Image

കണ്ണൂര്‍ വിമാനത്താവളം സെപ്‌റ്റംബര്‍ മൂന്നാംവാരം ഉദ്‌ഘാടനം ചെയ്യപ്പെട്ടേക്കുമെന്നു സൂചന: ഉദ്‌ഘാടനത്തിന്‌ പ്രധാനമന്ത്രി വന്നേക്കും

Published on 27 June, 2018
കണ്ണൂര്‍ വിമാനത്താവളം സെപ്‌റ്റംബര്‍ മൂന്നാംവാരം ഉദ്‌ഘാടനം ചെയ്യപ്പെട്ടേക്കുമെന്നു സൂചന: ഉദ്‌ഘാടനത്തിന്‌ പ്രധാനമന്ത്രി വന്നേക്കും

മട്ടന്നൂര്‍: യാത്രികര്‍ക്ക്‌ സെപ്‌റ്റംബറില്‍ തുറന്നു കൊടുക്കുമെന്നു പ്രഖ്യാപിക്കപ്പെട്ട കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്‌ഘാടന തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും സെപ്‌റ്റംബര്‍ മൂന്നാംവാരം ഉദ്‌ഘാടനം ചെയ്യപ്പെട്ടേക്കുമെന്നു സൂചന. കിയാല്‍ എം ഡി തുളസിദാസ്‌ ഈയാഴ്‌ച തന്നെ വിമാനത്താവളം സന്ദര്‍ശിക്കുന്നുണ്ട്‌.


ആഗസ്റ്റ്‌ നാലാംവാരം തിരുവോണവും ബക്രീദും ഒത്തുവരുന്ന സാഹചര്യത്തില്‍ ആ മാസം തന്നെ ഉദ്‌ഘാടനം ചെയ്യുവാന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ ആഗ്രഹമുണ്ടെങ്കിലും ചില ലൈസന്‍സുകള്‍ ആഗസ്റ്റ്‌ ഒടുവില്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ്‌ വിവരം. ഈ സാഹചര്യത്തിലാണ്‌ ന സെപ്‌റ്റംബര്‍ മൂന്നാംവാരം ഉദ്‌ഘാടനത്തിനു ശ്രമം നടക്കുന്നത്‌.  17 ന്‌ തിങ്കളാഴ്‌ച ഉദ്‌ഘാടനം നടക്കുമെന്നാണ്‌ പൊതുവേയുള്ള വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉദ്‌ഘാടകനായി കൊണ്ടുവരാനും അണിയറയില്‍ ശ്രമം നടക്കുന്നുണ്ട്‌. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്‌ പ്രഭു ചടങ്ങില്‍ങ്കെടുക്കും.


ഇതിനിടെ വിമാനത്താവളത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്കെത്തി. വിവിധ ഷിഫ്‌റ്റുകളായി രാവും പകലും നിരവധി പേര്‍ മൂര്‍ഖന്‍ പറമ്പില്‍ ജോലിയില്‍ വ്യാപൃതരാണ്‌. പൂര്‍ണ്ണമായ കെട്ടിടങ്ങള്‍ വൃത്തിയാക്കുവാനും മറ്റും തദ്ദേശീയരായ നിരവധി തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്‌. കിയാല്‍ കണ്‍സള്‍ട്ടന്റ്‌ എയ്‌കോം, നിര്‍മ്മാണ കരാറുകാരായ എല്‍ ആന്റ്‌ ടി എന്നിവയിലെ ഉദ്യോഗസ്ഥരുടെ സജീവസാന്നിധ്യം എല്ലായിടത്തുമുണ്ട്‌.


ടെര്‍മിനല്‍ കെട്ടിടത്തിന്റെ അവസാന മിനുക്ക്‌ പണികള്‍ ഇതിനകം പൂര്‍ത്തിയായി. വിവിധ ഏജന്‍സികള്‍ക്കുള്ള മുറികളും രാജ്യാന്തര- ആഭ്യന്തര ടെര്‍മിനലുകളുടെ വേര്‍തിരിക്കലും ബാഗേജ്‌ ലഭിക്കുന്നതിനുള്ള കണ്‍വേര്‍ ബെല്‍ട്ടുകളും പൂര്‍ത്തിയായി.

20 വിമാനക്കമ്പനികള്‍ക്കുള്ള കൗണ്ടറുകള്‍, റണ്‍വേ, ടാക്‌സിവേ, ഏപ്രണ്‍ ഇവയുടെ പാര്‍ക്കിംഗ്‌ ലൈറ്റ്‌, റണ്‍വേയുടെ സുരക്ഷാഏറിയ, 23 കിലോമീറ്റര്‍ നീളത്തില്‍ ചുറ്റുമതില്‍, റണ്‍വേയില്‍ നിന്ന്‌ വിമാനങ്ങള്‍ക്ക്‌ എളുപ്പത്തില്‍ പാര്‍ക്കിംഗ്‌ മേഖലയിലെത്താനുള്ള 2,200 മീറ്റര്‍ പാരലല്‍ ടാക്‌സി വേ, റണ്‍വേയുടെ ഇരുഭാഗത്തുമുള്ള അപ്രോച്ച്‌ ലൈറ്റുകള്‍ എന്നിവ പൂര്‍ത്തിയായി. വാട്ടര്‍ ടാങ്ക്‌, മതിലിനുള്ള വിളക്കുകള്‍, പ്രധാനകവാടത്തില്‍ നിന്നു പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിലേക്കുള്ള റോഡുകള്‍, പദ്ധതി പ്രദേശത്തെ മറ്റു വിവിധ റോഡുകള്‍, യാത്രക്കാരുടെ പാര്‍ക്കിംഗ്‌ ഏറിയ, വിവിധ കേന്ദ്രങ്ങളില്‍ ശുചിമുറികള്‍ എന്നിവയും പൂര്‍ണ്ണമായി സജ്ജീകരിച്ചു.


കോഡ്‌ 4 ഇ വിഭാഗത്തില്‍പ്പെട്ട കണ്ണൂര്‍ വിമാനത്താവളത്തിന്‌ വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന കോഡ്‌ 4 എഫ്‌ വിഭാഗത്തിലേക്ക്‌ എളുപ്പം മാറുവാന്‍ കഴിയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക