ജോര്‍ജിയ : രാത്രിയുടെ നിശബ്ദതയില്‍ കത്തിച്ചുവെച്ച ചിമ്മിനിയുടേയും മെഴുകുതിരിയുടേയും വെളിച്ചത്തില്‍ പഠിക്കാന്‍ വിധിക്കപ്പെട്ട പല വിദ്യാര്‍ത്ഥികളും ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍ നേട്ടങ്ങള്‍ കരസ്ഥമാക്കിയ സംഭവങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് യുഗത്തില്‍ സെല്‍ഫോണിന്റെ വെളിച്ചത്തില്‍ പഠിക്കാന്‍ നിര്‍ബന്ധിതയായ വിദ്യാര്‍ത്ഥിനി ഹൈസ്ക്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പിന്നിലാക്കിക്കൊണ്ട് ഒന്നാം സ്ഥാനത്തെത്തി വലെഡക്ടോറിയന്‍ പദവി കരസ്ഥമാക്കുക എന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്.
തലചായ്ക്കാന്‍ സ്വന്തമായൊരു ഇടമില്ലാതെ ഭവന രഹിതര്‍ക്കായി സര്‍ക്കാര്‍
നിര്‍മ്മിച്ചിരിക്കുന്ന ഷെല്‍ട്ടറുകളില്‍ മാറിമാറി താമസിക്കുവാന്‍
വിധിക്കപ്പെട്ട പതിനേഴ്വയസുള്ള ചെല്‍സിയ ഫിയേഴ്സ് എന്ന
വിദ്യാര്‍ത്ഥിനിയ്ക്കാണ് ഈ നേട്ടം കൈവരിക്കാനായത്. രാത്രിയില്‍
നിശ്ചയിക്കപ്പെട്ട സമയത്ത് ഷെല്‍ട്ടറിലെ ഇലക്ട്രിക് ബള്‍ബുകള്‍
ഓഫാക്കുമ്പോള്‍ സെല്‍ഫോണ്‍ വെളിച്ചത്തിലാണ് പഠനം നടത്തിയിരുന്നതെന്ന്
ഗ്രാജുവേഷന് സെറിമണിയില്‍ എത്തിയപ്പോഴാണ് വിദ്യാര്‍ത്ഥിനി
വിശദ്ധീകരിച്ചത്.
ജോര്‍ജിയ ചാള്‍സ് ഡ്രു എന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയാണ് ചെല്‍സിയ 4.466 ജിപിഎയോടുകൂടിയാണ് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. അടുത്തവര്‍ഷം സ്പെല്മാന് കോളജില്‍ ബയോളജിയില്‍ പഠനം തുടരുമെന്ന് ചെല്‍സിയ പറഞ്ഞു.