കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന ഭംഗിയില്‍ നിന്ന് ഭ്രാന്താലയമാക്കി
തരിപ്പണമാക്കിയ `സ്റ്റിങ്ക് ബോംബാ'ണ്, അല്ല ആറ്റംബോബ് തന്നെയാണ് മദ്യം.
കേരളത്തിലെ ലക്കുകെട്ട വണ്ടിയോട്ടക്കാരുടേയും റോഡപടകടങ്ങളുടേയും മൂലാധാരമാണ്
മദ്യം. കേരളത്തിലെ കുടുംബച്ഛിദ്രത്തിന്റെ നരകം കലക്കിയാണ് മദ്യം. കേരള
രാഷ്ട്രീയത്തെ കൂട്ടിക്കൊടുപ്പിന്റെ ചുവന്ന തെരുവാക്കിയ ബാര്‍ കങ്കാണിയാണ് മദ്യം.
കേരള സ്ത്രീയുടെ ഭാവശുദ്ധിയെ വിറ്റുതുലയ്ക്കാന്‍ വേഷം കെട്ടിയിറങ്ങിയ
ടൂറിസമാഫിയയുടെ സ്ഥലജല വിഭ്രാന്ത തന്ത്രമെന്ന ചൂണ്ടയാണ് മദ്യം.
പള്ളിപ്പെരുന്നാളുകളുടേയും, അമ്പലോത്സവങ്ങളുടേയും ആത്മീയ വിശുദ്ധിയെ
കുട്ടിച്ചാത്തന്മാരുടെ ഇഷ്ടകേളികളാക്കി മലിനപ്പെടുത്തുന്ന കുതന്ത്ര ജാലവിദ്യയാണ് മദ്യം. കേരളത്തില്‍ സ്ഥിരമായി താമസിക്കുന്ന മലയാളിക്ക് മദ്യപിക്കാന്‍ അറിയില്ല.
കള്ള് എന്ന ലഹരി ദ്രാവകം കുപ്പിക്കണക്കിനാണ് പഴയകാലംതൊട്ടേ കഴിച്ചിരുന്നത്. ആ
കുപ്പിക്കണക്കിന് `കള്ളല്ലാത്ത മദ്യ'വും കുടിക്കണം എന്ന ചെറ്റത്തരം പരിശീലിച്ച
മലയാളിക്ക് മദ്യം എന്നത് ഭസ്മാസുരന് വരം കിട്ടിയതുപോലെയാണ്. പൊതു സ്ഥലങ്ങളില്‍
മദ്യപിക്കുന്നതും, മദ്യപിച്ച് പ്രത്യക്ഷപ്പെടുന്നതും ആധുനിക ലോക രാഷ്ട്രങ്ങള്‍
നിയമം മൂലം വിലക്കിയിരിക്കുന്നു. എന്നാല്‍ കേരളത്തില്‍ പൊതു സ്ഥലങ്ങളിലെ
പേക്കൂത്തിന് മദ്യപരല്ലേ കാരണക്കാര്‍? ബന്ദ്, ഹര്‍ത്താല്‍, പണിമുടക്ക്,
ഉത്സവങ്ങള്‍- ഇതെല്ലാം കേരള മലയാളിയുടെ മദ്യത്തെമ്മാടിത്തരത്തിന്റെ
കൂത്തരങ്ങളുകളാണ്.
ഭാവി വാഗ്ദാനങ്ങളായ കുഞ്ഞുങ്ങളുടേയും
കുടുംബവിളക്കുകളായ അമ്മമാരുടേയും കണ്ണീര് പുഴകളിലാണ് തെമ്മാടിത്തരവും
ചെറ്റത്തരവും അഹംഭാവവും മനോവൈകല്യങ്ങളും മാത്രം പഠിച്ചെടുത്ത കേരള മദ്യപന്മാര്
നീന്തിത്തുടിക്കുന്നത്. അത് അവസാനിക്കണം. വി.എം. സുധീരന് എന്ന കര്‍മ്മയോഗി
മഹാത്മാഗാന്ധിയുടേയും ശ്രീനാരായണ ഗുരുവിന്റേയും ചാവറ കുര്യാക്കോസച്ചന്റേയും
ദര്‍ശനങ്ങള്‍ ഉയര്‍ത്തി നിലകൊണ്ട മദ്യവിമുക്ത തത്വം വിജയിക്കേണ്ടതുണ്ട് കേരള
മണ്ണില്‍.
കേരളത്തിനു വെളിയില്‍ താമസിക്കുന്ന മറുനാടന്‍ മലയാളിയെ
മദ്യപിക്കേണ്ടത് എങ്ങനെ എന്ന മാന്യത പഠിപ്പിക്കേണ്ട കാര്യമില്ല. അവര്‍ മാന്യത
പുലര്‍ത്താന്‍ അവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങളാല്‍ നിര്‍ബന്ധിതരാണ്.
അവര്‍ മദ്യപിച്ച് തെമ്മാടിത്തരവും ചെറ്റത്തരവും കാണിക്കാറില്ല.
മദ്യം
മൗലികാവകാശമല്ല എന്ന കേരള ഹൈക്കോടതി ബെഞ്ചിന്റെ വിധി കേരള ചരിത്രത്തിലെ ഈ
നൂറ്റാണ്ടിലെ രജതരേഖയാണ്.
"മറുനാടൻ മലയാളിയെ മദ്യപിക്കേണ്ടതെങ്ങനെന്ന മാന്യത പഠിപ്പിക്കേണ്ട ആവശ്യമില്ല ...അവർ മദ്യപിച്ചു തെമ്മാടിത്തരവും ചെറ്റത്തരവും കാണിക്കില്ല " നിങ്ങൾ എഴത്തുകാർ എന്തറിഞ്ഞിട്ടാണ് ഇങ്ങനെ ഒക്കെ എഴുതി വച്ചിരിക്കുന്നത്. എന്നും വൈകിട്ടു എന്റ വീട്ടിലോട്ടു വാ. ഞാൻ കാണിച്ചു തരാം മാന്യതയുടെ മറ്റൊരു മുഖം. അദ്ദേഹം മാന്യനാണ് സ്റ്റേജിൽ കേറുമ്പോൾ (അതിനു മുൻപ് അല്ല്പം വണ്ടിയിൽ വച്ച് അകത്താക്കുന്നത് ഞാൻ മാത്രമല്ലേ കാണുന്നുള്ളൂ) , പള്ളിയിലും. വീട്ടിൽ വാന്നാലോ കേരളത്തിലെ പോലെ തന്നെ . പാന്റ്സ് ഒക്കെ അഴിച്ചിട്ട് കൈലി ഒക്കെ ഉടുത്തു ഒരാട്ടമാണ്. പിന്നെ വിറയല്‍, ചവിട്ടു നാടകം അത് കഴിഞ്ഞു പൊത്തോന്നു നിലത്തു. ആദ്യമൊക്കെ ഞാൻ താങ്ങിപ്പിടിച്ചു മുറിയിൽ കിടത്തുമായിരുന്നു, പിന്നെ പിന്നെ വലിച്ചു മുറി വരെ കൊണ്ടുവരുമായിരുന്നു. ഇപ്പോൾ അയാൾ എവിടെ വീഴുന്നോ അവിടെ. കേരളത്തിലുള്ള കള്ളുകുടിയന്മാരെ ചീത്ത വിളിക്കുമ്പോൾ, എന്റെ ഭർത്താവിനെപ്പോലെ (നല്ലൊരു ഭർത്താവ് ) ഇന്ന് വരെ വിട്ടു പോകാതെ നില്ക്കുന്ന നാട്ടിൽ നിന്ന് കൊണ്ട് വന്ന ചീത്ത സ്വഭാവങ്ങളെ ശരിയാക്കിയിട്ട് വേണം നിങ്ങൾ സാഹിത്യകാരന്മാരും സാമൂഹ്യ പ്രവർത്തകരും നാട്ടിലേക്ക് പോകാൻ. നാട്ടിലായിരുന്നപ്പോൾ പനങ്കള്ള് മാത്രം അടിച്ചു നടന്നിരുന്ന വ്യക്തി ഇവിടെ വന്നപ്പോൾ ജോണി, ജാക്ക് ദാനിയേൽ, ക്രൌണ്‍, ശിവ സ്ത്രീകൾ എന്ന് വേണ്ട എന്തെല്ലാം വിഷമാണ് അടുച്ചു കേറ്റുന്നത്. ഇന്നലത്തെ ആ പട്ടി പറഞ്ഞതുപോലെ അവരും പോലും കുടിക്കാത്ത സാധനമാണ് ഇവന്മാര് അടിച്ചു കേറ്റുന്നതു. എന്ത് ചെയ്യാൻ നാട്ടിലായിരുന്നപ്പോൾ ഒള്ളത് കൊണ്ട് ഓണം ആയിരുന്നു. ഇപ്പോളോ ?