മലയാള സിനിമയില്‍നിന്ന് ലോക സഭയിലേക്കു തിരഞ്ഞെടുക്കപ്പട്ട ഏക നടനാണ് ഇന്നസന്റ്. എന്നാല്‍, സിനിമാതാരത്തിന്റെ പകിട്ട് ഉപയോഗിച്ചു രാഷ്ട്രീയത്തില്‍ പ്രവേശിച്ച വ്യക്തിയല്ല അദ്ദേഹം. എഴുപതുകളില്‍ ഞടജയുടെ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഇന്നസന്റ്, അക്കാലങ്ങളില്‍തന്നെ രാഷ്ട്രീയസാമൂഹിക മേഖലകളില്‍ ഏറെ സജീവമായിരുന്നു. 1979ല്‍, തന്റെ ജന്മനാടായ ഇരിഞ്ഞാലക്കുടയിലെ മുനിസിപ്പല്‍ കൗണ്‍സിലറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കു ശേഷം, 1989ല്‍ ഇറങ്ങിയ 'റാംജിറാവ് സ്പീക്കിങ്' എന്ന സൂപ്പര്‍ ഹിറ്റ് ഹാസ്യചിത്രത്തോടെയാണ് ഇന്നസന്റ് മലയാള സിനിമയുടെ ഫലിത ചക്രവര്‍ത്തിയായി മാറിയത്!
'അതിനിപ്പോ, എന്താ പ്രശ്‌നം? രണ്ടും ബന്ധപ്പെട്ടതാണ്. രാഷ്ട്രീയത്തിലും അഭിനയം തന്നെ,' 'പാര്‍പ്പിട'ത്തില്‍ തൂക്കിയിട്ടിട്ടുള്ള, താനടക്കമുള്ള പതിനാറാം ലോകസഭാംഗങ്ങളുടെ വന്‍ ഫോട്ടോ നോക്കി, ഇന്നസന്റ് വെട്ടിത്തുറന്നു പറഞ്ഞു!
മാര്‍ച്ച് നാലിന്, 72 തികയുന്ന ഇന്നസന്റ് സകലതുമിതാ ഒരു കളങ്കവുമില്ലാതെ പങ്കുവെക്കുന്നു:
രാഷ്ട്രീയത്തില്‍ അഭിനയമുണ്ട്
സിനിമാഅഭിനയവും, രാഷ്ട്രീയവും തമ്മില്‍ ഒരുപാടു സാമ്യമുണ്ട്. കാരണം, രാഷ്ട്രീയത്തില്‍ കൊറെ അഭിനയമുണ്ടെന്നു വിശ്വസിക്കുന്ന ആളാണു ഞാന്‍!
എന്റെ അപ്പന്‍ മരിച്ചു കിടക്കുന്നെന്നു കരുതൂ. പ്രധാന മന്ത്രി എന്റെ വീട്ടില്‍ എത്തുന്നു. ഞാന്‍ മൂപ്പരടെ കൂടെ ഡെല്ലീല് നാലഞ്ചു കൊല്ലം ഉണ്ടായിരുന്നല്ലൊ. ആ പരിചയം വെച്ച്, അദ്ദേഹത്തെ കെട്ടിപ്പിടിച്ച്, 'മോഡി സാറേ, എന്റെ അപ്പന്‍ പോയീ, ട്ടാ...' എന്നു പറഞ്ഞു കരഞ്ഞാല്‍, അത് അഭിനയാ! എന്റെ ഉള്ളീന്ന് വെര്ണ സങ്കടല്ലാ അത്!
മുഖ്യമന്ത്രി വരുമ്പോള്‍, വിജയേട്ടാന്ന് വിളിച്ച് ഞാന്‍ ബഹളം ഇണ്ടാക്കിയാല്‍, അതും അഭിനയാ!
നേരേമറിച്ച്, കുട്ടിക്കാലം മുതലേ ഒരുമിച്ചു കളിച്ചുവളര്‍ന്ന ഒരു ചെങ്ങാതി എന്റെ വീട്ടിലെത്തിയാല്‍, എനിക്ക് സങ്കടം ശെരിക്കും വരും. അവനെ കെട്ടിപ്പിടിച്ചു, 'പോയടാ, എന്റെ അപ്പന്‍ പോയി' എന്നു പറഞ്ഞു കരഞ്ഞാല്‍, അതില്‍ അഭിനയല്ല്യാ, അത് സത്യാ!
അപ്പൊ, രാഷ്ട്രീയത്തില്‍ അഭിനയമുണ്ടെന്നത് ഒറപ്പ്! പിന്നെ, ചില സന്ദര്‍ഭങ്ങളില്‍ നമുക്കു മനുഷ്യനായിട്ടുതന്നെ പെരുമാറേണ്ടിയുംവരും. ദൗര്‍ഭാഗ്യകരമായ അവസ്ഥകള്‍ നേര്‍ക്കുനേര്‍ കാണുമ്പോള്‍ പൊട്ടിക്കരഞ്ഞെന്നുമിരിക്കും. അതോണ്ട്, രാഷ്ട്രീയോം അഭിനയോം ജീവിതവുമൊക്കെ ഒരുമിച്ചു കൊണ്ടോവാന്‍ എനിക്കൊരു ബുദ്ധിമുട്ടൂല്ല്യാ!
2014ല്‍ ജയിച്ചപ്പോള്‍ പേടിച്ചു!
2014ലെ ലോക സഭാ തിരഞ്ഞെടുപ്പില്‍ പതിനാലായിരത്തോളം വോട്ടിന്റെ ലീഡിനാണ് വിജയിച്ചത്. വാശിയേറിയ മത്സരം ആയിരുന്നല്ലൊ അത്. പക്ഷെ, റിസള്‍ട്ട് പ്രഖ്യാപനം കഴിഞ്ഞു കുറച്ചു കഴിഞ്ഞതോടെ പേടി തോന്നിത്തുടങ്ങി. ഡെല്ലീലൊക്കെപ്പോയി, ലോക സഭേല് ഇരുന്ന് എന്തു സംസാരിക്കും, എങ്ങിനെ സംസാരിക്കും? ദൈവം സഹായിച്ച്, എനിക്കാണെങ്ങെ മലയാളം അല്ലാതെ മറ്റൊരു ഭാഷയും അറിയൂല്ല്യ!
പാര്‍ലിമെന്റില്‍ എത്തിയപ്പോഴല്ലേ മനസ്സിലായത് അവടെ ട്രാസ്ലേറ്റര്‍മാര്‍ ഉണ്ടെന്ന്! ഭാഷ ഒരു പ്രശ്‌നമേ അല്ല, എന്ത് സംസാരിക്കണംന്ന് മാത്രം അറിഞ്ഞാമതി.
2019ല്‍ തോറ്റപ്പോള്‍ ചിരിച്ചു!
ഇത്തിരി അധികം വോട്ടിനാ തോറ്റത്! ബെന്നിക്ക് (ഡഉഎ സ്ഥാനാര്‍ത്ഥി, ബെന്നി ബെഹനാന്‍) എന്നെക്കാളും ഒരു ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടു കൂടുതല്‍ കിട്ടി.
എന്റെ കഷ്ടം കണ്ടിട്ട് ജനങ്ങള്‍ എന്നെ സഹായിച്ചതാ! ഇയാള്‍ നാലഞ്ചു കൊല്ലായി ഓടിനടക്കുണൂ. ഈ ഡെല്ലീ പോക്കു കാരണം, സിനിമേല് എത്രയെത്ര നല്ല അവസരങ്ങള്‍ ഇയാള്‍ക്ക് നഷ്ടായി! ഇപ്പഴാണെങ്കീ, സിനിമേല് അഭിനയിച്ചാ നല്ല കാശാ! എല്ലാം ഇയാള്‍ക്ക് പാഴായി. ഇനി, ഇയാള് ഇത്തിരി റെസ്റ്റ് ഇടുക്കട്ടെ. പോയി, നാല് സിനിമേല്‍ അഭിനയിക്കെട്ടെ. ഇതുവരെ ഊണും ഒറക്കോം ഇല്ല്യാതെ നാട്ടുകാരെ സഹായിച്ചത് പോരെ?
ജനങ്ങള്‍ എനിക്ക് വോട്ട് ചെയ്യാതിരുന്നത് ആലോചിച്ച് ഞാന്‍ കൊറെ ചിരിച്ചു! ഘഉഎന്റെ പത്തൊമ്പതു പേരും തോറ്റു, ഞാനും തോറ്റു!
കലാകാരനായ ഇന്നസന്റിനെ കൂടുതല്‍ ഇഷ്ടം
രാഷ്ട്രീയക്കാരനായ ഇന്നസെന്റിനേക്കാള്‍ എനിക്കിഷ്ടം കലാകാരനായ ഇന്നസന്റിനെയാണ്! രാഷ്ട്രീയക്കാരനാകുമ്പോള്‍ വോട്ടു ചെയ്തവരോടൊക്കെ ഉത്തരവാദിത്വമുണ്ട്. ഞാന്‍ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിച്ചില്ലെന്ന് മനസ്സിലെങ്കിലും ഒരാള്‍ കരുതിയാല്‍ ഞാനൊരു പരാജയമായി മാറുന്നു. സിനിമയാകുമ്പോള്‍ ആ ബാദ്ധ്യതയില്ലല്ലൊ.
കുഞ്ഞുന്നാളുമുതല്‍ പ്രശസ്തി മോഹിച്ചു
സ്‌കൂള്‍ കാലം മുതല്‍ എനിക്കറിയാമായിരുന്നു ഞാന്‍ പഠിച്ചു നന്നാവില്ലെന്ന്! ആകെ എട്ടാം ക്ലാസ്സുവരെയാണ് പഠിച്ചത്. നാലു ക്ലാസ്സുകളില്‍ മൂന്നു കൊല്ലം വീതം പഠിച്ചു! അഞ്ചു മുതല്‍ എട്ടു വരെ, പന്ത്രണ്ടു കൊല്ലം. പഠിച്ചു മാര്‍ക്ക് മേടിക്കാന്‍ കഴിയില്ലെന്നു മനസ്സിലായപ്പോള്‍, പാഠപുസ്തകള്‍ക്ക് അപ്പുറത്തുള്ളതിലായി എന്റെ ശ്രദ്ധ.
ഇത്രയും കൊല്ലം കൊണ്ട് പല സ്‌കൂളുകളിലായി ഒരുപാടു സുഹൃത്തുക്കളെ ഉണ്ടാക്കി. മാഷ്മ്മാരോടും കുട്ടികളോടും തമാശകള്‍ പറഞ്ഞു. സ്‌കൂള്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതെല്ലാം ഞാന്‍ ചെയ്തത് നാലാള് എന്നെ അറിയാനായിരുന്നു.
സ്‌കൂള്‍ കാലത്തിനു ശേഷം മത്സരിച്ചു, മുന്‍സിപ്പല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. ഇതിനൊപ്പം ഞാന്‍ മനുഷ്യരെ അടുത്തറിയാനും, നേതൃത്വത്തിന്റെ ബാലപഠങ്ങള്‍ പഠിക്കാനും തുടങ്ങി. ഈ അറിവ് പിന്നീടുള്ള കാലങ്ങളില്‍ എന്നെ വളരെ സഹായിച്ചിട്ടുണ്ട്.
പഠിപ്പും പത്രാസുമില്ലാത്ത എനിക്ക് ഇവയെല്ലാം വലിയ അംഗീകാരങ്ങളായി തോന്നി. കൂടെ പറയട്ടെ, എന്റെ ചേട്ടന്‍ ഡോക്ടറാണ്, അനിയന്‍ വക്കീലാണ്, അവരുടെ മക്കളെല്ലാം ഡോക്ടര്‍മാരാണ്, അമേരിക്കയിലാണ്.
പ്രശസ്തനാവാന്‍ ഏറ്റവും എളുപ്പവഴി സിനിമക്കാരന്‍ ആവുകയാണെന്ന് താമസിയാതെ ഞാന്‍ മനസ്സിലാക്കി. ഉടനെ ആ വഴിക്കു ചിന്തിച്ചു. തുടര്‍ന്നു നിര്‍മ്മാതാവും നടനുമൊക്കെയായി. 1972ല്‍, ശോഭന പരമേശ്വരന്‍ നായര്‍ നിര്‍മ്മിച്ച 'നൃത്തശാല' ആയിരുന്നു അഭിനയിച്ച പ്രഥമ പടം. ഞാനും ഡേവിഡ് കാച്ചപ്പള്ളിയും ചേര്‍ന്നു നിര്‍മ്മിച്ചതാണ് 'വിട പറയും മുമ്പെ' (1981), 'ഇളക്കങ്ങള്‍' (1982), 'ഓര്‍മ്മയ്ക്കായി' (1982), 'ഒരു കഥ ഒരു നുണക്കഥ' (1986) മുതലായവ.
പണ്ടു പറഞ്ഞ തമാശകള്‍ ഇന്നു സിനിമയില്‍
എന്റെ ചില പടങ്ങള്‍ കണ്ടതിനുശേഷം സുഹൃത്തുക്കള്‍ പറായാറുണ്ട്, അതില്‍ കണ്ട തമാശ സീന്‍ പണ്ട് ഞാന്‍ അവരോട് നേരില്‍ പറഞ്ഞിട്ടുണ്ടെന്ന്! ഞാന്‍ ചെയ്യുന്ന കോമഡികള്‍ പലതും ഞാന്‍തന്നെ സംവിധായകര്‍ക്കു പറഞ്ഞുകൊടുക്കുന്ന സിനാരിയോകള്‍ ആകുന്നു. ഞാന്‍ പറഞ്ഞതിലെ ഹാസ്യം ഉള്‍ക്കൊണ്ട് അവര്‍ അത് സിനിമയില്‍ ചേര്‍ക്കുന്നു. പ്രേക്ഷകരെ കൂട്ടത്തോടെ ചിരിപ്പിക്കുന്ന എന്റെ പല അഭിനയങ്ങളും ഇതുപോലെയുണ്ട്.
ഏറ്റവുമധികം അനുകരിക്കപ്പെട്ട അഭിനേതാവ്
ദിലീപ് മുന്നെ ഒരു മിമിക്രിക്കാരന്‍ ആയിരുന്നല്ലൊ. എന്നെ ഇമിറ്റേറ്റ് ചെയ്താണ് പുള്ളിയൊരു മിമിക്രി ആര്‍ട്ടിസ്റ്റുതന്നെ ആയതത്രെ! എന്നിട്ടു കിട്ടിയ കാശുകൊണ്ടാണത്രെ ഒരു സൈക്കിള്‍ വേടിച്ചത്. ഇതൊന്നും ഞാന്‍ പറയുന്നതല്ല, ദിലീപ് തന്നെ പറഞ്ഞതാണ്.
മിമിക്രിക്കാര്‍ എന്നെ പതിവായി അനുകരിക്കാന്‍ കാരണം, പ്രേക്ഷകര്‍ക്ക് എന്നെ വളരെ ഇഷ്ടമാണ് എന്നതുകൊണ്ടാണ്. ചില സംഭാഷണങ്ങളും മേനറിസങ്ങളും, തമാശാ രംഗങ്ങളും എന്റെ പേരില്‍ അവതരിപ്പിച്ചാലെ ജനം ആസ്വദിക്കൂ എന്നുമുണ്ട്. ഈ വക കോമഡികള്‍ വേറൊരു നടനിലൂടെ പറഞ്ഞാല്‍ ജനം വിശ്വസിക്കില്ല. ഇന്നസന്റ് ആണെങ്കില്‍ സ്വീകാര്യമാണ്. ഇതു സൂചിപ്പിക്കുന്നത് ഇന്നസന്റ് എന്ന അഭിനേതാവിന്റെ ജനകീയതയായിരിക്കാം. എന്നെ നിഷ്പ്രയാസം അനുകരിക്കാന്‍ സാധിക്കുമെന്നത് മറ്റൊരു കാരണവും ആവാം.
കേന്‍സര്‍ വാര്‍ഡിലെ ചിരി
എന്റെ ജീവിത കഥയാണ് 'കേന്‍സര്‍ വാര്‍ഡിലെ ചിരി'. ഞാനും ഭാര്യയും കേന്‍സറിനെ അതിജീവിച്ചവരാണ്. കേന്‍സര്‍ ചികിത്സയിലിരിക്കുമ്പോഴുള്ള എന്റെ ഓര്‍മക്കുറിപ്പുകളാണ് ഈ പുസ്തകത്തിലുള്ളത്.
2018, ഡിസംബറില്‍ അതിന്റെ പതിനാറാം പതിപ്പ് ഇറങ്ങി. വളരെ വേഗം വിറ്റഴിയുന്നതിനാല്‍, ഇക്കുറി 67,000 കോപ്പികളാണ് അച്ചടിച്ചിരിക്കുന്നത്! കേന്‍സര്‍ ബാധിച്ച് എല്ലാം കൈവിട്ടു പോയെന്നു കരുതുന്നവര്‍ക്ക് ഈ പുസ്തകമൊരു ആലംബം നല്‍കട്ടെ!
'കേന്‍സര്‍ വാര്‍ഡിലെ ചിരി' ഇറ്റാലിയന്‍, ഇംഗ്ലീഷ്, തമിഴ്, കന്നഡ മുതലായ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്! ജീവിതത്തെ സ്‌നേഹിക്കുന്നവരും ജീവിതത്തിനായി ദാഹിക്കുന്നവരും ഈ പുസ്തകം വായിക്കണം. ജീവിതം കാത്തുനില്‍ക്കുമ്പോള്‍ നമുക്ക് എങ്ങിനെ മരിക്കാന്‍ കഴിയും?
ഏറ്റവും ആനന്ദം അനുഭവപ്പെട്ട നിമിഷം
'കേന്‍സര്‍ വാര്‍ഡിലെ ചിരി' ഏഴു കൊല്ലമായി അഞ്ചാം ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠിക്കാനുണ്ട്. അഞ്ചാം ക്ലാസ്സില്‍ മൂന്നു കൊല്ലം തോറ്റ ഞാന്‍ എഴുതിയ ആ പുസ്തകം, അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ കൊച്ചുമകന്‍ ഉറക്കെ വായിക്കുന്നതു കേട്ട ആ നിമിഷത്തിലാണ് എനിക്കെന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദം അനുഭവപ്പെട്ടത്! എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണത്!
അര്‍ബുദ ചികില്‍സാ രംഗത്തെ പ്രസിദ്ധനായ ഡോക്ടര്‍, വി.പി. ഗംഗാധരന്‍ എഴുതിയ മുഖവുര, 'ഇന്നസന്റ്എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണ്', എന്നത് എന്റെ കൊച്ചുമകന്റെ ശബ്ദത്തില്‍ കേട്ടപ്പോള്‍ കണ്ണുകള്‍ നിറഞ്ഞുപോയി.
'അമ്മ'യെന്ന അഗ്‌നിപര്‍!വ്വതം
ഞാനിപ്പോള്‍ (അീൈരശമശേീി ീള ങമഹമ്യമഹമാ ങീ്ശല അൃശേേെല)െ അങങഅയുടെ ഭാരവാഹിയല്ല. അതുകൊണ്ട് 'അമ്മ'യിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങളെക്കുറിച്ചു പ്രത്യേകിച്ചൊന്നും പറയുന്നില്ല.
ഞാന്‍ തുടര്‍ച്ചയായി 15 കൊല്ലം (2003 2018) 'അമ്മ'യുടെ പ്രസിഡണ്ടായിരുന്നു. അന്നും അഗ്‌നിപര്‍!വ്വതങ്ങളൊക്കെ പുകയാറുണ്ടായിരുന്നു. പക്ഷെ, പുകയുടെ ലക്ഷണങ്ങള്‍ കണ്ടാലുടനെത്തന്നെ അത് ഊതിക്കെടുത്തുമായിരുന്നു. ഒന്നും നിയന്ത്രണം വിട്ടുപോകാന്‍ അനുവദിച്ചിരുന്നില്ല.
ചാലക്കുടിയില്‍ വീണ്ടും?
ഇനി ഒരവസരം കിട്ടിയാല്‍ ചാലക്കുടിയില്‍ വീണ്ടും മത്സരിക്കുമോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. കാരണം, അഞ്ചാം ക്ലാസ്സില്‍ ഞാന്‍ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിത പഠിക്കുമ്പോള്‍ കരുതിയിരുന്നില്ലല്ലൊ അതേ അഞ്ചാം ക്ലാസ്സില്‍ എന്റെ പുസ്തകവും പഠിക്കാന്‍ വരുമെന്ന്!