മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഹഷ് മണി കേസിൽ വിചാരണ നടക്കുന്ന മൻഹാട്ടൻ ക്രിമിനൽ കോടതിക്കു പുറത്തു വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു ഒരാൾ സ്വയം തീ കൊളുത്തി. ഗവേഷകൻ എന്നു സ്വയം വിശേഷിപ്പിക്കുന്ന മാക്സ് അസരെല്ലോ (37) എന്നയാളെ കോർണെൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അയാൾ പിന്നീട് മരിച്ചു.
തീ ആളിക്കത്താനുള്ള രാസവസ്തു അസരെല്ലോ സ്വയം ദേഹത്ത് ഒഴിച്ചെന്നു അതു കണ്ടവർ പറഞ്ഞു. അയാൾ വലിച്ചെറിഞ്ഞ നോട്ടീസുകളിൽ "ട്രംപിന്റെ വിചാരണ നടക്കുന്നിടത്തു ഞാൻ സ്വയം
തീകൊളുത്തി" എന്ന് എഴുതിയിരുന്നതായി 'ന്യൂ യോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ അയാളുടെ ലക്‌ഷ്യം എന്തായിരുന്നുവെന്നു വ്യക്തമല്ലെന്നാണ് മാധ്യമങ്ങൾ പറയുന്നത്. ട്രംപും ബൈഡനും ഒന്നു പോലെ അഴിമതിക്കാരാണെന്നു അസരെല്ലോ പറഞ്ഞതായി അയാളോടു നേരത്തെ സംസാരിച്ച ഒരാൾ അറിയിച്ചു. അങ്ങിനെയെങ്കിൽ അസരെല്ലോ ട്രംപിന്റെ അനുയായി ആണെന്നു കരുതാൻ ന്യായമില്ല. ഗൂഢാലോചന സിദ്ധാന്തങ്ങളാണ് നോട്ടീസിൽ അധികവും ഉണ്ടായിരുന്നത്.
തീയാളുന്നതു കണ്ട ദൃക്‌സാക്ഷികൾ പോലീസ് സഹായത്തിനു ഉച്ചത്തിൽ വിളിച്ചു.
സെക്കൻഡുകൾക്കുള്ളിൽ പോലീസ് പാഞ്ഞെത്തിയെന്നു മാധ്യമങ്ങൾ പറയുന്നു. അപ്പോഴേക്കു യുവാവിന്റെ ദേഹത്ത് ഒട്ടേറെ പൊള്ളലേറ്റിരുന്നു.
അയാളെ തടയാൻ കഴിയുമായിരുന്നില്ലെന്നു കണ്ടു നിന്നവർ പറഞ്ഞു. പോലീസ് തീ കെടുത്താനുള്ള ഉപകരണം കൊണ്ടുവന്നിരുന്നു. പക്ഷെ അപ്പോഴേക്ക് ഇന്ധനം മുഴുവൻ കത്തി തീർന്നിരുന്നു.
ഫ്ലോറിഡയിൽ നിന്ന് അടുത്തയിടെ ന്യൂ യോർക്കിൽ എത്തിയ അസരെല്ലോയുടെ യാത്രയെ കുറിച്ചു അയാളുടെ കുടുംബത്തിന് അറിയില്ലായിരുന്നുവെന്നു പോലീസ് പറയുന്നു. അയാൾ തൊഴിൽ ഇല്ലാത്ത മാധ്യമ ലേഖകൻ ആണെന്നാണ് നിഗമനം.
Man lights up outside Trump trial