തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി 18 സീറ്റ് നേടുമെന്ന് സി.പി.എം വിലയിരുത്തല്‍. വയനാട്ടിലും, മലപ്പുറത്തും ഒഴികെ ബാക്കി മണ്ഡലങ്ങളിലെല്ലാം വിജയസാധ്യത ഉണ്ടെന്നാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. 12 മണ്ഡലങ്ങളില്‍ ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്നും ആറിടത്ത് നിര്‍ണായക മത്സരം നടന്നെന്നും സി.പി.എം വിലയിരുത്തുന്നു.
പല മണ്ഡലങ്ങളിലും ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിച്ചെന്നും യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇടത് മുന്നണിക്ക് അഭിമാനാര്‍ഹമായ വിജയം ഈ തിരഞ്ഞെടുപ്പില്‍ നേടിയെടുക്കാന്‍ സാധിക്കുമെന്നും എല്‍.ഡി.എഫ് 2004ലെ വിജയം ആവര്‍ത്തിക്കുമെന്നും സി.പി.എം സെക്രട്ടേറിയറ്റ് യോഗ തീരുമാനം വിശദീകരിക്കവെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് മുതലുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും പ്രചാരണവും പോള്‍ ചെയ്ത വോട്ടുകളുടെ കണക്കും അടക്കം സമഗ്രമായ വിവരങ്ങളാണ് സെക്രട്ടേറിയറ്റ് പരിഗണിച്ചത്.
കൂടിയ പോളിംഗ് ശതമാനം ഇടത് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പൊതുവെയുള്ള വിലയിരുത്തല്‍. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ചത് തിരഞ്ഞെടുപ്പില്‍ ഘടകമായില്ലെന്നും കോടിയേരി പറഞ്ഞു. ബി.ജെ.പി ഇത്തവണ അക്കൗണ്ട് തുറക്കില്ലെന്നും വോട്ടുവിഹിതം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും കോടിയേരി വ്യക്തമാക്കി. ബി.ജെ.പി വോട്ടുമറിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.