നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ഏറ്റുവാങ്ങിയ കേരളം ഇപ്പോള്‍ മഹാദുരന്തത്തിന് പിന്നിലെ കാരണങ്ങള്‍ കൂടി ചര്‍ച്ച ചെയ്യുകയാണ്. അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയാണ് പ്രളയത്തിന് കാരണമെന്ന് കേന്ദ്ര ജലകമ്മീഷന്റെ അഭിപ്രായം തന്നെ മുഖ്യമന്ത്രിയും ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഡാമുകള്‍ തുറന്നതാണ് പ്രളയത്തിന്റെ കാരണമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം പ്രസ്താവിച്ചിരുന്നു. പ്രളയജലം ഇരച്ചു കയറിയതില്‍ ഡാമുകളുടെ പങ്കും ചെറുതല്ലെന്നാണ് വിദഗ്ധരുടെ പലരുടെയും അഭിപ്രായം. മഴ ശക്തമായതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിന് തകരാറ് സംഭവിച്ചിരുന്നു.
തടികള്‍ ഒഴുകി ഡാമിന്റെ ഷട്ടറുകള്‍ തകര്‍ന്നതിനാല്‍ ഡാം കവിഞ്ഞ് വെള്ളം ഒഴുകിയത് ചാലക്കുടിയെ പ്രളയത്തില്‍ മുക്കി. എന്നാല്‍ ഇത്രയൊക്കെ സംഭവിച്ചിട്ടും ഡാം സേഫ്റ്റി അതോറിറ്റി ചെയര്മാന് തുടരുന്നത് നിരുത്തരവാദിത്തപരമായ നിലപാടുകളാണ്. കഴിഞ്ഞ ദിവസം ഒരു ചാനലില്‍ നടന്ന ചര്‍ച്ചയിലും ചെയര്മാന് സി എന്‍ രാമചന്ദ്രന് നായര്‍. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു.വെള്ളപ്പൊക്കത്തില്‍ ജനങ്ങള്‍ ദുരിതം നേരിടുമ്ബോഴും എല്ലാ ഡാമുകളും ഒരുമിച്ച് നിറഞ്ഞതിനാല്‍ ഒരുമിച്ച് തുറന്നു എന്ന ഒഴുക്കന്‍ മറുപടിയാണ് സി എന്‍ രാമചന്ദ്രന് നായര്‍ ആവര്‍ത്തിച്ചത്.
ഡാം ഇല്ലാത്ത പുഴകളിലും വെള്ളം നിറഞ്ഞിരുന്നു. തടികള്‍ ഒഴുകി വന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തകര്‍ന്നു. കേടുപാടുകള്‍ പരിഹരിക്കേണ്ടി വരുമായിരിക്കും. തനിക്ക് അറിയില്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഡാമിന്റെ സാങ്കേതിക സുരക്ഷയില്‍ മാത്രമാണ് രാമചന്ദ്രന് നായര്‍ക്ക് ആശങ്കയെന്നും എന്നാല്‍ അതിന് താഴെ ജീവിക്കുന്ന മനുഷ്യരെ കുറിച്ച് അദ്ദേഹത്തിന് ആശങ്കയില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പരിസ്ഥിതി പ്രവര്ത്തകന് ഹരീഷ് വാസുദേവന്‍ പ്രതികരിച്ചു.