നടി നയന്താരയോട് മാപ്പു പറയാന്‍ താന്‍ ഒരുക്കമല്ലെന്ന് നടന് രാധാരവി. 'എനക്ക് ഇന്നൊരു മുഖമിരുക്ക്' എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രവി.
ഭയം എന്താണെന്നറിയാത്ത ഒരു കുടുംബത്തില്‍ നിന്നു വരുന്ന ആളാണ് ഞാന്‍. മാപ്പു പറയാന്‍ ഞാന്‍ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ല. അതിനാല്‍ നയന്താരയോട് മാപ്പു പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അന്ന് എന്റെ പ്രസംഗത്തിന് മാധ്യമപ്രവര്‍ത്തകരടക്കം കൈയ്യടിച്ചു. പ്രസംഗത്തിലെ പരാമര്‍ശങ്ങളില്‍ എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നെങ്കില്‍ അപ്പോഴേ പറയണമായിരുന്നു. രാധാരവി പറഞ്ഞു.
നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന കൊലയുതിര്‍കാലം എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്കിടെയാണ് രാധാരവി വിവാദ പരമാര്‍ശം നടത്തിയത്. നയന്‍താരയെ മാത്രമല്ല, രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനത്തിനിരയായവരെ പോലും രാധാരവി വിമര്‍ശിച്ചു.
രാധാരവിയുടെ പരമാര്‍ശം ഇങ്ങനെയായിരുന്നു.
''നയന്‍താരയെ രജനീകാന്ത്, ശിവാജി ഗണേശന്, എം.ജി.ആര് എന്നിവരുമായി താരതമ്യം ചെയ്യരുത്. അവര്‍ മഹാത്മാക്കളാണ്. നയന്‍താരയുടെ വ്യക്തിജീവിതത്തില്‍ ഇത്രമാത്രം സംഭവവികാസങ്ങള്‍ ഉണ്ടായിട്ടും അവര്‍ സിനിമയില്‍ നിലനില്ക്കുന്നു. അതിനു കാരണം മറ്റൊന്നുമല്ല, തമിഴ്നാട്ടുകാര്‍ എല്ലാം പെട്ടെന്ന് മറക്കും. തമിഴ്സിനിമയില്‍ അവര്‍ പിശാചായി അഭിനയിക്കുന്നു. അതേ സമയം തെലുങ്കില്‍ അവര്‍ സീതയായും അഭിനയിക്കുന്നു. എന്റെ ചെറുപ്പക്കാലത്ത് കെ.ആര്.വിജയയെ പോലുള്ളവരാണ് സിനിമയില്‍ സീതയാക്കുന്നത്. എന്നാല്‍ ഇന്ന് അഭിനയിക്കുന്നവരുടെ സ്വഭാവം എന്തു തന്നെ ആയിരുന്നാലും ആര്‍ക്കും കുഴപ്പമില്ല. ഇവിടെ ആര്‍ക്കും സീതയാകാം.''
രാധാരവിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ സിനിമാ രാഷ്ട്രീയ സാമൂഹ്യ രംഗത്തു നിന്നും വളരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഡി.എം.കെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാധാരവിയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കെതിരായാണ് രാധാരവി പ്രവര്‍ത്തിക്കുന്നതെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്ററാലിന് പറഞ്ഞു.
രാധാരവിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ച നയന്‍താര താന്‍ ഇനിയും സിനിമയില്‍ ദേവിയായും പ്രേതമായും സീതയായുമെല്ലാം അഭിനയിക്കുമെന്ന് പറഞ്ഞു. രാധാരവിയുടെ പരാമര്ശങ്ങളെക്കാള് തന്നെ ഞെട്ടിച്ചത് അത് കേട്ട് കൈയ്യടിച്ചവരാണ്. ജന്മം നല്‍കിയത് ഒരു സ്ത്രീയാണെന്ന് ഓര്‍ക്കണമെന്നും നയന്‍താര പറഞ്ഞു.
Radharavi