ചെന്നൈ: തമിഴ്നാട് സര്‍ക്കാരിനെ ചൊടിപ്പിച്ച വിജയ്
ചിത്രം 'സര്‍ക്കാരി'ലെ രംഗങ്ങള്‍ നീക്കം ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം
തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ വിവാദ രംഗങ്ങള്‍ നീക്കിയാണ് ചിത്രം
പ്രദര്‍ശിപ്പിച്ചത്. അതേ സമയം സംസ്ഥാനത്തിന് പുറത്തുള്ള തിയേറ്ററുകളില്‍ പഴയ
രീതിയില്‍ തന്നെ പ്രദര്‍ശനം തുടരുമെന്നാണ് നിര്‍മാതാക്കള്‍
അറിയിച്ചിരിക്കുന്നത്.
എ.ഐ.എ.ഡി.എം.കെയുമായുള്ള ചര്‍ച്ച നടത്തിയതിനെ
തുടര്‍ന്ന് രംഗങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍മ്മാതാക്കള്‍ സമ്മതിച്ചതായി
റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതേസമയം സംവിധായകന് എ.ആര് മുരുഗദോസ് മദ്രാസ്
ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി
ജാമ്യാപേക്ഷ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാത്രി പൊലീസ്
മുരുഗദോസിന്റെ വീട്ടില്‍ റെയ്ഡിനെത്തിയിരുന്നു. എന്നാല്‍ അദ്ദേഹം
വീട്ടിലില്ലാത്തതിനാല്‍ മടങ്ങി പോവുകയായിരുന്നു.
സര്‍ക്കാര്‍ സിനിമയിലെ
രംഗങ്ങള്‍ മുറിച്ചു മാറ്റണമെന്ന എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിന്റെ നിലപാടിനെ ചോദ്യം
ചെയ്ത് രജനീകാന്തും വിശാലും ഖുശ്ബുവും രംഗത്തെത്തിയിരുന്നു. സെന്‍സര്‍ബോര്‍ഡ്
അംഗീകാരം നല്കിയ സിനിമയിലെ രംഗങ്ങള്‍ മാറ്റണമെന്ന് പറയുന്നത്
നിയമവിരുദ്ധമാണെന്നും ചിത്രത്തിന്റെ പ്രദര്‍ശനം തടയുന്നതും ബാനറുകള്‍
കേടാക്കുന്നതും അപലപനീയമാണെന്നും രജനീകാന്ത് പറഞ്ഞു.
സെന്‍സര്‍ ചെയ്ത
സിനിമകളില്‍ ഇടപെടാനുള്ള സര്‍ക്കാര്‍ നീക്കം ശരിയല്ലെന്ന് നടന് വിശാലും
പ്രതികരിച്ചിരുന്നു.