ഫോമാ മുന്‍ ജനറല്‍ സെക്രട്ടറിയായ ജോണ്‍ സി വര്‍ഗീസ് (സലിം) എഴുപതുകളില്‍ കെ.എസ്.സിയുടെ ചെങ്ങന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു. പിന്നീട് കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റായി. യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി ആയിരിക്കെയാണു അമേരിക്കയിലേക്കു പോരുന്നത്. പ്രവാസി കേരള കോണ്‍ഗ്രസിന്റെ ന്യു യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. അദ്ധേഹത്തിന്റെ അനുസ്മരണം
കേരള രഷ്ട്രീയത്തില്‍ 'സര്' പദവി നേടിയ നേതാവ്. എത്ര സീനിയര്‍ നേതാവായാലും 'മാണി സാര്‍' എന്നു വിളിക്കുവാന്‍ ആര്‍ക്കും മടി തോന്നിയില്ല.
1976-ലെ അധ്വാനവര്‍ഗ സിദ്ധാന്തത്തിലൂടെയാണു കേരളത്തിലെ നിരവധി യുവാക്കള്‍ മാണി സാറിനെ അടുത്തറിയുന്നത്.
ചരല്‍ക്കുന്നിലെ മൂന്നു ദിവസം നീണ്ടു നിന്ന കേരള കോണ്‍ഗ്രസ് സെമിനാര്‍ ഓര്മ്മയിലെത്തൂന്നു. ഒരു അധ്യാപകന്റെ മികവോടെ തന്റെ പുതിയ സിദ്ധാന്തം,കേരള കോണ്‍ഗ്രസിന്റെ 'മാനിഫെസ്റ്റോ' മീറ്റിംഗില്‍ അവതരിപ്പിച്ചത് ഇപ്പോഴും ഓര്‍മ്മിക്കുന്ന നിരവധി കേരള കോണ്ഗ്രസുകാരുണ്ടായിരിക്കും.
'നേതാവ് നയിക്കുവാനുള്ളതാണ്. നയിക്കപ്പെടുവാനല്ല,' മാണി സാറിന്റെ നേത്രു മികവിനുഇതിലധികം ഒരു വിശേഷണം കൊടുക്കാനില്ല.
ചെറിയ തൊഴിലുകൊണ്ട് ഉപജീവനം നടത്തുന്ന അധ്വാനിക്കുന്ന ഇടത്തരം ആളുകളെ 'തൊഴിലുടമകള്‍' 'മുതലാളിമാര്‍' എന്നിങ്ങനെ വിശേഷിപ്പിച്ച് ബൂര്‍ഷ്വാ പട്ടം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നദ്ധേഹം തറപ്പിച്ചു പറഞ്ഞു. അവരും സ്വയം അധ്വാനവര്‍ഗത്തില്‍ പെടുന്ന വിഭാഗമാണെന്ന സന്ദേശം നല്‍കിയത് മാണി സാറാണ്. ഉപജീവനത്തിനായി ചെറിയ കട നടത്തുന്ന ഇടത്തരക്കാരനും സ്വയം റബര്‍ വെട്ടുന്ന കര്‍ഷകനും മുതലാളി എന്ന പേരു നല്കി അവരെ പാര്ശ്വവല്ക്കരിക്കുന്നത് സാമൂഹിക തിന്മയാണ്. ഇടത്തരക്കാരുടെ, കര്ഷകരുടെഉന്നമനത്തിനു അഹോരാത്രം പ്രവര്‍ത്തിച്ച ജനകീയ നേതാവ് മാണി സാര്‍ മാത്രമായിരുന്നു.
2010-ല്‍ ഞാന്‍ ഫോമാ ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ പാലായില്‍ ചെന്ന് മാണി സാറിനെ കണ്ടു. കൂടെ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. വര്‍ഗീസ് മാമ്മനും തിരുവല്ല മുനിസിപ്പല്‍ ചെയര്‍ ചെറിയാന് പ്പോളച്ചിറക്കലും ഉണ്ടായിരുന്നു. വളരെ നാളത്തെ ഇടവേളക്കു ശേഷം കാണുകയായിരുന്നുവെങ്കിലും അടുത്തയിടക്കു കണ്ട പോലെയായിരുന്നു അദ്ധേഹത്തിന്റെ പെരുമാറ്റം. എനിക്കും ഒരു അകല്‍ച്ചയും തോന്നിയില്ല.
ഞങ്ങളെ ഹ്രുദ്യമായി സ്വാകരിച്ചിരുത്തി, സുസ്മേരവദനനായി പ്രസരിപ്പോടെ നില്ക്കുന്ന മാണി സാര്‍ ഇപ്പോഴും മനസില്‍ മായാതെ നില്ക്കുന്നു. എപ്പോഴും വടിവൊത്ത അലക്കി തേച്ച ശുഭ്രവസ്ത്രത്തില്‍ കണ്ടിരുന്ന മാണി സാര്‍ വീട്ടിലായിരിക്കുമ്പോഴും അതേ വേഷത്തിലായിരുന്നു.
ഫോമയുടെ തുടക്കവും അതിന്റെ പ്രവര്‍ത്തനങ്ങളും അദ്ധേഹം ചോദിച്ചറിഞ്ഞു. തിരുവല്ലയില്‍ അക്കൊല്ലം നടക്കാന്‍ പോകുന്ന സമ്മേളനത്തില്‍ വീടുകളുടെ താക്കോല്‍ ദാനം നടത്തുന്ന്ത് പറഞ്ഞപ്പോള്‍ ഫോമാ എന്ന പ്രവാസി സംഘടനയോടുള്ള ബഹുമാനവും അംഗീകാരവും അദ്ധേഹത്തിന്റെ മുഖത്തു പ്രതിഫലിക്കുണ്ടായിരുന്നു.
കേരള കോണ്‍ഗ്രസിന്റെ തട്ടകങ്ങളിലൂടെ സാമൂഹിക പ്രവര്‍ത്തകരായി തുടക്കം കുറിച്ചവര്‍ പിന്നീട് വിദേശനാടുകളില്‍ ആ പ്രവര്‍ത്തങ്ങള്‍ തുടരുന്നതില്‍ മാണി സാറിനു വലിയ അഭിമാനമായിരുന്നു. അതറിഞ്ഞപ്പോള്‍ എനിക്കും സന്തോഷം.
ഗള്‍ഫിലും അമേരിക്കയിലുമുള്ള പലരുടെയും പ്രവര്‍ത്തനങ്ങള്‍ അദ്ധേഹം വിവരിച്ചു. ഇടക്കു വ്യക്തിപരമായ കാര്യങ്ങളും കുടുംബ കാര്യങ്ങളും ചോദിച്ചറിഞ്ഞു
ദീര്‍ഘനേരം മാണിസാറുമൊത്ത് ചെലവഴിക്കാനായി. അതിന്നും വിലപ്പെട്ട നിമിഷങ്ങളായി മനസിലുണ്ട്.
ജോണ്‍ സി വര്‍ഗീസ്