ടാജ് മാത്യു, മലയാളം പത്രം Published on 05 December, 2012
ന്യൂയോര്‍ക്ക്: നിലവിലുളള സഭാ സംവിധാനത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍
കുഞ്ഞുനാളില്‍ ചില വേദപാഠ ക്ലാസുകള്‍ നഷ്ടമാക്കിയവരായിരിക്കുമെന്ന് കോട്ടയം
അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്. ചിട്ടയായ പ്രവര്‍ത്തനങ്ങളുളള
കത്തോലിക്കാ സഭയുടെ കെട്ടുറപ്പ് തന്നെ സഭാ നേതൃത്വത്തോടുളള അനുസരണവും കൂറുമാണ്.
ചെറുപ്പ ത്തിലേ നല്കുന്ന വേദപാഠ ക്ലാസുകള്‍ ഏതൊരു വിശ്വാസിയേയും ഇതു
പഠിപ്പിക്കുന്നു. ഈ ക്ലാസുകള്‍ നഷ്ടമാക്കിയവര്‍ മാത്രമേ സഭാ സംവിധാനത്തോട്
എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ സാധ്യതയുളളൂവെന്നും മാര്‍ മൂലക്കാട്ട്
ചൂണ്ടിക്കാട്ടി.
ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ മുപ്പതാമത്തെയും ക്നാനായ
റീജിയനിലെ പതിനൊന്നാമത്തെയും ഇടവകയായ സെന്റ്സ്റ്റീഫന്‍സ് ക്നാനായ കാത്തലിക്
പാരിഷ് ലോംഗ് ഐലന്‍ഡിലെ ഹെംപ്സ്റ്റഡില്‍ കൂദാശ ചെയ്ത ശേഷം നടന്ന
പൊതുസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കോട്ടയം രൂപതാധ്യക്ഷന്‍. ഈ
ഇടവക യുടെ സ്ഥാപനത്തിനു വേണ്ടി മാത്രം എത്തിയതായിരുന്നു അദ്ദേഹം.
ക്നാനായ
സമൂഹത്തിന്റെ അനന്യതയും വ്യതിരക്തതയും പരിശുദ്ധ സിംഹാസനം വ്യക്തമാക്കി
മനസിലാക്കിയിട്ടുളളത് ഓര്‍ക്കണമെന്ന് മാര്‍ മൂലക്കാട്ട് ചൂണ്ടിക്കാട്ടി. കോട്ടയം
ആസ്ഥാനമാക്കി ക്നാനായക്കാര്‍ക്ക് രൂപത സ്ഥാപിച്ചതു തന്നെ ഇതിനുളള തെളിവ്.
വംശീയതയും പാരമ്പര്യങ്ങളും നിലനിര്‍ത്തുന്ന ക്നാനായ സമുദായം ആ ചിട്ടകളോടെ
വളരണമെന്ന് താല്പ്പര്യമുളളതു കൊണ്ടാണ് നമ്മുടേതായ രൂപത സ്ഥാപിക്കാന്‍ പരിശുദ്ധ
സിംഹാസനം അനുമതി നല്‍കിയത്.
വംശവിശുദ്ധി കൈമോശം വരാതെ കാക്കേണ്ടത് ഓരോ
ക്നാനായക്കാരന്റെയും ചുമതലയാണെന്ന് സമുദായത്തിന്റെ ഗോത്രത്തലവനായ മാര്‍
മൂലക്കാട്ട് ഓര്‍മ്മിപ്പിച്ചു. അല്ലാതെ നഷ്മായ തനിമയെക്കുറിച്ചോര്ത്ത്
പശ്ചാത്തപിക്കുന്നതില്‍ അര്‍ത്ഥമില്ല.
അമേരിക്കയില്‍ ക്നാനായ രൂപത
സ്ഥാപിക്കുന്ന ചുമതല എനിക്കല്ലെന്ന് ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍
ജേക്കബ് അങ്ങാടിയത്തും വ്യക്തമാക്കി സഭയുടെ പരമാധികാരം നിലനില്‍ക്കുന്ന റോമില്‍
നിന്നു തന്നെയാണ് ക്നാനായ രൂപത സംബന് ധിച്ച തീരുമാനം വരേണ്ടത്. അല്ലാതെ എന്നോടോ
മറ്റ് ബിഷപ്പുമാരോടോ ഇക്കാര്യം പറഞ്ഞിട്ടു കാര്യമില്ല. ക്നാനായ രൂപത മാത്രമല്ല
ഏതു രൂപത സംബന്ധിച്ചുമുളള അന്തിമ തീരുമാനം മാര്‍പാപ്പയുടേതാണ്. പരിശുദ്ധ
പിതാവിന്റെ ഓരോ തീരുമാനങ്ങളും നടപ്പി ലാക്കുക മാത്രമാണ് താനടക്കമുളള ബിഷപ്പുമാര്‍
ഇതുവരെ ചെയ്തിട്ടുളളത്.
ചിക്കാഗോ സീറോ മലബാര്‍ രൂപതയിലുളള ക്നാനായ
റീജിയണിലെ പതിനൊന്നാമത് ഇടവകയുമായി മുന്നേറുന്ന ക്നാനായ വിശ്വാസികളുടെ
ചിരകലാഭിലാഷമായ രൂപതാ രൂ പീകരണത്തിന് സഹായം ചെയ്യണമെന്ന നിര്‍ദ്ദേശത്തോട്
പ്രതികരിക്കുകയായിരുന്നു മാര്‍ അങ്ങാടിയത്ത്.
സഭാ മക്കള്‍ വളര്‍ച്ച
നേടുന്നത് സഭയോടു ചേര്‍ന്നുളള പ്രവര്‍ത്തനങ്ങളിലൂടെയാണെന്ന് മാര്‍ അങ്ങാടിയത്ത്
ചൂണ്ടിക്കാട്ടി. അല്ലാതെ എതിര്‍പ്പിന്റെ സ്വരമുയര്ത്തുന്നതിലൂടെയല്ല. സഭയോടൊത്തുളള
ജീവിതമാണ് ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും വളര്‍ച്ചക്ക്
അടിസ്ഥാനവും.
പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് ചിക്കാഗോയില്‍ സീറോ മലബാര്‍
രൂപത സ്ഥാപിക്കുന്ന തീ രുമാനവും റോമില്‍ നിന്നു വന്നത് ആരും പ്രതീക്ഷിക്കാത്ത
സമയത്താണ്. രൂപതാ രൂപീ കരണം സംബന്ധിച്ച് രാജ്കോട്ട് രൂപതയുടെ ബിഷപ്പ് മാര്‍
ഗ്രിഗറി കരോട്ടെമ്പ്രേല്‍ റിപ്പോര്‍ട്ട് നല്കി കുറെ നാളുകള്‍ക്കു ശേഷമാണ് അന്ന്
മാര്‍പാപ്പയായിരുന്ന പരിശുദ്ധ പിതാവ് ജോണ്‍പോള്‍ രണ്ടാമന് രൂപതാ രൂപീകരണത്തിന്
കല്‍പ്പന പുറപ്പെടുവിച്ചത്. ഒരു സൂചനയും ഇല്ലാതിരുന്ന സമയത്താണ് ഇതുണ്ടായത്.
കോട്ടയം രൂപത സ്ഥാപിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുമതി നല്കിയ പരിശുദ്ധ
സിംഹാസനം അമേരിക്കയില്‍ ആവ ശ്യമാണെങ്കില്‍ ക്നാനായ രൂപത അനുവദിക്കാന്‍ വിമുഖത
കാട്ടുമെന്ന് കരുതാനാവില്ല. ക്നാനായ സമുദായത്തിന്റെ പ്രത്യേകമായ
ആചാരാനുഷ്ഠാനങ്ങളും വംശീയ പ്രത്യേകത കളും പരിശുദ്ധ സിംഹാസനത്തിന് അറിവുളള
കാര്യമാണ്. അതില്‍ ഭംഗം വരുത്തുന്ന ഒരു നടപടികളും ഉണ്ടാവില്ല. സീറോ മലബാര്‍ സഭയും
ഈ പ്രത്യേകതകള്‍ അറിയുന്നുണ്ട്. എന്നും അനുകൂലമായ നിലപാട് മാത്രമേ സീറോ മലബാര്‍
സഭയില്‍ നിന്നും ക്നാനായക്കാര്‍ക്ക് ലഭിച്ചിട്ടുളളൂ.
എന്‍ഡോഗമിയുടെ
പേരില്‍ അടുത്തയിടെ ഉണ്ടായ തര്‍ക്കങ്ങള്‍ വിവേചനമതികള് തിര സ്കരിക്കുമെന്ന്
മാര്‍ മൂലക്കാട്ട് അഭിപ്രായപ്പെട്ടു. അനന്യത പുലര്‍ത്തുന്ന ക്നാനായ സമു
ദായത്തില്‍ നിന്നും ചില സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം നിമിത്തം വേര്‍പെട്ടുപോയി മറ്റു
വിഭാഗക്കാരെ വിവാഹം കഴിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെയുളളവരെ സമുദാ
യത്തില്‍ വീണ്ടും ചേര്‍ക്കണമെന്നതാണ് തര്‍ക്ക വിഷയമായത്. ജന്മം കൊണ്ട് ക്നാനായ
ക്കാരായവര്‍ എന്നും ക്നാനായക്കാര്‍ തന്നെയായിരിക്കും. എന്നാല്‍ അവരുടെ ക്നാനായ
ക്കാരല്ലാത്ത ജീവിതപങ്കാളിക്ക് ക്നാനായത്വം നല്‍കാനാവില്ല. ഇടവകാംഗത്വവും
ലഭിക്കില്ല. എന്നാല്‍ ഇതിന്റെ പേരില്‍ സഭാ സംവിധാനത്തെ അടച്ചാക്ഷേപിക്കുന്നതും
ശരിയല്ല. എന്‍ഡോഗമി മാത്രമാണ് കത്തോലിക്കാ സഭയുമായുളള ബന്ധത്തിന്
അടിസ്ഥാനമെന്ന് കരുതരുത്. എന്‍ഡോഗമി സമുദായത്തിന്റെ അനന്യത മാത്രമാണെന്നറിയുക. ഈ
അനന്യ ത പരിരക്ഷിക്കാനുളള ധര്‍മ്മം ഓരോ ക്നാനായക്കാരനിലും നിക്ഷിപ്തമാണ്.
സഭക്കല്ല അതിന്റെ ചുമതല.
വിശുദ്ധ എസ്തപ്പാനോസിന്റെ നാമത്തിലുളള പളളി
സ്ഥാപിതായ ഈ വേളയില്‍ ആ വിശുദ്ധന്റെ ജീവിതദര്‍ശനങ്ങള്‍ നമുക്ക് മാതൃകയാകണമെന്ന്
ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടി. കല്ലേറു കൊണ്ട് മരണപ്പെടുമ്പോഴും എറിയുന്നവര്‍ക്കു
വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു വിശുദ്ധ എസ്തപ്പാനോസ്. അതുപോലെ കല്ലേറ്
സ്വീകരിക്കുന്നവരായി നാം മാറുകയാ ണ് വേണ്ടത്. അല്ലാതെ
കല്ലെറിയുകയല്ല.
സെന്റ്സ്റ്റീഫന്‍സ് ക്നാനായ ഇടവകയുടെ സെക്രട്ടറി ജോസ്
കോരക്കുടിലിലായിരുന്നു സമാപന സമ്മേളനത്തിന്റെ എംസി. ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ
വികാരി ജ നറാളും ക്നാനായ റീജിയന് ഡയറക്ടറുമായ മോണ്‍. എബ്രഹാം മുത്തോലത്ത്, ഫിലഡ
ല്ഫിയ സീറോ മലബാര്‍ മിഷന് ഡയറക്ടര്‍ ഫാ. മാത്യു മണക്കാട്ട്, ബ്രോങ്ക്്സ്
സെന്റ് തോമസ് സീറോ മലബാര്‍ ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി.
സെന്റ്സ്റ്റീഫ ന്‍സ് ഇടവകയുടെ പി.ആര്.ഒ സാബു തടിപ്പുഴ, പളളി നിര്‍മ്മാണത്തിനായി
ആദ്യം മുതല്‍ യത്നിച്ച ഷിനോ മറ്റം എന്നിവര്‍ പ്രസംഗിച്ചു. കൈക്കാരന് ജയിംസ്
തോട്ടം സ്വാഗതമാശം സിച്ചു. ക്നാനായ മീഡിയ എന്ന പത്രത്തിന്റെ പ്രകാശനവും ഓണ്‍ലൈന്‍
എഡിഷന്റെ സ്വിച്ച്ഓണ്‍ കര്‍മ്മവും തദവസരത്തില്‍ മാര്‍ അങ്ങാടിയത്ത്
നിര്‍വഹിക്കുകയുണ്ടായി. പ ളളി നിര്‍മ്മാണത്തിനായി കൈകയച്ച് സംഭാവന നല്കിയ
ഇടവകാംഗങ്ങളെ തദവസരത്തില്‍ പുരസ്കാരം നല്കി ആദരിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല