മഹാത്മാ ഗാന്ധിയെ വധിച്ച ഭീകരനായ മതഭ്രാന്തന് നാഥുറാം ഗോഡ്സെയെപ്പറ്റിയുള്ള ഒരു പഠനമാണ് ലേഖനത്തിന്റെ ഉള്ളടക്കം. ഗാന്ധിജിയെ വധിച്ച ഗോഡ്സെ ഇന്നും തീവ്രവാദിയായും വിവാദ പുരുഷനായും അറിയപ്പെടുന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയില്‍, കുഴഞ്ഞു മറിഞ്ഞ രാഷ്ട്രീയത്തില്‍ ഹിന്ദുത്വ തീവ്ര ചിന്തകള്‍ അയാളെ ഭ്രാന്തു പിടിപ്പിച്ചിരുന്നു. മുസ്ലിമുകളോടുള്ള ഗോഡ്സേക്കുള്ള അടങ്ങാത്ത വിരോധം ഗാന്ധി വധം വരെയെത്തി.
ഗാന്ധി വധത്തില്‍ ഗുഢാലോചനയുള്‍പ്പടെ പന്ത്രണ്ടില്പ്പരം കുറ്റാരോപിതരുണ്ട്. അവരില്‍ നാരായണ്‍ ആപ്തെയെയും നാഥുറാം ഗോഡ്സയെയും മരണശിക്ഷക്ക് വിധിച്ചു. അനുജന് ഗോപാല്‍ ഗോഡ്സെയ്ക്കും മദന്‍ ലാല്‍ പാഹ്വായ്ക്കും ജയില്‍ശിക്ഷ കിട്ടി. ഗോപാല്‍ ഗോഡ്സെ ഒരു ഡസനിലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 'ഗാന്ധി മരിക്കുന്നതിന് മുമ്പ് 'രാം രാം' എന്ന് പറഞ്ഞില്ലെന്ന്' ഗോപാല ഗോഡ്സെ പറയുന്നു. അത് ഗാന്ധിയെ വിശുദ്ധനാക്കുന്നതിന് സര്‍ക്കാര്‍ കളിച്ച നാടകമെന്നാണ് ടൈം മാഗസിനുള്ള ഇന്റര്‍വ്യൂവില്‍ ഗോപാല്‍ ഗോഡ്സെ പറഞ്ഞത്. 'ഗാന്ധിയുടെ കൊലപാതകവും ഞാനും' എന്ന അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധമാണ്. ജയില്‍ വാസത്തിനുശേഷം പുസ്തകങ്ങളില്‍നിന്നും കിട്ടിയ വരുമാനം കൊണ്ടായിരുന്നു ഗോപാല്‍ ഗോഡ്സെയുടെ കുടുംബം പില്ക്കാലങ്ങളില് കഴിഞ്ഞിരുന്നത്.
ഗാന്ധി വധം പരിശോധിച്ചാല്‍ സവര്‍ക്കറും സംഘവും നടത്തിയ ഗൂഢാലോചനയും വധത്തിനു പിന്നിലെന്ന് കാണാം. 1948ല്‍ 'സവക്കര്‍' ഗാന്ധി വധ കേസില്‍ പ്രതിയായിരുന്നു. തെളിവുകളുടെ അഭാവത്തില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. എന്നാല്‍ 1965ല്‍ പുറത്തുവന്ന കപൂര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ സവര്‍ക്കാരിന്റെ ഗാന്ധി വധ പങ്കിനെപ്പറ്റി വ്യക്തമായി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനെതിരെ പോരാടിയതുമൂലം രാജ്യത്തിനുള്ളിലും രാജ്യാന്തര തലങ്ങളിലും 1940നു ശേഷം മഹാത്മാ ഗാന്ധി പ്രസിദ്ധനായി തീര്‍ന്നിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അക്രമ രഹിതമായ അദ്ദേഹത്തിന്റെ നേതൃത്വം ആയിരക്കണക്കിന് അനുയായികളെ ആകര്‍ഷിച്ചിരുന്നു. ഗാന്ധിജിയുടെ നയങ്ങളും വിശ്വാസങ്ങളും എതിരാളികള്‍ ഇഷ്ടപ്പെട്ടിരുന്നില്ല.
1910 മെയ് പത്തൊമ്പതാം തിയതി രാമചന്ദ്ര വിനായക് ഗോഡ്സെയുടെയും ലക്ഷ്മിയുടെയും മകനായി ചിത്പവന്‍ ബ്രാഹ്മണ കുടുംബത്തില്‍ നാഥുറാം ഗോഡ്സെ ജനിച്ചു. ഗോഡ്സെ അസാധാരണ വ്യക്തിത്വമുള്ള മനുഷ്യനായി വളര്‍ന്നു. ഒരു യാഥാസ്ഥിതിക ഓര്‍ത്തോഡോക്സ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച അഞ്ചാമത്തെ കുഞ്ഞായിരുന്നു അയാള്‍. ഗോഡ്സെയുടെ മൂന്നു സഹോദരന്മാര് ജനനത്തോടെ മരിച്ചു പോയിരുന്നു. ഒരു സഹോദരി മാത്രം ജീവിച്ചതുകൊണ്ട് ആണ്ക്കുട്ടികള് ആ കുടുംബത്ത് വാഴില്ലെന്നും അവര്‍ക്ക് ദൈവകോപമോ ശാപമോ കിട്ടിയിട്ടുണ്ടെന്നും വിശ്വസിച്ചിരുന്നു. അതില്‍നിന്നും നിന്നും മുക്തി നേടാന്‍ കുട്ടിയെ പെണ്ണായി വളര്‍ത്തി. രാമചന്ദ്ര എന്ന് പേര് നല്‍കുകയും മൂക്ക് കിഴിച്ച് മൂക്കുത്തി ധരിപ്പിക്കുകയും ചെയ്തു. പേര് 'രാം' എന്ന് ചുരുക്കി. എന്നാല്‍ മാതാപിതാക്കള്‍ നാഥുറാം എന്ന് വിളിച്ചു. പേരിന്റെ അര്‍ത്ഥം മൂക്കുകുത്തി ധരിക്കുന്ന രാമനെന്നാണ്. അവസാനം ഒരു ഇളയ സഹോദരന് ജനിച്ചപ്പോള്‍ മുതല്‍ ഗോഡ്സെയെ ആണ്‍ക്കുട്ടിയായി പരിഗണിക്കാന്‍ തുടങ്ങി.
ആത്മാക്കളുമായി സംസാരിക്കാനുള്ള അമാനുഷികമായ ഒരു ശക്തി വിശേഷം നാഥുറാം ഗോഡ്സയിലുണ്ടെന്നും കുടുംബത്തിലുള്ളവര്‍ കരുതിയിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ ഗോഡ്സെക്ക് പ്രവചന വരം ഉണ്ടെന്ന് മാതാപിതാക്കള്‍ വിശ്വസിച്ചിരുന്നു. കുടുംബ ദേവതയുടെ മുമ്പില്‍ നീണ്ട മണിക്കൂറുകളോളം ഗോഡ്സെ സമാധിയിരിക്കുമായിരുന്നു. മാതാപിതാക്കളുടെ ഇഷ്ടങ്ങള്‍ സാധിപ്പിച്ചും സന്തോഷിപ്പിച്ചും കൗമാര കാലങ്ങള്‍ കഴിച്ചുകൂട്ടി. കുടുംബ പ്രതിഷ്ട നടത്തിയിരുന്ന ദൈവത്തില്‍നിന്ന് മയക്കത്തില്‍ ദര്‍ശനങ്ങള്‍ ലഭിക്കാറുണ്ടെന്നും അവരെ വിശ്വസിപ്പിച്ചിരുന്നു. ആന്തരിക ചൈതന്യത്തില്‍നിന്നും ലഭിച്ചതെന്ന് അവകാശപ്പെട്ടുകൊണ്ടു ചില സന്ദേശങ്ങളും അവര്‍ക്കു നല്‍കിയിരുന്നു.
പെണ്‍ക്കുട്ടിയായി വളര്‍ത്തിയെങ്കിലും ഗോഡ്സെ കായിക വിനോദങ്ങളില്‍ കഴിവുകള്‍ പ്രകടിപ്പിച്ചിരുന്നു. കൂടാതെ വായനയിലും താല്പ്പര്യപ്പെട്ടിരുന്നു. എങ്കിലും പഠിക്കാന്‍ അത്ര സമര്‍ത്ഥനായിരുന്നില്ല. അക്കാലത്ത് അയാള്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള നിസഹകരണ പ്രസ്ഥാനത്തിലും തല്പരനായിരുന്നു. സഹോദരന് ഗോപാലും ഗാന്ധിയുടെ കടുത്ത ആരാധകനായിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലങ്ങളില്‍ ഗാന്ധി ഗോഡ്സെയുടെ ഹീറോയായിരുന്നുവെന്ന് ഗോപാല്‍ പറയുമായിരുന്നു. പൂനയില്‍ ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് ഗോഡ്സെയില്‍ ദേശീയ വികാരങ്ങളും പ്രകടമാകാന്‍ തുടങ്ങി. ഗാന്ധിജിയുടെ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടങ്ങളും ആകര്‍ഷിച്ചിരുന്നു. അദ്ദേഹം മെട്രിക്കുലേഷന്‍ പരീക്ഷയില്‍ പരാജിതനായി. അക്കാലത്ത് സര്‍ക്കാര്‍ ജോലിക്ക് മെട്രിക്കുലേഷന്‍ ആവശ്യമായിരുന്നു. അതിനുശേഷം വിദ്യാഭ്യാസം അവസാനിപ്പിക്കുകയും മരപ്പണി തൊഴിലായി സ്വീകരിക്കുകയും ചെയ്തു.
പത്തൊമ്പതാം വയസില്‍ അദ്ദേഹത്തിന്റെ പിതാവിനൊപ്പം രത്നഗിരിയില്‍ താമസമാക്കി. അവിടെ താമസിക്കുന്ന കാലഘട്ടത്തില്‍ ഗോഡ്സെയുടെ ജീവിതം എന്നും മാറ്റങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു. വിനായക സവെക്കറിന്റെ ചിന്തകള്‍ ഗോഡ്സയില്‍ സ്വാധീനമുണ്ടാക്കിയിരുന്നു. ബ്രിട്ടീഷ്കാര്‍ക്കെതിരെ സായുധ വിപ്ലവം നടത്തിയതിന് സവര്‍ക്കറിനെ അമ്പത് കൊല്ലം ശിക്ഷിക്കുകയൂം പിന്നീട് വഴികളില്‍കൂടെ നടക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്തിരുന്നു. സവര്‍ക്കര്‍ ഹിന്ദുത്വ ആശയങ്ങള്‍ക്ക് രൂപം കൊടുത്തിരുന്നു. മുസ്ലിമുകളുമായി അധികം സഹകരിക്കാതെ ഒരു ഹൈന്ദവ തിയോക്രാറ്റിക്ക് രാജ്യം വിഭാവന ചെയ്തു.
ഇന്ത്യയുടെ പടിഞ്ഞാറേ തീരത്തുള്ള രത്നഗിരി എന്ന പട്ടണത്തില്‍ ഗോഡ്സെയുടെ കുടുംബം 1929ല്‍ താമസമാക്കിയ കാലം മുതല്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ തുടങ്ങി. അന്ന് ഗോഡ്സെയുടെ പ്രായം പത്തൊമ്പത് വയസ്സ്. വിനായക് ദാമോദര്‍ സവര്‍ക്കറില്‍ ഗോഡ്സെ വൈകാരികമായി അടുത്തതും ആരാധകനായതും അക്കാലങ്ങളിലാണ്.
മതങ്ങളക്ക് സ്വാതന്ത്ര്യം കൊടുത്തുവെങ്കിലും മുസ്ലിമുകള്ക്ക് അധികം സ്വാതന്ത്ര്യം കൊടുക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. കുറച്ചു മാസങ്ങള്‍ സവേക്കറിനു വേണ്ടി പ്രവര്‍ത്തിച്ച ഗോഡ്സെ അപ്പനോടൊപ്പം 'സാങ്കേലി' എന്ന പട്ടണത്തിലേക്ക് താമസം മാറ്റുകയും അവിടെ തയ്യല്‍ തൊഴിലുകള്‍ ചെയ്തു ഉപജീവനം നടത്തുകയും ചെയ്തു. പുതിയതായി രൂപം പ്രാപിച്ച വലതുപക്ഷ ചിന്താഗതിയോടെയുള്ള രാഷ്ട്രീയ സ്വയം സേവാ സംഘത്തില്‍ (ആര്.എസ്.എസ്) ആകൃഷ്ടനാവുകയും ചെയ്തു. പിന്നീട് ഗോഡ്സെ ഹിന്ദു മഹാസഭയുടെ നേതാവായി. സഭ നടത്തുന്ന പത്രത്തിന്റെ പത്രാധിപര്‍ ചുമതലയും വഹിച്ചിരുന്നു. 1937ല്‍ സാവേക്കര്‍ നിരുപാധികം ജയില്‍ വിമുക്തനായി. അദ്ദേഹത്തിന്റെ ആരാധകനായ ഗോഡ്സെ ഹിന്ദു മഹാസഭയില്‍ പ്രവര്‍ത്തിക്കാനായി പൂനയില്‍ താമസം തുടങ്ങി.
ഒരു വശത്ത് മുസ്ലിമുകള്ക്ക് പ്രത്യേക രാജ്യം വേണമെന്ന് വാദിക്കുന്ന മുസ്ലിം ലീഗും മറുവശത്ത് മുസ്ലിമുകളുമായി സഹകരിക്കരുതെന്ന് വാദിക്കുന്ന ഹിന്ദു മഹാസഭയും ആര് എസ്എസും നേതൃ മണ്ഡലങ്ങളില്‍ ഉണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ ഗോഡ്സെ ആര്‍എസ്എസ് പ്രവത്തകനായിരുന്നു. ആര്‍എസ്എസ് ന്റെ നേതാവ് 'കേശവ് ഹെഡ്ഗേവാര്‍' മുസ്ലിമുകളോട് കടുത്ത വിരോധിയുമായി പ്രവര്‍ത്തിച്ചു. ഗാന്ധിജി, മുസ്ലിമുകളുമായി സൗഹാര്‍ദ്ദം പുലര്‍ത്തുന്നതിലും സഹകരിക്കുന്നതിലും എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നു. ഗാന്ധിജിയുടെ ചിന്തകളായ അഹിംസയെയും അക്രമ രാഹിത്യത്തെയും എതിര്‍ത്തിരുന്നു. ഗാന്ധി നയങ്ങള്‍ ഇന്ത്യന്‍ ജനതയുടെ ഐക്യമത്യത്തെ തകര്‍ക്കുമെന്നു ആര് എസ് എസ് വിശ്വസിച്ചിരുന്നു. ഹിന്ദു സംസ്ക്കാരത്തെ കാത്തു സൂക്ഷിക്കേണ്ടത് ഹിന്ദുക്കളെന്നും മുസ്ലിമുകളുമായ സഹകരണം രാജ്യതാല്പര്യങ്ങള്ക്ക് ദോഷം ചെയ്യുമെന്നും വിശ്വസിച്ചു. ഗോഡ്സെ പിന്നീട് ആര് എസ് എസ് പാര്‍ട്ടി ഉപേക്ഷിച്ച് ഹിന്ദു മഹാസഭയില്‍ ചേരുകയാണുണ്ടായത്.
1930ല്‍ ഹൈദരാബാദില്‍ ഒരു പ്രതിക്ഷേധ റാലിയില്‍ സംബന്ധിച്ചതിന് ഗോഡ്സെയെ അറസ്റ്റു ചെയ്യുകയും ഒരു വര്‍ഷം ജയില്‍ വാസം ലഭിക്കുകയും ചെയ്തു. അതിനുശേഷം മുപ്പതു വയസുകാരനായ അയാള്‍ ഹിന്ദുത്വയുടെ ഒരു തീവ്ര പ്രവര്‍ത്തകനായി മാറുകയായിരുന്നു. കൂടാതെ ഗാന്ധിജിയും നെഹ്രുവും നയിച്ചിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വിരോധിയായി മാറി. മുസ്ലിം ലീഗിന് പാദസേവ ചെയ്യുന്ന ഒരു പാര്‍ട്ടിയായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ കണ്ടു.
ഗാന്ധിജിയുടെ മാര്‍ഗങ്ങളായ അഹിംസ സിദ്ധാന്തങ്ങളെ അപ്രായോഗികമായും നടക്കാന്‍ സാധിക്കാത്ത പദ്ധതിയായും വിലയിരുത്തി. അഹിംസാ വാദത്തെ ഗോഡ്സെ എന്നും പുച്ഛിച്ചു തള്ളിയിരുന്നു. നിത്യം ബ്രഹ്മചര്യയായി ജീവിക്കാന്‍ ഗോഡ്സെ പ്രതിജ്ഞ ചെയ്തു. പുസ്തക വായനയില്‍ കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നു. ഉന്നത കുലത്തില്‍ ജനിച്ച ബ്രാഹ്മണനായിരുന്നെങ്കിലും താണ ജാതികളുമായി ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനും ജാതിവ്യവസ്ഥ ഇല്ലാതാക്കാനും ശ്രമിച്ചുകൊണ്ടിരുന്നു.
1944ല്‍ ഗോഡ്സെയും അയാളുടെ സുഹൃത്ത് നാരായണ്‍ അപ്റ്റെയും ഒന്നിച്ച് അഗ്രണി (Agrani) എന്ന ദിനപത്രം ആരംഭിച്ചു. ഹിന്ദുമഹാ സഭയുടെ ആശയങ്ങളും പാര്‍ട്ടി പ്രചരണങ്ങളുമായിരുന്നു പത്ര ധര്‍മ്മത്തിന്റെ ലക്ഷ്യങ്ങള്‍. ഹിന്ദു ദേശീയത ഉണര്‍ത്താന്‍ ഈ പത്രത്തിനു കഴിഞ്ഞു. 1946ല്‍ ഹിന്ദുക്കളും മുസ്ലിമുകളുമായുള്ള ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഹിന്ദുരാഷ്ട്ര എന്ന് ലക്ഷ്യം കണ്ട് പത്രത്തിന് വിശാലമായ ഓഫിസ് കണ്ടെത്തുകയും പരസ്യങ്ങളില്‍ക്കൂടി വരുമാനം കണ്ടെത്തുകയും ചെയ്തിരുന്നു.
1947ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോള്‍, ഇന്ത്യയുടെ പടിഞ്ഞാറേ അതിര്‍ത്തി മുസ്ലിം പാക്കിസ്ഥാന് ആയി വിഭജിച്ചപ്പോള്‍ ദേശീയ വാദികള്‍ കുപിതരായിരുന്നു. പാക്കിസ്ഥാന് കൊടുക്കാനുണ്ടായിരുന്ന ബാധ്യത ഫണ്ട് ഇന്ത്യ കൊടുക്കാതിരുന്നപ്പോള്‍ അതിനെതിരായി 'ഗാന്ധി', സത്യാഗ്രഹം ഇരുന്നു. അത് ഗോഡ്സയില്‍ ഗാന്ധിയോടുള്ള വൈകാരികമായ പക വര്‍ദ്ധിച്ചു. 1948ല്‍ 'ഗാന്ധിജി, സത്യാഗ്രഹം തുടങ്ങിയപ്പോള്‍ ഗോഡ്സെയും ആപ്തെയും ഡല്‍ഹിയിലേക്ക് ട്രെയിന്‍ കയറി. ഗാന്ധിജിയെ വധിക്കുന്നതിനുള്ള ഗൂഢാലോചനയ്ക്കായി മറ്റു അഞ്ചു സഹപ്രവര്‍ത്തകരെ യാത്രയില്‍ കാണുകയും അവരുടെ സഹകരണം ലഭിക്കുകയും ചെയ്തു.
ഗാന്ധി പ്രാര്‍ത്ഥിക്കുന്ന സ്ഥലം ആദ്യം ബോംബിടാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അത് സാധിക്കാതെ വരുകയും അതില്‍ ഗൂഢാലോചന നടത്തിയ മദന്‍ലാല്‍ പാഹ്വായെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗാന്ധിവധം നടപ്പാക്കാന്‍ സാധിക്കാഞ്ഞതിനാല്‍ ഗോഡ്സെയും നാരായണ്‍ ആപ്തെയും ഡല്‍ഹിക്ക് മടങ്ങി. അവര്‍ ഒരു പിസ്റ്റള്‍ വാങ്ങിക്കുകയും ഗാന്ധിവധത്തിനുള്ള അവസരങ്ങള്‍ കാത്തിരിക്കുകയും ചെയ്തു.
1948 ജനുവരി മുപ്പതാംതിയതി സായംകാലത്തില്‍ ഗാന്ധിജി തന്റെ വാസസ്ഥലത്തുനിന്നും ബിര്‍ള ഹൌസിലേക്ക് തിരിച്ചു. തന്റെ അനന്തവരുടെ മക്കളായ രണ്ടു പെണ്‍കുട്ടികളുടെ സഹായത്തോടെ പ്രാര്‍ത്ഥനാലയത്തിലേക്ക് നടന്നു പോവുകയായിരുന്നു. 'ഗാന്ധിജിക്ക് പ്രാര്‍ഥനക്ക് പോകാന്‍ സമയം കഴിഞ്ഞിരുന്നു. ജനക്കൂട്ടത്തില്‍ നിന്നും കാക്കി ഡ്രസ്സ് ധരിച്ച ഒരാള്‍ ഇടിച്ചു കയറി. അയാള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ കുമ്പിട്ടു. നിങ്ങള്‍ എന്തിന് ഗാന്ധിജിക്ക് തടസമുണ്ടാക്കുന്നുവെന്ന് മനുബേനുചോദിച്ചതായി അവര്‍ എഴുതിയ 'ഗ്ലിമ്സസ് ഓഫ് ബാപ്പു' (ഏഹശാുലെ െീള ആമുൗ) എന്ന പുസ്തകത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. നാഥുറാം ഗോഡ്സെ ഒരു വാക്കുപോലും ഉരിയാടാതെ മനുബേനുവിനെ തള്ളിമാറ്റിയിട്ട് ഗാന്ധിജിയുടെ ചങ്കിനിട്ടു വെടി വെച്ചു. മരിക്കുന്നതിന് മുമ്പ് ഗാന്ധി 'രാം രാം' എന്നു മാത്രമേ ഉച്ഛരിച്ചുള്ളൂവെന്നും മനുബെനു ഓര്‍മ്മിക്കുന്നു, കുപിതരായ ജനക്കൂട്ടം പിടികൂടുന്നതിനു മുമ്പ് ഗാന്ധിജിയുടെ നെഞ്ചില്‍ മൂന്ന് വെടിയുണ്ടകള്‍ തുളച്ചു കയറ്റി. ഒരു മിനിറ്റുകൊണ്ട് അയാളുടെ മിഷ്യന് വിജയകരമാവുകയും ചെയ്തു. പോലീസിന്റെ മുമ്പില്‍ ഉടന്‍ തന്നെ ഗോഡ്സെ കീഴടങ്ങിയെന്നും പറയുന്നു. ജനക്കൂട്ടം ഗോഡ്സെയെ തല്ലി കീഴ്പ്പെടുത്തി പോലീസിനെ ഏല്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
കൊല നടത്തിയ ഗോഡ്സയെയും അയാളുടെ സഹകാരി നാരായണ്‍ ആപ്തെയും വിസ്തരിക്കുന്ന വേളയില്‍ ഗോഡ്സെ വികാരാധീനനായി കോടതി മുമ്പാകെ 'എന്തുകൊണ്ട് താന്‍ ഗാന്ധിയെ വധിച്ചു'വെന്നതിനെപ്പറ്റി ഒരു പ്രസംഗം ചെയ്തിരുന്നു. പ്രസംഗ കലകളില്‍ ഗോഡ്സെക്ക് മറ്റുള്ളവരുടെ ശ്രദ്ധ പറ്റുവാന്‍തക്ക നല്ല വാക്ചാതുര്യവുമുണ്ടായിരുന്നു. 'ഹിന്ദു മതത്തിന്റെ നിലനില്‍പ്പിനും ധര്‍മ്മവും സത്യവും കാത്തു സൂക്ഷിക്കാനും' താന്‍ ഗാന്ധിയെ വധിച്ചുവെന്ന് വ്യക്തമായി ഗോഡ്സെ പറഞ്ഞു. ഐതിഹാസിക പുരാണങ്ങളും ഗീതയും ചൂണ്ടിക്കാണിച്ച് ധര്‍മ്മം നിലനിര്‍ത്താന്‍ ശക്തിയുടെ ഭാഷ ആവശ്യമെന്നും ഗാന്ധിയുടെ അഹിംസാ സിദ്ധാന്ധം അപ്രായോഗികവും നിരര്‍ത്ഥകമെന്നും ഗോഡ്സെ വ്യക്തമാക്കി. തെറ്റാണെങ്കിലും ശരിയാണെങ്കിലും ഗാന്ധി പറയുന്നതു മാത്രം ശരിയെന്ന് വെച്ച് അനേകര്‍ ജയിലില്‍ കിടക്കേണ്ടി വന്നു. ഗാന്ധിജി പറയുന്നതിന് എതിര്‍വാക്കില്ലായിരുന്നു. ഗാന്ധി എന്തു പറഞ്ഞാലും കോണ്‍ഗ്രസ്സ് നടപ്പാക്കിക്കൊണ്ടിരുന്നു.
ഗോഡ്സെ പറഞ്ഞു, 'ഗാന്ധി നമ്മുടെ രാഷ്ട്ര പിതാവെങ്കില്‍ അദ്ദേഹം മാതൃഭൂമിയോടുള്ള കടപ്പാട് നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു. രാഷ്ട്രത്തെ വഞ്ചനാത്മകമായ പാതയിലായിരുന്നു നയിച്ചിരുന്നത്. രാജ്യം വിഭജിക്കാന്‍ നേതൃത്വം കൊടുത്തു. അദ്ദേഹത്തിലെ നിരര്‍ത്ഥകങ്ങളായ അഹിംസാ ചിന്തകള്‍ സര്‍വ്വതും നീതിയുടെ ത്രാസില്‍ ഉടഞ്ഞുപോയി. ഗാന്ധിജി കാത്തു സൂക്ഷിച്ചിരുന്ന മൂല്യങ്ങള്‍ അര്‍ത്ഥമില്ലാത്തതായിരുന്നു. ശക്തി ശൂന്യങ്ങളായിരുന്നു."
ഗോഡ്സെയുടെ പ്രസംഗത്തിന് അന്നത്തെ ജനങ്ങള്‍ വലിയ കയ്യടിയൊന്നും നല്‍കിയില്ല. 1948 മെയ് ഇരുപത്തിയേഴാം തിയതി ഗാന്ധി വധം സംബന്ധിച്ച വിസ്താരം ആരംഭിച്ചു. 1949 ഫെബ്രുവരി പത്താം തിയതി കേസിന് തീരുമാനമായി. ഗോഡ്സെയെ മരണശിക്ഷക്ക് വിധിച്ചു. പഞ്ചാബ് ഹൈ കോര്‍ട്ടിലും പിന്നീട് സിംല കോടതിയിലും അപ്പീല്‍ കൊടുത്തിട്ടും കീഴ്കോടതി വിധികളെ ശരിവെക്കുകയായിരുന്നു. 1949 നവംബര്‍ പതിനഞ്ചാം തിയതി ഗോഡ്സയെയും അദ്ദേഹത്തിന്റെ സഹകാരി നാരായണ്‍ അപ്തെയെയും അമ്പാല ജയിലില്‍ തൂക്കിക്കൊന്നു. ഗോഡ്സെയുടെ ആരാധകര്‍ കോടതിയില്‍ വെച്ചു അയാള്‍ പറഞ്ഞതായ വാക്കുകള്‍ പില്ക്കാലത്ത് തപ്പിയെടുത്തു.
1993ല്‍ 'എന്തുകൊണ്ട് മഹാത്മാ ഗാന്ധിയെ വധിച്ചുവെന്ന്' ഒരു കയ്യെഴുത്തു പ്രതി തയ്യാറാക്കി പ്രസിദ്ധീകരിച്ചു. പിന്നീട് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ദേശീയ വാദികള്‍ ഗോഡ്സെയുടെ ആരാധകരായി തീര്‍ന്നു. 2014ല്‍ ഒരു പാര്‍ലമെന്റ് അംഗം അയാളെ സ്വരാജ്യസ്നേഹി എന്ന് സംബോധന ചെയ്തു പ്രസംഗിച്ചു. ഗോഡ്സെയുടെ ഒരു പ്രതിമ സ്ഥാപിക്കാനും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു. എങ്കിലും ഭൗതികാവശിഷ്ടം അടങ്ങിയ ഗോഡ്സെയുടെ ചാരം ഇന്നും സൂക്ഷിക്കുന്നു. പാക്കിസ്ഥാന് ഉള്‍പ്പടെ ഇന്ത്യ ഒന്നാകുന്ന കാലത്ത് ചാരം സിന്ധു നദിയില്‍ ഒഴുക്കണമെന്നും ഗോഡ്സെയുടെ മരണപത്രത്തില്‍ എഴുതിയിട്ടുണ്ട്. സഹോദര പുത്രന് ചാരം ഭദ്രമായി സംരക്ഷിക്കുന്നു.
ഗോഡ്സെയുടെ ആദര്‍ശങ്ങള്‍ ഹിന്ദു മഹാസഭ ഇന്നും അംഗീകരിക്കുന്നു. ഗോഡ്സെ മരിച്ച ദിവസത്തെ അനുയായികള്‍ ഗോഡ്സെ ദിനമായി ആചരിക്കാറുണ്ട്. അടുത്തയിടെ ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് വിജയ കുമാര്‍ പറഞ്ഞു, 'നാഥുറാം ഗോഡ്സെ ദേശസ്നേഹിയും ഹിന്ദു മഹാസഭയുടെ അഭിമാനമായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ പിന്തുടരുന്നവരും.' ഗോഡ്സെ പറയുമായിരുന്നു, "എന്റെ ഭാവി നശിച്ചെങ്കിലും ഗാന്ധിയെ വധിച്ചതോടെ എന്റെ രാഷ്ട്രം രക്ഷപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു." ഗോഡ്സെക്ക് വിധിച്ച തൂക്കിക്കൊല റദ്ദാക്കാന്‍ ഗാന്ധിയുടെ മക്കള്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. 'താന്‍ കൊല ചെയ്യപ്പെടുകയാണെങ്കില്‍ തന്റെ ഘാതകര്‍ക്ക് മാപ്പ് കൊടുക്കണമെന്ന്' ഗാന്ധിജി ജീവിച്ചിരുന്നപ്പോള്‍ പറയുമായിരുന്നു.
കേന്ദ്രഭരണം കിട്ടിയ ശേഷം ബിജെപിയും ആര്‍എസ്എസും ഗോഡ്സെയെ പരിപൂര്‍ണ്ണമായി പിന്താങ്ങാന് ഭയപ്പെടുന്നു. കാരണം അതിന്റെ പ്രത്യാഘാതങ്ങള്‍ നാടുമുഴുവന്‍ വ്യാപിക്കുമെന്നറിയാം. എങ്കിലും ഇന്നുള്ള അനേകായിരം യുവജങ്ങള്‍ ഗോഡ്സെയുടെ ആശയങ്ങളെ അനുകൂലിക്കുന്നവരാണ്.
തുടരും: (ഭാഗം 1 2)