Image

കെവിനേയും അനീഷിനേയും തട്ടിക്കൊണ്ട് പോകുന്നത് നേരില്‍ കണ്ടു'- ഷാനുവിനെതിരെ അനീഷിന്‍റെ അയല്‍വാസി പിസി ജോസഫിന്റെ മൊഴി

Published on 28 April, 2019
കെവിനേയും അനീഷിനേയും തട്ടിക്കൊണ്ട് പോകുന്നത് നേരില്‍ കണ്ടു'- ഷാനുവിനെതിരെ അനീഷിന്‍റെ അയല്‍വാസി പിസി ജോസഫിന്റെ മൊഴി
കെവിന്‍ കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ നിരത്തി പ്രോസിക്യൂഷന്‍. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകുന്നത് കണ്ടതായി അനീഷിന്റെ അയല്‍വാസി പിസി ജോസഫിന്റെ മൊഴി. നേരത്തേ കെവിന്‍ കൊല്ലപ്പെട്ട വിവരം മണിക്കൂറുകള്‍ക്കം പ്രതിയായ ഷാനു തന്നെ ഫോണില്‍ വിളിച്ചറിയിച്ചെന്ന് അയല്‍‌വാസിയായ ലിജോ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പി സി ജോസഫിന്റേയും മൊഴി പുറത്തുവന്നിരിക്കുന്നത്.

മാരകായുധങ്ങളുമായി എത്തിയ സംഘം, ആയുധം വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഇരുവരേയും തട്ടികൊണ്ട് പോയത്. കെവിന്‍ കേസിലെ പ്രതികള്‍ക്കെതിരെ നിര്‍ണ്ണായകമായ സാക്ഷിമൊഴിയാണ് പി സി ജോസഫ് കോടതിയില്‍ നല്‍കിയത്.


അനീഷിന്റെ വീടിനു സമീപത്തായാണ് ജോസഫിന്റെ വീട്. പുലര്‍ച്ചെ 2.30ന് വീടിനു പുറത്ത് വാഹനങ്ങള്‍ വന്നു നിര്‍ത്തുന്ന ശബ്ദവും, ബഹളവും കേട്ട് വാതില്‍ തുറന്നപ്പോള്‍, അനീഷിനെയും കെവിനെയും മാരകായുധങ്ങളുമായെത്തിയ അക്രമി സംഘം വലിച്ചിഴച്ച്‌ കൊണ്ടു പോകുന്നത് കണ്ടുവെന്നാണ് ജോസഫിന്റെ മൊഴി. ആയുധങ്ങള്‍ കൈയ്യില്‍ ഉണ്ടായിരുന്നതിനാലാണ് പുറത്തേക്കിറങ്ങാതിരുന്നതെന്നും ജോസഫ് വ്യക്തമാക്കി.

പി സി ജോസഫിന്റെ നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍ പ്രതികള്‍ക്കെതിരായ ശക്തമായ തെളിവായി മാറിയേക്കും. കേസിലെ നാലാം സാക്ഷിയായ പത്രവിതരണക്കാരന്‍ ജോണ്‍ ജോസഫ് വാഹനത്തിന്റെയും തെരുവുവിളക്കിന്റെയും വെളിച്ചത്തില്‍ അനീഷിന്റെ വീടിനടുത്ത് കുറച്ച്‌ ചെറുപ്പക്കാരെ കണ്ടതായും മൊഴി നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക