കുറവിലങ്ങാട്: സൗദിയിലെ നരകയാതനകള്‍ക്കും പീഡനങ്ങള്‍ക്കും വിട ചൊല്ലി ഉറ്റവരുടെ ചാരത്തേക്കു ടിന്റു പറന്നിറങ്ങുന്നു. പൂര്ണഗര്ഭിണിയായിരിക്കെ നേരിടേണ്ടിവന്ന യാതനകളുടെയും മനഃക്ലേശത്തിന്റെയും നടുക്കുന്ന ഓര്‍മകളോടെയാണ് ഉഴവൂര്‍ പാണ്ടിക്കാട്ട് ടിന്റു സ്റ്റീഫന്‍ നാട്ടിലേക്കു മടങ്ങിയെത്തുക.
സൗദിയിലെ സ്വകാര്യസ്ഥാപനത്തില്‍ നഴ്സായ ടിന്റു പ്രസവത്തിനു നാട്ടിലേക്കു പോരാനായി അവധി തേടിയതോടെയാണ് പീഡനപര്‍വം ആരംഭിക്കുന്നത്. ഒരു വര്‍ഷത്തോളം മുമ്പ് സൗദിയിലെത്തിയ ടിന്റു പ്രസവത്തിനായി നാട്ടിലേക്കു പോരാന്‍ അവധി തേടിയെങ്കിലും ക്ലിനിക് അധികൃതര്‍ സമ്മതിച്ചില്ല. പിന്നീട് എംബസിയുടെ സഹായത്തോടെ നാട്ടിലേക്കു പോരാന്‍ ശ്രമിച്ചു. വിമാനത്താവളത്തിലെത്തി പരിശോധനാ നടപടി പൂര്‍ത്തീകരിച്ചു പോരാനൊരുങ്ങി.
ഇതിനിടയില്‍, നാട്ടിലേക്കു പോന്നത് ഇഷ്ടപ്പെടാതിരുന്ന തൊഴിലുടമ ടിന്റുവിനെതിരേ പരാതി നല്‍കിയിരുന്നു. തൊഴില്‍സ്ഥലത്തുനിന്ന് ഒളിച്ചോടിയെന്നതായിരുന്നു പരാതി. നാട്ടിലേക്കു പോരാനെത്തിയ ടിന്റുവിനെ ഇതേത്തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍നിന്നു തിരിച്ചയച്ചു.
പിന്നീട് ഇന്ത്യന്‍ എംബസിയും മനുഷ്യാവകാശ പ്രവര്‍ത്തകരുമായി നിരന്തരമായി ബന്ധപ്പെട്ടു നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ ടിന്റു നാട്ടിലേക്കു പോരാനായി എയര്‍പോര്‍ട്ടിലെത്തി. രണ്ടാം വട്ടം എയര്പോര്ട്ടിലെത്തിയപ്പോഴാകട്ടെ ടിന്റുവിനു പ്രസവവേദനയാരംഭിച്ചു. തുടര്‍ന്നു ചിലരുടെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ടിന്റു പെണ്‍കുഞ്ഞിനു ജന്മം നല്കി.
അന്യദേശത്ത് ഉറ്റവരുടെ സാന്നിധ്യം പോലുമില്ലാതെ പ്രസവിക്കേണ്ടി വന്ന ടിന്റു മറ്റുള്ളവരുടെ സഹായത്താല്‍ ഇന്നു നാട്ടിലേക്കു പറന്നിറങ്ങുന്പോള്‍ ആശങ്കയോടെ ദിവസങ്ങളെണ്ണി കാത്തിരുന്ന ഉറ്റവര്‍ ആശ്വാ?തീരത്താണ്.