ശുംഭന്, ചെറ്റ, പരനാറി എന്നീപദങ്ങള്‍ മലയാളിയുടെ പര്യായങ്ങളാണെന്ന് ശ്രീ.
എന്‍.കെ. വസന്തന് കവനകൗമുദിയില്‍ എഴുതിയത് വായിച്ച് ചിരിച്ചു പോയി; ഇത്ര
കൃത്യനിഷ്ഠമായിട്ട് പറയാന്‍ അദ്ദേഹത്തിന് എങ്ങനെ സാധിച്ചുവെന്ന്
അത്ഭുതപ്പെടുകയും ചെയ്തു. ശുദ്ധമലയാളത്തില്‍ വേറെയും പദങ്ങള്‍ ഉള്ളത് അദ്ദേഹം
രേഖപ്പെടുത്താഞ്ഞത് തന്റെ മാന്യതയുടെ പേരിലായിരിക്കണം. ഭീരുത്വത്തിന്റെ, ഇടുങ്ങിയ
സദാചാരബോധത്തിന്റെ, അല്പത്വത്തിന്റെ ഉടമയാണ് മലയാളി. അത് മനസിലാക്കണമെങ്കില്‍
കേരളത്തിന് വെളിയില്‍പോയി മറ്റ് ജനവിഭാഗങ്ങളുമായി ഇടപഴകണം. ദൂരെയെങ്ങും
പോകേണ്ടതില്ല; നമ്മുടെ അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്ടിലോ കര്‍ണാടകയിലോ പോയാലും
മതി. പരസ്പരസ്നേഹവും ബഹുമാനവുമുള്ള ജനതയെ അവിടങ്ങളില്‍ കാണാന്‍ സാധിക്കും.
തമിഴരെപ്പറ്റി അജ്ഞരെന്നോ, സിനിമാഭ്രാന്തരെന്നോ, ഭിക്ഷക്കാരെന്നോ ഒക്കെ പറഞ്ഞ്
നമ്മള് പരിഹസിക്കാറുണ്ട്. എന്നാല്‍ അവരെ പരിചയപ്പെട്ടുകഴിയുമ്പോള്‍ അറിയാം അവര്‍
എത്രത്തോളം സ്നേഹവും ബഹുമാനവും ഉള്ളവരാണെന്ന്.
മലയാളിയുടെ മനസുപോലെതന്നെ
അവന്റെനാടും ഇന്ന് ഒരു കുപ്പക്കൂനയാണ്. റോഡിലും നദികളിലും നിറയെ മാലിന്ന്യങ്ങള്‍.
പ്ളാസ്റ്റിക്ക് ബാഗുകളും കുപ്പികളും വഴിനീളെ. ആലപ്പുഴയിലൂടെ യാത്രചെയ്യുമ്പോള്‍
ട്രാന്‍സ്പോര്‍ട്ട് ബസ്സ്സ്റ്റാന്‍ഡിന് സമീപത്തുള്ള തോട്ടില്‍നിന്നുള്ള
ദുര്‍ഗന്ധംകാരണം ഞാന്‍ മൂക്കുപൊത്തി. നഗരത്തിലെ എല്ലാ മാലിന്യവും,
മനുഷ്യവിസര്ജ്ജ്യംവരെ, ആ തോട്ടില്‍കൂടി ഒഴുകുന്നുണ്ട്. സോറി, ഒഴുകുന്നു
എന്നുപറഞ്ഞത് തെറ്റാണ്; കെട്ടിക്കിടക്കുന്നു എന്നതാണ് ശരി. അവിടെ കേരള
ടൂറിസത്തിന്റെ ഒരു ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതുകണ്ട് ചിരിക്കാതിരിക്കാന്‍
സാധിച്ചില്ല. ഈ ദുര്‍ഗന്ധം ആസ്വദിക്കാനാണോ വിദേശരാജ്യങ്ങളില്‍നിന്ന് ആളുകള്‍
കേരളത്തിലെത്തുന്നത്? (ആലപ്പുഴയില്‍ എത്തിയ രണ്ട് ബ്രിട്ടീഷ് ടുറിസ്റ്റുകളെ
സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചത് അടുത്തകാലത്താണ്. അക്രമികളെ രക്ഷിക്കാന്‍
രാഷ്ട്രീയക്കാര്‍ മത്സരിക്കുന്നതായും വായിച്ചു. കഷ്ടം എന്റെ
നാടേ!)
സാമൂഹ്യവിരുദ്ധരും കൊട്ടേഷന്‍കാരും അഴിഞ്ഞാടുകയാണല്ലോ കേരളത്തില്‍.
അവരെ നിയന്ത്രിക്കാന്‍ പോലീസിനെക്കൊണ്ട് ആകുമെങ്കിലും രാഷ്ട്രീയക്കാര്‍
അതനുവദിക്കാറില്ല. ട്രെയിനിന് കല്ലെറിയുന്നവനെവരെ സംരക്ഷിക്കാന്‍
രാഷ്ട്രീയക്കാന്‍ മുന്നിട്ടിറങ്ങുന്ന കാഴ്ചയാണല്ലോ കണ്ടുകൊണ്ടിരിക്കുന്നത്.
ട്രെയിനിന് കല്ലെറിയലും റെയില്‍ പാളത്തില്‍ കല്ലും തടിക്കഷണങ്ങളും
കൊണ്ടുവെയ്ക്കലും ഇപ്പോള്‍ നിത്യസംഭവങ്ങളാണ്. കല്ലേറുകൊണ്ട് ഒരു യാത്രക്കാരിയുടെ
കണ്ണിന്റെ കാഴചപോയെന്ന് വായിച്ചപ്പോള്‍ സങ്കടംതോന്നിയോ? ട്രെയിന്‍ മറിക്കാനും
നിരപരാധികളായ യാത്രക്കാരെ കല്ലെറിയാനുംവരെ കേരളത്തിലെ സാമൂഹ്യവിരുദ്ധത
മുന്നേറിക്കഴിഞ്ഞു.
ജനാധിപത്യമാണ് ഏറ്റവുംനല്ല ഭരണസംവിധാനമെന്ന്
വിശ്വസിക്കുന്നവനാണ് ഞാന്‍. പക്ഷേ, ഇന്‍ഡ്യയില്‍,പ്രത്യേകിച്ചും കേരളത്തില്‍,
ജനാധിപത്യത്തിന്റെ ദൂഷ്യവശങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ജനാധിപത്യം
എന്നുവെച്ചാല്‍ എന്ത് തോന്ന്യവാസവും ചെയ്യാനുള്ള അവകാശം എന്നാണ്
ധരിച്ചിരിക്കുന്നത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല. അഥവാ
ശിക്ഷിച്ചാല്‍തന്നെ ജയിലില്‍ സുഹവാസമല്ലേ, ഫൈവ്സ്റ്റാര്‍ സൗകര്യങ്ങള്‍. ജയിലില്‍
പോകാന്‍ കുറ്റവാളികള്‍ക്ക് സന്തോഷമേയുള്ളു. ഒരു വെക്കേഷന്. കൊട്ടേഷന്‍
ബിസിനസ്സാണ് കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യവസായം. കോളജ്
വിദ്യാര്‍ഥികള്‍ മുതല്‍ വക്കീലന്മാര് വരെ ആരംഗത്ത് തൊഴില്‍
കണ്ടെത്തിയിരിക്കുന്നു. ഏതാനും ലക്ഷങ്ങള്‍ കൊട്ടേഷന്കാര്ക്ക് കൊടുത്താല്‍
നിങ്ങളുടെ ശത്രുവിനെ ഉന്മൂലനം ചെയ്യാം; അവന്റെ കുടുംബം തകര്‍ക്കാം. നിങ്ങള്‍ ഒരു
രാഷ്ട്രീയപാര്‍ട്ടിയുടെ അനുയായി ആണെങ്കില്‍ പാര്‍ട്ടി നിങ്ങളെ സംരക്ഷിച്ചുകൊള്ളും.
ഇതിനെയാണോ ദൈവത്തിന്റെ സ്വന്തംനാടെന്ന്
വിളിക്കുന്നത്?
രാഷ്ട്രീയപാര്‍ട്ടികളാണ് കേരളത്തെ ഒരു നരകമാക്കി
മാറ്റിയത് എന്ന് എല്ലാവര്‍ക്കം അറിയാവുന്ന കാര്യമാണ്. എന്നിട്ടും
വോട്ടുചെയ്യാനല്ലാതെ അവരെ നിയന്ത്രിക്കാന്‍ ശ്രമിക്കാത്ത ഭീരുത്വംനിറഞ്ഞ ജനത.
ജനങ്ങള്ക്കൊത്ത രാജാവ് എന്ന് പറയാറുണ്ട്. ക്രിമിനലുകളും, അഴിമതിക്കാരും,
സദാചാരവിരുദ്ധരും, പെണ്വാണിഭക്കാരുംവരെ ഭരണകര്‍ത്താക്കളായി വിലസുന്ന രാജ്യത്ത്
മറ്റെന്ത് പ്രതീക്ഷിക്കാനാണ്? പണിമുടക്കുകളും ഹര്‍ത്താലും നടത്തി ജനങ്ങളെ
ബുദ്ധിമുട്ടിപ്പിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍. ഇവര്‍ നടത്തുന്ന
ഹര്‍ത്താലുകള്‍കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടോ? സമരകേരളം എന്നാണല്ലോ
നാടിന്റെ ഓമനപ്പേര്. പൊതുമുതല്‍ നശിപ്പിച്ചാല്‍ ഉമ്മന്‍ചാണ്ടിക്കോ അച്ചുതാനന്ദനോ
ഒന്നും നഷ്ടപ്പെടാനില്ല. നികുതികൊടുക്കുന്ന സാധാരണക്കാരന്റെ പണംകൊണ്ടാണല്ലോ
അതൊക്കെ ഉണ്ടാക്കിയിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുന്നവന്റെ കയ്യില്‍നിന്ന്
അല്ലെങ്കില്‍ അവനെ പ്രേരിപ്പിച്ച് പാര്‍ട്ടില്‍നിന്ന് നഷ്ടപരിഹരം ഈടാക്കണമെന്ന്
ഹൈക്കോടതി വിധിച്ചിട്ട് എത്രപേരുടെ കയ്യില്‍നിന്ന് ഈടാക്കിയെന്ന് അറിഞ്ഞാല്‍
കൊള്ളാമായിരുന്നു. അതെല്ലാം ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുളിയാണ്;
പൊതുജനങ്ങളെ വിഠിയാക്കല്.
കേരളം ഒരു ഭ്രാന്താലയമാണെന്ന് വിവേകാനന്ദന്
പറഞ്ഞത് ഇപ്പോഴാണ് യാഥാര്ദ്ധ്യമായത്. ഭ്രാന്തമായ പരക്കംപാച്ചിലാണ്
എല്ലായിടത്തും കാണുന്നത്. ഭ്രാന്തുപിടിച്ചോടുന്ന വാഹനങ്ങള്‍ വഴിയാത്രക്കാരെ
ഇടിച്ചുതെറിപ്പിക്കുന്നു. എത്ര യുവതീയുവാക്കളുടെ ജീവിതമാണ് ദിവസവും തെരുവീഥികളില്‍
പൊലിയുന്നത്? അതിനൊരു പരിഹാരം കാണാന്‍, റോഡുകള്‍ക്ക് വീതികൂട്ടാന്‍, റോഡിലെ
നിയമങ്ങള്‍ കര്‍ശ്ശനമായി നടപ്പാക്കാന്‍, ഭരണകര്‍ത്താക്കള്‍ക്ക് താല്പര്യമില്ല.
കേരളത്തിലെപ്പോലെ റോഡുനീളെ കടകള്‍ വേറൊരു രാജ്യത്തും കാണാന്‍ സാധ്യമല്ല. അന്യ
സംസ്ഥാനങ്ങളില്‍പോലും.
ഭ്രാന്ത് പിടിപ്പിക്കുന്ന മറ്റൊരു സംഗതിയാണ്
ലൗഡ്സ്പീക്കറിന്റെ ദുര്‍വിനിയോഗം. അതിരാവിലെ നാലുമണിക്ക് തുടങ്ങും
എല്ലാമതവിഭാഗങ്ങളുടേയും ആരാധനാലയങ്ങളില്‍നിന്നുള്ള പാട്ടുകച്ചേരി. ഹിന്ദുക്കളും,
മുസ്ളീങ്ങളും, ക്രിസ്ത്യാനികളും പരസ്പരം മത്സരിക്കുകയാണ് ശബ്ദമലിനീകരണത്തിന്.
ശാസ്താംകോട്ടയില്‍ എന്റെ സഹോദരിയുടെ വീടിന്റെ ചുറ്റുപാടും മേല്പറഞ്ഞ
മതങ്ങളുടെയെല്ലാം ആരാധനാലയങ്ങളുണ്ട്. കഴിഞ്ഞപ്രാവശ്യം നാട്ടില്പോയപ്പോള്
പെങ്ങളുടെവീട്ടില്‍ ഒരുദിവസം ചെലവഴിക്കുകയുണ്ടായി. നാലുഭാഗത്തുനിന്നും വരുന്ന
കര്‍ണ്ണകഠോരമായ പാട്ടുകച്ചേരി കാരണം ചെവിക്കല്ല് തകരുമെന്ന് ഭയന്ന് പിറ്റേന്ന്
രാവിലെതന്നെ ഞാന്‍ സ്ഥലംവിട്ടു. ഒരിടത്തുനിന്ന് `അല്ലാഹു അക്ബര്‍' വിളി,
മറ്റൊരിടത്തുനിന്ന് `ഹരിഹരാസനം' വേറൊരിടത്തുനിന്ന് `സ്വര്‍ഗീയ നായകാ' എന്ന
പാട്ട്. എല്ലാംകൂടി കൂടിക്കുഴഞ്ഞ് നരകതുല്ല്യമായ അപശബ്ദം. അതുപോലെയായിരുന്നു
ദൈവങ്ങളോടുള്ള മുറവിളി. ഇവരുടെ ദൈവങ്ങളെല്ലാം പൊട്ടന്മാരാണോ?
ഹൈന്ദവക്ഷേത്രങ്ങളില്നിന്നുള്ള ശംഖുനാദം ഇപ്പോള്‍ കേള്‍ക്കാനില്ല. പകരം സിനിമാ
പാട്ടുകളാണ് മൈക്കില്‍കൂടി ഇരുപത്തിനാല് മണിക്കൂറും. പണ്ട്
ക്ഷേത്രങ്ങളില്‍നിന്നുള്ള ശംഖുവിളി കേള്‍ക്കുമ്പോള്‍ അതിനൊരു ദൈവീകത്വം
ഉണ്ടായിരുന്നു. അതുപോലെയായിരുന്നു മുസ്ളീംപള്ളികളില്നിന്ന് വാങ്കുവിളി,
മൈക്കില്കൂടിയുള്ളതല്ല, മുല്ലാക്ക തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിക്കുന്നത്.
ക്രസ്തീയദേവാലയങ്ങളില് മുഴങ്ങിയിരുന്ന പാട്ടുകള്‍ക്കും പ്രാര്‍ഥനക്കും
സ്വര്‍ക്ഷീയമായ പരിപാപനത്വം ഉണ്ടായിരുന്നു. ഇവരെല്ലാവരുംകൂടി മൈക്കുവെച്ച്
തങ്ങളുടെ ദൈവവിശ്വാസം സ്വര്ക്ഷത്തിലെത്തിക്കാന് മത്സരിക്കയാണ്. ഈ
ബഹളത്തിനിടയില്‍ അതിരാവിലെ ഉണര്‍ന്ന് പഠിക്കുന്ന കുട്ടികളുടെ കാര്യമാണ്
കഷ്ടതരം.
പട്ടിയും കാക്കയുമല്ലാതെ ഏതെങ്കിലും പക്ഷിമൃഗാദികളെ ഇന്ന്
കേരളത്തില്‍ കാണാന്‍ സാധിക്കുമോ? ഒരു കുയിലിന്റെ പാട്ട് കേള്‍ക്കണമെങ്കില്‍
തമിഴ്നാട്ടില്‍ പോകേണം. രാവിലെ ഉണരുന്നത് കാക്കയുടെ മനോഹരമായ പാട്ടുകേട്ടാണ്.
തെരുവുനായക്കളുടെ കുരകാരണം രാത്രിയില്‍ സ്വസ്ഥമായി കിടന്നുറങ്ങാന്‍ സാധ്യമല്ല.
സ്കൂളില്പോകുന്ന കുട്ടികളേയും, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന
മൂന്നുവയസുകാരിയേയും തെരുവുനാക്കള് കടിച്ചുകീറിയെന്ന് നമ്മള് പത്രങ്ങളില്‍
വായിച്ചിട്ടില്ലേ. മൃഗസ്നേഹത്തിന്റെ പേരിലാണ് നായ്ക്കളെ തെരുവില്‍
വളര്‍ത്തുന്നത്. ഇന്ഡ്യാക്കാരേക്കാള് മൃഗങ്ങളെ, പ്രത്യേകിച്ചും നായ്ക്കളെ,
സ്നേഹിക്കുന്നത് അമേരിക്കക്കാരും യൂറോപ്യന്മാരുമാണ്. എന്നാല്‍ ഒറ്റപ്പട്ടിയും
തെരുവില്‍ അലഞ്ഞുനടക്കുന്നത് അവരുടെ നാട്ടില്‍ കാണാന്‍ സാധിക്കില്ല. (എറണാകുളത്ത്
റെയില്‍വേ സ്റ്റേഷനില്‍ രസകരമായ കാഴ്ച ഞാന്‍ കാണുകയുണ്ടായി. ഒരു മദാമ്മ അവിടെ
അലഞ്ഞുനടന്നിരുന്ന ഒരു പട്ടിയെ ബിസ്ക്കറ്റ് തീറ്റിക്കുന്നു. പട്ടി അവരോട്
വളരെപ്പെട്ടന്ന് ഇണങ്ങി. അവര്‍ അതിനെ തലോടുകയും മറ്റും ചെയ്യുന്നു. അവര്‍
വിസയെടുത്ത് അതിനെ അവരുടെ നാട്ടിലേക്ക് കൊണ്ടുപോയോ എന്നറിയാന്‍ സാധിച്ചില്ല.
എനിക്കുള്ള ട്രെയിന്‍ വന്നതുകൊണ്ട് അതില്കയറി.) കൊച്ചി നഗരത്തില്‍ ജനങ്ങളേക്കാള്‍
കൂടുതല്‍ നായ്ക്കള്‍ ഉണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വഴിനടക്കാന്‍
ഭയമാണ്. എപ്പോഴാണ് നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുന്നതെന്നതെന്ന് എങ്ങനെ
അറിയാം?
എറണാകുളത്തെ കനാലുകളില്‍ മലിനജലം സംരക്ഷിച്ചിരിക്കയാണ്. മൂക്ക്
പൊത്താതെ അതിന്റെ സമീപത്തുകൂടി പോകാന്‍ സാധ്യമല്ല. ഒരു മഴപെയ്താല്‍ ഓടകള്‍
കവിഞ്ഞൊഴുകും. പിന്നെ റോഡും ഓടയും ഒന്നായി മാറും. അതിലേനടന്നാല് കുഷ്ടരോഗം
പിടിക്കും. തുറന്ന ഓടകള്‍ എറണാകുളത്തല്ലാതെ മറ്റൊരു പട്ടണത്തിലും കാണാന്‍
സാധ്യമല്ല. ഇതാണോ ദൈവത്തിന്റെ നാട്? അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം
കാണണമെന്ന് ജനങ്ങള്‍ക്കും അവരെ ഭരിക്കുന്നവര്‍ക്കും താല്പര്യമില്ല. അലക്കിത്തേച്ച
വസ്ത്രവും ധരിച്ച് സെന്റുപൂശി നടക്കുന്ന മലയാളിക്ക് അവന്റെ വീട്ടുപടിക്കലെ
മാലിന്ന്യം നീക്കണമെന്ന് നിര്‍ബന്ധമില്ല. ഇവനാണോ മാന്യന്? ശ്രീ. വസന്തന് വിളിച്ച
വാക്കുകള്‍ക്ക് ശക്തിപോരാ എന്നാണ് എന്റെ അഭിപ്രായം.
സാം നിലമ്പള്ളില്‍ (sam3nilam@yahoo.com)