Image

പശ്ചിമബംഗാളില്‍ സി.പി.എമ്മുകാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്, മുന്നറിയിപ്പുമായി ബുദ്ധദേവ് ഭട്ടാചാര്യ

Published on 10 May, 2019
പശ്ചിമബംഗാളില്‍ സി.പി.എമ്മുകാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്, മുന്നറിയിപ്പുമായി ബുദ്ധദേവ് ഭട്ടാചാര്യ

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സി.പി.എം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന മുന്നറിയിപ്പുമായി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ രംഗത്ത്. സംസ്ഥാനത്ത് ബി.ജെ.പി വളരുന്നത് അപകടമാണെന്നും മമത ബാനര്‍ജിയോടുള്ള വെറുപ്പിന്റെ പേരില്‍ ബി.ജ.പിയില്‍ ചേരുന്നത് വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് ചാടുന്നതിന് തുല്യമാണെന്ന് ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. സി.പി.എം മുഖപത്രമായ ഗണശക്തിക്ക് നല്‍കിയ അഭിമുഖത്തെ ഉദ്ധരിച്ച്‌ ദേശീയ മാദ്ധ്യമമായ ദ വൈര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സി.പി.എമ്മുകാര്‍ ബി.ജെ.പിക്ക് ചേക്കേറുന്നത് ഇതിനകം തന്നെ പലയിടത്തും സംഭവിച്ചു കഴിഞ്ഞു. ജനങ്ങള്‍ സ്വയം നശിക്കുന്നതില്‍ നിന്ന് അവരെ രക്ഷിക്കുകയാണ് ഇപ്പോള്‍ സി.പി.എമ്മിന്റെ ദൗത്യമെന്ന് ബുദ്ധദേവ് ഭട്ടാചാര്യ പറയുന്നു. എന്നാല്‍ ഇത് എങ്ങനെ സാദ്ധ്യമാകുമെന്ന് നേതൃത്വത്തിന് വ്യക്തമല്ല. തൃണമൂലില്‍ നിന്ന് മോചനം നേടാന്‍ ബിജെ.പിയെ തെരഞ്ഞെടുക്കുക എന്ന മണ്ടത്തരം ചെയ്യരുതെന്ന് തിങ്കളാഴ്ച ഒരു സി.പി.എം റാലിയില്‍ മുന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, മമതയാണ് പ്രധാന ശത്രു എന്ന നിലപാടിലാണ് പല സി.പി.എം നേതാക്കളും.

2011 നിയമസഭ തെരഞ്ഞെടുപ്പിലാണ് സി.പി.എമ്മിന് ബംഗാളില്‍ അധികാരം നഷ്ടപ്പെട്ടത്. ഇതിന് പിന്നാലെ ഓരോ തിരഞ്ഞെടുപ്പിലും സി.പി.എമ്മിന്റെ പ്രകടനം മോശമായിരുന്നു. 2011ല്‍ 39.6 ശതമാനം വോട്ട് വിഹിതം ഉണ്ടായിരുന്ന സി.പി.എമ്മിന് 2016-ലെ തെരഞ്ഞെടുപ്പില്‍ 25.6 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇതേ കാലയളവില്‍ 4.06 ശതമാനത്തില്‍ നിന്ന് 10.28 ശതമാനത്തിലേക്ക് ബി.ജെ.പി മുന്നേറുകയും ചെയ്തു. മമതാ ബാനര്‍ജിയോടുള്ള വൈരാഗ്യത്തെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍വരെ ബി.ജെ.പിയിലേക്ക് ചേക്കേറിയിട്ടുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സി.പി.എമ്മിന്റെ ഹബീബ്പൂര്‍ എം.എല്‍.എ ഖാഗന്‍ മുര്‍മു . അദ്ദേഹം ഇപ്പോള്‍ മാല്‍ഡ നോര്‍ത്തിലെ ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാണ്. സി.പി.എം ചിഹ്നത്തില്‍ വിജയിച്ച നിയമസഭാംഗത്വം രാജിവയ്ക്കാതെയാണ് മുര്‍മു താമര ചിഹ്നത്തില്‍ മത്സരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക