ഒന്‍പതു മാസം മുമ്ബ് കാണാതായ ജസ്ന നാടുവിട്ടിട്ടില്ലെന്ന് അഭ്യൂഹം. ഇതോടെ മുക്കൂട്ടുതറ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. മുണ്ടക്കയം ബസ് സ്റ്റാന്റില്‍ മാര്‍ച്ച് 22ന് രാവിലെ പത്തേമുക്കാലോടെ ജസ്നയെ കണ്ടുവെന്ന മൊഴി കളവാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതോടെ ജസ്നയെ കണ്ടുവെന്ന് പറഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. കൂടാതെ ബസില്‍ കണ്ടുവെന്ന് പറയുന്ന സ്കൂള്‍ സഹപാഠിയെയും കൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
തലനാരിഴ കീറിയുള്ള അന്വേഷണമാണ് നടക്കുന്നത്. ജസ്നയുടെ തിരോധാനത്തെക്കുറിച്ച് താമസിയാതെ നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അന്വേഷണ സംഘം.
ജസ്നയുടെ വീട്ടില്‍ വന്നുപോയിരുന്നവരെക്കുറിച്ചുള്ള വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ജസ്നയെ കാണാതായ മാര്‍ച്ച് 22ന് മുമ്ബും പിമ്ബും വീട്ടില്‍ വന്നവരുടെ പട്ടിക തയാറായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പൊലീസ്. ഇവരുടെ ഫോണ്‍കോളുകളുടെ ലിസ്റ്റും ക്രൈംബ്രാഞ്ച് തയാറാക്കിവരികയാണ്.
എരുമേലിയിലും മുണ്ടക്കയത്തും ജസ്ന എത്തിയിരുന്നതായാണ് ലോക്കല്‍ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നത്. പിന്നീട് എങ്ങോട്ടുപോയി എന്നതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.
ബംഗളൂരു, മദ്രാസ്, ഗോവ എന്നിവിടങ്ങളില്‍ ജസ്നയെ തേടി പൊലീസ് പോയെങ്കിലും ഒരു സൂചന പോലും കിട്ടിയില്ല. കൂടാതെ ഇടുക്കി ജില്ലയിലെയും സമീപ ജില്ലകളിലെയും കൊക്കകളും ടൂറിസ്റ്റ് സെന്ററുകളും അരിച്ചുപൊറുക്കിയും അന്വേഷണം നടത്തിയിരുന്നു. പക്ഷേ ഫലം നിരാശാജനകമായിരുന്നു. കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ജസ്ന മരിയ ജയിംസ്.