Image

പൂക്കളുടെ നഗരം അഥവാ സീസേറിയ- (ഇസ്രയേല്‍ യാത്ര 2 :ടോം ജോസ്‌ തടിയംമ്പാട്‌)

Published on 30 September, 2012
പൂക്കളുടെ നഗരം അഥവാ സീസേറിയ- (ഇസ്രയേല്‍ യാത്ര 2 :ടോം ജോസ്‌ തടിയംമ്പാട്‌)
മഹാത്മഗാന്ധി ഒരിക്കല്‍ പറഞ്ഞു ഇന്ത്യയില്‍ നിന്നും മതത്തെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത്‌ മണ്ണില്‍ നിന്നും മരണത്തെ ഒഴിവാക്കാന്‍ ശ്രമിക്കുക്കുതിന്‌ തുല്യമാണ്‌ എന്ന്‌. എന്നാല്‍ ഇന്ത്യയില്‍ സോഷ്യലിസ്റ്റ്‌ രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കുകയും മതശക്തികളുടെ സ്വാധീനം കുറിച്ച്‌ കൊണ്ടു വരുന്നതിനുള്ള ശ്രമം ശക്തി പ്രാപിക്കുകയും ചെയ്യുന്നുണ്ട്‌. ഇതിന്‌ സമാനമായ ഒരു രാഷട്രീയ സാഹചര്യമാണ്‌ ഇസ്രയേലിലും കാണുന്നത്‌. ഇവിടെയും മതവും രാഷ്‌ട്രീയവും ഇഴപിരിഞ്ഞ്‌ കിടക്കുന്ന ഇന്ത്യയുമായി മറ്റൊരു സമാനതയുള്ളത്‌. ഇന്ത്യയിലെ ജനസംഖ്യയുടെ 80% ഹിന്ദുക്കള്‍ ആണെങ്കില്‍ ഇസ്രയേല്‍ ജനസംഖ്യക്ക്‌ 75.3% യഹൂദരും ബാക്കിയാവുന്ന 25% -ല്‍ ബഹുഭൂരിപക്ഷവും അറബ്‌ മുസ്ലീമും. ക്രിസ്റ്റ്യന്‍സിന്‌ മൂന്നാമത്തെ സ്ഥാനമാണ്‌ ഉള്ളത്‌.

ഇന്ത്യ 1947-ല്‍ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടി. ഇസ്രയേല്‍ 1948 -ല്‍ ബ്രിട്ടനില്‍ നിന്നും യുഎന്നില്‍ നിന്നും സ്വാതന്ത്രം പ്രഖ്യാപിച്ചു. ഇവിടുത്തെ താമസരീതി തികച്ചും മതാടിസ്ഥാനത്തില്‍ തന്നെയാണ്‌. യഹൂദര്‍ അവരുടെ പ്രത്യേക സെറ്റില്‍മെന്റുകളിലാണ്‌ താമസിക്കുന്നത്‌. മുസ്ലീമും ക്രിസ്റ്റ്യന്‍സും ഒരു പട്ടണത്തില്‍ ഒരുമിച്ച്‌ താമസിക്കുന്നു അതിന്റെ കാരണം അവര്‍ രണ്ടും അറബിവംശം ആണ്‌ എന്നുള്ളതാണ്‌. എങ്കിലും അവരുടെ ഇടയിലും മതപരമായ വിഭജനം വളരെ ശക്തമാണ്‌ എന്നാണ്‌ ഗൈഡില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്‌.

രണ്ടാമത്തെ ദിവസത്തെ ഞങ്ങളുടെ യാത്രയുടെ ഭാഗമായി രാവിലെ 6 മണിക്ക്‌ എഴുന്നേറ്റ്‌ 7 മണിക്ക്‌ ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിച്ച്‌ 8 മണിക്ക്‌ കോച്ചില്‍ കയറണം എന്ന്‌ ഗൈഡ്‌ അറിയിച്ചിരുന്നു. അതനുസരിച്ച്‌ രാവിലെ എല്ലാവരും റെഡിയായിരുന്നു. ബ്രേക്ക്‌ ഫാസ്റ്റ്‌ കൂടുതലും സാലഡുകളും ബ്രെഡും ഒക്കെയായിരുന്നു. ഇതിനിടയില്‍ കൂടെ വന്ന കുടുംബിനികള്‍ പറയുന്നത്‌ കേട്ടു ഒരാഴ്‌ച്ച പാത്രംകഴുകലില്‍ നിന്നും രക്ഷപ്പെട്ടല്ലോ എന്ന്‌. വളരെ നല്ല രുചികരമായ ഭക്ഷണം എല്ലാവരും നന്നായി ആസ്വദിച്ചു. അതിന്‌ ശേഷം യാത്ര ആരംഭിച്ചു. ഇസ്രയേലിലെ ഏറ്റവും ഫല ഭൂയിഷ്‌ടമായ ടിബേറിയസ്‌ ഏരിയായില്‍ കൂടി ഞങ്ങള്‍ യാത്ര ചെയ്‌തപ്പോള്‍ അവിടെ വാഴ കൃഷിയും ഒലിവ്‌ കൃഷിയും ചോളവും മാങ്ങയും മാതള നാരങ്ങായും ഒക്കെ കാണാന്‍ കഴിഞ്ഞു. പോയ വഴിയില്‍ മഗ്‌ദലന മറിയത്തിന്റെ വീട്‌ ഇരുന്ന പ്രദേശം ഗൈഡ്‌ കാണിച്ചു തന്നു. മലകളുടെ നാടായ ഇസ്രയേലിലൂടെയുള്ള യാത്ര ഏതാണ്ട്‌ ഇടുക്കിയിലെ യാത്രയ്‌ക്ക്‌ സമാനമായിരുന്നു. എങ്കിലും ഈ മലയിലൂടെ ഉള്ള റോഡുകള്‍ വളരെ നന്നായിട്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. വഴി നടപ്പുകാരെ വളരെ അപൂര്‍വ്വമായി മാത്രമേ കാണാന്‍ കഴിയൂ.എല്ലാവരും തന്നെ വാഹനങ്ങള്‍ ഉപയോഗിക്കുന്നു.

ഞങ്ങളുടെ യാത്ര മെഡിറ്റനേറിയന്‍ കടലിന്റെ തീരത്തുള്ള ഒരു പഴയകാല പട്ടണം ആയ സീസേറിയ കാണുന്നതിന്‌ വേണ്ടിയായിരുന്നു. പോയ വഴിയില്‍ ഈ പട്ടണത്തിന്റെ ചരിത്രം ഗൈഡ്‌ വിദശീകരിച്ച്‌ നല്‍കി. പൂക്കളുടെ സിറ്റി എന്നറിയപ്പെടുന്ന സീസേറിയ ഇസ്രയേലിലെ സമ്പന്നന്‍മാരുടെ വാസകേന്ദ്രമാണ്‌.

ക്രിസ്‌തുവിന്‌ 20 വര്‍ഷം മുന്‍പ്‌ (ബിസി 20) ഹെറോദോസ്‌ എന്ന മഹാനായ രാജാവാണ്‌ ഈ പട്ടണം പുനര്‍നിര്‍മ്മിച്ചത്‌. മെഡിറ്റനേറിയന്‍ കടലിന്റെ തീരത്തുള്ള ഈ പട്ടണം അത്‌ നിര്‍മ്മിക്കുന്ന കാലത്ത്‌ പാലസ്റ്റയിനിലെ ഏറ്റവും മനോഹരമായ പട്ടണമായിരുന്നു. ഹെറോദോസ്‌ രാജാവിന്റെ കൊട്ടാരവും പൊതു ഭരണ കേന്ദ്രങ്ങളും മാര്‍ക്കറ്റും, ടെമ്പിയും, റോമിലെ കൊളേസിയത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച അമ്പി തീയേറ്ററും എല്ലാം സീസേറിയയെ കൂടുതല്‍ മനോഹരമാക്കിയിരുന്നു ഹെറോദ്‌ ഇതിന്‌ സീസേറിയ എന്ന്‌്‌ പേരിടാന്‍ കാരണം അന്ന്‌ റോം ഭരിച്ചിരുന്ന അഗസ്റ്റസ്‌ സീസറെ പ്രീതിപ്പെടുത്തുന്നതിന്‌ വേണ്ടിയായിരു#്‌നു. അക്കാലത്ത്‌ പണി കഴിപ്പിച്ച അക്വാഡെറ്റ്‌(വാട്ടര്‍ സപ്ലൈ സിസ്റ്റംസ്‌) ഇന്നും നിലനില്‍ക്കുന്നുണ്ട്‌. 12 മൈല്‍ അകലെയുള്ള മലയില്‍ നിന്നും ആയിരുന്നു വെള്ളം സിസേറിയയില്‍ എത്തിച്ചിരുന്നത്‌. ഞങ്ങള്‍ ഹെറോദോസിന്റെ കൊട്ടാരവും മാര്‍ക്കറ്റും ഒക്കെ ഇരുന്ന സ്ഥലം കാണുന്നതിന്‌ മുന്‍പ്‌ ആ പട്ടണത്തിന്റെ അനിമേഷന്‍ ഫിലിം ഒരു ചെറിയ തീയേറ്ററില്‍ കൊണ്ടുപോയി കാണിച്ചു. ഏകദേശം അയ്യായിരത്തോളം പേര്‍ക്കിരിക്കാവുന്ന ആമ്പി തീയേറ്ററും കുതിര ഓട്ടത്തിന്‌ ഉപയോഗിച്ചിരുന്ന ഗ്രൗണ്ടും ഹെറോദോസിന്റെ കൊട്ടാരത്തിന്റെ അവശിഷ്‌ടങ്ങളും എല്ലാം 1959 മുതല്‍ 1964 വരെ ഇറ്റാലിയന്‍ ആര്‍ക്കിയോളജിസ്റ്റുകള്‍ നടത്തിയ പര്യവേഷണത്തിന്റെ ഭാഗമായിട്ടാണ്‌ കണ്ടെത്തിയത്‌.

അക്കാലത്ത്‌ പണിത അമ്പി തീയേറ്റര്‍ ഇപ്പോഴും കേടു കൂടാതെ നിലനില്‍ക്കുന്നുണ്ട്‌. അതിന്റെ അണ്ടര്‍ ഗ്രൗണ്‌ പാസ്സേജും കാണാം അതിലൂടെയായിരുന്നു ഗ്ലാഡിയേറ്റര്‍മാരെയും വന്യ മൃഗങ്ങളെയും തടവ്‌ പുള്ളികളെയും ഒക്കെ മത്സരത്തിനായി കൊണ്‌ടു വന്നിരുന്നത്‌. അവിടെ റോമാക്കാരുടെ കാലഘട്ടത്തില്‍ പണിത കിണറും അക്കാലത്ത്‌ സമൂഹത്തിലെ ഉയര്‍ന്നവരെയും സാധാരണക്കാരെയും സംസ്‌കരിക്കുന്ന കല്ലുകൊണ്ടു നിര്‍മ്മിച്ച ശവ കുടീരങ്ങളും ഒക്കെ കാണാന്‍ കഴിഞ്ഞു. ഹെറോദിന്റെ കാലഘട്ടത്തിന്‌ ശേഷം ഇസ്രയേലിന്റെ നേരിട്ട ഉള്ള ഭരണം റോം ഏറ്റെടുത്തു. അന്ന്‌ റോമിന്റെ ഹെഡ്‌ ക്വാര്‍ട്ടേര്‍സ്‌ ആയിരുന്ന സിസേറിയ റോമന്‍ ഗവര്‍ണര്‍ ആയിരുന്ന പന്തിയോസ്‌ പീലാത്തോസ്‌ അന്ന്‌്‌ താമസിച്ചിരുന്നത്‌ സിസേറിയയില്‍ ആയിരുന്നു യഹൂദരുടെ പ്രധാന ഉത്സവമായ പാസ്‌ ഓവറില്‍ പങ്കെടുക്കാന്‍ അദ്ദേഹം ജറുശലേമില്‍ എത്തിയപ്പോള്‍ ആണ്‌ ക്രിസ്‌തുവിനെ അദ്ദേഹത്തിന്റെ മുന്‍പില്‍ ഹാജരാക്കുകയും അദ്ദേഹം ക്രിസ്‌തുവില്‍ കുറ്റം ഒന്നും കാണാതെ കൈകഴുകി ഒഴിയുകയും ചെയ്‌തത്‌. ആര്‍ക്കിയോളജിക്കാര്‍ സിസേറിയയില്‍ നിന്നും പീലാത്തോസിന്റെ പേര്‌ എഴുതിയ ഫലകം കണ്ടെത്തുകയും അത്‌ ഇസ്രയേല്‍ മ്യൂസിയത്തില്‍ സൂക്ഷിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഫലകം ഇന്നു വരെ കണ്ടെത്തിയിരിക്കുന്ന ക്രിസ്‌തുവിന്റെ കാലഘട്ടത്തെപ്പറ്റിയുള്ള ചരിത്രപരമായ തെളിവാണ്‌. അത്‌ പോലെ തന്നെ സെന്റ്‌ പോളിനെ ഇവിടെ രണ്‌ട്‌ വര്‍ഷക്കാലം തടവില്‍ ഇട്ടിട്ടുണ്ട്‌. യദൂദന്‍ അല്ലായിരുന്ന സെന്റ്‌ പോള്‍ ജറുശലേം ദേവാലയത്തിന്റെ യഹൂദര്‍ക്ക്‌ മാത്രം കയറാവുന്ന സ്ഥലത്ത്‌ കയറി എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള കുറ്റം. അതിന്‌ ശേഷമാണ്‌ അദ്ദേഹത്തെ റോമില്‍ കൊണ്ടു പോയി തല വെട്ടിയത്‌.

ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഫാ. എബ്രഹാം ഗൈഡിനോടു ചോദിച്ചു - ഈ സിസേറിയ തന്നെയാണോ ക്രിസ്‌തു.? എന്ന്‌്‌. ``ഞാന്‍ ആരാണ്‌ എന്നാണ്‌ നിങ്ങള്‍ വിശ്വസിക്കുന്നത്‌'' എന്നു ശിഷ്യന്‍മാരോട്‌ ചോദിച്ചപ്പോള്‍ ``നീ ക്രിസ്‌തുവാണ്‌'' എന്ന്‌ പത്രോസ്‌ ഏറ്റ്‌ പറഞ്ഞ സ്ഥലം എന്ന ചോദ്യത്തിന്‌ അത്‌ സിസേറിയ ഫിലിപ്പിയാണ്‌ എന്നും ഇത്‌ സിസേറിയ ആണെന്നും ഗൈഡ്‌ മറുപടി നല്‍കി.

റോമന്‍ കാലഘട്ടത്തിന്‌ ശേഷം 638 മുസ്ലീംസ്‌ ഇസ്രയേല്‍ കീഴ്‌പ്പെടുത്തിയപ്പോള്‍ അവര്‍ സിസേറിയ പിടിച്ചെടുത്തു. അവിടെ റോമന്‍സ്‌ സ്ഥാപിച്ചിരുന്ന പള്ളികള്‍ മുസ്ലീം മോസ്‌ക്കുകള്‍ ആക്കി മാറ്റി ഇസ്രയേല്‍ മുഴുവന്‍ തന്നെ പള്ളികള്‍ മോസ്‌ക്കുകള്‍ ആക്കി മാറ്റി പിന്നീട്‌ കുരിശു യുദ്ധക്കാര്‍ മുസ്ലീംങ്ങളെ പരാജയപ്പെടുത്തിയപ്പോള്‍ മോസ്‌ക്കുകള്‍ എല്ലാം വീണ്ടും പള്ളികള്‍ ആക്കി മാറ്റി. 1291-ല്‍ പൂര്‍ണ്ണമായി നശിക്കപ്പെട്ട ഈ പട്ടണം മണല്‍ വീണുമൂടിപോയിരുന്നു. 1956 തുടങ്ങിയ ആര്‍ക്കിയോളജിക്കല്‍ പഠനത്തിലൂടെയാണ്‌ പിന്നീട്‌ കണ്ടെത്തിയത്‌.

സിസേറിയയില്‍ നിന്നും ഞങ്ങള്‍ നേരെ പോയത്‌ ഇസ്രയേലിന്റെ ഫ്യൂച്ചര്‍ എന്നറിയപ്പെടുന്ന ഹൈഫ എന്ന പട്ടണം നിലനില്‍ക്കുന്ന മൗണ്ട്‌ കാര്‍മല്‍ എന്ന മലയിലേക്കായിരുന്നു അവിടെ സ്റ്റെല്ല മരിയ പള്ളിയില്‍ നടന്ന കുര്‍ബാനയില്‍ പങ്കെടുത്ത്‌ അവിടെ തന്നെയുള്ള പ്രവാചകന്‍ ഏലിയ പാര്‍ത്തിരുന്ന ഗുഹയും സന്ദര്‍ശിച്ചതിന്‌ ശേഷം മലയില്‍ നിന്നും അതിമനോഹരമായ ബഹായ്‌ മതക്കാരുടെ അമ്പലവും ഹൈഫ പട്ടണവും കണ്ടു. അവിടെ വച്ച്‌ മഹാരാഷ്‌ടയില്‍ നിന്നും 1967-ല്‍ കുടിയേറി ഇസ്രയേലില്‍ താമസിക്കുന്ന ഒരു യഹൂദനെ കാണാന്‍ ഇടയായി 2000 വര്‍ഷം മുമ്പ്‌ അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയില്‍ കുടിയേറിപാര്‍ത്തിരുന്നു. അദ്ദേഹവുമായി കൊച്ചിയില്‍ നിന്നും കുടിയേറി ഇസ്രയേലില്‍ താമസിക്കുന്ന യഹൂദന്‍മാരെപ്പറ്റിയൊക്കെ സംസാരിച്ചു. ഇസ്രയേലിലും ഇംഗ്ലണ്ടിലുമുള്ള യഹൂദന്‍മാര്‍ക്ക്‌ കൊച്ചി നല്ലതുപോലെ അറിയാം. ഞാന്‍ സംസാരിച്ച യഹൂദരോടെല്ലാം കൊച്ചിയില്‍ നിന്നും വരുന്നു എന്നാണ്‌ പറഞ്ഞത്‌. കഴിഞ്ഞ 2000 വര്‍ഷത്തെ ചരിത്രത്തില്‍ യഹൃദര്‍ സുരക്ഷിതരായിരുന്ന ആകെ സ്ഥലം കൊച്ചിയും ഇന്ത്യയും ഒക്കെയായിരുന്നു എന്ന്‌ അവര്‍ക്കെല്ലാം അറിയാം. മൗണ്ട്‌ കാര്‍മല്‍ മലയില്‍ നിന്നും ഹൈഫ പട്ടണത്തിന്റെ കാഴ്‌ച്ച അവര്‍ണനീയം ആയിരുന്നു.

ഹൈഫയില്‍ നിന്നും വളരെ പഴയ ഒരു പട്ടണം ആയ അക്കോ കാണാന്‍ പോയി ഈ പട്ടണം കുരിശ്‌ യുദ്ധക്കാരുടെ ആസ്ഥാനമായിരുന്നു. അക്കാലത്ത്‌ കുരിശ്‌ യുദ്ധക്കാര്‍ പണിത അണ്ടര്‍ ഗ്രൗണ്ട്‌ വാട്ടര്‍ സിസ്റ്റവും വെയര്‍ ഹൗസുകളും അക്കാലത്ത്‌ ഉപയോഗിച്ചിരുന്ന ടോയ്‌ലറ്റുകളും ഒക്കെ കണ്ടു. ഏകദേശം 7 മണിയോടെ ഗലീലിയ കടല്‍ക്കരയില്‍ ഉള്ള ഞങ്ങളുടെ ഹോട്ടലില്‍ തിരിച്ചെത്തി. ഏകദേശം 38 ഡിഗ്രി ചൂടു ആയിരുന്നതു കൊണ്ട്‌ എല്ലാവരും യാത്ര മടുത്തിരുന്നു. കുളിച്ചു ഭക്ഷണവും കഴിച്ചു ഹോട്ടലിനോടു ചേര്‍ന്നിരിക്കുന്ന ചരിത്രപ്രസിദ്ധമായ ബീറ്റിട്ട്യുഡ്‌ പള്ളിയുടെ തിണ്ണയില്‍ ഇരുന്നു ശാന്തി പ്രാര്‍ഥനയും കഴിഞ്ഞ ഞങ്ങള്‍ ഉറങ്ങാന്‍ പോയി.

തുടരും..
കരിങ്കുന്നത്ത്‌ നിന്നും ജറുസലേമിലേക്കുള്ള ദൂരം-1 (ടോം ജോസ്‌ തടിയമ്പാട്‌)
പൂക്കളുടെ നഗരം അഥവാ സീസേറിയ- (ഇസ്രയേല്‍ യാത്ര 2 :ടോം ജോസ്‌ തടിയംമ്പാട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക