Image

മുംബൈ ഭീകരാക്രമണത്തെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ 35 കോടി പ്രഖ്യാപിച്ച്‌ അമേരിക്ക

Published on 26 November, 2018
മുംബൈ ഭീകരാക്രമണത്തെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ 35 കോടി പ്രഖ്യാപിച്ച്‌ അമേരിക്ക
വാഷിങ്‌ടണ്‍: 2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തെ കുറിച്ച്‌ എന്തെങ്കിലും സുപ്രധാന വിവരം നല്‍കുന്നവര്‍ക്ക്‌ അമേരിക്ക ഇനാം പ്രഖ്യാപിച്ചു.

5 മില്യണ്‍ ഡോളറാണ്‌ അമേരിക്ക നല്‍കുക. ഇന്ത്യന്‍ രൂപയില്‍ ഇത്‌ 35 കോടിയോളം വരും. അക്രമണത്തില്‍ പങ്കെടുത്തവരെക്കുറിച്ചോ സഹായം നല്‍കിയവരെക്കുറിച്ചോ ആസൂത്രണത്തിന്റെ ഭാഗമായവരെക്കുറിച്ചോ വിവരം നല്‌കുന്നവര്‍ക്കാണ്‌ അമേരിക്കയുടെ സമ്മാനം. ലോകമാകമാനം ഭീതി പരത്തിയ മുംബൈ ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികമാണ്‌ ഇന്ന്‌.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത്‌ വിവിധ സ്ഥലങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ ആറ്‌ അമേരിക്കന്‍ പൗരന്മാരുള്‍പ്പെടെ 166 പേരാണ്‌ കൊല്ലപ്പെട്ടത്‌. മുംബൈ ഭീകരാക്രമണത്തെ അതിക്രൂരമെന്നാണ്‌ അമേരിക്ക വിശേഷിപ്പിച്ചത്‌. ഇതിനു ഉത്തരവാദികളായ 'ലഷ്‌കര്‍ ഇ തയ്‌ബയ്‌'ക്കും മറ്റ്‌ അനുബന്ധ സംഘടനകളെയും നിരോധിക്കാനും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും പാകിസ്‌താനും മറ്റു രാജ്യങ്ങളും സഹകരിക്കണമെന്നും അമേരിക്ക പറഞ്ഞിരുന്നു.

'ആക്രമണം നടന്നു പത്ത്‌ വര്‍ഷം കഴിഞ്ഞിട്ടും അതിനു പിന്നിലുള്ളവരെ ശിക്ഷിക്കാന്‍ കഴിയാത്തത്‌ ഇരകളോടുള്ള അനീതിയാണ്‌. ഈ അവസരത്തില്‍ ഇന്ത്യയ്‌ക്കും മുംബൈ നഗരത്തിനും അമേരിക്കയുടെയും അമേരിക്കന്‍ ജനതയുടെയും ഐക്യദാര്‍ട്യം അറിയിക്കുന്നു. ഈ ആക്രമണത്തില്‍ ദുരിതമനുഭവിച്ചവരോടൊപ്പം ഞങ്ങളും ചേരുന്നു.' അമേരിക്കന്‍ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്ക്‌ പോംപിയോ പറഞ്ഞു.

അമേരിക്കന്‍ ഗവണ്മെന്റിന്റെ ഭാഗമായ 'സ്‌റ്റേറ്റ്‌ റിവാഡ്‌സ്‌ ഫോര്‍ ജസ്റ്റിസ്‌' ഭീകരവിരുദ്ധ പ്രോഗ്രാം വഴിയാണ്‌ ആണ്‌ ഈ തുക പ്രഖ്യാപിച്ചിട്ടുള്ളത്‌. കടല്‍ വഴി മുംബയില്‍ എത്തിയ 10 ലഷ്‌കര്‍ ഭീകരരാണ്‌ '26/11' എന്നറിയപ്പെടുന്ന ആക്രമണത്തിലെ പങ്കാളികള്‍.

ഇവരില്‍ 9 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ്‌ മരിക്കുകയായിരുന്നു. അവശേഷിച്ച ഭീകരന്‍ അജ്‌മല്‍ കസബിനെ ഇന്ത്യ ഇന്ത്യ പിന്നീട്‌ തൂക്കിലേറ്റി. ഭീകരസംഘടനയായ 'ലഷ്‌കര്‍ ഈ തയ്‌ബ'യാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ തെളിഞ്ഞിട്ടും ആക്രമണത്തിന്റെ ആസൂത്രകരെ പിടികൂടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക