കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസില്‍ പരാതിക്കാരിയെ അപമാനിക്കുന്ന വിധത്തിലും സഭയിലെ ചിലരുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്ന വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങള്‍ക്കെതിരെയും സിറോ മലബാര്‍ സഭ മീഡിയ കമ്മീഷന് ചെയര്‍മാനും തലശേരി അതിരൂപത സഹായ മെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനി. ഈ മാധ്യമങ്ങള്‍ സഭയ്ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിന് മാധ്യമങ്ങള്‍ക്ക് തീവ്രവാദ ശക്തികള്‍ പോലെയുള്ള സംഘടിത ശക്തികളില്‍ നിന്ന് പണം കിട്ടുന്നുണ്ടെന്നും മാലിന്യം മാത്രം വിളമ്പുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ പൂട്ടിക്കണമെന്നും ബിഷപ് പറയുന്നു. കാഞ്ഞിരപ്പള്ളിയില്‍ ഞായറാഴ്ച നടന്ന യുവജനങ്ങളുടെ ഒരു പരിപാടിയില്‍ ആണ് ബിഷപിന്റെ വിമര്‍ശനം.
സഭാ വിരുദ്ധതയുടെ കാലത്താണ് നാം ജീവിക്കുന്നതെന്നു പറഞ്ഞുകൊണ്ടാണ് തുടക്കം. അവിടെയും ഇവിടെയും ചില ഒറ്റപ്പെട്ട വീഴ്ചകള്‍ സംഭവിക്കാന്‍ പാടില്ലാത്തവരുടെ ഭാഗത്തുനിന്ന് സംഭവിക്കുന്നു. അതില്‍ എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ എന്ന് ഏറ്റുപറഞ്ഞുകൊണ്ടാണ് ബിഷപ് തുടങ്ങുന്നത്. സഭയിലെ ചിലരുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അത് സഭയെ പഴന്തുണിപോലെ ചവിട്ടുക്കുഴക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. നവോത്ഥാനമെന്നത് കത്തോലിക്കാ സഭ ഈ സമൂഹത്തിന് നല്കിയ സംഭാവനയാണെന്നും അദ്ദേഹം പറയുന്നു. പിന്നീടാണ് അദ്ദേഹം പതുക്കെ സ്വരം മാറ്റുന്നത്.
കൊട്ടിയൂര്‍ സംഭവം മുതല്‍ ജലന്ധര്‍ വിഷയം വരെ തിരുസഭയെ അങ്ങേയറ്റം അപമാനിതരാക്കിയതില്‍ ആരെല്ലാമാണോ കുറ്റക്കാര്‍ അവരെയൊന്നും ന്യായീകരിക്കാന്‍ ഈ സഭ തയ്യാറായിട്ടില്ല. ഈ സഭ ആരോടെങ്കിലും ഒരു അച്ചന്റെയോ മെത്രാന്റെയോ തെറ്റിന് മറപിടിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല.
ജലന്ധര്‍ വിഷയത്തില്‍ സത്യം എന്താണെന്ന് ദൈവത്തിനും അവര്‍ക്കു രണ്ടുപേര്‍ക്കും മാത്രമേ അറിയൂ. അവര്‍ രണ്ടുപേരും ആരാണെന്ന് ഞാന്‍ പറയുന്നില്ല, നിങ്ങള്‍ക്ക് തന്നെ അറിയാം. നിയമ വ്യവസ്ഥയിലൂടെ സത്യം പുറത്തുവരട്ടെ എന്നാണ് സഭാപിതാക്കന്മാരുടെ നിലപാട്. സത്യം നിങ്ങള്‍ക്കറിയില്ലേ എന്ന് ചില യുവജനങ്ങള്‍ ചോദിക്കുന്നു. സത്യം എന്താണെന്ന് സഭയ്ക്കറിയില്ല. അവര്‍ രണ്ടു പേരും വ്യത്യസ്തമായ അഭിപ്രായം പറഞ്ഞു. അത് ഞങ്ങള്‍ കേട്ടു. സത്യം എന്താണെന്ന് നീതിന്യായ വ്യവസ്ഥ തെളിയിക്കട്ടെ. സത്യം നാട്ടില്‍ എല്ലാവര്ക്കും അറിയാന്‍ അത് സ്റ്റേജി വച്ച് നടന്ന കലാപരിപാടിയൊന്നുമല്ലല്ലോ. ഇവിടെ സത്യത്തെ കുറിച്ച് ചില പുകമറകള്‍ സൃഷ്ടിക്കപ്പെടുന്നു എന്നാണ് ബിഷപിന്റെ ഭാഷ്യം.
ഈ കാര്യത്തില്‍ എന്നല്ല ഏതു കാര്യത്തിലായാലും സത്യത്തിന്റെ ഭാഗത്തുനില്‍ക്കണമെന്നു തന്നെതാണ് സഭ പഠിപ്പിക്കുന്നത്. നാട്ടിലെ ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും തിരുസഭയുടെ സത്യത്തിലെ ധാര്‍മ്മികതയുടെ കരുത്തിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ആഗ്രഹം ഉണ്ടാകാം. ആ ആഗ്രഹത്തിന് എല്ലാം അവര്‍ വയ്ക്കുന്ന കല്ലിലെല്ലാം തേങ്ങാ എറിയാന്‍ സഭയെ കിട്ടില്ല എന്നതുകൊണ്ട് സഭ തിന്മയുടെ പക്ഷത്താനെന്ന തെറ്റിദ്ധരിക്കരുത്. ഈ സഭയില്‍ ആരും തെറ്റു ചെയ്താലും അവരെല്ലാം നിയമത്തിന്റെ ഭാഗത്ത് ശിക്ഷിക്കപ്പെടണം. ഒരു തെറ്റിന് പോലും മറപിടിക്കാന്‍ സഭ കൂട്ടുനില്‍ക്കില്ല. സഭ ഇന്നുവരേ ഒരു സത്യത്തേയും മറച്ചുപിടിക്കാന്‍ ശ്രമിച്ചിട്ടില്ല.
എന്നാല്‍ ഇതിനു എല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക പിന്തുണയെ കുറിച്ച് അറിയുമ്പോഴാണ് നാം മനസ്സിലാക്കുക ഇതിന്റെയെല്ലാം പിന്നില്‍ സുചിന്തിതവും സുസംഘടിതമായ തീവ്രവാദ ബന്ധമുള്ള വ്യക്തികളുശടയും സംഘടനകളുടെയും ബന്ധമുണ്ട്. അതുകൊണ്ട് നാം ഈ അടുത്ത കാലത്ത് സഭയ്ക്കെയതിരെ ഉയര്‍ന്ന ചില ആരോപണങ്ങള്‍ക്ക് കിട്ടിയ അത്ഭുതാവഹമായ മൈലേജിനെ കുറിച്ച്, ഒരു വിഷയത്തെ കുറിച്ച് ചില ചാനലുകള്‍ തുടര്‍ച്ചയായി 47 ചര്‍ച്ചകള്‍ വരെ നടത്തിയിട്ടുണ്ട്.
സിറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരുമ്പോള്‍ ചാനലുകള്‍ക്ക് ചാകരപോലെ ചര്‍ച്ചകളാണ്. കാരണം അതിനു വന്‍തോതില്‍ പണം മുടക്കാന്‍ വന്‍ ശകതികളുണ്ട്. കൂലിക്ക് പണം മേടിച്ചാണ് 'േേനരാടെ നിര്‍ഭയം' എന്നൊക്കെ പറഞ്ഞ് വാര്‍ത്ത പ്രചരിപ്പിക്കുന്നത്. നമ്മുടെ മുന്നില്‍ തിരുസഭയെ അപമാനിക്കുന്ന വാര്‍ത്തകള്‍ വിളമ്പുന്നത്. ഇത് യുവജനങ്ങള്‍ തിരിച്ചറിയണം
ഇപ്രകാരം ഓണ്‍ലൈനില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്ന നുണയന്മാരുടെ വാര്‍ത്തയില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്യരുത്. ഒരു തവണ നിങ്ങള്‍ ക്ലിക്ക് ചെയാല്‍ അവന് 52 പൈസ കിട്ടും. ആയിരം പേരുടെ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്താന്‍ അവന്റെ അക്കൗണ്ടില്‍ 520 രൂപായാണ് ചെല്ലുന്നത്. മാലിന്യം മാത്രം മാത്രം വിളമ്പുന്ന ഓണ്‍ലൈന്‍ പത്രങ്ങളെ മാധ്യമങ്ങളെ അവഗണിക്കാന്‍, അവയെ ബ്ലോക്ക് ചെയ്യാന്‍, അവയെ സംഘടിതമായി പൂട്ടിക്കാന്‍ ശ്രമിച്ചാല്‍ വിജയിക്കുമെന്ന് നമ്മള് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.-ബിഷപ് പറയുന്നു