കൊച്ചി: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് പടവെട്ടി സാന്നിദ്ധ്യം അറിയിച്ച ആം ആദ്മി പാര്‍ട്ടി ഇക്കുറി കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളിലെ മത്സരത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഗോവ, ചണ്ഡിഗഢ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രം പടയ്ക്കിറങ്ങാനാണ് പാര്‍ട്ടി തീരുമാനമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്. നീലകണ്ഠന് പറഞ്ഞു. മറ്റിടങ്ങളില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാതെ കേന്ദ്രത്തില്‍ എന്‍.ഡി.എ വീണ്ടും വരുന്നത് തടയുകയാണ് ലക്ഷ്യം.
ആം ആദ്മി പാര്‍ട്ടി ദേശീയ തലത്തില്‍ തിരഞ്ഞെടുപ്പിനെ നോക്കി കാണുന്നത് കേവലം രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലെ മത്സരം എന്നതിനപ്പുറം ജനാധിപത്യം ഇന്ത്യയില്‍ നിലനില്‍ക്കണോ എന്നതിന് ഉത്തരമായിട്ടാണ്. മോദി സര്‍ക്കാറിന് കീഴിലുള്ള എന്‍.ഡി.എ ഭരണത്തിലെത്താന്‍ പാടില്ലെന്ന സന്ദേശമാണ് എ.എ.പി മുന്നോട്ട് വയ്ക്കുന്നത്. ഭരണഘടനയുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും നടത്തിപ്പ് മോദി ഭരണത്തില്‍ അപകടത്തിലായിരിക്കുകയാണ്. അതിനാല്‍ മോദി ഭരണത്തില്‍ വരാന്‍ പാടില്ല. ഇതിനായി ഒരുപാട് സീറ്റുകളില്‍ മത്സരിച്ച് ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കേണ്ട എന്നതാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാട്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ യാതൊരുവിധ സഖ്യത്തിനും തയാറല്ല. എല്ലാ രാഷ്ട്രീയ കക്ഷികളുമായി അഭിപ്രായ വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ സഖ്യമെന്നത് നടപ്പിലാകില്ല. എന്നാല്‍, എ.എ.പി.സ്ഥാനാര്‍ത്ഥി നില്ക്കുന്നതിനാല് ബി.ജെ.പി ജയിക്കാനും പാടില്ല. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കഴിയുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കും. കഴിവു കാണിക്കാനോ എണ്ണം കാണിക്കാനോ മത്സരിക്കാനില്ല. അതിന്റെ പഴുതില്‍ പോലും എന്‍.ഡി.എ ഭരണത്തിലെത്തരുത്. തങ്ങള്‍ക്ക് സഖ്യം ചേരന് സാധിക്കുന്ന പാര്‍ട്ടി ഇന്ത്യയിലില്ല.
ആം ആദ്മിയുടെ നിലപാടുകളുമായി ചേര്‍ന്നു പോകുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കും. ചാലക്കുടി മണ്ഡലത്തില്‍ ട്വന്റി 20 രംഗത്തിറക്കുന്ന സ്ഥാനാര്‍ത്ഥിയെയും കര്‍ണാടകയില്‍ പ്രകാശ് രാജിനെയും പിന്തുണയ്ക്കുന്ന കാര്യങ്ങള്‍ പരിശോധിക്കും. ഇക്കുറി എ.എ.പി പ്രവര്‍ത്തകരുടെ വോട്ട് വര്‍ഗീയതയ്ക്കും അക്രമരാഷ്ട്രീയത്തിനും എതിരായിരിക്കും. കേരളത്തിലെ മിക്ക പാര്‍ട്ടികളും അഴിമതിക്കാരും വര്‍ഗീയത വച്ചു പുലര്ത്തുന്നവരുമായിരിക്കെ അവര്‍ക്കൊപ്പം എ.എ.പിക്ക് മുന്നോട്ട് പോകാനാവില്ല. എ.എ.പി ഒരിടത്ത് ഒരു പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു എന്നതിന്റെ അര്‍ത്ഥം അവര്‍ അഴിമതിക്കാരല്ല എന്നതല്ല അവര്‍ക്ക് ബി.ജെ.പി സര്‍ക്കാറിനെ താഴെയിറക്കാന്‍ സാധിക്കുമെന്നതാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിച്ച 15 സീറ്റില്‍ നിന്ന് രണ്ടേകാല്‍ ലക്ഷം വോട്ട് ലഭിച്ചു. ഇതിനര്‍ത്ഥം പാര്‍ട്ടിയുടെ സ്വീകാര്യത തന്നെയാണ്. മറ്റു പാര്‍ട്ടികളെ അപേക്ഷിച്ച് സുതാര്യമായ ഭരണസംവിധാനമാണ് ആം ആദ്മി പാര്‍ട്ടിക്കുള്ളത്. പാര്‍ട്ടിയില്‍ ഉള്ളവരെല്ലാം വോളണ്ടിയര്‍മാരാണ്. അവര്‍ ജനങ്ങളെ സേവിക്കുക, അഴിമതി തുടച്ചു നീക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് 415 മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.
വ്യക്തമായ തിരഞ്ഞെടുപ്പ് ചിത്രം പുറത്തു വന്നിട്ടില്ലെങ്കിലും അഖിലേന്ത്യാതലത്തില്‍ ഇക്കുറി ബി.ജെ.പി പുറത്തു പോകുമെന്നതില്‍ തര്‍ക്കമില്ല. കേരളത്തില്‍ നിന്ന് എന്‍.ഡി.എ വിരുദ്ധ, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എം.പിമാര്‍ ലോക്സഭയില്‍ എത്തും.