``മുല്ലപ്പെരിയാര്‍: എം.പി.മാര്‍ നാളെ മനുഷ്യാവകാശ കമ്മീഷനെ കാണും; മൂന്നാം കക്ഷിയെ
ഏല്പിക്കുന്നതില് വിരോധമില്ല-തിരുവഞ്ചൂര്‍; വിഷയം കോടതിക്കു പുറത്ത്
പരിഹരിക്കണമെന്ന് എല്‍.ഡി.എഫ്; കേരള സര്‍ക്കാര്‍ ജനങ്ങളെ അക്രമത്തിന്
പ്രേരിപ്പിക്കുന്നു-വൈക്കോ; ഹൈക്കോടതി വിശദീകരണം തേടി; ഡിസംബര്‍ ആദ്യവാരം നിയമസഭ
ചേരും; ജലനിരപ്പ് കുറയ്ക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയിലേക്ക്; `ഡാം
999 നിരോധനം'-സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും; തമിഴ് നാട്ടില്‍ നിന്നുള്ള
എം.പി.മാര്‍ പ്രധാന മന്ത്രിയെ കണ്ടു; എല്‍.ഡി.എഫ്. മനുഷ്യ മതില് തീര്‍ക്കും;
റൂര്‍ക്കി ഐ.ഐ.ടി.യുമായി സര്‍ക്കാര്‍ നാളെ കരാറൊപ്പിടും; പാര്‍ലമെന്റിനു മുന്നില്‍
തമിഴ്നാട് എം.പി.മാരുടെ പ്രതിഷേധം; ഇരു മുഖ്യമന്ത്രിമാരുമായും പ്രധാന മന്ത്രി
ചര്‍ച്ചയ്ക്ക്; നിയമ സഭ ചേരണമെന്ന് സി.പി.എം.; എന്തു വിലകൊടുത്തും പുതിയ ഡാം
പണിയുമെന്ന് മുഖ്യ മന്ത്രി; ലോക് സഭയില്‍ അടിയന്തിര പ്രമേയത്തിന്
നോട്ടീസ്; കുമളിയില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ ചെക്പോസ്റ്റ്
ഉപരോധിച്ചു; പ്രത്യേക നിയമ സഭാ സമ്മേളനം വിളിക്കണമെന്ന് പി.എം.കെ.;
സുരക്ഷയ്ക്കായി കൈകോര്‍ക്കാം; നാലു ജില്ലകളിലും ഹര്‍ത്താല്‍
പൂര്‍ണ്ണം....''
മുല്ലപ്പെരിയാറിനെക്കുറിച്ച് കഴിഞ്ഞ ആഴ്ച
പുറത്തിറങ്ങിയ ഒരു പ്രമുഖ പത്രത്തിലെ മാത്രം ഒരു ദിവസത്തെ
വാര്‍ത്തകള്‍ക്കനുബന്ധമായ തലക്കെട്ടുകളാണ് മേല്‍ ഉദ്ധരിച്ചവ. മറ്റു പത്രങ്ങളില്‍
വന്നവ വേറെ. ഈ വാര്‍ത്തകളില്‍ നിന്ന് സാധാരണക്കാരായ കേരളത്തിലെ ജനങ്ങള്‍ എന്തു
മനസ്സിലാക്കി എന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേ ഉള്ളൂ. മുല്ലപ്പെരിയാര്‍ പ്രശ്നം ഒരു
ആഘോഷമായി കൊണ്ടാടുകയാണ് ഇടതു-വലതു കക്ഷികളും
മാധ്യമങ്ങളും.
ജനാധിപത്യത്തിന്റേയും പൗരാവകാശത്തിന്റേയും നെടും തൂണുകളായ
മാധ്യമങ്ങളിലൂടെ, മുല്ലപ്പെരിയാര്‍ പ്രശ്നം ഉയര്‍ത്തിക്കാട്ടി കേരളത്തിലെ സര്‍വ്വ
കക്ഷികള്‍ ചേര്‍ന്ന് കാണിക്കുന്ന കപട നാടകം ഇന്ന് ലോകം കണ്ടും കേട്ടും
കൊണ്ടിരിക്കുകയാണ്. ഈ വാണിയനും വാണിയത്തിയും കളി തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.
ഇ.എം.എസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെയെത്തിയ കളി ഇപ്പോഴും തുടര്‍ന്നു
കൊണ്ടേയിരിക്കുന്നു.
ഒരു പ്രത്യേക സീസണില്‍ കേരളവും തമിഴ്നാടും
മുല്ലപ്പെരിയാര്‍ പ്രശ്നമെടുത്തിട്ട് ചില ചാനലുകാരുമായി ചങ്ങാത്തവും കൂടി ഒരു
പ്രക്ഷോഭം സംഘടിപ്പിക്കും. അതോടെ തമിഴ്നാട്ടില്‍ നിന്നുള്ള പലവ്യജ്ഞനങ്ങളും
പച്ചക്കറികളും കയറ്റിവരുന്ന ചരക്കു വണ്ടികള്‍ അവര്‍ വഴിയില്‍ തടഞ്ഞിടും. ഉടനെ
പ്രതിപക്ഷം രംഗത്തിറങ്ങും. അവരിറങ്ങിക്കഴിഞ്ഞയുടനെ മറ്റു പാര്‍ട്ടികളും
രംഗത്തിറങ്ങും. പിന്നെ പൊടി പൂരം. പരസ്പരം പഴിചാരലും ആക്രോശങ്ങളും ബന്തും
ഹര്‍ത്താലുമൊക്കെയായി പൊതുജനത്തെ വീര്‍പ്പു മുട്ടിക്കും. പൂഴ്ത്തിവെയ്പ്പുകാര്‍ ഈ
തക്കം പാത്തിരുന്ന് സാധനങ്ങളുടെ വില കൂട്ടുകയും ചെയ്യും. ഈ കോലാഹലങ്ങള്‍ക്കിടയില്‍
മുല്ലപ്പെരിയാര്‍ പ്രശ്നം വെള്ളത്തില്‍ മുങ്ങിപ്പോകുകയും ചെയ്യും.
കേരളവും
തമിഴ്നാടും തമ്മിലുള്ള ഈ ഒളിച്ചുകളി തുടങ്ങിയിട്ട് ഏകദേശം 13 കൊല്ലമായി. മഴനിഴല്‍
പ്രദേശത്തില്‍പെട്ട തമിഴ്നാടിന്റെ അഞ്ചു ജില്ലകള്‍ക്ക് വെള്ളവും വെളിച്ചവും
ലഭ്യമാക്കണമെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ആശ്രയം. പക്ഷേ, അണക്കെട്ടിന്റെ
ബലക്ഷയത്തെക്കുറിച്ച് പറയുമ്പോള്‍ അവര്‍ മലക്കം മറിയും. ഈ അണക്കെട്ട് നിലനിന്നാലേ
അവരുടെ ദേശത്ത് പുല്ല് കിളിര്‍ക്കൂ. അതുകൊണ്ട് പുതിയൊരു അണക്കെട്ട് ഉണ്ടാക്കി
അതിലേക്ക് മുല്ലപ്പെരിയാറിലെ വെള്ളം ഊറ്റിയെടുത്താല്‍ കേരളത്തിന്റെ അങ്കലാപ്പും
മാറും തമിഴ്നാടിന്റെ ആവശ്യവും നടക്കും. പക്ഷേ, തമിഴ്നാട് അതിനോട്
വിയോജിക്കുന്നു. കാരണം മറ്റൊന്നുമല്ല.
ഭൂമിശാസ്ത്രപരമായി പുതിയ
അണക്കെട്ട് കേരളത്തിനുള്ളിലായാല്‍ അതിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശം കേരളത്തിനാകും.
സ്വാഭാവികമായും അണക്കെട്ടിലെ വെള്ളത്തിന്റെ നിയന്ത്രണവും കേരളത്തിനാകും. എന്തു
കരാര്‍ ഉണ്ടാക്കിയാലും ഭാവിയില്‍ ഭേദഗതി ചെയ്യില്ല എന്ന് യാതൊരു ഉറപ്പുമില്ല.
അങ്ങനെ സംഭവിച്ചാല്‍ ഇപ്പോള്‍ ചുളുവിലയില്‍ കിട്ടിക്കൊണ്ടിരിക്കുന്ന (ഏതാണ്
പത്തുലക്ഷത്തോളം രൂപ) വെള്ളത്തിന് നല്ലൊരു തുക കേരളത്തിന് കൊടുക്കേണ്ടിവരും.
അതുകൊണ്ട് കഴിവതും കേരളത്തിന്റെ ആവശ്യങ്ങളെ നിരാകരിക്കേണ്ടത് തമിഴ്നാടിന്റെ
ആവശ്യമാണ്.
തുടക്കത്തില്‍ കേരളം കാണിച്ച ശുഷ്കാന്തി കാലക്രമേണ
മന്ദീഭവിച്ചത് തമിഴ്നാടിനുവേണ്ടി കേരളത്തിലും തമിഴ്നാട്ടിലും ലോബികള്‍
പ്രവര്‍ത്തിക്കുന്നതുകൊണ്ടാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. തമിഴ്നാട്ടിലെ
പച്ചക്കറി, പഴം, പാല്, മുട്ട ഉല്പാദകരില് നിന്ന് കേരളത്തിലെ
രാഷ്ട്രീയക്കാര്‍ക്കും ഏജന്റുമാര്‍ക്കും വന്‍ തുക കമ്മീഷനായി
ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന വാര്‍ത്തയും നേരത്തെ പുറത്തു വന്നതാണ്. കേരളത്തിലെ
കൃഷിയിടങ്ങള്‍ തരിശുഭൂമിയാക്കി മാറ്റുകയോ, കാര്‍ഷിക വിളകള്‍ക്ക് വിലങ്ങുതടിയായി
ഉല്പാദനം കുറയ്ക്കുകയോ ചെയ്യുകയാണ് ഈ ലോബികള്‍.
നീതി ലഭ്യമാക്കേണ്ട
നീതിന്യായ കോടതികള്‍ വരെ സംശയത്തിന്റെ നിഴലിലാണ്. മുല്ലപ്പെരിയാര്‍ പ്രശ്നം ഒരു
ജലതര്‍ക്കമല്ല എന്ന് സുപ്രീം കോടതിക്ക് ബോദ്ധ്യപ്പെടാന്‍ എട്ടുകൊല്ലം വേണ്ടി
വന്നു. ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം നിരാകരിച്ച് ജലനിരപ്പ്
ഉയര്‍ത്തണമെന്നുള്ള തമിഴ്നാടിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് ഉത്തരവിറക്കിയതും ഈ
സുപ്രീം കോടതി തന്നെ. ഇതുകൊണ്ടെല്ലാമാണ് കേരളത്തില്‍ ജയരാജനെപ്പോലെയുള്ളവര്‍
കോടതിയേയും ജഡ്ജിമാരേയും വെല്ലുവിളിക്കാന്‍ ധൈര്യം കാട്ടിയത്.
ഖജനാവിലെ
പണം മുടക്കി നമ്മുടെ മന്ത്രിമാരും, എം.എല്‍.എ.മാരും, പ്രതിപക്ഷവുമൊക്കെ ഡല്‍ഹിക്ക്
പറന്നത് വൃഥാവിലയായെന്ന് ഇപ്പോള്‍ മനസ്സിലായി. അവയൊക്കെ വെറും
പ്രഹസനങ്ങളായിരുന്നു എന്ന് ജനങ്ങള്‍ക്ക് ബോദ്ധ്യമായത് അഡ്വക്കേറ്റ് ജനറലിന്റെ
പ്രസ്താവന തന്നെ. അപ്പോഴും `വീണതു വിദ്യ'യെന്ന മട്ടിലാണ് മന്ത്രിമാരുടെ
പ്രതികരണം. ഇ.എം.എസ്സിന്റേയും അച്യു തമേനോന്റേയും ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെയും
മന്ത്രിസഭകള്‍ ചെയ്തുകൊണ്ടിരുന്നതും ചെയ്യുന്നതും ഒരേ കാര്യം
തന്നെയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലും കാര്യമായ
അപകടമുണ്ടാകില്ലെന്നും ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ക്ക് ഈ വെള്ളം
താങ്ങിനിര്‍ത്താന്‍ കഴിയുമെന്ന അഡ്വക്കേറ്റ് ജനറലിന്റെ വെളിപ്പെടുത്തലും കൂട്ടി
വായിക്കുമ്പോള്‍ `ഇതൊക്കെ അപ്പച്ചന്റെയൊരു തമാശയല്ല്യോടാ...' എന്ന ഒരു പഴയ
ഗാനത്തിന്റെ ഈരടികളാണ് ഓര്‍മ്മ വരുന്നത്. അതായത് കേരളത്തിന്റെ താല്പര്യത്തിനു
വിരുദ്ധമായി എ.ജി. നടത്തിയ ഈ പരാമര്‍ശം സര്‍ക്കാറിലെ ചില നേതാക്കളുടെയെങ്കിലും
അറിവോടെയാണെന്ന് സാരം.
മുല്ലപ്പെരിയാറിന്റെ പേരില്‍ ജനങ്ങളില്‍ അപകടഭീതി
പരത്തി മന്ത്രിമാര്‍ തെക്കോട്ടും വടക്കോട്ടും ഓടുകയും ഇന്ദ്രപ്രസ്ഥത്തില്‍ പോയി
പട്ടിണി കിടന്നും കീജയ് വിളിച്ചും, പോയതിനെക്കാള് വേഗത്തില്‍ തിരിച്ചു വന്ന്
വീണ്ടും ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുമ്പോള്‍ തമിഴ്നാട്ടിലാകട്ടേ
ബന്ധപ്പെട്ടവരെ സ്വാധീനിച്ച് തങ്ങളുടെ അവകാശവാദം ഒന്നുകൂടി ഉറപ്പിക്കാനാണ്
ശ്രമിക്കുന്നതെന്ന് കേരള സര്‍ക്കാറിന് അറിയാഞ്ഞിട്ടല്ല. അണക്കെട്ട്
നിലനിര്‍ത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ കോടികളാണ് ചിലവഴിക്കുന്നത്.
ബന്ധപ്പെട്ടവരെ തങ്ങളുടെ വരുതിയിലാക്കാന്‍ അവര്‍ക്ക് നല്ല കഴിവാണെന്ന്
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താല്പര്യമെടുത്ത ചില നേതാക്കളെങ്കിലും
സമ്മതിച്ചിട്ടുള്ളതാണ്.
അഡ്വക്കേറ്റ് ജനറലായി ഒരാളെ നിയമിക്കുമ്പോള്‍ ആ
വ്യക്തിയുടെ പൂര്‍വ്വകാല ചരിത്രവും ജോലിയിലുള്ള ആത്മാര്‍ത്ഥതയും കൃത്യനിഷ്ഠയും
നിയമ പരിജ്ഞാനവുമൊക്കെ അന്വേഷിച്ചതിനുശേഷമാകണമെന്ന സാമാന്യ ബുദ്ധിപോലും നമ്മുടെ
കേരള സര്‍ക്കാറിനില്ലാതെ പോയതാണ് കോടതികളുടെ രൂക്ഷവിമര്‍ശനങ്ങള്‍ സര്‍ക്കാര്‍
കേള്‍ക്കേണ്ടി വരുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിനുവേണ്ടി കേസ്
വാദിച്ച വ്യക്തിയെയാണ് കേരള സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലായി
നിയമിച്ചിരിക്കുന്നത് എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ കേരള മന്ത്രിസഭ
നയിക്കുന്നത് മന്ദബുദ്ധികളാണോ എന്നു സംശയിച്ചു പോകുന്നു. താനല്ല തന്റെ ഭാര്യയാണ്
തമിഴ്നാടിനുവേണ്ടി വക്കാലത്ത് ഒപ്പിട്ടതെന്ന ന്യായം പറഞ്ഞ് ഇപ്പോള്‍ സ്വയം
ന്യായീകരിക്കുകയാണ് എ.ജി. ദണ്ഡപാണി.
ഒരുവശത്ത് രാഷ്ട്രീയക്കാര്‍ കോമരം
തുള്ളുമ്പോള്‍ മറുവശത്ത് ചാനലുകാര് യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിച്ച് ജനങ്ങളെ
വിരട്ടിയും പരിഭ്രാന്തി സൃഷ്ടിച്ചും അശനിപാതങ്ങളാകുകയാണ്. ഇതിലും എത്രയോ ഭേദമാണ്
ഭൂകമ്പം !