പത്മനാഭസ്വാമി
ക്ഷേത്രത്തിലെ ബി നിലവറ ഇതുവരെ തുറന്നിട്ടില്ലെന്ന തിരുവിതാകൂര്‍ രാജകുടുംബത്തിന്റെ
വാദം ശരിയല്ലെന്ന് വിദഗ്ധസമിതി. നിലവറ തുറന്നതിന്റെ രേഖകളും പത്ര
റിപ്പോര്‍ട്ടുകളും സമിതി സുപ്രീം കോടതിയില്‍ ഹാജരാക്കി.
ഈ രേഖകളുടെ അടിസ്ഥാനത്തില്‍
ബി നിലവറ തുറന്ന് മൂല്യനിര്‍ണയം നടത്താന്‍ അനുമതി നല്‍കണമെന്നും സമിതി
വ്യക്തമാക്കി. ഇന്ന് സുപ്രീം കോടതി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പരിഗണിക്കും. എ
നിലവറയായ ശ്രീപണ്ടാരത്ത് കല്ലറയും ബി നിലവറയായ മഹാഭരതകോണ് കല്ലറയും തുറന്നിട്ട്
ഒരു നൂറ്റാണ്ടായെന്ന രാജ്യ കുടുംബത്തിന്റെ വാദം തെറ്റാണെന്ന് വിദഗ്ധസമിതി
രേഖകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്.
1931
ഡിസംബര്‍ 11ന് ഇറങ്ങിയ നസ്രാണി ദീപികയിലാണ് ബി നിലവറ തുറന്നതിനെ കുറിച്ചുള്ള
വാര്‍ത്ത വന്നത്. രാവിലെ 10ന് മഹാരാജാവ്, പ്രധാനമന്ത്രി (ദിവാന്), ജില്ലാ
പൊലീസ് സൂപ്രണ്ട് എന്നിവരും ശാസ്ത്രീയ വിദഗ്ധരും മൂല്യം നിര്‍ണയിക്കാന്‍
ഉണ്ടായിരുന്നു. ആദ്യത്തെ ഇരുമ്പു വാതില്‍ നാലു മണിക്കൂര്‍ പ്രയത്നത്തിനൊടുവിലാണ്
തുറക്കാനായത്.
ഇത് കഴിഞ്ഞുള്ള തടിവാതില്‍ തുറക്കുന്നതിന് ഒന്നര മണിക്കൂറോളവും
വേണ്ടിവന്നു. വൈകിട്ട് അഞ്ചോടെയാണ് 12 പേരടങ്ങുന്ന സംഘം ആ ദിവസത്തെ മൂല്യനിര്‍ണയം
പൂര്‍ത്തിയാക്കിയത്. സ്വര്‍ണം, ചെമ്പ് നാണയങ്ങളും പണവും നാലു പിത്തള
കുടങ്ങളിലായാണ് നിലവറയിലുണ്ടായിരുന്നത്. കൂടാതെ നാണയങ്ങള്‍ തറയിലും
കിടന്നിരുന്നു. മൂല്യനിര്‍ണയം നടത്തിയതിനു ശേഷം ഇതെല്ലാം അവിടെ തന്നെ
തിരിച്ചുവെച്ചു.
വൈദ്യുതി വെളിച്ചവുമായി ജീവനക്കാര്‍ ആദ്യം കയറി വായുസഞ്ചാരം
ഉറപ്പാക്കിയതിനു ശേഷമാണ് ബാക്കിയുള്ളവര്‍ അകത്തു കയറിയത്. മറ്റ് നിലവറകളായ
പണ്ടാരകല്ലറ, സരസ്വതി കോണത്, വേദവ്യാസ കോണം എന്നിവിടങ്ങളിലും സമാനമായി
മൂല്യനിര്‍ണയം നടത്തി. 1931 ഡിസംബര്‍ ഏഴിലെ ദ് ഹിന്ദു, അതേ വര്‍ഷത്തെ
ദിനപത്രങ്ങളിലും മൂല്യനിര്‍ണത്തിന്റെ വിശദ വാര്‍ത്തയുണ്ടായിരുന്നു.
1908ല്‍ എ, ബി
നിലവറകള്‍ തുറന്നാല്‍ മൂര്‍ഖന്‍ പാമ്പ് കൊത്തുമെന്ന കെട്ടുകഥ പ്രചരിച്ചിരുന്നു.
എന്നാല്‍, ഇതെല്ലാം വ്യാജമാണെന്ന് തെളിയിക്കുന്നതാണ് ഈ മൂല്യനിര്‍ണയമെന്ന്
വിദഗ്ധസമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.