സ്ഥാപിക്കാനും
തയ്യാറാകുന്നില്ല. ബാങ്കുകള്‍ കൊടുക്കുന്ന വായ്പകള്‍ കൊണ്ട് മുതലിറക്കുന്ന
മുതലാളിമാര്‍, അവര്‍ കെട്ടിപ്പടുക്കുന്ന ഫ്ളാറ്റുകള്‍ക്കു അധിക വാടക
ചുമത്തുന്നത് വഴി സാധാരണക്കാര്‍ സ്ഥലം കാലിയാക്കുകയും പുത്തന്‍ പണക്കാരും
ജോലിക്കാരും നല്ല പ്രദേശങ്ങളിലേക്കു കടന്നു വരികയും ചെയ്യും. ഇത്തരം
ഇടപാടുകള്‍ ലോകത്തു പലഭാഗങ്ങളിലും നടക്കുന്നു. ഇതിനെയാണ്
ജന്‍ട്രിഫിക്കേഷന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്.
ഇത്തരം ഒരു സാമൂഹിക പ്രതിഭാസത്തെപ്പറ്റി മതിയായ കാഴ്ചപ്പാടുകളോ, പൊതു
സമീപനങ്ങളോ പ്രാദേശിക സര്‍ക്കാര്‍ ഉള്‍കൊള്ളുന്നുണ്ടോ എന്നറിയില്ല. വലിപ്പം
കൂടിയതും ആഡംബരവും ആയ കെട്ടിടങ്ങള്‍ക്കു കൂടുതല്‍ നികുതി ഈടാക്കണം.
ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ചുമത്തണം. ഇത്തരം നികുതികള്‍
ഉപയോഗിച്ച് നിര്‍ധനര്‍ക്ക് ഭവനം ഉണ്ടാക്കാനുള്ള പദ്ധതികള്‍ കൊണ്ടുവരാം. ഓരോ
പ്രാദേശിക ഭരണത്തിനും സ്വയം ആദായം കണ്ടുപിടിക്കാനും അവിടുത്തെ സ്കൂളുകളും
റോഡുകളും നിര്‍മ്മിക്കാനും മാലിന്യ സംസ്കരണവും തുടങ്ങി ഒട്ടേറെ പദ്ധതികള്‍
ഒക്കെ നേരിട്ട് നടപ്പിലാക്കാനുള്ള കെല്‍പ്പുള്ള സമൂഹമായി നമ്മുടെ കേരളം
മാറിക്കഴിഞ്ഞു . ഈ ഒരു തിരിച്ചറിവില്ലാതെ എന്തിനും സംസ്ഥാനകേന്ദ്ര
പദ്ധതികളെ ആശ്രയിക്കേണ്ടി വരരുത്.
അടിപൊളിബന്തും ഹര്‍ത്താലുകളും മൂന്നാഴ്ചത്തെ അവധിക്കു നാട്ടില്‍
ചെന്നപ്പോള്‍ അതില്‍ 6 ദിവസവും ബന്തും ഹര്‍ത്താലുമായി ജനം ആഘോഷിക്കുന്നു.
വണ്ടികള്‍ ഓടാത്തതുകൊണ്ടു പരിതസ്ഥിക്കു കൊള്ളാം , ആളുകള്‍ക്ക് മാനസിക
പിരിമുറുക്കം ഇല്ലാതെ ടി. വി സീരിയലുകളും കണ്ടു വിശ്രമിക്കാം. ഇത്രയും
മതപരമായ പൊതു ഒഴിവുകള്‍ ഉള്ള സമൂഹം ലോകത്തു വേറെ എങ്ങും കാണുകയില്ല.
പരിമിതമായ പ്രവര്‍ത്തിദിനങ്ങളില്‍ ഒതുങ്ങി ജീവിച്ചു പോകുന്ന ഈ സമൂഹം എന്നും
ലോകത്തിനു ഒരു അത്ഭുത കൂട്ടം തന്നെയാണ്. വനിതാ ചങ്ങലയും പിടിച്ചു സ്ത്രീ
ശാസ്ത്രീകരണം നടത്തുന്നവരും, ശരണം വിളിച്ചു പ്രതിഷേധ പ്രകടനം നടത്തുന്നവരും
പള്ളിക്കു മുകളില്‍ കയറി ആത്മഹത്യ നടത്താന്‍ ശ്രമിക്കുന്നവരും, വേറെ
മനുഷ്യ സമൂഹത്തില്‍ കാണുകയില്ല. ബന്തുകളില്‍ സഹകരിക്കില്ല എന്ന വ്യാപാരി
സംഘടനകള്‍ പറഞ്ഞപ്പോഴും ധൈര്യമായി കടതുറക്കാന്‍ ഭൂരിഭാഗം കടയുടമകളും
തയ്യാറായില്ല. പണിമുടക്കുകള്‍ കൊണ്ട് ഒരു സംസ്ഥാനത്തെ പൊതു നഷ്ട്ടം
എത്രയാണെന്ന് സര്‍ക്കാരും പറയാന്‍ തയ്യാറാവുന്നില്ല . അവരും ഭരണവും
സമരവുമായി പോകയാണല്ലോ.
നാട്ടുകാരെ കുഴക്കുന്ന ജനമതിലുകള്‍ എല്ലാമതിലുകള്‍ക്കും മീതേ മഹാപ്രളയം
വന്നപ്പോള്‍ മലയാളിക്ക് ഒരു വിശ്വാസമേ ഉണ്ടായിരുന്നുള്ളൂ.
വെള്ളമിറങ്ങിയപ്പോള്‍ മതിലുകള്‍ കൂടുതല്‍ കരുത്തോടെ തെളിഞ്ഞു വന്നു.
നാഷണല്‍ ഹൈവേയില്‍ ഇടതുപക്ഷ വനിതാമതില്‍ കാണുവാന്‍ പോയിരുന്നു.
കുലസ്ത്രീകളെ ആരും അത്ര അവിടെ കണ്ടില്ല, അവരൊക്കെ നാമജപ ചങ്ങലയുമായി
മറ്റേതോ ഹൈവേയില്‍ ഉണ്ടായിരുന്നത്രെ. ഇതില്‍ രണ്ടിലും പങ്കെടുക്കാനാവാത്ത
സ്ത്രീകള്‍ക്കുവേണ്ടി പുതിയ ഒരു ഹൈവേ നിര്‍മ്മിക്കാന്‍ കേന്ദ്ര
സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാന്‍ നീക്കമുണ്ടത്രെ!.ഒരു വനിതയെയും
ശാക്തീകരിക്കാനോ ഒരു വിശ്വാസത്തെയും സംരക്ഷിക്കാനോ ഇത്തരം കോപ്രായങ്ങള്‍
കൊണ്ട് സാധിക്കില്ല. വെറും രാഷ്ട്രീയ നേട്ടങ്ങള്‍ക്കു ഉപകരിക്കും
എന്നല്ലാതെ. എത്ര നിഷ്ഫലമായ, ഉത്പാദനമില്ലാത്ത ദുര്‍വ്യയയം ആണ് ഇത് എന്ന
സാമാന്യബോധ്യം മലയാളിക്ക് നഷ്ട്ടപ്പെട്ടു.
സങ്കേതങ്ങള്‍ ഉപേക്ഷിച്ച കിളികള്‍ ജനുവരിയിലെ തണുത്ത പ്രഭാതത്തിനു
അഴകുവിടര്‍ത്തി കിളികളുടെ ആരവം വീടിനു ചുറ്റും കേള്‍ക്കാമായിരുന്നു.
പരിചതമല്ലാത്ത ഈ ശബ്ദം ആസ്വദിക്കാന്‍ കുട്ടികളും ഒത്തു മുറ്റത്തു ഇറങ്ങും ,
എത്ര നിറങ്ങളിലും തരത്തിലുമുള്ള കിളികളാണു അവിടെ ക്യാമ്പ്
ചെയ്യുന്നതെന്നറിയില്ല . ചില ശബ്ദങ്ങള്‍ അനുകരിച്ചാല്‍ അവ തുടര്‍ന്നും
ശബ്ദം ഉണ്ടാക്കികൊണ്ടേയിരിക്കും. ഓ അത്ര കിളിപ്രേമമുള്ളവരാണോ എന്നാല്‍
കുമരകത്തുള്ള പക്ഷി സാകേതത്തിലേക്കു പോകാമെന്നു ഒരാള്‍. അങ്ങനെ ഒരു ദിവസം
അങ്ങോട്ടേക്കായി യാത്ര. അത്ര പ്രകൃതി സ്നേഹികളല്ല അവിടെ സന്ദര്‍ശകരെ
സ്വീകരിക്കാന്‍ ഇരിക്കുന്നവര്‍ എന്ന് തോന്നി . ഏതായാലും വന്നതല്ലേ, കുറച്ചു
നടന്നു കിളികളുമായി സല്ലപിക്കാം എന്ന് കരുതി കുറേയെറേ ദൂരം പക്ഷി
സങ്കേതത്തില്‍ കൂടി നടന്നു. നല്ല പ്രകൃതി ദൃശ്യങ്ങള്‍ , പക്ഷെ ഒരൊറ്റ
കിളിയെപ്പോലും കാണാന്‍ ആയില്ല. പകരം ചില "ലവ് ബേര്‍ഡ്സ്" അവിടെ
ചുറ്റിക്കറങ്ങുന്നതു ഗാര്‍ഡ്സ് ഓടിച്ചുവിടുന്നത് കണ്ടു.
കൊതുകുകടി അല്‍പ്പം കൊതുകുകടി പ്രതീക്ഷിച്ചുകൊണ്ട് ഒരു ടെന്നീസ്
ബാറ്റുപോലെ ഒരു സാധനം ഇടയ്ക്കു വീശിക്കൊണ്ടിരുന്നാല്‍ പടക്കം പൊട്ടുന്നപോലെ
ഒരു ശബ്ദം കേള്‍ക്കാം, സീരിയലില്‍ താല്പര്യമില്ലാത്തവര്ക്കു വൈകിട്ട് ഒരു
വിനോദവും ആവും. അല്‍പ്പം വായന ഒക്കെ തിരിച്ചു വരുന്നു എന്ന തോന്നല്‍,
കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആഘോഷങ്ങളില്‍ കാണാനായി. അടിപൊളി
ചര്‍ച്ചകളും എണ്ണപ്പെട്ട സാഹിത്യ പ്രതിഭകളുടെ ചൂടുപിടിച്ച ചര്‍ച്ചകളും ടി.
വി യില്‍ നിറഞ്ഞു നിന്നു . എന്നാല്‍ പൊതുവായ ഒരു പ്രശ്നം കേരളം
അഭിമുഖീകരിക്കുമ്പോള്‍ ഈ സാംസ്കാരിക നായകന്മാര് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു
കൊതുകുകള്‍ നിദ്രയില്‍ ആകുന്നപോലെ, എവിടേയോ ശാന്തമായ ചിന്തയില്‍ തുടരും.
തിളങ്ങുന്ന ശവക്കോട്ടകള്‍ ക്രിസ്ത്യന്‍ ശവക്കോട്ടകള്‍ക്കു ഒരു പുതിയ മാനം
കൈവരുന്നു. പിതാവിന്റെ കല്ലറക്കല്‍ ഒരു തിരി കത്തിക്കാം എന്ന് കരുതി
പോയതാണ്. അടിപൊളി ഗേറ്റ് ,സ്വര്‍ഗ്ഗവാതില്‍ ഒന്ന് മാറ്റുരച്ചു നോക്കാം
എന്ന് തോന്നുന്നു അവിടേക്കുള്ള ഗേറ്റ് കണ്ടാല്‍. വിവിധ വര്‍ണ്ണത്തിലുള്ള
കല്ലുകള്‍ പാകിയ നടപ്പാത, ഭംഗിയായും നിരപ്പായതുമായ വെള്ളനിറമുള്ള
പ്രദലത്തില്‍ കറുത്ത മാര്‍ബിള്‍ കല്ലുകള്‍ വെട്ടിത്തിളങ്ങുന്നു. ഇനിയും
അവിടൊക്കെ പൂച്ചെടികളും ചെറിയ പൂന്തോട്ടങ്ങളും ഒക്കെയാക്കി കുറേക്കൂടി
ഭംഗിയാക്കാന്‍ ശ്രമിക്കുന്നു എന്ന് കേട്ടു. ഏതായാലും അവിടെ ഒന്ന് സ്ഥിരമായി
കിടക്കുക ഒരു മോഹമായിത്തുടങ്ങി എന്ന് ചിലര്‍!!
വാല്‍ക്കഷണം കുറ്റം പറയരുതല്ലോ പള്ളിപ്പെരുനാളുകള്‍ ഒക്കെ പാതിരാത്രി
പരിപാടികള്‍ കുറച്ചുകൊണ്ടുവരുന്നു, മൈക്ക് സെറ്റ് വച്ച് നാടടക്കം
ചൊല്ലിക്കേല്‍പ്പിക്കാത്ത ആരാധനയല്ലേ നല്ലത്. ആരാധനക്കെങ്കിലും സ്വല്പ്പം
സ്വകാര്യത ആകാം എന്ന് ചിന്തിക്കണം. നിരത്തിലൂടെ നടത്തുന്ന ഘോഷയാത്രകള്‍
കൂടി ഒന്നു കുറച്ചുകൊണ്ടുവരികയാണെകില്‍ നല്ലത് . ആരും ഇല്ലാത്ത
രാത്രികളില്‍ മൈലുകള്‍ നീണ്ട ദീപാലങ്കാരം അല്‍പ്പം അതിവ്യയം അല്ലേ എന്ന്
തോന്നിപ്പോയി. വൈകുന്നേരങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ നടത്തുന്ന
പെന്തെക്കോസ്ത് യോഗങ്ങള്‍ പഴയ ലാളിത്യം ഒക്കെ ഉപേക്ഷിച്ചു വമ്പന്‍ മെഗാഷോ
പോലെ തോന്നി. ബാറുകള്‍ ഒക്കെ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷം,
പക്ഷെ അതിനു ഒരു സമയ നിയന്ത്രണം വേണം എന്ന് തോന്നുന്നു. രാവിലെയും
ഉച്ചക്കും ഒക്കെ ബാറുകള്‍ സജ്ജീവമാകുന്നത് ഒരു നല്ല പ്രവണതയാണോ എന്ന്
ചിന്തിക്കണം.
ആനിയമ്മാമ ആണ് വിളിച്ചത്, നാട്ടില്‍ ഒക്കെ പോയി അടിച്ചുപൊളിച്ചു അല്ലേ ,
തിരക്കും അലച്ചിലുകളും ഉണ്ട് പതിവായി ജിമ്മില്‍ പോകുന്നുണ്ടോ?
സ്നേഹത്തോടെയുള്ള ആ അന്വേഷണത്തില്‍ കുറ്റബോധം തോന്നാതിരുന്നില്ല . ഓരോ
ഒഴിവുകഴിവു കണ്ടുപിടിച്ചു പോകാതിരിക്കയാണ് പതിവ്. അനിയമ്മാമ്മയുടെ ഒരു
പരിചയക്കാരന് ഡോക്ടര്‍ ഒരു മാസ്സിവ് ഹാര്‍ട്ട് അറ്റാക്ക് കൊണ്ട് അടുത്ത
ദിവസം മരിച്ചു, സ്വന്തം ശരീരം സൂക്ഷിക്കണം, അത് മരുന്നുകള്‍ പോലെ തന്നെ
പ്രധാനമാണ് എന്നും ഓര്‍മ്മിപ്പിച്ചു. ശരിയാണ് ഒരു നൂറു തവണ , പുറത്തേക്കു
നോക്കി , ഏതു നിമിഷവും മഞ്ഞു വീഴാന്‍ സാധ്യത ഉണ്ട് , കഠിനമായ തണുപ്പും ..
അപ്പൊ നാളെയാകാം എന്നങ്ങു ഉറപ്പിച്ചു. മാറേണ്ടത് മലയാളിയുടെ മനോഭാവമാണ്,
എവിടെയാണെങ്കിലും.
“A mant ravels the world over in search of what he needs, and return home to find it.” – George Moore