Image

ഓംശാന്തി (കവിത: ജോസ് ചെരിപുറം)

Published on 04 May, 2024
ഓംശാന്തി (കവിത: ജോസ് ചെരിപുറം)

ഏതോ ഗിരിശൃംഗത്തിന്റെ
നാഭിയില്‍ ഞാന്‍ ജന്മംകൊണ്ടു
ഒരു കൊച്ചു ജലകണമായ്
ഒരകു തുള്ള പലതുള്ളി പെരു
വെള്ളമായ് ഉറവയായ്
പിറവികൊണ്ട് ജന്മമായ്
പിറന്നു വീണപ്പഴേ പ്രവാസിയായ്
ജന്മഗൃഹം വിട്ടു ഉറ്റവരേയും
ഉടയവരേയും വിട്ടു യാത്രയായ്
വനത്തിന്റെ വന്യതയില്‍
കാനന ചോലയായും വന്യ
മൃഗങ്ങള്‍ക്കു ദാഹശമിനിയായും
ജലജീവികള്‍ക്ക് അഭയമായും
പാറക്കെട്ടുകളില്‍ കുതിച്ചുചാടി
വെള്ളച്ചാട്ടമായിമാറിയതും
വിനോദ സഞ്ചാരികള്‍ക്ക് ഹരമായ്
കുളിരായ് തീര്‍ന്നതും
സമതലങ്ങളില്‍ നദിയായും
തീരങ്ങളെ തഴുകി തലോടി
തകര്‍ത്തതും നന്മവിതറി, നദീതട
സംസ്‌കാരത്തിന് ഹേതുവായും
പരിഭവമില്ലാതൊഴുകുന്നു ഞാന്‍
എന്റെ ജന്മസാഫല്യം തേടുന്നു
സമുദ്രത്തില്‍ ലയിക്കുകയത്രേ
എന്‍ ജീവിതലക്ഷ്യം
സൃഷ്ടിസൃഷ്ടാവില്‍ ലയിക്കുകയത്രേ
സൃഷ്ടികളില്‍ ജന്മസാഫല്യം
ശാന്തി തേടി പലവഴി അലയുന്ന
മര്‍ത്യാ നിത്യശാന്തി മരണമത്രേ
ഓംശാന്തി, ഓംശാന്തി, ഓംശാന്തി!!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക